Current Date

Search
Close this search box.
Search
Close this search box.

ഖുർആനിലെ മനുഷ്യൻ

1. ഭൂമിയിൽ അല്ലാഹു വിൻ്റെ പ്രതിനിയാണ് മനുഷ്യൻ
അല്ലാഹുവിനാൽ ആദരിക്കപ്പെട്ട സൃഷ്ടിയാണ് മനുഷ്യൻ എന്ന് ഖുർആൻ തറപ്പിച്ചു പറയുന്നു. മനുഷ്യനുള്ള ആദരവായി കൊണ്ട് ആദമിനെ തൻ്റെ കൈ കൊണ്ട് സൃഷ്ടിക്കുകയും, അവൻ്റെ റൂഹിൽ നിന്ന് അതിലേക്ക് ഊതുകയും, ഭൂമിയിൽ അവൻ്റെ ഖലീഫയാക്കുകയും ചെയ്തു. സൃഷ്ടിപ്പിനെ കുറിച്ച് അല്ലാഹു പറയുന്നു :-
നിന്റെ നാഥന്‍ മലക്കുകളോടു പറഞ്ഞ സന്ദര്‍ഭം: ‎‎”ഭൂമിയില്‍ ഞാനൊരു പ്രതിനിധിയെ ‎നിയോഗിക്കുകയാണ്.” അവരന്വേഷിച്ചു: “ഭൂമിയില്‍ ‎കുഴപ്പമുണ്ടാക്കുകയും ചോര ചിന്തുകയും ‎ചെയ്യുന്നവരെയോ നീ നിയോഗിക്കുന്നത്? ഞങ്ങളോ ‎നിന്റെ മഹത്വം കീര്‍ത്തിക്കുന്നു. നിന്റെ വിശുദ്ധി ‎വാഴ്ത്തുകയും ചെയ്യുന്നു.” അല്ലാഹു പറഞ്ഞു: ‎‎”നിങ്ങളറിയാത്തവയും ഞാനറിയുന്നു.” ‎
(-Sura Al-Baqarah, Ayah 30 )

2. ദൈവിക സന്ദേശത്തിൻ്റെ കേന്ദ്ര ബിന്ദു മനുഷ്യനാണ്.
പ്രവാചകന്മാരെ നിയോഗിക്കാനും, നബിമാരെ തിരഞ്ഞെടുക്കാനും, ഏടുകളും വേദഗ്രന്ഥങ്ങളും അവതരിപ്പിക്കാനുമുള്ള പ്രധാന കാരണക്കാരും അതിൻ്റെ ലക്ഷ്യവും മനുഷ്യരാണ്. കാരുണ്യവാനും യുക്തിമാനുമായ അല്ലാഹു ഭൂമിയിൽ അവൻ്റെ പ്രതിനിധിയായിക്കൊണ്ട് ആദമിനെ വെറുതെ സൃഷ്ടിക്കുകയോ അവനെ അവൻ്റെ വിചാരത്തിന് വിടുകയോ അല്ല ചെയ്തത്. അവന് സന്മാർഗവും നേർവഴിയും കാണിച്ചു കൊടുത്തു. എറ്റവും ഉത്തമമായ പാതയിലേക്ക് അവൻ്റെ ക്കെെ പിടിച്ചു നടത്തി. അജ്ഞതയിലോ ആശയ കുഴപ്പത്തിലോ അവനെ ഉപേക്ഷിക്കുകല്ലെന്ന് ഉറപ്പ് നല്കി. അവനെ ഏറ്റവും നേരായ പാത കാണിച്ചു കൊണ്ട് ആദരിച്ചു., :-
നാം കല്‍പിച്ചു: “എല്ലാവരും ഇവിടം വിട്ട് പോകണം. ‎എന്റെ മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് അവിടെ വന്നെത്തും. ‎സംശയമില്ല; എന്റെ മാര്‍ഗം പിന്തുടരുന്നവര്‍ ‎നിര്‍ഭയരായിരിക്കും; ദുഃഖമില്ലാത്തവരും”. ‎
(-Sura Al-Baqarah, Ayah 38)
“അല്ലാഹു ആജ്ഞാപിച്ചു: നിങ്ങളിരുകൂട്ടരും ഒന്നിച്ച് ഇവിടെ നിന്നിറങ്ങിപ്പോകണം. നിങ്ങള്‍ പരസ്പരം ശത്രുക്കളായിരിക്കും. എന്നാല്‍ എന്നില്‍നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തുമ്പോള്‍ ആരത് പിന്‍പറ്റുന്നുവോ അവന്‍ വഴിപിഴക്കുകയില്ല. ഭാഗ്യംകെട്ടവനാവുകയില്ല”, എന്റെ ഉദ്ബോധനത്തെ അവഗണിക്കുന്നവന്ന് ഈ ലോകത്ത് ഇടുങ്ങിയ ജീവിതമാണുണ്ടാവുക. പുനരുത്ഥാനനാളില്‍ നാമവനെ കണ്ണുപൊട്ടനായാണ് ഉയിര്‍ത്തെഴുന്നേല്‍പിക്കുക. (-Sura Ta-Ha, Ayah 123 – 124)

ഇപ്രകാരം നബിമാരും മുർസലീങ്ങളും വേദഗ്രന്ഥങ്ങളും തുടർച്ചയായി അയക്കപ്പെട്ടു. എല്ലാം “മനുഷ്യൻ ” എന്ന ഒരൊറ്റ കേന്ദ്ര ബിന്ദുവിലേക്ക് ചേരുന്നു. അവന് ഇഹത്തിലും പരത്തിലും സന്തോഷിക്കാനുള്ളതാണത്. ജനങ്ങളുടെ നന്മയ്ക്ക് വേണ്ടിയുള്ളത്, അവർക്ക് നന്മ കൊണ്ട് വരാനും ഉപദ്രവം തടയുവാനുളളതും. നല്ലതിലേക്ക് വഴി കാണിക്കുന്നത്, അതവർക്ക് നല്ലത് വെളിപ്പെടുത്തി കൊടുക്കുകയും തിന്മയിൽ നിന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു.

Also read: പാശ്ചാത്യരെ സംബന്ധിച്ചിടത്തോളം, യുദ്ധം വീട്ടിലെത്തിയിരിക്കുന്നു

“ശരീഅത്ത് ” നന്മയുടെ പൂർത്തീകരണത്തിനും തിന്മയുടെ വിപാടനത്തിനും വന്നതാണ്.

3. നിയമ നിർമാണത്തിൽ മനുഷ്യനുള്ള ആദരം.
ഇത് വളരെ വിശാലമായ അധ്യായമാണ് അത് കൊണ്ട് രണ്ട് ഉദാഹരണങ്ങൾ മാത്രം പറയാം
ഒന്ന് :- കുട്ടികളുടെ അവകാശങ്ങൾ
വിശ്വസിച്ചവരേ, നിങ്ങളെയും നിങ്ങളുടെ കുടുംബാംഗങ്ങളെയും നരകാഗ്നിയില്‍നിന്ന് കാത്തുരക്ഷിക്കുക. അതിന്റെ ഇന്ധനം മനുഷ്യരും കല്ലുകളുമാണ്. (-Sura At-Tahrim, Ayah 6) ഈ ആയത്തിലൂടെ അല്ലാഹു വിശ്വാസികളോട് അവർ സ്വന്തത്തെയും കുടുംബക്കാരെയും നരകത്തിൽ നിന്ന് രക്ഷിക്കാൻ കൽപ്പിക്കുന്നു. ഇത് ശരീഅത്തിലെ കൽപ്പനകളും നിരോധങ്ങളും പിൻ പറ്റാനുള്ള ആവശ്യമാണ്. മോശ പ്രവർത്തനങ്ങൾ വെടിയാനും, സൽകർമ്മങ്ങളനുഷ്ഠിക്കാനുമുള്ള പ്രേരണയാണിത്. ഇണയെയും കുട്ടികളെയും നിർബന്ധ കർമ്മങ്ങൾ പൂർത്തികരിക്കാൻ പ്രേരിപ്പിക്കുകയും നിരോധനങ്ങളിൽ നിന്ന് വിട്ടു നിൽക്കാൻ പ്രചോദിപ്പിക്കലും അവയ്ക്ക് മേൽനോട്ടം നൽകലും പോലുള്ള കാര്യങ്ങളും ഇതിൽപ്പെടും.

രണ്ട്:- ശിക്ഷകൾ
“ബുദ്ധിശാലികളേ, പ്രതിക്രിയയില്‍ നിങ്ങള്‍ക്കു ‎ജീവിതമുണ്ട്. നിങ്ങള്‍ ഭക്തിയുള്ളവരാകാനാണിത്”. ‎(-Sura Al-Baqarah, Ayah 179) ശിക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പോലും അല്ലാഹു മനുഷ്യനെ ആദരിച്ചിരിക്കുന്നു. രക്തവും ജീവനും സംരക്ഷിക്കുക എന്നുള്ളത് മനുഷ്യൻറെ ആദരവിനെ സംരക്ഷിക്കുക എന്നുള്ളതാക്കിയിരിക്കുന്നു.

നിഷിദ്ധമാക്കിയ കാര്യങ്ങളിൽ നിന്നും തടയപ്പെട്ടവയിൽ നിന്നും ഖുർആൻ താക്കീത് നൽകി, അത് പ്രവർത്തിക്കുന്നതിൽ ഭയപ്പെടുത്തി. ഇനി തെറ്റു സംഭവിച്ചു പോയാൽ മനുഷ്യൻ്റെ ആദരണീയതക്ക് കളങ്കം വരുത്താതെ, ചെയ്ത തെറ്റിനുള്ള അനുയോജ്യമായ ശിക്ഷ അവനുണ്ടാകും. പ്രതിക്രിയ അനുവദനീയമാക്കുകയും ചിത്രവധവും ശത്രുതയും നിഷിദ്ധമാക്കുകയും ചെയ്തു. ഇസ്ലാമിലെ ശിക്ഷ ഇസ്ലാഹിനും സംസ്കരത്തിനും തെറ്റ് ചെയ്യുന്നതിൽ നിന്ന് അകറ്റുവാനും വേണ്ടിയുള്ളതാണ്.

Also read: കൊറോണ കാലത്ത് വേഗത്തിലാക്കേണ്ട സകാത്ത്

4. മലക്കുകളുടെ ആദമിനുള്ള സുജൂദ്
മനുഷ്യനെ അല്ലാഹുവിൻ്റെ പ്രതിനിധിയായി തിരഞ്ഞെടുക്കുക മാത്രമല്ല, ആകാശ സ്വർഗ്ഗലോകങ്ങളിൽ അത് ദൃഢപ്പെടുത്തുകയും ചെയ്തു. ആദമിനെ സൃഷ്ടിക്കാൻ പോകുന്നതിനെ കുറിച്ചും ഭൂമിയിലെ ഖലീഫയാക്കിയതിനെ കുറിച്ചും മലക്കുകളോട് അള്ളാഹു പറഞ്ഞു. ലൗഹുൽ മഹ്ഫൂളിൽ അത് രേഖപ്പെടുത്തി.അല്ലാഹു പിന്നീട് മലക്കുകളോട് ആദമിന് സുജൂദ് ചെയ്യാൻ കൽപ്പിച്ചു. ” നിന്റെ നാഥന്‍ മലക്കുകളോടു പറഞ്ഞു: “ഉറപ്പായും ഞാന്‍ കളിമണ്ണില്‍നിന്ന് മനുഷ്യനെ സൃഷ്ടിക്കാന്‍ പോവുകയാണ്, അങ്ങനെ ഞാനവനെ ശരിപ്പെടുത്തുകയും എന്റെ ആത്മാവില്‍ നിന്ന് അതിലൂതുകയും ചെയ്താല്‍ നിങ്ങളവന്റെ മുന്നില്‍ സാഷ്ടാംഗം പ്രണമിക്കണം, അപ്പോള്‍ മലക്കുകളൊക്കെയും സാഷ്ടാംഗം പ്രണമിച്ചു, ഇബ് ലീസൊഴികെ. അവന്‍ അഹങ്കരിച്ചു. അങ്ങനെ അവന്‍ സത്യനിഷേധിയായി “.
-Sura Sad, Ayah 71 – 74

ഈ കഥ ഖുർആനിൽ വ്യത്യസ്ത സ്ഥലങ്ങളിൽ പരാമർശിച്ചതായി കാണാം അത് ഒന്നാമതായി അല്ലാഹുവിൻ്റെ ശ്രേഷ്ഠത മനുഷ്യനെ ഓർമ്മിപ്പിക്കുവാനാണത്, രണ്ടാമതായി പ്രപഞ്ചത്തിൽ മനുഷ്യൻ്റെ സ്ഥാനം അവൻ അറിയുന്നതിന് വേണ്ടിയും, മുന്നാമതായി ഇബ്ലീസിൻ്റെ തന്ത്രത്തെ കുറിച്ച് ജാഗ്രവത്താകുവാനും.

