Current Date

Search
Close this search box.
Search
Close this search box.

യഹൂദരും ഇസ്രയേല്യരും ഖുര്‍ആനില്‍ ( 4 – 5 )

jew2213.jpg

രാത്രി വൈകുവോളം യഅ്ഖൂബ്(അ) യാത്രതുടര്‍ന്നു. ഒടുവില്‍ ക്ഷീണിതനായപ്പോള്‍ മുന്നില്‍ കണ്ട കല്ലില്‍ തലവെച്ച് അദ്ദേഹം കിടന്നുറങ്ങി. സ്വ്പനത്തിലദ്ദേഹം പ്രകാശമാനമായ ഒരു രേഖ ആകാശത്ത് നിന്നും താന്‍ തലക്ക് വെച്ച് കല്ലിലേക്ക് ഇറങ്ങുന്നതായി കണ്ടു. കൂടെ ആകാശത്ത് നിന്നും മാലാഖമാരുമുണ്ട്. അധികം വൈകാതെ അല്ലാഹു അദ്ദേഹത്തെ പ്രവാചകനായി തെരഞ്ഞെടുത്ത സന്തോഷവാര്‍ത്ത അറിയിച്ചു. അദ്ദേഹം തലവെച്ച സ്ഥലം അല്ലാഹുവിന്റെ ഭവനമായി മാറ്റപ്പെടുമെന്നും വ്യക്തമാക്കി. ഉറക്കമുണര്‍ന്ന യഅ്ഖൂബ്(അ) തന്റെ സ്വപ്‌നത്തെക്കുറിച്ച് ഓര്‍ത്തു. അത് അല്ലാഹുവിന്റെ അടുത്ത് നിന്നുള്ള സത്യമാണെന്നദ്ദേഹം തിരിച്ചറിഞ്ഞു. കല്ല് വെച്ച സ്ഥലത്ത് അദ്ദേഹം അടയാളം വെച്ചു അദ്ദേഹം യാത്ര തുടര്‍ന്നു. ഈ സ്ഥലമാണ് പിന്നീട് യഅ്ഖൂബ് നബി(അ) അല്ലാഹുവിന്റെ കല്പനയനുസരിച്ച് നിര്‍മിച്ച ബൈത്തുഏല്‍ അഥവാ അല്ലാഹുവിന്റെ വീട് എന്ന പേരില്‍ അറിയപ്പെട്ടത്. ഇന്ന് ബൈത്തുല്‍ മഖ്ദിസ് എന്നറിയപ്പെടുന്നതും ഇത് തന്നെ.

യഅ്ഖൂബ്(അ) അന്വേഷിച്ച് പുറപ്പെട്ട ബന്ധു മുസ്‌ലിമായിരുന്നില്ല. അവര്‍ നക്ഷത്രങ്ങളെയും ബിംബങ്ങളെയും ആരാധിക്കുന്നവരായിരുന്നു. ധാരാളം സമ്പത്തും സന്താനങ്ങളുമുണ്ടായിരുന്നു അദ്ദേഹത്തിന്. റാഹീല്‍ എന്ന് പേരായ സുന്ദരിയും ലിയാ എന്നറിയപ്പെട്ടിരുന്ന വിരൂപിയുമായ രണ്ട് പുത്രിമാരും അദ്ദേഹത്തിനുണ്ടായിരുന്നു.
അദ്ദേഹത്തിന് യഅ്ഖൂബിനെ് കണ്ടപ്പോള്‍ വളരെ സന്തോഷമായി. അദ്ദേഹത്തെ ഊഷ്മളമായി സ്വീകരിച്ചു. യഅ്ഖൂബിന്റെ ആഗമനത്തോടനുബന്ധിച്ച് ഗംഭീരമായ സദ്യയൊരുക്കി. അദ്ദേഹത്തിന്റെ രണ്ട് മക്കളില്‍ ഒരുവളെ വിവാഹം കഴിക്കാന്‍ നിര്‍ദ്ദേശിച്ചു. ഏഴ് വര്‍ഷത്തേക്ക് ആടിനെ മേയ്ക്കണമെന്നതായിരുന്നു മഹ്ര്‍. വ്യവസ്ഥ പൂര്‍ത്തീകരിച്ചതിന് ശേഷം വിവാഹമൊരുക്കങ്ങളാരംഭിച്ചു. സ്വാദിഷ്ഠകരമായ സദ്യ നല്‍കി. രാത്രിയിലായിരുന്നു വിവാഹ ചടങ്ങുകള്‍. നേരം വെളുത്തപ്പോഴാണ് തനിക്ക് വിരൂപിയായ ലിയയെയാണ് വധുവായി ലഭിച്ചതെന്ന് അദ്ദേഹത്തിന് മനസ്സിലായത്. യഅ്ഖൂബ് അദ്ദേഹത്തോട് പരാതി ബോധിപ്പിച്ചു. അദ്ദേഹം പറഞ്ഞു. ‘മൂത്തവളിരിക്കെ ഇളയവളെ വിവാഹം കഴിപ്പിക്കുന്നത് ഞങ്ങളുടെ ആചാരത്തിന് വിരുദ്ധമാണ്. പക്ഷെ താങ്കള്‍ക്ക് റാഹീലിനെയാണ് വേണ്ടതെങ്കില്‍ ഏഴ് വര്‍ഷം കൂടി പണിയെടുത്താല്‍ അപ്രകാരം ചെയ്യാവുന്നതാണ്.’ അക്കാലത്ത് ഒരാള്‍ക്ക് രണ്ട് സഹോദരിമാരെ ഭാര്യമാരായി സ്വീകരിക്കുന്നതിന് വിലക്കില്ലായിരുന്നു. യഅ്ഖൂബ്(അ) അത് അംഗീകരിക്കുകയും ഏഴ് വര്‍ഷത്തിന് ശേഷം അവളെ ഭാര്യയാക്കുകയും ചെയ്തു.

ഇസ്രയേല്‍ സന്താനങ്ങളുടെ ജനനം
ഹിറാന്‍ പ്രദേശത്തിനടുത്തെ കല്‍ദാന്‍ പ്രദേശത്താണ് യഅ്ഖൂബ് നബിയുടെ ബിന്‍യാമീന്‍ ഒഴികെയുള്ള എല്ലാ സന്താനങ്ങളും ജനിക്കുന്നത്. തുര്‍ക്കിയുടെ തെക്ക് ഭാഗത്താണ് ഇന്നത് സ്ഥിതി ചെയ്യുന്നത്. തന്റെ ആദ്യ ഭാര്യയായ ലിയായില്‍ അഞ്ചോളം സന്താനങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചപ്പോള്‍ സുന്ദരിയായ റാഹീല്‍ വന്ധ്യയായിരുന്നു. തന്റെ മൂത്ത സഹോദരിയില്‍ അസൂയ പൂണ്ട റാഹീല്‍ തന്റെ അടിമയായിരുന്ന ബല്‍ഹയെ യഅ്ഖൂബിന് സമ്മാനിക്കുകയും അവളില്‍ അദ്ദേഹത്തിന് രണ്ട് സന്താനങ്ങളുണ്ടാവുകയും ചെയ്തു. ഒടുവില്‍ റാഹീലിന്റെ പ്രാര്‍ത്ഥന സ്വീകരിച്ച അല്ലാഹു അവര്‍ക്ക് യൂസുഫിനെ നല്‍കി. അപ്പോഴെക്കും അദ്ദേഹമവിടെ 20 വര്‍ഷങ്ങള്‍ പിന്നിട്ടിരുന്നു. തുടര്‍ന്ന് തന്റെ ഭാര്യാപിതാവിനോട് അനുവാദം തേടി അദ്ദേഹം പിതാവായ ഇസ്ഹാഖ് നബിയുടെ നാടായ ഫലസ്തീനിലേക്ക് തന്നെ മടങ്ങി. ധാരാളം സമ്പത്തും ആടുമാടുകളും നല്‍കിയാണ് അദ്ദേഹമവരെ യാത്രയാക്കിയത്.

ഇസ്രയേല്‍ നാമകരണത്തിനുള്ള കാരണം
യഅ്ഖൂബ്(അ) തന്റെ ഭാര്യമാരെയും സന്താനങ്ങളെയും അടിമകളെയും കൂട്ടി ഫലസ്ത്വീനിലെക്ക് പുറപ്പെട്ടു. പ്രഭാതത്തിന് തൊട്ട് മുമ്പ് ഒരു മാലാഖ മനുഷ്യരൂപത്തില്‍ അദ്ദേഹത്തിന്റെ വഴി തടഞ്ഞു. യഅ്ഖൂബ് അദ്ദേഹത്തോട് വഴിമാറാന്‍ ആവശ്യപ്പെട്ടു. പക്ഷെ അദ്ദേമതനുസരിച്ചില്ല. അക്കാലത്തെ പതിവ് പോലെ അവര്‍ രണ്ട് പേരും യുദ്ധത്തിലേര്‍പ്പെട്ടു. യഅ്ഖൂബ് അദ്ദേഹത്തെ കീഴടക്കി. പക്ഷെ പോരാട്ടത്തിനിടയില്‍ അയാള്‍ അദ്ദേഹത്തിന്റെ തുടക്ക് ശക്തമായ ഇടി നല്‍കിയിരുന്നു. അക്കാരണത്താല്‍ മരണം വരെ യഅ്ഖൂബ് മുടന്തിയാണ് നടന്നിരുന്നത്. നേരം വെളുത്തപ്പോള്‍ അയാള്‍ക്ക് ബോധം തിരികെ ലഭിച്ചു. യഅ്ഖൂബ്(അ) അദ്ദേഹത്തിന്റെ ചാരത്ത് തന്നെ ഉണ്ടായിരുന്നു. അയാള്‍ ചോദിച്ചു.’താങ്കളുടെ പേരെന്താണ്?’ ‘യഅ്ഖൂബ്’ അയാള്‍ പറഞ്ഞു ‘ഇന്ന് മുതല്‍ താങ്കള്‍ ഇസ്രാഈല്‍ ആണ്.’ യഅ്ഖൂബ്(അ) ചോദിച്ചു. താങ്കളാരാണ്? അയാള്‍ മറുപടി പറഞ്ഞില്ല. അദ്ദേഹം ദൈവത്താല്‍ നിയോഗിക്കപ്പെട്ട മാലാഖയായിരുന്നുവെന്ന് യഅ്ഖൂബ്(അ)ന് മനസ്സിലായി. അന്ന് മുതലാണ് അദ്ദേഹം ഇസ്രയേല്‍ എന്ന് അറിയപ്പെട്ട് തുടങ്ങിയത്. ( തുടരും )

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles