Current Date

Search
Close this search box.
Search
Close this search box.

ബറാഅത്ത് രാവ് ശ്രേഷ്ഠ രാവ്

ചോദ്യം: ശഅ്ബാന്‍ പതിനഞ്ചാം രാവിനെപ്പറ്റി ബറാഅത്ത് രാവ് എന്ന് പറയാറുണ്ട്. എന്താണതിന്റെ ന്യായം. ആ രാവിന് പ്രത്യേകം വല്ല ശ്രേഷ്ഠതയും ഉണ്ടോ. ഉണ്ടെങ്കില്‍ ആ രാവില്‍ വല്ല പ്രത്യേക ചടങ്ങുകളോ കര്‍മങ്ങളോ ഉണ്ടോ.

ഉത്തരം: ശഅ്ബാന്‍ 15ാം രാവിന് ശ്രേഷ്ഠതയുണ്ടോ എന്ന വിഷയത്തില്‍ രണ്ട് ഭിന്ന വീക്ഷണങ്ങളാണ് പണ്ഡിതന്മാര്‍ പ്രകടിപ്പിച്ചിട്ടുള്ളത്. തല്‍സംബന്ധമായി വന്ന ഹദീസുകളുടെ സ്വീകാര്യതയാണ് ഈ ഭിന്നതക്ക് ഒരു കാരണം. ഈ വിഷയകമായി വന്നിട്ടുള്ള ഒറ്റ ഹദീസുപോലും സ്വഹീഹായിട്ടില്ല എന്നാണ് ഇമാം ഇബ്‌നുല്‍ ജൗസിയെപ്പോലുള്ള ഇമാമുമാരുടെ അഭിപ്രായം. എന്നാല്‍ സൂക്ഷ്മ പരിശോധനയില്‍ നിന്ന് മനസ്സിലാവുന്നതും, പ്രഗല്‍ഭരായ പൗരാണികരും അല്ലാത്തവരുമായ പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടതുമെല്ലാം വെച്ച് നോക്കുമ്പോള്‍ ശഅ്ബാന്‍ 15ാം രാവിന് ശ്രേഷ്ഠതയുണ്ട് എന്നാണ് വ്യക്തമാകുന്നത്. ധാരാളം ഹദീസുകള്‍ ഈ വിഷയകമായി ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാമെങ്കിലും അവയില്‍ ബഹുഭൂരിഭാഗവും ദുര്‍ബലങ്ങളോ, കെട്ടിയുണ്ടാക്കിയതോ ആയ ഹദീസുകളാണ്. കൂട്ടത്തില്‍ സ്വീകാര്യയോഗ്യമെന്ന് പണ്ഡിതന്‍മാര്‍ രേഖപ്പെടുത്തിയ ഒരു ഹദീസ് ഇപ്രകാരമാണ്:

عَنْ مُعَاذِ بن جَبَلٍ، عَن ِالنَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، قَالَ: « يَطَّلِعُ اللَّهُ عَزَّ وَجَلَّ عَلَى خَلْقِهِ لَيْلَةَ النِّصْفِ مِنْ شَعْبَانَ فَيَغْفِرُ لِجَمِيعِ خَلْقِهِ إِلا لِمُشْرِكٍ أَوْ مُشَاحِنٍ ».

– رَوَاهُ الطَّبَرَانِيُّ فِي الْكَبِيرِ: 16639. وَرَوَاهُ اِبْن حِبَّانٍ فِي صَحِيحِهِ: 5665، وَقَالَ الشَّيْخُ شُعَيْبٌ الْأَرْنَاؤُوطُ: حَدِيثٌ صَحِيحٌ بِشَوَاهِدِهِ. وَرَوَاهُ ابْنُ مَاجَةَ عَنْ أَبِي مُوسَى الأَشْعَرِيِّ: 1390.

മുആദ് ബ്‌നു ജബല്‍ (റ), നബി(സ)യില്‍ നിന്ന് നിവേദനം ചെയ്യുന്നു. തിരുമേനി പറഞ്ഞു: ”ശഅ്ബാന്‍ 15ാം രാവില്‍ അല്ലാഹു തന്റെ സൃഷ്ടികളെയെല്ലാവരെയും വീക്ഷിക്കും. എന്നിട്ട് മുശ്‌രിക്കിനും, പകയും വിദ്വേഷവുമായി പിണങ്ങി നില്‍ക്കുന്നവനുമൊഴിച്ച് എല്ലാവര്‍ക്കും അവന്‍ പൊറുത്തു കൊടുക്കും” (ത്വബറാനി: 16639, ഇബ്‌നു ഹിബ്ബാന്‍: 5665).

ഈ ഹദീസ് ഉദ്ധരിച്ച ശേഷം ശൈഖ് അല്‍ബാനി പറയുന്നു:

حَديثٌ صَحِيحٌ، رُوِيَ عَنْ جَمَاعَةٍ مِنَ الصَّحَابَةِ مِنْ طُرُقٍ مُخْتَلِفَةٍ يَشُدُّ بَعْضُهَا بَعْضًا، وَهُمْ مَعَاذُ ابْنُ جَبَلٍ وَأَبُو ثَعْلَبَةَ الْخِشْنِي وَعَبْدُ اللهِ بْنُ عَمْروٍ وَأَبِي مُوسَى الْأَشْعِرِيِّ وَأَبِي هُرَيْرَةَ وَأَبِي بَكْرٍ الصَّدِيقِ وَعَوْفُ ابْنِ مَالِكٍ وَعَائِشَةَ.

ഇത് സ്വഹീഹായ ഹദീസാണ്. വ്യത്യസ്ത വഴികളിലൂടെ ഒരു കൂട്ടം സ്വഹാബിമാരില്‍ നിന്ന് തന്നെ ഇത് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതില്‍ ഓരോന്നും മറ്റൊന്നിനെ ശക്തിപ്പെടുത്തുന്നു. മുആദ് ബ്‌നു ജബല്‍, അബൂ സഅ്‌ലബ, ഇബ്‌നു ഉമര്‍, അബൂമൂസല്‍ അശ്അരി, അബൂഹുറയ്‌റ, അബൂബക്കര്‍, ഔഫു ബിന്‍ മാലിക്, ആഇശ തുടങ്ങിയവരാണവര്‍.

അദ്ദേഹം തുടരുന്നു:

وَجُمْلَةُ الْقَوْلِ أَنَّ الْحَديثَ بِمَجْمُوعِ هَذِهِ الطَّرْقِ صَحِيحٌ بِلَا رَيْبٍ، وَالصِّحَّةُ تَثْبُتُ بِأَقَلَّ مِنْهَا عَدَدًا مَا دَامَتْ سَالِمَةً مِنَ الضِّعْفِ الشَّدِيدِ كَمَا هُوَ الشَّأْنُ فِي هَذَا الْحَديثِ، فَمَا نَقَلَهُ الشَّيْخُ الْقَاسِمِيُّ رَحِمَهُ اللهُ تَعَالَى فِي ” إِصْلَاحَ الْمَسَاجِدِ ” ص 107، عَنْ أَهْلِ التَّعْدِيلِ وَالتَّجْرِيحِ أَنَّهُ لَيْسَ فِي فَضْلِ لَيْلَةِ النِّصْفِ مِنْ شَعْبَانِ حَديثٌ صَحِيحٌ، فَلَيْسَ مِمَّا يَنْبَغِي الْاِعْتِمَادُ عَلَيْهِ، وَلَئِنْ كَانَ أَحَدٌ مِنْهُمْ أَطْلَقَ مِثْلَ هَذَا الْقَوْلِ فَإِنَّمَا أُوتِيَ مِنْ قِبَلِ التَّسَرُّعِ وَعَدَمِ وُسْعِ الْجَهْدِ لِتَتَبُّعِ الطُّرُقِ عَلَى هَذَا النَّحْوِ الَّذِي بَيْنَ يَدَيْكَ. وَاللهُ تَعَالَى هُوَ الْمُوَفِّقُ.- السِّلْسِلَةُ الصَّحِيحَةُ: 1114.