5. മനുഷ്യനെ മറ്റു സൃഷ്ടികളിൽ നിന്ന് ആദരിച്ചിരിക്കുന്നു.
അല്ലാഹു ഖുർആനിൽ പറയുന്നു :- “ഉറപ്പായും ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു. അവര്‍ക്കു നാം കടലിലും കരയിലും സഞ്ചരിക്കാനായി വാഹനങ്ങളൊരുക്കി. ഉത്തമ വിഭവങ്ങള്‍ ആഹാരമായി നല്‍കി. നാം സൃഷ്ടിച്ച നിരവധി സൃഷ്ടികളെക്കാള്‍ നാമവര്‍ക്ക് മഹത്വമേകുകയും ചെയ്തു”. (-Sura Al-Isra’, Ayah 70 )

6. മനുഷ്യന് പ്രപഞ്ചത്തിലുള്ളതിനെ മുഴവനും സജ്ജീകരിച്ചു കൊടുത്തു.
അല്ലാഹു പറയുന്നു :- “നിങ്ങള്‍ കാണുന്നില്ലേ; ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹു നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തന്നത്; ഒളിഞ്ഞതും തെളിഞ്ഞതുമായ അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്ക്അവന്‍ നിറവേറ്റിത്തന്നതും. എന്നിട്ടും വല്ല വിവരമോ മാര്‍ഗദര്‍ശനമോ വെളിച്ചമേകുന്ന ഗ്രന്ഥമോ ഒന്നുമില്ലാതെ അല്ലാഹുവിന്റെ കാര്യത്തില്‍ തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന ചിലര്‍ ജനങ്ങളിലുണ്ട്”. (-Sura Luqman, Ayah 20)

വിശുദ്ധ ഖുർആനിൽ മറ്റൊരിടത്ത് അല്ലാഹു വ്യക്തമാക്കുന്നു അല്ലാഹു കന്നുകാലികളെ സൃഷ്ടിക്കുകയും മനുഷ്യന് ഉടമപ്പെടുത്തി കൊടുക്കുകയും ചെയ്തു പിന്നെ അവന് യാത്ര ചെയ്യാനും ഭക്ഷിക്കാനും കുടിക്കാനും അതിൽ നിന്ന് ഉപകാരമെടുക്കാനും വേണ്ടി അതിനെ അവന്ന് കീഴ്പ്പെടുത്തി കൊടുത്തു. “നമ്മുടെ കരങ്ങളുണ്ടാക്കിയവയില്‍പെട്ടവയാണ് കന്നുകാലികളെന്ന് അവര്‍ കാണുന്നില്ലേ; അവര്‍ക്കു വേണ്ടിയാണ് നാമത് സൃഷ്ടിച്ചതെന്നും. ഇപ്പോഴവ അവരുടെ അധീനതയിലാണല്ലോ, അവയെ നാമവര്‍ക്ക് മെരുക്കിയൊതുക്കിക്കൊടുത്തിരിക്കുന്നു. അവയില്‍ ചിലത് അവരുടെ വാഹനമാണ്. ചിലതിനെ അവര്‍ ആഹരിക്കുകയും ചെയ്യുന്നു.
(-Sura Ya-Seen, Ayah 71 – 72)

Also read: സ്ത്രീകളുടെ ഇമാമത്ത്

അല്ലാഹു ജല സമ്പത്തിനെ കുറിച്ച് പറയുന്നു :-
” അവന്‍ സമുദ്രത്തെ നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നു. നിങ്ങളതില്‍നിന്ന് പുതുമാംസം ഭക്ഷിക്കാനും നിങ്ങള്‍ക്കണിയാനുള്ള ആഭരണങ്ങള്‍ കണ്ടെടുക്കാനും “. (-Sura An-Nahl, Ayah 14)
“പന്തലില്‍ പടര്‍ത്തുന്നതും അല്ലാത്തതുമായ ഉദ്യാനങ്ങള്‍; ഈത്തപ്പനകള്‍; പലതരം കായ്കനികളുള്ള കൃഷികള്‍; പരസ്പരം സമാനത തോന്നുന്നതും എന്നാല്‍ വ്യത്യസ്തങ്ങളുമായ ഒലീവും റുമ്മാനും എല്ലാം സൃഷ്ടിച്ചുണ്ടാക്കിയത് അല്ലാഹുവാണ്. അവ കായ്ക്കുമ്പോള്‍ പഴങ്ങള്‍ തിന്നുകൊള്ളുക. വിളവെടുപ്പുകാലത്ത് അതിന്റെ ബാധ്യത അഥവാ സകാത്ത് കൊടുത്തുതീര്‍ക്കുക. എന്നാല്‍ അമിതവ്യയം അരുത്. അതിരുകവിയുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. (-Sura Al-An’am, Ayah 141)

കന്നുകാലി സമ്പത്തിനെ കുറിച്ച് ഖുർആൻ പറയുന്നു :- അല്ലാഹു കന്നുകാലികളെ സൃഷ്ടിച്ചു. അവയില്‍ നിങ്ങള്‍ക്ക് തണുപ്പകറ്റാനുള്ള വസ്ത്രമുണ്ട്. മറ്റുപകാരങ്ങളും. നിങ്ങളവയെ തിന്നുകയും ചെയ്യുന്നു നിങ്ങള്‍ കൌതുകത്തോടെയാണ് അവയെ മേച്ചില്‍സ്ഥലത്തുനിന്ന് തിരിച്ചുകൊണ്ടുവരുന്നത്. മേയാന്‍ വിടുന്നതും അവ്വിധംതന്നെ, കടുത്ത ശാരീരിക പ്രയാസത്തോടെയല്ലാതെ നിങ്ങള്‍ക്ക് ചെന്നെത്താനാവാത്ത നാട്ടിലേക്ക് അവ നിങ്ങളുടെ ഭാരങ്ങള്‍ ചുമന്നുകൊണ്ടുപോവുന്നു. നിങ്ങളുടെ നാഥന്‍ അതീവ ദയാലുവും പരമകാരുണികനുമാണ്,
അവന്‍ കുതിരകളെയും കോവര്‍ കഴുതകളെയും കഴുതകളെയും സൃഷ്ടിച്ചു. നിങ്ങള്‍ക്ക് യാത്രക്കുപയോഗിക്കാനും അലങ്കാരമായും. നിങ്ങള്‍ക്കറിയാത്ത പലതും അവന്‍ സൃഷ്ടിക്കുന്നു.
(-Sura An-Nahl, Ayah 5 – 8)

നിർമ്മാണ ഉപകരണങ്ങളെ കുറിച്ച് അല്ലാഹു പറയുന്നു :- നാം ഇരുമ്പും ഇറക്കിക്കൊടുത്തിരിക്കുന്നു. അതില്‍ ഏറെ ആയോധനശക്തിയും ജനങ്ങള്‍ക്കുപകാരവുമുണ്ട്. അല്ലാഹുവെ നേരില്‍ കാണാതെ തന്നെ അവനെയും അവന്റെ ദൂതന്മാരെയും സഹായിക്കുന്നവരാരെന്ന് അവന്ന് കണ്ടറിയാനാണിത്. അല്ലാഹു കരുത്തുറ്റവനും അജയ്യനും തന്നെ; തീര്‍ച്ച. (-Sura Al-Hadid, Ayah 25), ” അദ്ദേഹത്തിന് നാം ഇരുമ്പ് മയപ്പെടുത്തിക്കൊടുത്തു “,
മികവുറ്റ പടയങ്കികളുണ്ടാക്കുക. അതിന്റെ കണ്ണികള്‍ക്ക് കൃത്യത വരുത്തുക. സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുക. നിങ്ങള്‍ ചെയ്യുന്നതെല്ലാം നന്നായി കണ്ടുകൊണ്ടിരിക്കുന്നവനാണ് നാം; തീര്‍ച്ച.
(-Sura Saba’, Ayah 10 – 11 )

7. ബുദ്ധി നൽകി കൊണ്ടുള്ള ആദരം
കാര്യങ്ങൾ ഗ്രഹിക്കാനുള്ള ഏറ്റവും വലിയ ഉപകരണമാണ് ബുദ്ധി, അതിൽ നിന്നാണ് ചിന്തകളും ഉദ്ദേശ്യങ്ങളും തിരഞ്ഞെടുപ്പുകളും വിജ്ഞാന സമ്പാദനവുമെല്ലാം ഉണ്ടാവുന്നത്. അത് കൊണ്ടാണ് മനുഷ്യൻ അവനിൽ നിന്ന് വരുന്ന എല്ലാ കാര്യങ്ങളെ കുറിച്ചും ചോദ്യം ചെയ്യപ്പെടുന്നത്.
“നിനക്കറിയാത്തവയെ നീ പിന്‍പറ്റരുത്. കാതും കണ്ണും മനസ്സുമെല്ലാം ചോദ്യം ചെയ്യപ്പെടുന്നവതന്നെ “.(-Sura Al-Isra’, Ayah 36 )

