മരണം എങ്ങനെയാണ് നമ്മിലേക്ക് കടന്നുവരുക എന്ന് പ്രവചിക്കുക സാധ്യമല്ല. ചിലര്‍ പൊടുന്നനെ മരിക്കുമ്പോള്‍, മറ്റു ചിലര്‍ രോഗശയ്യയില്‍ കിടന്ന് ദീര്‍ഘകാലത്തിന് ശേഷമായിരിക്കും മരിക്കുക. വേറെ ചിലര്‍ അപ്രതീക്ഷിതമായ അപകടത്തിലൂടെ മരിക്കുമ്പോള്‍ മറ്റുചിലര്‍ തങ്ങള്‍ ഏര്‍പ്പെട്ട്കൊണ്ടിരിക്കുന്ന ജോലിയില്‍വെച്ച് ഈ ലോകത്തോട് വിടചോദിക്കുന്നു. ഖുര്‍ആന്‍ പറയുന്നു: മരണവേളയില്‍ ആത്മാക്കളെ പിടിച്ചടെുക്കുന്നത് അല്ലാഹുവാണ്. ഇനിയും മരിച്ചിട്ടില്ലാത്തവരുടെ ആത്മാവിനെ അവരുടെ ഉറക്കത്തില്‍ പിടിച്ചുവെക്കുന്നതും അവന്‍ തന്നെ. അങ്ങനെ താന്‍ മരണം വിധിച്ച ആത്മാക്കളെ അവന്‍ പിടിച്ചുവെക്കുന്നു. മറ്റുള്ളവയെ ഒരു നിശ്ചിത കാലാവധി വരെ അവന്‍ തിരിച്ചയക്കുന്നു. ചിന്തിക്കുന്ന ജനത്തിന് തീര്‍ച്ചയായും ഇതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.39:42
എപ്പോള്‍ ഏത് രൂപത്തില്‍ മരണപ്പെട്ടാലും, ബന്ധുമിത്രാതികള്‍ മരിച്ചവരെ ആദരപൂര്‍വ്വം പരിചരിക്കേണ്ടത് ഇസ്ലാമിക ബാധ്യതയാണ്. കൊറോണ വൈറസിന്‍റെ ഭീതിത കാലത്ത് മയ്യത്തിനെ വേണ്ട രൂപത്തില്‍ പരിചരിക്കാതെ മറമാടുന്ന സാഹചര്യം ഉദ്ബുദ്ധരെന്ന് കൊട്ടിഘോഷിക്കുന്ന കേരളത്തില്‍ പോലും സംഭവിക്കുന്നു. മുസ്ലിം സമുദായവും ഇതിനപവാദമല്ല. മരിച്ച ഒരു വ്യക്തിക്ക് മറ്റുള്ളവര്‍ ചെയ്യേണ്ടതായ പത്ത് കര്‍മ്മങ്ങള്‍ ചുവടെ:
Also read: എന്തുകൊണ്ട് സഞ്ചാര സാഹിത്യം
1. അമിതമായി ദുഖി:ക്കുന്നതില്‍ നിന്നും അട്ടഹസിക്കുന്നതില്‍ നിന്നും സ്ത്രീകള്‍ ഉള്‍പ്പടെ ബന്ധു മിത്രാധികളെ തടയുക. നബി (സ) പറഞ്ഞു: പരേതന്‍റെ പേരില്‍ ആരെങ്കിലും വിലപിച്ചാല്‍, വിലപിക്കപ്പെട്ടതിന്‍റെ പേരില്‍ അദ്ദേഹം ശിക്ഷിക്കപ്പെടുന്നതായിരിക്കും.
2. പരേതന് കടമുണ്ടെങ്കില്‍ അതിന്‍റെ ഉത്തരവാദിത്വം ബന്ധുക്കള്‍ ഏറ്റെടുക്കുക. നബി (സ) പറഞ്ഞു: ഒരു വിശ്വാസിയുടെ ആത്മാവ് അവന്‍റെ കടവുമായി ബന്ധപ്പെട്ടിരിക്കുന്നു; അത് വീട്ടുന്നത് വരെ. ഒരാള്‍ നോമ്പ് കട ബാധ്യതയോടെ മരിച്ചാല്‍ പരേതന് വേണ്ടി നോമ്പ് നോക്കുക. നേര്‍ച്ചയാക്കിയ നോമ്പും ഹജ്ജ്മൊക്കെയാണ് ഇങ്ങനെ ചെയ്യേണ്ടത്.
3. മരിച്ച വ്യക്തിയുടെ കാര്യത്തില്‍ നബി (സ) തിരുമേനി ചെയ്തിരുന്ന പോലെ, ആദ്യമായി പരേതന്‍റെ രണ്ട് കണ്ണുകള്‍ അടക്കുക. അവിടുന്നു അരുളി: ആത്മാവ് പുറപ്പെടുമ്പോള്‍ കണ്ണുകള്‍ പിന്തുടരുന്നു.
4. പരേതന്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ അഴിച്ച് മാറ്റുകയും, വൃത്തിയും വെടിപ്പുമുള്ള മറ്റൊരു തുണികൊണ്ട് മൃതശരീരം പൂര്‍ണ്ണമായും മൂടുക.
5. ബന്ധപ്പെട്ട കുടുംബാംഗങ്ങള്‍, കര്‍മ്മശാസ്ത്രമുറകള്‍ പാലിച്ച് കൊണ്ട്, മയ്യിതിനെ കുളിപ്പിക്കുകയും വുളു എടുപ്പിക്കുകയും അതിന് ശേഷം സുഗന്ധം പുരട്ടുകയും ചെയ്യുക. കുളിപ്പിക്കുമ്പോള്‍ മൂന്ന് പേരില്‍ കൂടുതലുണ്ടാവുന്നത് അഭിഗാമ്യമല്ല.
6. കുളിപ്പിച്ചതിന് ശേഷം മയ്യതിനെ, വെള്ള വസ്ത്രം കഫന്‍ പുടവയായി ധരിപ്പിക്കുക. അതിന്‍റെ ചിലവ് അദ്ദേഹത്തിന്‍റെ സമ്പാദ്യത്തില്‍ നിന്ന് എടുക്കുകയൊ ഒരു പുണ്യകര്‍മ്മമെന്ന നിലയില്‍ മറ്റുള്ളവര്‍ വഹിക്കുകയൊ ചെയ്യാം. പുരുഷന്മാര്‍ക്ക് മൂന്നും സ്ത്രീകള്‍ക്ക് അഞ്ച് കഷ്ണം തുണികള്‍ കൊണ്ടാണ് കഫന്‍ പുടവ ധരിപ്പിക്കേണ്ടത്.
7. പരേതന്‍റെ ബന്ധുക്കളെ സന്ദര്‍ശിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്യുന്നത് വലിയ പുണ്യമുള്ള കാര്യമാണ്.
Also read: അമേരിക്ക- ബൈഡനെ അനുമോദിക്കാൻ ചിലർക്ക് മടി..
8. മരിച്ച വ്യക്തിക്ക് വേണ്ടി മയ്യത് നമസ്കരിക്കുക. നമസ്കാരത്തിന് അടുത്ത ബന്ധു നേതൃത്വം കൊടുക്കുന്നതാണ് ഉത്തമം. മറമാടുമ്പോള്‍ അവിടെ സന്നിഹിതരായവര്‍ പ്രാര്‍ത്ഥനയോട് കൂടി മൂന്ന് പിടി മണ്ണ് ഇടുക. അതിന് ശേഷം തസ്ബീത് ചൊല്ലുക.
9. മരിച്ച വ്യക്തി നമ്മോട് വിടപറഞ്ഞ് പോയെങ്കിലൂം അവരുടെ അന്ത്യാഭിലാഷമായി എഴുതിവെച്ച വസിയ്യത് നടപ്പാക്കുക.
10. മറ്റു പല ആചാരങ്ങളും നമ്മുടെ പ്രദേശത്ത് പ്രചാരത്തിലുണ്ടാവുമെങ്കിലും, ഇസ്ലാമുമായി അതിനുള്ള ബന്ധം പരിശോധിച്ച ശേഷം നടപ്പാക്കുകയും അല്ലാത്തവ നിരാകരിക്കുക.
ഇത്തരം ഉദാത്തമായ കര്‍മ്മങ്ങള്‍ക്ക് പകരം ചാവടിയന്തരവും മറ്റ് അനാചാരങ്ങളും നടത്തി എന്തൊക്കെയൊ കര്‍മ്മങ്ങള്‍ നമ്മുടെ നാടുകളില്‍ ചെയ്ത് വരുന്നുണ്ട്. ഇക്കാര്യത്തില്‍ നാട്ടുകാരെ ബോധവല്‍കരിക്കേണ്ടത് അനിവാര്യമാണ്. മുകളില്‍ സൂചിപ്പിച്ച നബി (സ) യുടെ മാതൃക പിന്‍ന്തുടര്‍ന്ന്, അവരുടെ മരണാനന്തര ജീവിതത്തിന് പ്രയോജനകരമായ കാര്യങ്ങള്‍ ചെയ്യുക.
Also read: ആഇശയുടെ വിവാഹപ്രായവും വിമർശകരുടെ ഇരട്ടത്താപ്പും – 1
ഖബറ് വിശാലമാക്കികൊടുക്കാന്‍ നാം പ്രാര്‍ത്ഥിക്കാറുണ്ട്. എന്നാല്‍ ഏറ്റവും ഇടുങ്ങിയ ഖബറുകളാണ് നമ്മുടെ നാടുകളില്‍ കണ്ട് വരുന്നത്. അറബ് രാജ്യങ്ങളിലെ ഖബറുകള്‍ വിശാലമായാണ് നിര്‍മ്മിക്കുന്നത്. മലക്കുകള്‍ വന്ന് ചോദ്യം ചെയ്യുന്ന രംഗമൊക്കെ ഓര്‍ക്കുമ്പോള്‍, ഖബര്‍ വിശാലമായി നിര്‍മ്മിക്കുന്നതാണ് ഉത്തമം. രണ്ടര വര്‍ഷത്തിന് ശേഷം അവശേഷിച്ച ഭാഗങ്ങള്‍ മണ്ണില്‍ മൂടിയ ശേഷം വീണ്ടും അതേ ഖബറുകള്‍ ഉപയോഗിക്കുന്ന രീതിയാണ് അറബ് രാജ്യങ്ങളില്‍ കാണുന്നത്.