”ചുരുക്കിപ്പറഞ്ഞാല്‍ ഇത്രയും വ്യത്യസ്തങ്ങളായ നിവേദക പരമ്പരകളെല്ലാം തന്നെ ചേരുമ്പോള്‍ ഈ ഹദീസ് സ്വഹീഹായിത്തീരുന്നതാണ്. ഈ ഹദീസ് പോലെയുള്ള ഒരു ഹദീസ് സ്വഹീഹാകാന്‍ കാര്യമായ ദൗര്‍ബല്യങ്ങളൊന്നുമില്ലാത്തിടത്തോളം ഇതിലും കുറഞ്ഞ എണ്ണം ഉണ്ടായാല്‍ തന്നെ മതിയാകുന്നതാണ്. ഇസ്വ്‌ലാഹുല്‍ മസാജിദ്’എന്ന ഗ്രന്ഥത്തില്‍ ശൈഖ് ഖാസിമി, ശഅ്ബാന്‍ 15ാം രാവുമായി ബന്ധപ്പെട്ട് സ്വഹീഹായ ഒറ്റ ഹദീസും ഇല്ല എന്ന് ഹദീസ് വിശാരദന്മാരെ അവലംബിച്ച് അഭിപ്രായപ്പെട്ടത് അവലംബിക്കാവുന്ന ഒന്നല്ല. അവരിലാരെങ്കിലും ഇങ്ങനെ സാമാന്യവല്‍ക്കരിച്ച് അഭിപ്രായം പറയുന്നത് അവധാനതയില്ലായ്മ കൊണ്ടും, വ്യത്യസ്ത നിവേദക ശ്രേണികളെ സൂക്ഷമ നിരീക്ഷണം നടത്താന്‍ പരിശ്രമിക്കാത്തതുകൊണ്ടുമാണ് ”. (സില്‍സിലത്തുല്‍ അഹാദീസിസ്സ്വഹീഹഃ: 1143, 3/135).

സലഫി ആശയക്കാരനായ ശൈഖ് അല്‍ബാനി ശഅ്ബാന്‍ 15ാം രാവിന്റെ ശ്രേഷ്ഠത വ്യക്തമാക്കുന്ന ഹദീസ് സ്വീകാര്യമാണെന്ന് വിധിയെഴുതിയിരിക്കുന്നു എന്നര്‍ഥം.

ഇനി ശഅബാനിലെ ബിദ്അത്തുകളെക്കുറിച്ച് ശാഫിഈ മദ്ഹബിലെ ആധികാരിക ഇമാമായ
ഇബ്‌നു ഹജര്‍ അല്‍ ഹൈതമി (റ) ഇങ്ങനെ രേഖപ്പെടുത്തിയത്ത് കാണുക:

‘സ്വലാത്ത് റഗാഇബ് വല്‍ ബറാഅഃ’ എന്ന പേരില്‍ ശഅ്ബാന്‍ 15 ന് നിര്‍വഹിക്കപ്പെടുന്ന നമസ്‌കാരം മോശപ്പെട്ടതും ആക്ഷേപാര്‍ഹവുമായ ബിദ്അത്താകുന്നു. തദ്ദ്വിഷയകമായി വന്നിട്ടുള്ള ഹദീസുകളാവട്ടെ കെട്ടിച്ചമക്കപ്പെട്ടവയുമാണ്. അതിനാല്‍ ഒറ്റക്കും കൂട്ടായുമെല്ലാം അത് നിര്‍വഹിക്കുന്നത് വെറുക്കപ്പെട്ടതുമാകുന്നു. ശഅ്ബാന്‍ 15ാം രാവിലെ നമസ്‌കാരത്തെപ്പറ്റി ഇമാം നവവി വളരെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ടെന്നും, ഇമാം ഗസ്സാലിയെ പോലുള്ള മഹാന്മാര്‍ ഇഹ്‌യാഇലും മറ്റും ഉദ്ധരിച്ചത് കണ്ട് വഞ്ചിതരാകേണ്ട എന്നല്ലാമുള്ള ഇമാം നവവിയുടെ പ്രസ്താവന ഉദ്ധരിച്ച ശേഷം ഇമാം ഇബ്‌നു ഹജര്‍ അല്‍ ഹൈതമി തുടരുന്നു:

وَالْحَاصِلُ أَنَّ لِهَذِهِ اللَّيْلَةِ فَضْلًا وَأَنَّهُ يَقَعُ فيها مَغْفِرَةٌ مَخْصُوصَةٌ وَاسْتِجَابَةٌ مَخْصُوصَةٌ وَمِنْ ثَمَّ قال الشَّافِعِيُّ رضي اللَّهُ عنه إنَّ الدُّعَاءَ يُسْتَجَابُ فيها وَإِنَّمَا النِّزَاعُ في الصَّلَاةِ الْمَخْصُوصَةِ لَيْلَتهَا وقد عَلِمْت أنها بِدْعَةٌ قَبِيحَةٌ مَذْمُومَةٌ يُمْنَعُ منها فَاعِلُهَا وَإِنْ جاء أَنَّ التَّابِعِينَ من أَهْلِ الشَّامِ كَمَكْحُولٍ وَخَالِدِ بن مَعْدَانَ وَلُقْمَانَ وَغَيْرِهِمْ يُعَظِّمُونَهَا وَيَجْتَهِدُونَ فيها بِالْعِبَادَةِ وَعَنْهُمْ أَخَذَ الناس ما ابْتَدَعُوهُ فيها ولم يَسْتَنِدُوا في ذلك لِدَلِيلٍ صَحِيحٍ وَمِنْ ثَمَّ قِيلَ أَنَّهُمْ إنَّمَا اسْتَنَدُوا بِآثَارٍ إسْرَائِيلِيَّةٍ وَمِنْ ثَمَّ أَنْكَرَ ذلك عليهم أَكْثَرُ عُلَمَاء الْحِجَازِ كَعَطَاءٍ وَابْنِ أبي مُلَيْكَةَ وَفُقَهَاء الْمَدِينَة وهو قَوْلُ أَصْحَابِ الشَّافِعِيِّ وَمَالِكٍ وَغَيْرِهِمْ قالوا وَذَلِكَ كُلُّهُ بِدْعَةٌ إذْ لم يَثْبُت فيها شَيْءٌ عن النبي صَلَّى اللهُ عَلَيْهِ وَسَلَّمَ وَلَا عن أَحَدٍ من أَصْحَابِهِ.- الفَتَاوَى الْفِقْهِيَّةِ الكُبْرَى لِاِبْنِ حَجَرٍ الْهَيْتَمِيِّ: 2/81، كِتَابُ الصَّوْمِ

ചുരുക്കത്തില്‍ ഈ രാവിന് ശ്രേഷ്ഠതയുണ്ട് എന്നത് തീര്‍ച്ചയാണ്. അതില്‍ പ്രത്യേക മഗ്ഫിറത്തും പ്രാര്‍ഥനക്കുത്തരവും ലഭിക്കുന്നതുമാണ്. അതിനാലാണ് അതില്‍ പ്രാര്‍ത്ഥനകള്‍ സ്വീകരിക്കപ്പെടുമെന്ന് ഇമാം ശാഫിഈ പറഞ്ഞിട്ടുള്ളത്. എന്നാല്‍ ആ രാത്രിയില്‍ പ്രത്യേക നമസ്‌കാരത്തിന്റെ വിഷയത്തിലാണ് തര്‍ക്കം. അത് മോശപ്പെട്ട, ആക്ഷാപാര്‍ഹമായ ബിദ്അത്താണെന്ന് മനസ്സിലാക്കി അത് ചെയ്യുന്നവന്‍ അതില്‍ നിന്ന് തടയപ്പെടേണ്ടതാണ്. ശാമുകാരായ മക്ഹൂല്‍, ഖാലിദ് ബിന്‍ അദാന്‍ ലുഖ്മാന്‍ തുടങ്ങിയ താബിഉകള്‍ അതിനെ മഹത്വവത്കരിക്കുകയും ആരാധനകള്‍ വഴി സജീവമാക്കുകയും ചെയ്യാറുണ്ടായിരുന്നു എന്നത് ശരിയാണ്. അവരില്‍ നിന്നാണ് ജനങ്ങള്‍ ഈ നൂതനാചാരങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്, അല്ലാതെ സ്വഹീഹായ വല്ല തെളിവിന്റെയും പിന്‍ബലത്തിലല്ല. ഇസ്രാഈലിയ്യാത്തുകളെയാണ് അവരാവിഷയത്തില്‍ ആധാരമാക്കിയിട്ടുള്ളത് എന്നും പറയപ്പെടുന്നു. അക്കാരണത്താലാണ് ഹിജാസ് പണ്ഡിതന്മാരിലധികവും അത്വാഅ്, ഇബ്‌നു അബീ മുലൈക, മദീനയിലെ ഫുഖഹാക്കള്‍ എല്ലാവരും അത് തള്ളിക്കളഞ്ഞത്. ഇമാം ശാഫിഈ, മാലികി മദ്ഹബുകളിലെ പണ്ഡിതന്മാര്‍ എന്നിവരുടെയും അഭിപ്രായം ഇതു തന്നെയാണ്. നബി(സ)യില്‍ നിന്നോ അവിടുത്തെ സ്വഹാബത്തില്‍ നിന്നോ യാതെന്നും ആ വിഷയത്തില്‍ സ്ഥിരപ്പെടാത്ത സ്ഥിതിക്ക് അതെല്ലാം തന്നെ ബിദ്അത്താണെന്നാണ് അവര്‍ പറഞ്ഞിട്ടുള്ളത് (ഇബ്‌നു ഹജറിന്റെ ഫത്‌വകള്‍, നോമ്പിന്റെ അധ്യായം: 1/75).

ശാഫിഈ മദ്ഹബിലെ ആധികാരിക പണ്ഡിതനായ ഇമാം ഇബ്‌നു ഹജര്‍ അല്‍ ഹൈതമിയുടെ ഫത്‌വയാണ് നാം ഉദ്ധരിച്ചത്. ഇനി സലഫി വീക്ഷണക്കാര്‍ക്ക് അഭിമതനായ ഇമാം ഇബ്‌നു തൈമിയ്യ(റ) പറയുന്നത് കാണുക:

قَالَ شَيْخُ الْإِسْلَامِ ابْنُ تَيْمِيَّةَ:

لَيْلَةُ النِّصْفِ مِنْ شَعْبَانِ، فَقَدْ رُوِيَ فِي فَضْلِهَا مِنَ الْأَحَادِيثِ الْمَرْفُوعَةِ وَالْآثَارِ مَا يَقْتَضِي أَنَّهَا لَيْلَةُ مُفَضَّلَةٌ، وَأَنَّ مِنَ السَّلَفِ مَنْ كَانَ يَخُصُّهَا بِالصَّلَاَةِ فِيهَا، وَصَوْمَ شَهْرِ شَعْبَانَ قَدْ جَاءَتْ فِيهِ أَحَادِيثُ صَحِيحَةٌ. وَمِنَ الْعُلَمَاءِ: مِنَ السَّلَفِ مِنْ أهْلِ الْمَدِينَةِ، وَغَيْرَهُمْ مِنَ الْخَلْفِ، مَنْ أَنْكَرَ فَضْلَهَا، وَطَعَنَ فِي الْأَحَادِيثِ الْوَارِدَةِ فِيهَا، كَحَديثِ: … « إِنَّ اللهَ يَغْفِرُ فِيهَا لِأَكْثَرَ مِنْ عَدَدِ شِعْرِ غَنَمِ كَلْبِ ». وَقَالَ: لَا فَرْقَ بَيْنَهَا وَبَيْنَ غَيْرِهَا. لَكِنَّ الَّذِي عَلَيْهِ كَثِيرٌ مِنْ أَهْلِ الْعِلْمِ، أَوْ أَكْثَرُهُمْ، مِنْ أَصْحَابِنَا وَغَيْرِهِمْ عَلَى تَفْضِيلِهَا، وَعَلَيْهِ يَدُلُّ نَصُّ أَحَمْدَ، لِتُعَدِّدِ الْأَحَادِيثِ الْوَارِدَةِ فِيهَا، وَمَا يُصَدِّقُ ذَلِكَ مِنَ الْآثَارِ السَّلَفِيَّةِ، وَقَدْ رُوِيَ بَعْضُ فَضَائِلِهَا فِي الْمَسَانِيدِ وَالْسُنَنِ، وَإِنْ كَانَ قَدْ وُضِع فِيهَا أَشْيَاءَ أُخَرُ. فَأَمَّا صَوْمَ يَوْمِ النِّصْفِ مُفْرَدًا فَلَا أَصْلَ لَهُ، بَلْ إِفْرَادُهُ مَكْرُوهٌ، وَكَذَلِكَ اِتِّخَاذُهُ مَوْسِمًا تُصْنَعُ فِيهِ الْأَطْعِمَةُ، وَتُظْهَرُ فِيهِ الزَّيْنَةُ، هُوَ مِنَ الْمَوَاسِمِ الْمُحْدَثَةِ الْمُبْتَدَعَةِ الَّتِي لَا أَصْلَ لَهَا.- اِقْتِضَاءُ الصِّرَاطِ الْمُسْتَقِيمِ: 2 / 136.

