Current Date

Search
Close this search box.
Search
Close this search box.

വിവരസാങ്കേതിക വിദ്യയും വിശുദ്ധ ഖുര്‍ആനും

digital333.jpg

നാം ജീവിക്കുന്നത് ഡിജിറ്റലല്‍ സാങ്കേതിക വിദ്യയുടെ യുഗത്തിലാണല്ലോ. ഇപ്പോള്‍ നമ്മളുപയോഗിച്ചു കൊണ്ടിരിക്കുന്ന കമ്പ്യൂട്ടറും ഇന്റര്‍നെറ്റും അതിലുള്ള സോഫ്ട്‌വെയറുകളും നമുക്ക് സുപപരിചിതമാണ്. ഇന്റര്‍നെറ്റ് വഴി കമ്പ്യൂട്ടര്‍ സ്‌ക്രീനിലെത്തുന്ന കോടാനുകോടി വിജ്ഞാനങ്ങളുടെയും ശബ്ദ ദൃശ്യങ്ങളുടെയും ഭാഷയെ നാം ഡിജിറ്റല്‍ ഭാഷയെന്ന് വിളിക്കുന്നു. നമ്മുടെ കാലം ഡിജിറ്റല്‍ യുഗമെന്ന് വിശേഷിപ്പിക്കുന്നതും അതുകൊണ്ട് തന്നെ.

