Current Date

Search
Close this search box.
Search
Close this search box.

സാമൂഹ്യ സുരക്ഷിതത്വം വിശുദ്ധ ഖുര്‍ആനില്‍

protection.jpg

മനുഷ്യര്‍ അക്രമത്തിന്റെയും സേച്ഛാധിപത്യത്തിന്റെയും ചങ്ങല കെട്ടുകളില്‍ കഴിഞ്ഞിരുന്ന സമയത്താണ് പ്രവാചകന്‍(സ) നിയോഗിതനാകുന്നത്. കാട്ടുനീതി വാഴുന്ന അന്തരീക്ഷത്തിലാണ് അദ്ദേഹം വളര്‍ന്നത്. മനുഷ്യ ജീവന് യാതൊരു പവിത്രതയും മാന്യതയും അതില്‍ കല്‍പ്പിക്കപ്പെട്ടിരുന്നില്ല. അവിടെ ലോകത്തിന് മുഴുവന്‍ കാരുണ്യമായി നിയോഗിക്കപ്പെട്ട അദ്ദേഹം സമാധാനവും നിര്‍ഭയത്വവും ഉറപ്പാക്കുന്ന അടിസ്ഥാനങ്ങള്‍ സ്ഥാപിച്ചു. മനുഷ്യരെ മാത്രമല്ല മൃഗങ്ങളെയും പ്രകൃതിയെയും വരെ ഉള്‍ക്കൊള്ളുന്നതായിരുന്നു അത്. ഹിജ്‌റ ഒന്നാം വര്‍ഷം (AD 523) പ്രവാചകന്‍(സ) സമര്‍പ്പിച്ച മദീന ചാര്‍ട്ടര്‍ അതിന്റെ മികച്ച ഉദാഹരണമാണ്. 52 കാര്യങ്ങളാണ് അതില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. അതില്‍ 25 കാര്യങ്ങള്‍ മുസ്‌ലിംകളുമായി മാത്രം ബന്ധപ്പെട്ടതും 27 എണ്ണം ഇതര വിഭാഗങ്ങളുമായുള്ള ബന്ധത്തെ കുറിച്ചുള്ളതുമാണ്. ജൂതന്‍മാരും വിഗ്രഹാരാധകരുമായിരുന്നു അക്കാലത്തെ പ്രധാന മുസ്‌ലിമേതര വിഭാഗങ്ങള്‍.

ഗോത്രപക്ഷപാതിത്വത്തില്‍ നിന്നും വിദൂരമായ ഒരു ഇസ്‌ലാമിക സമൂഹത്തെയാണത് പരിചയപ്പെടുത്തുന്നത്. സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സാമൂഹ്യ സഹകരണം അതില്‍ ആവശ്യപ്പെടുന്നു. കരാര്‍ ലംഘിക്കുന്നവരെ അത് ഭീഷണിപ്പെടുത്തുന്നു. മുസ്‌ലിംകളുടെ സുരക്ഷക്ക് പ്രാധാന്യം നല്‍കുന്നത് പോലെ തന്നെ ദിമ്മികളുടെയും (സംരക്ഷിത പ്രജ) മുസ്‌ലിംകളോടൊപ്പം കഴിയുന്ന അമുസ്‌ലിം ന്യൂനപക്ഷങ്ങളുടെയും സംരക്ഷണം ഉറപ്പാക്കാനും അതാവശ്യപ്പെടുന്നു. അവരുടെ മതപരമായ ചടങ്ങുകള്‍ക്കും താല്‍പര്യങ്ങള്‍ക്കും സ്വാതന്ത്ര്യവും അനുവദിക്കുന്നു. വിശ്വാസ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഇസ്‌ലാം ഉറപ്പു നല്‍കുന്ന കാര്യമാണ്. എല്ലാവര്‍ക്കും സാമ്പത്തിക സ്വാതന്ത്ര്യവും അതനുവദിക്കുന്നു. രാഷ്ട്രത്തെ ദോഷകരമായ രീതിയില്‍ ബാധിക്കാത്ത സഖ്യങ്ങള്‍ ഉണ്ടാക്കാന്‍ വരെ അതില്‍ അനുവാദം നല്‍കുന്നുണ്ട്. അക്രമത്തിനിരയാക്കപ്പെടുന്നവനെ സഹായിക്കലും ഓരോ പൗരന്റെയും സുരക്ഷ ഉറപ്പാക്കലും നിര്‍ബന്ധമാക്കുന്നു. (സീറത്തു ഇബ്‌നു ഹിശാം)