ശഅ്ബാന്‍ 15ാം രാവിന്റെ ശ്രേഷ്ഠതയെക്കുറിക്കുന്ന ധാരാളം ഹദീസുകളും അസറുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുന്‍ഗാമികളില്‍ ചിലര്‍ അതില്‍ പ്രത്യേക നമസ്‌കാരം നിര്‍വഹിക്കാറുണ്ടായിരുന്നു. ശഅ്ബാന്‍ മാസത്തിലെ നോമ്പിന്റെ വിഷയത്തില്‍ സ്വഹീഹായ ഹദീസുകള്‍ വന്നിട്ടുണ്ട്. മദീനക്കാരിലും അല്ലാത്തവരിലും പെട്ട മുന്‍ഗാമികളും പിന്‍ഗാമികളുമായ മഹാന്‍മാരില്‍ ചിലര്‍ അതിന്റെ ശ്രേഷ്ഠത നിഷേധിക്കുകയും, ശഅ്ബാന്‍ 15ാം രാവില്‍ കലബ ഗോത്രത്തിന്റെ ആട്ടിന്‍പറ്റങ്ങളുടെ രോമത്തിന്റെ എണ്ണത്തിലധികം പേര്‍ക്ക് അല്ലാഹു പൊറുത്ത് കൊടുക്കും എന്നതടക്കം ഈ വിഷയകമായി വന്നിട്ടുള്ള സകല ഹദീസുകളും സ്വീകാര്യയോഗ്യമല്ലെന്ന് പറഞ്ഞ് തള്ളിക്കളയുകയും ചെയ്തിരിക്കുന്നു. പക്ഷേ നമ്മുടെ പക്ഷക്കാരും അല്ലാത്തവരുമായ ഒരുപാട് പണ്ഡിതര്‍ അതിന് ശ്രേഷ്ഠതയുണ്ടെന്ന വീക്ഷണക്കാരാണ്. ഇമാം അഹ്മദിന്റെ അഭിപ്രായവും അത് തന്നെയാണ്. ആ വിഷയകമായി നിരവധി ഹദീസുകളും പൂര്‍വസൂരികളുടെ ചര്യകളുമെല്ലാം വെച്ചുകൊണ്ടാണ് അവരങ്ങനെ അഭിപ്രായപ്പെട്ടിട്ടുള്ളത്. അതിന്റെ ശ്രേഷ്ഠതകള്‍ വ്യക്തമാക്കുന്ന ഹദീസുകള്‍ മുസ്‌നദുകളിലും സുനനുകളിലുമെല്ലാം തന്നെ ഉദ്ധരിക്കപ്പെട്ടിരിക്കുന്നു, അല്ലാത്ത പലതും അവയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ടെങ്കിലും. (ഇഖ്തിദാഉസ്സ്വിറാത്തില്‍ മുസ്തഖീം 2/63).

ചുരുക്കത്തില്‍ ശഅ്ബാനുമായി ബന്ധപ്പെട്ട് മനസ്സിലാക്കേണ്ട കാര്യങ്ങള്‍ ഇങ്ങനെ ഗ്രഹിക്കാം:

1. ശഅ്ബാന്‍ ശ്രേഷ്ഠമായ മാസമാണെന്നതിലോ, തിരുമേനി ആ മാസം വളരെയേറെ ശ്രദ്ധകൊടുക്കുകയും ഏറ്റവുമധികം സുന്നത്തു നോമ്പുകള്‍ അനുഷ്ഠിക്കുകയും ചെയ്തിരുന്നു എന്നതിലോ തര്‍ക്കമില്ല.

2. ഒരു വര്‍ഷത്തെ കര്‍മ്മങ്ങളുടെ വാര്‍ഷിക റിപ്പോര്‍ട്ട് അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെടുന്ന മാസമാണ് ശഅ്ബാന്‍ എന്ന് പ്രബലമായ ഹദീസുകളിലൂടെ സ്ഥിരപ്പെട്ടിട്ടുണ്ട്.

3. ശഅ്ബാന്‍ 15ാം രാവിന് ശ്രേഷ്ഠതയുണ്ടെന്നാണ് ഹദീസുകളും പണ്ഡിതന്മാരില്‍ വലിയൊരു വിഭാഗവും വ്യക്തമാക്കുന്നത്. മറുവീക്ഷണമുള്ളവരും ഉണ്ട്.

4. അന്നേ ദിവസം പകല്‍ പ്രത്യേകം നോമ്പോ രാവില്‍ പ്രത്യേകം പ്രാര്‍ഥനകളോ നമസ്‌കാരമോ ചടങ്ങുകളോ ഒന്നും തന്നെ പ്രമാണങ്ങളിലൂടെയോ സ്വഹാബിമാരുടെ ചര്യയിലൂടെയോ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. അത്തരത്തില്‍ വന്നവയെല്ലാം അതീവ ദുര്‍ബലമായവയോ കെട്ടച്ചമയ്ക്കപ്പെട്ടവയോ ആണ്.

5. 15ാം രാവില്‍ ശിര്‍ക്ക് ചെയ്യുന്നവര്‍ക്കും പരസ്പരം പിണങ്ങി പകയും വിദ്വേഷവുമായി കഴിയുന്നവര്‍ക്കും ഒഴികെ മറ്റുള്ളവര്‍ക്കെല്ലാം അല്ലാഹു പാപമുക്തി നല്‍കുന്നു എന്ന ഹദീസ് ശൈഖ് അല്‍ബാനിയുള്‍പ്പെടെയുള്ള പണ്ഡിതന്മാര്‍ സ്വീകാര്യയോഗ്യമാണെന്ന് വ്യക്തമാക്കിയിരിക്കെ അത് പ്രകാരം ബറാഅത്ത് (വിമുക്തി) എന്ന് ആ രാവിനെ വിശേഷിപ്പിക്കുന്നതിന് തെറ്റില്ല.

6. ആ രാവില്‍ ഈ അനുഗ്രഹം ലഭിക്കാനായി ശിര്‍ക്കുപരമായ കാര്യങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കാനും, പിണക്കവും വിദ്വേഷവുമെല്ലാം അവസാനിപ്പിച്ച് ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും ഊഷ്മളമാക്കാനും ശ്രദ്ധിക്കേണ്ടതാണ്.

7. പ്രാമാണികരായ ഇമാമുകള്‍ തെളിവിന്റെ അടിസ്ഥാനത്തില്‍ സ്ഥിരീകരിച്ചിരിക്കെ ബറാഅത്ത് രാവിന്റെ ശ്രേഷ്ഠതയും പ്രത്യേകതയും അംഗീകരിക്കുന്നവരെ ആക്ഷേപിക്കാനോ അപഹസിക്കാനോ വകുപ്പില്ല.

Related Articles