Current Date

Search
Close this search box.
Search
Close this search box.

മഅ്മൂമിന്റെ ഫാതിഹ പാരായണം

etrey.jpg

ഇമാം ഉറക്കെ ഓതി നമസ്‌കരിക്കുമ്പോള്‍ പിന്നില്‍ നില്‍ക്കുന്നവര്‍ അത് ശ്രദ്ധിച്ചുകേട്ടാല്‍ മതിയോ? ഫാത്തിഹ എല്ലാവരും ഓതല്‍ നിര്‍ബന്ധമുണ്ടോ? ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ ശ്രദ്ധിച്ചു കേള്‍ക്കുക എന്ന സൂക്തത്തിന് വിരുദ്ധമല്ലേ അത്? -നൗഷാദ് എന്‍ കെ

ഇമാം ഉറക്കെ ഓതി നമസ്‌കരിക്കുമ്പോള്‍ മഅ്മൂം(ഇമാമിനെ തുടര്‍ന്ന് നമസ്‌കരിക്കുന്നയാള്‍) ഫാതിഹ ഓതേണ്ടതുണ്ടോ എന്നതിനെ സംബന്ധിച്ച് പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്. അവയില്‍ തന്നെയും മുഴച്ച് നില്‍ക്കുന്നത് രണ്ട് വിരുദ്ധ അഭിപ്രായങ്ങളാണ്. പിന്നില്‍ നില്‍ക്കുന്നവര്‍ നിര്‍ബന്ധമായും ഫാതിഹ പാരായണം നടത്തണമെന്നാണ് അതിലൊന്ന്. ‘ഫാതിഹ പാരായണം ചെയ്യാത്തവന് നമസ്‌കാരമില്ല’ എന്ന പ്രവാചക വചനം വളരെ പ്രബലവും, സ്വഹീഹുമാണ്. ഇതുപോലുള്ള മറ്റ് ചില ഹദീസുകളും ഈ അഭിപ്രായത്തിന് ബലമേകുന്നു. കേരളത്തില്‍ പ്രശസ്തമായ ശാഫിഈ മദ്ഹബിന്റെ അഭിപ്രായം ഇതാണ്.
മഅ്മൂം നിര്‍ബന്ധമായും മൗനം പാലിക്കണമെന്നുള്ളതാണ് മറ്റൊരഭിപ്രായം. ‘ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ നിങ്ങളത് ശ്രദ്ധയോടെ കേള്‍ക്കുകയും മൗനം പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം കിട്ടിയേക്കാം’  -അഅ്‌റാഫ് 204- എന്ന ഖുര്‍ആന്‍ വചനമാണ് അവരുടെ അവലംബം. കൂടാതെ, ഇമാം ഖിറാഅത്ത് തുടങ്ങിയാല്‍ മൗനം പാലിക്കണമെന്നും, പിന്നില്‍ നമസ്‌കരിക്കുന്നവര്‍ക്ക് ഇമാമിന്റെ ഖിറാഅത്ത് മതിയെന്നുമുള്ള ഹദീസുകളും ഇവര്‍ തെളിവായുദ്ധരിക്കുന്നു.

ഉദാഹരണമായി അബൂ മൂസാ(റ)യില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട ഹദീസ് ‘പ്രവാചകന്‍ ഞങ്ങളോട് പ്രഭാഷണം നടത്തി ചര്യകള്‍ പഠിപ്പിക്കുകയും, നമസ്‌കാരം പരിശീലിപ്പിക്കുകയും ചെയ്തു. ‘നിങ്ങള്‍ നമസ്‌കരിക്കുകയാണെങ്കില്‍ അണി ശരിപ്പെടുത്തുക. നിങ്ങളില്‍ ഒരാള്‍ നിങ്ങള്‍ക്ക് നേതൃത്വം നല്‍കട്ടെ. അദ്ദേഹം തക്ബീര്‍ ചൊല്ലിയാല്‍ നിങ്ങളും ചൊല്ലുക. അദ്ദേഹം പാരായണം ചെയ്താല്‍ നിങ്ങള്‍ മൗനം പാലിക്കുക.’ മുസ്‌ലിം

മേല്‍സൂചിപ്പിച്ചതും, അല്ലാത്തതുമായ വിവിധാഭിപ്രായങ്ങള്‍ പരിശോധിക്കുമ്പോള്‍ ബോധ്യപ്പെടുന്നത് പ്രസ്തുത ഭിന്നതകള്‍ ഉചിതമായ വിശദീകരണം കൊണ്ട് പരിഹരിക്കപ്പെടാവുന്നതാണ് എന്ന കാര്യമാണ്. കാരണം ‘ഫാതിഹയില്ലാതെ നമസ്‌കാരം ശരിയാവുകയില്ലെന്ന’ ഹദീസ് ‘ഖുര്‍ആന്‍ പാരായണം നടത്തുമ്പോള്‍ ശ്രദ്ധിച്ച് കേള്‍ക്കണമെന്ന’തിന് വിരുദ്ധമാവുന്നില്ല. ഇമാമിന്റെ പാരായണം ശ്രദ്ധിച്ച് കേള്‍ക്കുന്നതും, മനസ്സിലാക്കുന്നതും അത് പാരായണം ചെയ്തതിന് തുല്യമാണ്. ഇമാമിന്റെ ഖിറാഅത്ത് മഅ്മൂമിന് മതിയെന്ന പ്രവാചക വചനത്തിന്റെ യഥാര്‍ത്ഥ വിശദീകരണവും ഇതു തന്നെയാണ്.

ശൈഖുല്‍ ഇസലാം ഇബ്‌നു തൈമിയയുടെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ് ‘ഉറക്കെ ഓതണമെന്ന നിര്‍ദേശം മഅ്മൂമുകള്‍ അത് ശ്രദ്ധിക്കണമെന്ന് തന്നെയാണ്. അതിനാലാണ് ഇമാമിന്റെ ഖിറാഅത്തിന് അവര്‍ ആമീന്‍ ചൊല്ലുന്നത്. അവര്‍ ഫാതിഹ പാരായണം ചെയ്യുന്നതില്‍ വ്യാപൃതരായാല്‍, ശ്രവിക്കാത്തവര്‍ക്ക് മുന്നില്‍ പാരായണം ചെയ്യാന്‍ കല്‍പിക്കപ്പെട്ടുവെന്നായി. അതാവട്ടെ അവിവേകമാണ് താനും. ഇസ്‌ലാമിക ശരീഅത്ത് അതില്‍ നിന്ന് മുക്തമാണ്.’ (അല്‍ഫതാവാ കുബ്‌റാ)

Related Articles