കമ്പ്യൂട്ടറിന് ഒരു ഭാഷ മാത്രമേ അറിയൂ. ഡിജിറ്റല്‍ ഭാഷയെന്ന വിളിക്കുന്ന കമ്പ്യൂട്ടര്‍ ഭാഷയാണത്. ഇതില്‍ അക്കങ്ങളും അക്ഷരങ്ങളുമായി രണ്ടേ രണ്ട് സംഖ്യകള്‍ മാത്രം. പൂജ്യവും ഒന്നും. ഈ ബൈനറി അക്കങ്ങള്‍ കൊണ്ടാണ് കമ്പ്യൂട്ടറിന്റെ ഡാറ്റയും സ്വരങ്ങളും അക്ഷരങ്ങളുമെല്ലാം നിര്‍മ്മിച്ചിരിക്കുന്നത്. നമ്മള്‍ നല്‍കുന്ന വിവരങ്ങള്‍ ബൈനറി ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുകയാണ് കമ്പ്യൂട്ടര്‍. ഈ രീതിയില്‍ സോഴ്‌സ്‌കോഡിനെ കമ്പ്യൂട്ടര്‍ ഭാഷയിലേക്ക് മാറ്റുന്ന ട്രാന്‍സ്‌ലേറ്റര്‍മാരെയാണ് കംപയിലര്‍, ഇന്റര്‍പ്രട്ടര്‍ എന്ന് വിളിക്കുന്നത്.
ഡിജിറ്റല്‍ ലൈബ്രറികളും സിനിമകളും മ്യൂസിക്കുകളുമെല്ലാം നാം സ്വായത്തമാക്കി. ഒരു കാലത്ത് എല്ലുകളിലും തോലുകളിലും ചിത്രലിപികളിലുമെല്ലാമായിരുന്നു വിവരശേഖരണം നടത്തിയിരുന്നത.് പിന്നീട് കടലാസുകളിലേക്കും അച്ചടിയിലേക്കും വഴിമാറി. വിവിധ ലിപികളും ഭാഷകളും വന്നതോടെ അതെല്ലാം അക്ഷരങ്ങളിലേക്ക് മടങ്ങി. ഇന്നാവട്ടെ അവയെല്ലാം തന്നെ ഡിജിറ്റലിലേക്കും പകര്‍ത്തപ്പെട്ടിരിക്കുന്നു. എല്ലാം ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ സൂക്ഷിക്കാം. ഒരു പക്ഷെ, ഇതിന്റെ തന്നെ ഉയര്‍ന്ന സാങ്കേതികവിദ്യ കൈവരുമ്പോള്‍ ഇന്ന് ഡിജിറ്റലിന് വഴങ്ങാത്തതും അന്ന് വഴങ്ങിയേക്കാം. കഴിഞ്ഞ കാലങ്ങളിലെ മാറ്റങ്ങള്‍ അതാണ് നമ്മെ പഠിപ്പിക്കുന്നത്.
സര്‍വ്വലോകജ്ഞാനിയായ ദൈവത്തില്‍ നിന്നും അവതരിപ്പിക്കപ്പെട്ടിട്ടുള്ള കാലാധിവര്‍ത്തിയായ വിശുദ്ധ ഖുര്‍ആനില്‍ വിവരങ്ങളുടെ ഈ പുതിയ സങ്കേതങ്ങളെ കുറിച്ച് യാതൊരു സൂചനയും ഇല്ലാതെ വരുമോ? വിവരങ്ങള്‍ സൂഷ്മമായി രേഖപ്പെടുത്താവുന്ന സാങ്കേതിക വൈദഗ്ദ്യം ഖുര്‍ആനും അജ്ഞാനമായിരുന്നുവോ? വിവരങ്ങള്‍ ശേഖരിക്കുന്ന സംവിധാനങ്ങളെ പരാമര്‍ശിക്കുമ്പോള്‍ ആറാം നൂറ്റാണ്ടില്‍ പ്രചുരമായിരുന്ന സാങ്കേതികജ്ഞാനം തന്നെയാണോ ഖുര്‍ആനും അവതരിപ്പിക്കുന്നത്? അതല്ല, അതിനുമപ്പുറത്തേക്കുള്ള ആശയം നല്‍കുന്ന പരാമര്‍ശങ്ങള്‍ ഖുര്‍ആന്‍ നടത്തുന്നുണ്ടോ? അന്വേഷണ വിധേയമാക്കാവുന്ന ഒരു വിഷയമല്ലേ ഇത്?
ഇവിടെയാണ് ഖുര്‍ആനിലെ ചില പദപ്രയോഗങ്ങള്‍ ശ്രദ്ധേയമാവുന്നത്. പരലോകത്ത് മനുഷ്യന്റെ ജീവിതരേഖയടങ്ങുന്ന ഗ്രന്ഥം സമര്‍പ്പിക്കുന്ന ഘട്ടവുമായി ബന്ധപ്പെട്ട് ഖുര്‍ആന്‍ 83-ാം അധ്യായത്തില്‍ ഇപ്രകാരം പരാമര്‍ശിക്കുന്നു.
‘നിശ്ചയം, ദുര്‍മാര്‍ഗിക്കളുടെ ഗ്രന്ഥം സിജ്ജീനിലാകുന്നു. സിജ്ജീനെന്താണെന്ന് താങ്കള്‍ക്കറിയാമോ? അത് കിതാബുന്‍ മര്‍ഖൂമാകുന്നു.'(83:7,8,9) ഇപ്രകാരം സത്യവിശ്വാസികളെ കുറിച്ചും പറയുന്നു. ‘നിശ്ചയം സല്‍കര്‍മ്മികളുടെ കര്‍മ്മരേഖ ഇല്ലിയ്യീനിലാകുന്നു. ഇല്ലിയ്യൂന്‍ എന്നാണെന്ന് താങ്കള്‍ക്കറിയുമോ? അത് കിതാബുന്‍ മര്‍ഖൂമാകുന്നു.’ (83:18,19,20)
കിതാബുന്‍ മര്‍ഖൂമിന് പൊതുവെ എഴുതപ്പെട്ട പുസ്തകം എന്നാണ് പരിഭാഷപ്പെടുത്താറുള്ളത്. എന്നാല്‍ എഴുതപ്പെട്ടത് എന്ന കൃത്യമായി അര്‍ഥം ലഭിക്കണമെങ്കില്‍ ‘മക്തൂബ്’ എന്നാണ് വരേണ്ടിയിരുന്നത്. എന്തുകൊണ്ട് ഈ സമഗ്ര ആലേഖനയെ കുറിച്ച് മര്‍ഖൂം എന്ന് പ്രയോഗിച്ചു.?