വിനോദത്തിന് വേണ്ടി മൃഗങ്ങളെ കൊല്ലുന്നത് പോലും നബി(സ) വിലക്കിയിട്ടുണ്ട്. ‘ആരെങ്കിലും ഒരു കുരുവിയെ വെറുതെ കൊന്നാല്‍, അന്ത്യദിനത്തില്‍ അല്ലാഹുവിന്റെ മുമ്പില്‍ കരഞ്ഞു കൊണ്ടത് വിളിച്ചു പറയും: ‘നാഥാ, ഈ വ്യക്തിയെന്നെ വെറുതെ കൊന്നു, ഒരു ആവശ്യത്തിന് വേണ്ടിയല്ല എന്നെ കൊന്നത്’. (നസാഇ) പ്രകൃതിയുടെ ഘടകങ്ങളെ സംരക്ഷിക്കാനും പ്രവാചകന്‍(സ) കല്‍പിച്ചിട്ടുണ്ട്. സൃഷ്ടികള്‍ക്കിടയിലുള്ള പരസ്പര സംന്തുലിതത്വം നിലനിര്‍ത്തുന്നത് പ്രകൃതിയാണെന്നതാണ് കാരണം. അതില്‍ നടത്തുന്ന കയ്യേറ്റം ജീവനും മനുഷ്യനും അനിവാര്യമായ പല സുപ്രധാന ഘടകങ്ങളെയും ഇല്ലാതാക്കും. പ്രവാചകന്‍(സ) പറയുന്നു : ‘ആരെങ്കിലും ഒരു ചെടി മുറിച്ചാല്‍ അല്ലാഹു അവന്റെ തല നരകത്തിലാക്കും.’ പ്രയോജനപ്രദമായ എല്ലാ പച്ചപ്പുകളെയും സംരക്ഷിക്കണമെന്നാണ് ഈ ഹദീസ് കൊണ്ടുദ്ദേശിക്കുന്നതെന്ന് അബൂദാവൂദ് വിശദീകരിച്ചിട്ടുണ്ട്. മരുഭൂമിയില്‍ യാത്രക്കാര്‍ക്കും ജീവികള്‍ക്കും തണലേകുന്ന ഒരു ചെടി അനാവശ്യമായി മുറിക്കുന്നത് നരക ശിക്ഷക്ക് കാരണമാകുമെന്ന് സുനനു അബൂദാവൂദില്‍ വിശദീകരിക്കുന്നു.