അവൻ്റെ പഞ്ചേന്ദ്രിയങ്ങളെയും ബുദ്ധിയേയും പാഴാക്കുന്ന മനുഷ്യനെ, ഖുർആൻ കന്നുകാലികളെക്കാൽ താഴ്ന്നവനായാണ് എണ്ണുന്നത്. കാരണമവന് കാര്യങ്ങൾ ഗ്രഹിക്കുവാനുള്ള ഉപകരണമുണ്ട് എന്നാലവനത് പാഴാക്കി.
“തീര്ച്ചകയായും അല്ലാഹുവിങ്കല്‍ ഏറ്റം നികൃഷ്ടജീവികള്‍ ഒന്നും ചിന്തിച്ചു മനസ്സിലാക്കാത്ത ഊമകളും ‎ബധിരരുമാണ് “. ‎
(-Sura Al-Anfal, Ayah 22).

ധാരാളം ഖുർആനിക സൂക്തങ്ങൾ ഇത്തരത്തിൽ ബുദ്ധിയുപയോഗിക്കാൻ അവശ്യപ്പെടുന്നതായി കാണാം, അതുവഴി അവനിലുള്ള വിശ്വാസം ദൃഢപ്പെടാനും അവൻ മാത്രമാണ് സൃഷ്ടാവെന്ന് മനസ്സിലാക്കാനുമാണിത്.

‌ഇതിന് നേർ വിപരീതമായി, നാഥനെ കണ്ടെത്തുക എന്ന ദൗത്യത്തിൽ നിന്ന് പരാജയപ്പെട്ടാൽ, മനുഷ്യന് അവൻ്റെ മനുഷ്യത്വവും അസ്തിത്വവും നഷ്ഠപ്പെട്ടു. ഖുർആൻ നിഷേധികളെ ബുദ്ധി ഉപയോഗപ്പെടുത്താത്തവരാണെന്ന് തറപ്പിച്ചു പറയുന്നു. അത് കൊണ്ട് നിഷേധികൾ ചിന്തിക്കാത്തവർ എന്ന് അവരെ കുറിച്ച് ഖുർആൻ പറഞ്ഞു. അതവർ അല്ലാഹു വിൻ്റെ അസ്തിത്വത്തെ കുറിച്ച് തെളിവുകൾ തരുന്ന പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളിൽ നിന്ന് കേൾവി കൊണ്ടും കാഴ്ച്ച കൊണ്ടും പ്രയോജനമെടുക്കാത്തതിനാലാണ്.

8. ധാർമ്മികതയും ശ്രേഷ്ഠതയും നൽകികൊണ്ടുള്ള ആദരം.
ഇസ്ലാം ജനങ്ങളിൽ നന്മ, കാരുണ്യം, സാഹോദര്യം, സ്നേഹം, പരസ്പര സഹകരണം, സത്യസന്ധത, കരാർ പാലനം, അമാനത്ത് പൂർത്തീകരിക്കൽ, ഹൃദയശുദ്ധി, അതുപോലെ നീതി, ക്ഷമ, നന്മ കൽപ്പിക്കുക തിന്മ വിലക്കുക, ആളുകളെ പരസ്പരം ഉപദേശിക്കുക അതു പോലുള്ള ധാർമിക സ്വഭാവങ്ങളെ ഇസ്ലാം പ്രേരിപ്പിച്ചു.

ശ്രേഷ്ഠമായ സ്വഭാവങ്ങൾ മനുഷ്യത്വത്തെ അലങ്കാരമുള്ളതാക്കുന്നു, അതിൻ്റെ നില ഉയർത്തുന്നു, അത് മനുഷ്യജീവിതത്തെ ഏറ്റവും മനോഹരമായ രൂപത്തിലാക്കുന്നു, നിന്ദ്യമായ സ്വഭാവത്തെ സമൂഹത്തിൽ നിന്ന് അകറ്റുകയും ചെയ്യുന്നു.

വിവ. മുബഷിർ എ കെ

 

 

Related Articles