റഖ്മ് എന്ന അറബി വാക്കിന് അക്കം, ഡിജിറ്റ് എന്നെല്ലാമാണ് അര്‍ഥം. മര്‍ഖൂം എന്നാല്‍ നമ്പര്‍ ചെയ്യപ്പെട്ടതെന്നോ ഡിജിറ്റലൈസ് ചെയ്തതെന്നോ പറയാം. ഡിജിറ്റല്‍ ലൈബ്രറിക്ക് അറബിയില്‍ മക്തബതുര്‍റഖ്മിയ്യ എന്നും ഡിജിറ്റല്‍ സാങ്കേത വിദ്യക്ക് അത്തഖ്‌നിയ്യ അര്‍റഖ്മിയ്യ എന്നുമാണ് പറയാറുള്ളത്. മലയാളത്തില്‍ അതേ ആശയം വരുന്ന സാങ്കേതിക പ്രയോഗമില്ലാത്തതിനാല്‍ ‘ഡിജിറ്റല്‍’ എന്ന് തന്നെ ഉപയോഗിക്കുന്നു.
ഖുര്‍ആനിന്‍ പലിയിടത്തും പറയുന്നത് പോലെ വമാ അദ്‌റാക അഥവാ നിനക്കറിയുമോ എന്ന് ചോദിച്ചു കൊണ്ട് അതിന്റെ അര്‍ഥമാണ് തുടര്‍ന്ന് പറയാറുള്ളത്. ഉദാഹരണാമായി അല്‍ ഖാരിഅ(101:1), ലൈലതുല്‍ ഖദ്ര്‍(97:1), അഖബ (60:12) എന്നീ വാക്കുകള്‍ നോക്കുക. എന്നാല്‍ ഇവിടെ സിജ്ജീന്‍ എന്താണെന്നും ഇല്ലിയ്യീന്‍ എന്താണെന്നും ചോദിച്ചതിന് ശേഷം കിതാബുന്‍ മര്‍ഖൂം ആണെന്ന് പറയുന്നുണ്ടെങ്കിലും അത് അതിന്റെ വിശദീകരണമല്ലെന്ന് ഖഫ്ഫാല്‍ പറയുന്നതായി ഇമാം റാസി ഉദ്ദരിക്കുന്നു. സിജ്ജീനിന്റെയോ ഇല്ലിയ്യീനിന്റെയോ വിശദീകരണമല്ല കിതാബുന്‍ മര്‍ഖൂം എന്നത്. കാരണം രണ്ടും പരസ്പര വിരുദ്ധമാണ് എന്നത് തന്നെ. അങ്ങിനെ വരുമ്പോള്‍ നന്മയായാലും തിന്മയായാലും അത് രേഖപ്പെടുത്തി വെക്കുന്ന പൊതുവായ സാങ്കേതിവിദ്യയാവാനേ തരമുള്ളൂ.
എഴുതപ്പെട്ടത് എന്ന അര്‍ത്ഥം പൊതുവായി പറയാറുണ്ടെങ്കിലും അതും ഏകകണ്ഠമല്ല എന്ന് മനസ്സിലാക്കാനാവും. മര്‍ഖൂം എന്ന വാക്കിന് അഞ്ച് വ്യഖ്യാനങ്ങള്‍ ഇമാം റാസി തന്റെ തഫ്‌സീറുല്‍ കബീറില്‍ ഉദ്ദരിക്കുന്നു. അതിലൊന്ന് മാത്രമാണ് മക്തൂബ് അഥവാ എഴുതപ്പെട്ടത്. മറ്റൊരര്‍ത്ഥം സീല്‍ ചെയ്യപ്പെട്ടത് എന്നാണ്. മറ്റ് മൂന്ന് അര്‍ത്ഥങ്ങളും കണക്കുമായി ബന്ധപ്പെട്ടതാണ്. ഒന്ന്). നരകം അല്ലെങ്കില്‍ സ്വര്‍ഗം നിര്‍ബന്ധമാണെന്ന് കണക്കാക്കി. രണ്ട്). കച്ചവടക്കാര്‍ വിലക്കനുസരിച്ച് കണക്കുകൂട്ടി ചരക്കുകള്‍ തയ്യാറാക്കുന്ന പോലെ കര്‍മ്മങ്ങള്‍ കണക്കൂകൂട്ടി വെച്ചിരിക്കും. മൂന്ന്). അവരുടെ രക്ഷാ ശിക്ഷകള്‍ കണക്കുകൂട്ടി വെച്ചിരിക്കും. അതിലൊന്നും വിട്ടു പോവുകയില്ല.
ഖുര്‍തുബിയില്‍ മക്തൂബും ക റഖമി ഫി ഥൗബി അഥവാ പ്രതിഫലം കണക്കനുസരിച്ച് രേഖപ്പെടുത്തിയെന്ന് അര്‍ഥം നല്‍കിയിരിക്കുന്നത്. ളഹ്ഹാഖില്‍ നിന്നും മഖ്തൂം അഥവാ സീല്‍ ചെയ്യപ്പെട്ടത് എന്ന വ്യാഖ്യാനവും ഉദ്ദരിക്കപ്പെടുന്നു.
തഫ്ഹീമുല്‍ ഖുര്‍ആനില്‍ മൗലാനാ മൗദൂദി സാഹിബ് സിജ്ജീന്‍, ഇല്ലിയ്യീന്‍ എന്നതിന് ഗ്രന്ഥം തന്നെ ഒഴിവാക്കി തടവുകാരുടെ പട്ടികയെന്നും ഉന്നത സ്ഥാനീയരുടെ പട്ടികയെന്നുമാണ് അര്‍ഥം നല്‍കിയിട്ടുള്ളത്.
ഇത്രയും വ്യാഖ്യാനസാധ്യതയുള്ളപ്പോള്‍ അല്ലാഹു ഉപയോഗിച്ച ഒരു പദത്തിന് കുറച്ചു കൂടി കൃത്യമായി അതിനെ ഡിജിറ്റല്‍ രേഖയെന്നും പറഞ്ഞു കൂടെ? ഒരു പദത്തിന് അതിന്റെ പാദാനുപദം അര്‍ഥം തന്നെ ഫിറ്റായിരിക്കെ ആ അര്‍ഥം തന്നെയല്ലേ പ്രസക്തവും? അഥവാ ഖുര്‍ആനിന്റെ ഓരോ അക്ഷരവും പദപ്രയോഗവും അര്‍ഥവത്തും സൂഷ്മവുമായി ദൈവത്താല്‍ അവതരിപ്പിക്കപ്പെട്ടതാണ്. ഖുര്‍ആനിലെ അല്‍ഭുതങ്ങള്‍ ഒരു കാലത്തും ഒടുങ്ങുന്നില്ല എന്ന പ്രവാചകവചനത്തിന്റെ ഒരു പുലര്‍ച്ച കൂടിയായി ഇതിനെ മനസ്സിലാക്കിക്കൂടെ?

Related Articles