സുരക്ഷ സാമൂഹ്യ നീതിയിലൂടെ
സാമൂഹ്യ സുരക്ഷിതത്വവും വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയിലുള്ള സഹവര്‍ത്വിത്തവും ഇസ്‌ലാം അംഗീകരിച്ചിട്ടുള്ളതാണ്. സാമൂഹ്യ നീതിയും സമത്വവും നടപ്പാക്കാന്‍ ഇസ്‌ലാം ആവശ്യപ്പെടുന്നു. അതിന് വേണ്ടിയാണ് ജനങ്ങള്‍ പരസ്പരം അക്രമിക്കുന്നത് തടഞ്ഞിരിക്കുന്നതും അവകാശങ്ങളെ പവിത്രമാക്കിയിരിക്കുന്നതും. എല്ലാവര്‍ക്കും അവസര സമത്വം ഉറപ്പാക്കുന്നതോടൊപ്പം തന്നെ പരസ്പരം സംഘര്‍ഷത്തിനുള്ള കാരണങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. ധനികര്‍ക്കും ദരിദ്രര്‍ക്കുമിടയിലുള്ള വിടവ് ഇസ്‌ലാം കുറക്കുന്നുണ്ട്. പക്ഷപാതിത്വും ജനങ്ങളെ വര്‍ഗത്തിന്റെയോ പ്രദേശത്തിന്റെയോ മറ്റെന്തിന്റെയെങ്കലും പേരിലോ നിന്ദിക്കുന്നതും ഇസ്‌ലാം അംഗീകരിക്കുന്നില്ല. എല്ലാവര്‍ക്കും മാന്യമായി ജീവിക്കാനാവശ്യമായ വിദ്യാഭ്യാസത്തിനും തൊഴില്‍ ചെയ്യുന്നതിനും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിനും ഇഷ്ടമുള്ള വിശ്വാസം സ്വീകരിക്കുന്നതിനും അതില്‍ സ്വാതന്ത്യമുണ്ട്. അല്ലാഹു പറയുന്നു : ‘ഉറപ്പായും ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു. അവര്‍ക്കു നാം കടലിലും കരയിലും സഞ്ചരിക്കാനായി വാഹനങ്ങളൊരുക്കി. ഉത്തമ വിഭവങ്ങള്‍ ആഹാരമായി നല്‍കി. നാം സൃഷ്ടിച്ച നിരവധി സൃഷ്ടികളെക്കാള്‍ നാമവര്‍ക്ക് മഹത്വമേകുകയും ചെയ്തു.’ (അല്‍-ഇസ്‌റാഅ് : 70) പ്രസ്തുത ആദരവിന് നേരെയുള്ള എല്ലാ കയ്യേറ്റങ്ങളും അക്രമമാണ്. എല്ലാ തരത്തിലുള്ള അക്രമങ്ങളെയും ഇസ്‌ലാം വിലക്കിയിട്ടുണ്ട്. ഖുര്‍ആന്‍ പറയുന്നു : ‘എന്നാല്‍ പരിധി ലംഘിക്കരുത്. അതിക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല.’ (അല്‍-ബഖറ : 190) മറ്റൊരിടത്ത് അല്ലാഹു പറയുന്നു : ‘അല്ലാഹു അക്രമികളെ ഇഷ്ടപ്പെടുന്നില്ല.’ (ആലുഇംറാന്‍ : 57) അക്രമത്തെ വിലക്കി കൊണ്ടുള്ള നിരവധി ഹദീസുകളും നമുക്ക് കാണാവുന്നതാണ്.

അക്രമത്തെ വിശദീകരിച്ചു കൊണ്ട് ഇബ്‌നു തൈമിയ പറയുന്നു : ‘എല്ലാ നന്മകളും നീതിയുടെ പരിധിക്കുള്ളിലാണ്. എല്ലാ തിന്മകളും അക്രമത്തിന്റെ വൃത്തത്തിലും. അതുകൊണ്ട് എല്ലാ കാര്യത്തിലും ഓരോരുത്തര്‍ക്കും നിര്‍ബന്ധമായ കാര്യമാണ് നീതി. അക്രമം എല്ലാ കാര്യത്തിലും എല്ലാവര്‍ക്കും നിഷിദ്ധമാണ്. അക്രമം കാണിക്കുന്നത് മുസ്‌ലിമോ നിഷേധിയോ ആര് തന്നെയായാലും അത് അനുവദനീയമല്ല.’ അതുകൊണ്ട് തന്നെ ഒരാളെ അന്യായമായി വധിക്കുന്നത് മുഴുവന്‍ മനുഷ്യരെയും വധിക്കുന്നതിന് തുല്ല്യമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നത്. അല്ലാഹു പറയുന്നു : ‘ആരെങ്കിലും ഒരു മനുഷ്യനെ വധിച്ചാല്‍, അവന്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചതുപോലെയാകുന്നു. ഒരുവന്‍ ആര്‍ക്കെങ്കിലും ജീവിതം നല്‍കിയാല്‍ അവന്‍ മുഴുവന്‍ മനുഷ്യര്‍ക്കും ജീവിതം നല്‍കിയതുപോലെയുമാകുന്നു.’ (അല്‍-മാഇദ : 32)

എല്ലാവര്‍ക്കും വിജ്ഞാനവും തൊഴിലും അവസരങ്ങളുമുള്ള ഒരു മനുഷ്യ സമൂഹത്തെയാണ് ഇസ്‌ലാം താല്‍പര്യപ്പെടുന്നത്. അല്ലാഹു പറയുന്നു : ‘അറിവുള്ളവരും അറിവില്ലാത്തവരും തുല്യരാവുക സാധ്യമാണോ?ഭ28 ബുദ്ധിയുള്ളവര്‍ മാത്രമേ ഉദ്‌ബോധനം സ്വീകരിക്കൂ.’ (39 : 9) അറിവുള്ളവരെയും ഇല്ലാത്തവരെയും വേര്‍തിരിക്കുകയാണ് ഈ ഖുര്‍ആന്‍ സൂക്തം ചെയ്യുന്നത്. എന്നാല്‍ അതൊരിക്കലും ഏതെങ്കിലും വ്യക്തികളെയോ വിഭാഗത്തെയോ മാത്രം സവിശേഷമായി ഉദ്ദേശിച്ചുള്ളതല്ല. ‘നമസ്‌കാരം നിര്‍വഹിച്ചു കഴിഞ്ഞാല്‍, ഭൂമിയില്‍ വ്യാപിക്കുകയും അല്ലാഹുവിന്റെ അനുഗ്രഹം തേടുകയും ചെയ്തുകൊള്ളുക,(അല്‍-ജുമുഅ : 10)
‘അവനാണ് ഭൂമിയെ നിങ്ങള്‍ക്കു മെരുക്കിത്തന്നത്. അതിന്റെ മാറിലൂടെ നടന്നുകൊള്ളുവിന്‍. ദൈവം തന്ന വിഭവം ആഹരിച്ചുകൊള്ളുവിന്‍.’ (അല്‍-മുല്‍ക് : 15)  എല്ലാവര്‍ക്കും തൊഴിലെടുക്കാനും സമ്പാദിക്കാനുള്ള അവസരം ഒരുക്കുകയാണ് ഈ സൂക്തങ്ങള്‍ ചെയ്യുന്നത്.

തിന്മകളില്ലാത്ത നന്മയും ഐശ്വര്യവും കളിയാടുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കാനാണ് ഇസ്‌ലാം ഉദ്ദേശിക്കുന്നത്. അല്ലാഹു പറയുന്നു : ‘സത്യവിശ്വാസികളുടെ സമാജത്തില്‍ അശ്ലീലം പരത്താനാഗ്രഹിക്കുന്നവര്‍ ഇഹത്തിലും പരത്തിലും നോവേറിയ ശിക്ഷക്കര്‍ഹരാകുന്നു.’ (അന്നൂര്‍ : 19) വ്യക്തികളെയോ വിഭാഗങ്ങളെയോ പരസ്പരം വേര്‍തിരിക്കാത്ത സാമൂഹ്യ നീതി സ്ഥാപിക്കുന്നതിനാണ് ഇസ്‌ലാം പരിശ്രമിക്കുന്നതെന്ന് ചുരുക്കം.

അവകാശങ്ങള്‍ ആവശ്യപ്പെടുന്നത് പലപ്പോഴും സംഘട്ടനത്തിലേക്ക് നയിക്കാറുണ്ട്. അവകാശങ്ങളുമായി ബന്ധിപ്പിക്കാതെ ബാധ്യകള്‍ നിര്‍വഹിക്കണമെന്ന് ശാഠ്യം പിടിക്കുമ്പോള്‍ അക്രമത്തിനും ചൂഷണത്തിനും അത് കാരണമാകുന്നു. ഇവിടെയാണ് ഇസ്‌ലാം അവകാശങ്ങളെ ബാധ്യതകളുമായി ബന്ധിപ്പിക്കുന്നത്. ഓരോ മനുഷ്യന്റെയും ബാധ്യതകളും അവകാശങ്ങളും ഇസ്‌ലാം പരിചയപ്പെടുത്തുന്നു. ഓരോ അവകാശത്തിനും മറുവശത്ത് ഒരു ബാധ്യതയും ഉണ്ടെന്നാണ് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ‘സ്ത്രീകള്‍ക്ക് ന്യായമായ അവകാശങ്ങളുണ്ട്; പുരുഷന്മാര്‍ക്ക് അവരുടെ മേല്‍ അവകാശമുള്ളതുപോലെത്തന്നെ.’ (അല്‍-ബഖറ : 228) പുരുഷന്‍മാര്‍ക്ക് സ്ത്രീകളുടെ മേല്‍ അവകാശങ്ങളുള്ള പോലെ സ്ത്രീകള്‍ക്ക് തിരിച്ച് പുരുഷന്‍മാരുടെ മേലും അവകാശങ്ങളുണ്ടെന്നാണ് ഇതിലൂടെ പഠിപ്പിക്കുന്നത്.

സമാധാനം സാമൂഹ്യ ബന്ധങ്ങളിലൂടെ
സാമൂഹ്യ ബന്ധമാണ് ഒരു സമൂഹത്തില്‍ ഒന്നിച്ചു ജീവിക്കുന്ന വ്യക്തികളെ പരസ്പരം ബന്ധിപ്പിക്കുന്നത്. ജനങ്ങള്‍ക്കിടയിലുള്ള പരസ്പര ബന്ധത്തിന് ഇസ്‌ലാം വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഒരു വ്യക്തിക്ക് സമൂഹത്തോടുള്ള ബാധ്യത വളരെ സൂക്ഷ്മമായി അത് പ്രതിപാദിക്കുന്നു. മാതാപിതാക്കള്‍ക്ക് നന്മ ചെയ്യല്‍, കുടുംബബന്ധം ചേര്‍ക്കല്‍, അയല്‍വാസിക്ക് നന്മ ചെയ്യല്‍, ആവശ്യക്കാരനെ സഹായിക്കല്‍, നന്മ കല്‍പിക്കല്‍ തിന്മ തടയല്‍ തുടങ്ങിയ കല്‍പനങ്ങള്‍ ഇഹത്തിലും പരത്തിലുമുള്ള നന്മ ലക്ഷ്യമാക്കിയുള്ളതാണെന്ന് ചുവടെ പറയുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ വ്യക്തമാക്കുന്നു.
‘അല്ലാഹു നിലനിര്‍ത്തുവാനാജ്ഞാപിച്ച ബന്ധങ്ങളെ38 നിലനിര്‍ത്തുകയും റബ്ബിനെ ഭയപ്പെടുകയും അവങ്കല്‍നിന്നു മോശമായ വിചാരണയുണ്ടാകുന്നതിനെ ഭയപ്പെടുകയും ചെയ്യുന്നവരാകുന്നു ബുദ്ധിമാന്മാര്‍.’ (13 : 21)
‘ഓര്‍ക്കുക: ഇസ്രാഈല്‍ മക്കളില്‍നിന്നു നാം ദൃഢപ്രതിജ്ഞ വാങ്ങിയിട്ടുണ്ടായിരുന്നു; അല്ലാഹുവിനല്ലാതെ നിങ്ങള്‍ ഇബാദത്തു ചെയ്യരുത്, മാതാപിതാക്കളോടും ബന്ധുക്കളോടും അനാഥരോടും അഗതികളോടും നന്നായി വര്‍ത്തിക്കണം, ജനങ്ങളോട് നല്ലതു പറയണം.’ (2 : 83)
‘ അല്ലാഹുവിന് ഇബാദത്തു ചെയ്യുവിന്‍. യാതൊന്നിനെയും അവന്റെ പങ്കാളിയായി കല്‍പിക്കാതിരിക്കുവിന്‍. മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കുവിന്‍. ബന്ധുക്കളോടും അനാഥരോടും അഗതികളോടും നന്നായി പെരുമാറുവിന്‍. ബന്ധുക്കളായ അയല്‍ക്കാരോടും സഹവാസികളോടും സഞ്ചാരികളോടും നിങ്ങളുടെ അധീനതയിലുള്ള ദാസിദാസന്മാരോടും നന്നായി വര്‍ത്തിക്കുവിന്‍.’ (4 : 36)
‘പ്രവാചകന്‍, അവരോടു പറയുക: ഭവരുവിന്‍, റബ്ബ് നിങ്ങളുടെ മേല്‍ ചുമത്തിയ നിബന്ധനകളെന്തൊക്കെയാണെന്ന് ഞാന്‍ കേള്‍പ്പിക്കാം. ഒന്നിനെയും അവന്റെ പങ്കാളിയാക്കാതിരിക്കുക. മാതാപിതാക്കളോട് നന്നായി വര്‍ത്തിക്കുക.’ (6 : 151)
‘പ്രവാചകന്‍, അവരോടു പറയുക: ഭവരുവിന്‍, റബ്ബ് നിങ്ങളുടെ മേല്‍ ചുമത്തിയ നിബന്ധനകളെന്തൊക്കെയാണെന്ന് ഞാന്‍ കേള്‍പ്പിക്കാം. ഒന്നിനെയും അവന്റെ പങ്കാളിയാക്കാതിരിക്കുക. മാതാപിതാക്കളോട് നന്നായി വര്‍ത്തിക്കുക.’ (46 : 15)
മഹാനായ ലുഖ്മാന്‍ തന്റെ മകന് നല്‍കുന്ന ഉപദേശം ഖുര്‍ആന്‍ വിവരിക്കുന്നത് കാണുക ‘മകനേ, നമസ്‌കാരം മുറപ്രകാരം നിലനിര്‍ത്തേണം; ധര്‍മം കല്‍പിക്കേണം; അധര്‍മം വിലക്കേണം; നിന്നെ ബാധിക്കുന്ന വിപത്തുകളില്‍ ക്ഷമ കൈക്കൊള്ളേണം. ഇവ വളരെ ഉറച്ച കാര്യങ്ങളത്രെ. നീ ആളുകളില്‍നിന്ന് മുഖംതിരിച്ചു സംസാരിക്കരുത്. ഭൂമിയില്‍ നിഗളിച്ചു നടക്കയുമരുത്. അഹന്ത കാട്ടുകയും ഭള്ളു പറയുകയും ചെയ്യുന്ന ആരെയും അല്ലാഹു സ്‌നേഹിക്കുകയില്ല. നിന്റെ നടത്തത്തില്‍ മിതത്വം പാലിക്കുക. ഒച്ച കുറക്കുക. അരോചകമായ ശബ്ദം കഴുതയുടെ ശബ്ദംതന്നെ.’ (31 : 17-19)

മുസ്‌ലിംകളോട് മാത്രം നീതി കാണിക്കാനും നന്മയില്‍ വര്‍ത്തിക്കാനുമല്ല ഖുര്‍ആന്‍ കല്‍പിക്കുന്നത്. അല്ലാഹു പറയുന്നു ‘മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്തിട്ടില്ലാത്തവരും നിങ്ങളെ വീടുകളില്‍നിന്ന് ആട്ടിയോടിച്ചിട്ടില്ലാത്തവരുമായ ആളുകളോട് നന്മയിലും നീതിയിലും വര്‍ത്തിക്കുന്നത് അല്ലാഹു വിലക്കുകയില്ല. നിശ്ചയം, നീതിമാന്മാരെ അല്ലാഹു സ്‌നേഹിക്കുന്നു.’ (60 : 8) അവരോട് നീതി കാണിക്കണമെന്ന് മറ്റൊരിടത്ത് ആവശ്യപ്പെടുന്നത് കാണുക : ‘അല്ലയോ വിശ്വസിച്ചവരേ, അല്ലാഹുവിനുവേണ്ടി നേര്‍മാര്‍ഗത്തില്‍ ഉറച്ചു നിലകൊള്ളുന്നവരും നീതിക്കു സാക്ഷ്യം വഹിക്കുന്നവരുമാകുവിന്‍ ഒരു ജനത്തോടുള്ള വിരോധം നിങ്ങളെ നീതിയില്‍നിന്നു വ്യതിചലിപ്പിക്കാന്‍ പാടില്ലാത്തതാകുന്നു. നീതി പാലിക്കുവിന്‍. അതാണ് ദൈവഭക്തിയോട് ഏറ്റം ഇണങ്ങുന്നത്.’ (5 : 8)

സാമൂഹ്യ ക്ഷേമം സാക്ഷാല്‍കരിക്കുന്നതിന് മുസ്‌ലിംകളും മുസ്‌ലിംകളല്ലാത്തവരും പരസ്പരം സഹകരിച്ച് ജീവിക്കാനാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്. അതിന്റെ ഗുണങ്ങള്‍ മുഴുവന്‍ മനുഷ്യര്‍ക്കുമായിരിക്കും. ദുര്‍ബലരെയും ആവശ്യക്കാരെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെ ജാഹിലിയാ കാലത്തുണ്ടാക്കിയ ഫുദൂല്‍ ഉടമ്പടിയുടെ പ്രസക്തിയും അത് തന്നെയായിരുന്നു. അതിനെ കുറിച്ച് പ്രവാചകന്‍(സ) പറഞ്ഞതായി ത്വല്‍ഹഃ ബിന്‍ അബ്ദുല്ലാഹ് ബിന്‍ ഔഫ് റിപോര്‍ട്ട് ചെയ്യുന്നു : ‘മേത്തരം ചുവന്ന ഒട്ടകങ്ങളേക്കാള്‍ ഞാന്‍ ഇഷ്ടപ്പെടുന്ന ഒരു ഉടമ്പടിക്ക് അബ്ദുല്ലാഹ് ബിന്‍ ജുദ്ആന്റെ വീട്ടില്‍ വെച്ച് ഞാന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഞാന്‍ അതിലേക്ക് വിളിക്കപ്പെടുന്നത് ഇസ്‌ലാമിലായിരുന്നെങ്കിലും ഞാന്‍ അതിനുത്തരം നല്‍കുമായിരുന്നു.’

എല്ലാ തരത്തിലും സാമൂഹ്യ സുരക്ഷയെ ഇസ്‌ലാം പരിഗണിച്ചിട്ടുണ്ടെന്ന് വളരെ വ്യക്തമാണ്. പരസ്പരം വെറുപ്പും വിദ്വേഷവും ഇസ്‌ലാം അംഗീകരിക്കുന്നില്ല. ഓരോ വ്യക്തിക്കും അവന്റെ മതമോ ജാതിയോ ഗോത്രമോ നാടോ നോക്കാതെ അവകാശം അനുവദിച്ചു കൊടുക്കാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഇസ്‌ലാമികാധ്യാപനങ്ങള്‍ മുറുകെ പിടിക്കുന്നതിലൂടെ സാമൂഹ്യ സുരക്ഷിതത്വം ഉറപ്പാക്കാമെന്നതില്‍ ഒരു സംശയവുമില്ല.

വിവ : അഹ്മദ് നസീഫ്

Related Articles