Current Date

Search
Close this search box.
Search
Close this search box.

മുഹര്‍റം പവിത്ര മാസം, പുണ്യം നേടാം

തീർച്ചയായും മുഹർറമാസത്തിന് പ്രത്യേകതയും ശ്രേഷ്ഠതയും ഉണ്ട് അക്കാര്യം പ്രമാണങ്ങളിലൂടെ സ്ഥിരപ്പെട്ടതുമാണ്. നോമ്പനുഷ്ഠിക്കുന്ന വിഷയത്തിൽ, റമദാന്‍ കഴിഞ്ഞാല്‍ നബി(സ) ഏറ്റവുമധികം പ്രാധാന്യം നല്‍കിയിരുന്നത് ആശൂറാഅ് നോമ്പിനായിരുന്നു എന്ന് കാണാൻ പറ്റും. തിരുമേനി(സ) ഹിജ്‌റക്കു മുമ്പ് മക്കയില്‍ വെച്ചും ഹിജ്‌റക്ക് ശേഷം മദീനയില്‍ വെച്ചും മുടങ്ങാതെ അനുഷ്ഠിച്ചിരുന്ന നോമ്പാണ് ആശൂറാഅ് അഥവാ (മുഹര്‍റം 10 ). ജൂതന്മാരും അന്നേ ദിവസം നോമ്പനുഷ്ഠിക്കുന്നുണ്ടെന്നും മൂസാ നബിയുടെ ചര്യ പിന്‍പറ്റുകയാണവര്‍ അതിലൂടെ ചെയ്യുന്നതെന്നും തന്റെ അവസാന കാലത്ത് മനസ്സിലാക്കിയ തിരുമേനി (സ), മൂസാ നബിയോട് ജൂതന്മാര്‍ക്കുള്ളതിനേക്കാള്‍ കൂറും കടപ്പാടും തങ്ങള്‍ക്കാണെന്നും, അതിനാൽ അടുത്ത വര്‍ഷം താന്‍ജീവിച്ചിരിക്കുകയാണെങ്കില്‍ മുഹര്‍റം 9 ഉം കൂടി നോമ്പനുഷ്ഠിക്കും എന്നും പറഞ്ഞിരുന്നു. പക്ഷേ, അടുത്ത മുഹര്‍റത്തിനു മുമ്പേ നബി(സ) മരണപ്പെട്ടതിനാല്‍ ആ ആഗ്രഹം നിറവേറ്റാന്‍ കഴിഞ്ഞില്ല.

മുഹർറ മാസത്തിലെ നോമ്പിന്റെ പ്രത്യേകതയും ശ്രേഷ്ഠതയും വിവരിക്കുന്ന ധാരാളം സ്വഹീഹായ ഹദീസുകൾ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഉദാ:
عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ « أَفْضَلُ الصِّيَامِ بَعْدَ رَمَضَانَ شَهْرُ اللَّهِ الْمُحَرَّمُ وَأَفْضَلُ الصَّلاَةِ بَعْدَ الْفَرِيضَةِ صَلاَةُ اللَّيْلِ »- رَوَاهُ مُسْلِمٌ: 2812.
അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം. പ്രവാചകന്‍ (സ) പറയുകയുണ്ടായി: റമദാന്‍ നോമ്പ് കഴിഞ്ഞാൽ ഏറ്റവും ശ്രേഷ്ഠമായ നോമ്പ് അല്ലാഹുവിന്റെ മാസമായ മുഹർറം മാസത്തിലെ നോമ്പാണ്, ഫർള് നമസ്കാരം കഴിഞ്ഞാൽ ഏറ്റവും ശ്രേഷ്ഠതയുള്ള നമസ്‌കാരം രാത്രിയിലുള്ള നമസ്‌കാരമാണ്. – (മുസ്‌ലിം: 2812).

ഈ ഹദീസില്‍ നിന്നും മുഹര്‍റ മാസത്തില്‍ സുന്നത്ത് നോമ്പുകള്‍ അധികരിപ്പിക്കുന്നതിന് പ്രത്യേകം പുണ്യമുണ്ട് എന്ന് മനസ്സിലാക്കാം. മാത്രമല്ല നബി (സ) ‘അല്ലാഹുവിന്റെ മാസം’ എന്ന് മുഹര്‍റത്തെ പ്രത്യേകം അല്ലാഹുവിലേക്ക് ചേര്‍ത്തിപ്പറഞ്ഞതായിക്കാണാം. ഇതിന് അറബി ഭാഷയില്‍ (إضَافَة تَشْرِيفٍ وَتَعْظِيمٍ) ‘മഹത്വവല്‍ക്കരിക്കാനും ആദരിക്കുവാനും വേണ്ടിയുള്ള ചേര്‍ത്തിപ്പറയല്‍’ എന്നാണ് പറയുക. بَيْتُ اللَّهِ അല്ലാഹുവിന്‍റെ ഭവനം, نَاقَةُ اللَّهِ അല്ലാഹുവിന്‍റെ ഒട്ടകം എന്നിങ്ങനെയെല്ലാം പ്രയോഗിക്കപ്പെട്ടത് പോലെത്തന്നെ. അതുകൊണ്ട് നാം മുഹര്‍റ മാസം പരമാവധി നന്മകള്‍ ചെയ്തും തിന്മകളില്‍ നിന്നും വിട്ടുനിന്നും അതിന്റെ പവിത്രതയും ആദരവും കാത്തു സൂക്ഷിക്കുക. മറ്റൊരു ഹദീസിൽ ഇങ്ങനെ കാണാം:
عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ: « مَا رَأَيْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَتَحَرَّى صِيَامَ يَوْمٍ فَضَّلَهُ عَلَى غَيْرِهِ إِلَّا هَذَا الْيَوْمَ يَوْمَ عَاشُورَاءَ وَهَذَا الشَّهْرَ يَعْنِي شَهْرَ رَمَضَانَ ».- رَوَاهُ الْبُخَارِيُّ: 2006.
ഇബ്‌നുഅബ്ബാസ്(റ) പറയുന്നു: ആശൂറാഅ് നോമ്പനുഷ്ഠിക്കുവാന്‍ വേണ്ടി താൽപര്യം കാണിക്കുകയും അതിന് വേണ്ടി കാത്തിരിക്കുകയും ചെയ്യുന്നത്‌പോലെ മറ്റൊരു ദിവസത്തെയും പ്രവാചകന്‍ (സ) പ്രതീക്ഷിക്കുന്നതായി ഞാന്‍ കണ്ടില്ല, അതുപോലെ റമദാന്‍ മാസത്തെയും. -(ബുഖാരി: 2006).

ഈ പ്രാധാന്യം കണക്കിലെടുത്തു കൊണ്ടായിരിക്കണം ചെറിയ കുട്ടികളെക്കൊണ്ട് പോലും സ്വഹാബിമാർ ആശൂറാ നോമ്പ് എടുപ്പിക്കുമായിരുന്നു. മുഅവ്വിദ് മകൾ റുബയ്യിഅ് പറയുന്നു:
ആശൂറാ ദിനത്തിന്റെ പ്രഭാതത്തിൽ നബി അൻസ്വാരികളുടെ ഗ്രാമങ്ങളിലേക്ക് ഇങ്ങനെ പറഞ്ഞു കൊണ്ട് ആളെ വിടുകയുണ്ടായി: ആരെങ്കിലും നോമ്പെടുത്തിട്ടില്ലെങ്കിൽ അവർ തന്റെ ദിവസം പൂർത്തിയാക്കിക്കൊള്ളട്ടെ, ഇനിയാരെങ്കിലും നോമ്പെടുത്തിട്ടുണ്ടെങ്കിൽ അവർ നോമ്പും പൂർത്തിയാക്കിക്കൊള്ളട്ടെ. പിന്നീടങ്ങോട്ട് ഞങ്ങൾ നോമ്പെടുക്കാറായിരന്നു പതിവ്. ഞങ്ങളുടെ കുഞ്ഞുങ്ങളെക്കൊണ്ടും ഞങ്ങൾ നോമ്പെടുപ്പിക്കും, രോമം കൊണ്ടുള്ള കളിപ്പാട്ടമുണ്ടാക്കി വെക്കും, അവരാരെങ്കിലും കരഞ്ഞാൽ ഞങ്ങളത് അവക്ക് നൽകും അങ്ങനെ നോമ്പ് മുറിക്കുന്ന സമയം വരെ അവരതുമായി കൂടിക്കൊള്ളും. – (ബുഖാരി: 1960).
عَنِ الرُّبَيِّعِ بِنْتِ مُعَوِّذٍ قَالَتْ: أَرْسَلَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّم غَدَاةَ عَاشُورَاءَ إِلَى قُرَى الأَنْصَارِ، مَنْ أَصْبَحَ مُفْطِرًا فَلْيُتِمَّ بَقِيَّةَ يَوْمِهِ، وَمَنْ أَصْبَحَ صَائِمًا فَلْيَصُمْ. قَالَتْ: فَكُنَّا نَصُومُهُ بَعْدُ، وَنُصَوِّمُ صِبْيَانَنَا وَنَجْعَلُ لَهُمُ اللُّعْبَةَ مِنَ الْعِهْنِ، فَإِذَا بَكَى أَحَدُهُمْ عَلَى الطَّعَامِ أَعْطَيْنَاهُ ذَاكَ حَتَّى يَكُونَ عِنْدَ الإِفْطَارِ.- رَوَاهُ الْبُخَارِيُّ: 1960.

 

ആശൂറാ നോമ്പിന്റെ പ്രതിഫലത്തെ പറ്റി പ്രവാചകൻ പ്രത്യേകം വല്ലതും പറഞ്ഞിട്ടുണ്ടോ?
ആശൂറാ നോമ്പിന് പ്രത്യേകം പുണ്യവും പ്രതിഫലവുമുണ്ടെന്ന് നബി (സ) അറിയിച്ചിട്ടുണ്ട്.
عَنْ أَبِى قَتَادَةَ…….قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: « … صِيَامُ يَوْمِ عَرَفَةَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِى قَبْلَهُ وَالسَّنَةَ الَّتِى بَعْدَهُ وَصِيَامُ يَوْمِ عَاشُورَاءَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِى قَبْلَهُ ».- رَوَاهُ مُسْلِمٌ: 2803.
പ്രവാചകന്‍ (സ) പറയുന്നു: ”അറഫാദിനത്തിലുള്ള നോമ്പ് കൊണ്ട് അതിന് മുമ്പുള്ള ഒരു വർഷത്തെയും അതിന് ശേഷമുള്ള ഒരു വർഷത്തെയും പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്. ആശൂറാഅ് നോമ്പിന് കാരണം അതിന് മുമ്പുള്ള ഒരു വർഷത്തെ പാപങ്ങളും പൊറുക്കപ്പെടുമെന്ന് ഞാന്‍ അല്ലാഹുവില്‍ നിന്ന് പ്രതീക്ഷിക്കുന്നു.-(മുസ്‌ലിം: 2803).

മറ്റൊരു ഹദീസിൽ തിരുമേനി (സ) പറഞ്ഞു:
عَنْ أَبِي قَتَادَةَ، قَالَ: قَالَ رَسُولُ اللهِ صَلَّى الله عَليْهِ وسَلَّمَ: « صِيَامُ يَوْمِ عَاشُورَاءَ، إِنِّي أَحْتَسِبُ عَلَى اللهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ ».- رَوَاهُ ابْنُ مَاجَةْ: 1738، وَصَحَّحَهُ الأَلْبَانِيُّ، وَرَوَاهُ مُسْلِمٌ: 2803.
ആശൂറാ ദിനത്തിലെ നോമ്പ് അതിനുമുമ്പുള്ള ഒരു വര്‍ഷത്തെ പാപങ്ങള്‍ക്കുള്ള പ്രായശ്ചിത്തമാകുമെന്ന് ഞാന്‍ കരുതുന്നു. (ഇബ്നുമാജ: 1738, മുസ്‌ലിം: 2803).

മുഹറം നോമ്പിന്റെ ഏറ്റവും ഉത്തമമായ രൂപം എന്താണ്?
മുഹർറമാസവുമായി ബന്ധപ്പെട്ട എല്ലാ രിവായതുകളും വിശദമായി ചര്‍ച്ച ചെയ്തശേഷം ഇമാം ഇബ്‌നുല്‍ഖയ്യിം രേഖപ്പെടുത്തുന്നു:
فَمَرَاتِبُ صَوْمِهِ ثَلَاثَةٌ أَكْمَلُهَا: أَنْ يُصَامَ قَبْلَهُ يَوْمٌ وَبَعْدَهُ يَوْمٌ وَيَلِي ذَلِكَ أَنْ يُصَامَ التّاسِعُ وَالْعَاشِرُ وَعَلَيْهِ أَكْثَرُ الْأَحَادِيثِ وَيَلِي ذَلِكَ إفْرَادُ الْعَاشِرِ وَحْدَهُ بِالصّوْمِ..- زَادُ الْمَعَادِ: صِيَامُ عَاشُورَاءَ.
മുഹര്‍റത്തിലെ നോമ്പിന്റെ ക്രമം മൂന്ന് തലങ്ങളിലാണ്: അതിലേറ്റവും ശ്രേഷ്ഠം മുഹര്‍റം പത്തിന്റെ തലേന്നും പിറ്റേന്നും കൂട്ടി നോമ്പനുഷ്ഠിക്കലാണ്. മുഹര്‍റം ഒമ്പതും പത്തും അനുഷ്ഠിക്കുന്നതാണ് ശ്രേഷ്ഠതയില്‍ അതിന് തൊട്ടു താഴെ. മുഹര്‍റം പത്തിന് മാത്രം അനുഷ്ഠിക്കുന്നത് മൂന്നാമത്തെ തലം’ (സാദുല്‍ മആദ്). ഇമാം ഇബ്‌നു ഹജർ അല്‍ അസ്ഖലാനിയും ഇതേ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. (ഫതുഹുല്‍ ബാരി).
فَصِيَام عَاشُورَاء عَلَى ثَلَاث مَرَاتِب: أَدْنَاهَا أَنْ يُصَامَ وَحْدَهُ، وَفَوْقَهُ أَنْ يُصَام التَّاسِعُ مَعَهُ، وَفَوْقَهُ أَنْ يُصَامَ التَّاسِعُ وَالْحَادِي عَشَرَ وَاَللَّهُ أَعْلَمُ.-فَتْحُ الْبَارِي: بَابُ صِيَامِ يَوْمِ عَاشُورَاءَ.

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles