Current Date

Search
Close this search box.
Search
Close this search box.

നമസ്‌കരിക്കാത്തതിന്റെ പേരില്‍ കുട്ടികളെ അടിക്കേണ്ടതുണ്ടോ?

സംസ്‌കാരം പഠിപ്പിക്കുന്നതിനും നേർവഴിയിലാക്കുന്നതിനും കുട്ടികളെ അടിക്കുന്നതിനെ എതിർത്തു കൊണ്ട് അല്പം മുമ്പ് ഞാനൊരു വീഡിയോ ചെയ്തിരുന്നു. അടിക്കാമെന്നതിന് പണ്ഡിതന്മാർ തെളിവായി ഉദ്ധരിക്കുന്ന ഹദീസ് ഒരുപാട് അഭിപ്രായ ഭിന്നതകൾ(അത് സ്വീകാര്യമായ ഹദീസ് ആണെന്നും സനദിൽ ബലഹീനത ഉണ്ടെന്നും അഭിപ്രായപ്പെട്ടവരുണ്ട്) നിലനിൽക്കുന്ന ഹദീസാണെന്നും ഞാനതിൽ സൂചിപ്പിച്ചിരുന്നു. എന്റെ വീഡിയോക്കെതിരെ ഒരുപാട് പണ്ഡിതന്മാർ വിമർശനം ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്. നിസ്‌കാരം ഉപേക്ഷിച്ചാൽ കുട്ടികളെ അടിക്കാമെന്നത് ഹദീസ് കൊണ്ട് സ്ഥിരപ്പെട്ട വിധിയാണെന്നതാണ് അവരുടെ അഭിപ്രായം. ഈയൊരു സാഹചര്യത്തിൽ അതിനെക്കുറിച്ച് വിശദമായും വ്യക്തമായും ഹദീസിന്റെ ബലഹീനതയെക്കുറിച്ചുമെല്ലാം എഴുതൽ അനിവാര്യമാണെന്ന് തോന്നി.

ഇതുപോലുള്ള വിശാലമായ വിഷയങ്ങൾ ഞാൻ ചെയ്തത് പോലുള്ള ചെറിയ വീഡിയോയിൽ ഉൾകൊള്ളിക്കാൻ ആകില്ലെന്ന് ഞാൻ അംഗീകരിക്കുന്നു. അതിനാൽ തന്നെ ഞാൻ പറയാൻ ഉദ്ദേശിച്ചത് എന്താണെന്ന് വിശദമാക്കുകയാണ് ഈ കുറിപ്പ് കൊണ്ടുള്ള ഉദ്ദേശം. ഞാൻ പറയുന്നതെല്ലാം ശരിയാണെങ്കിൽ അത് അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് മാത്രമാണ്. എന്നാൽ, വല്ല പിഴവും വന്നാൽ അതെന്റെ അജ്ഞത കൊണ്ടാണ്. വല്ല പിഴവുകളും സംഭവിച്ചാൽ ഞാനതിന് അല്ലാഹുവിനോട് മാപ്പപേക്ഷിക്കുന്നു.

അംറു ബിൻ ശുഐബ്(റ) തന്റെ പിതാവിനെ ത്തൊട്ടും അദ്ദേഹം അദ്ദേഹത്തിന്റെ പിതാവിനെത്തൊട്ടും ഉദ്ധരിച്ച ഒരു ഹദീസിൽ ഇങ്ങനെ കാണാം; നബി(സ്വ) പറഞ്ഞു:”നിങ്ങളുടെ കുട്ടികൾക്ക് ഏഴ് വയസ്സായാൽ അവരോട് നമസ്‌കാരം കൊണ്ട് കൽപ്പിക്കുക. പത്ത് വയസ്സായാൽ നമസ്‌കരിക്കാത്ത പക്ഷം അടിക്കുകയും കിടപ്പറയിൽ നിന്നും മാറ്റിക്കിടത്തുകയും ചെയ്യുക”(അബു ദാവൂദ്).

സുന്നത്തിനെ എപ്പോഴും കർമശാസ്ത്രവുമായി ബന്ധിപ്പിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ച പണ്ഡിതനാണ് മഹാനായ ഗസ്സാലി ഇമാം. അദ്ദേഹം പറയുന്നു: സുന്നത്ത് ഇല്ലാതെ കർമശാസ്ത്രമില്ല. കർമശാസ്ത്രമില്ലാതെ സുന്നത്തുമില്ല. പ്രത്യക്ഷവും പരോക്ഷവുമായ ഖുർആനിക തെളിവുകളും ഹദീസുകളും തമ്മിലെ ബന്ധത്തെ കുറിച്ചും അവരണ്ടുമില്ലാതെ ഇസ്ലാമിക പഠനം പരിപൂർണമാകില്ലെന്നും അദ്ദേഹം ആളുകളെ ബോധവാന്മാരാക്കുകയും ചെയ്തു. ഹദീസിന്റെ സ്വീകാര്യതയെക്കുറിച്ചും ബലഹീനതയെക്കുറിച്ചും സംസാരിക്കുന്നതിന് മുമ്പ് വിശുദ്ധ ഖുർആനിന്റെയും തിരുമൊഴിയുടെയും വെളിച്ചത്തിൽ സാംസ്‌കാരിക അധ്യാപനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും അടിസ്ഥാനമെന്താണെന്ന് വിശദീകരിക്കാം.

വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം

പ്രവാചകൻ ഇബ്രാഹീം നബി അല്ലാഹുവിനോട് ചോദിക്കുന്ന ഒരു സന്ദർഭം വിശുദ്ധ ഖുർആൻ ഉദ്ധരിക്കുന്നു: ”ഇബ്രാഹീം നബി അപേക്ഷിച്ച സന്ദർഭം സ്മരണീയമാണ്-നാഥാ, മരിച്ചവരെ എങ്ങനെയാണ് നീ ജീവിപ്പിക്കുക എന്ന് എനിക്കു കാണിച്ചു തരേണമേ! അല്ലാഹു ചോദിച്ചു: താങ്കൾ വിശ്വസിച്ചിട്ടില്ലേ? നബി മറുപടി നൽകി: ഉവ്വ്, പക്ഷെ എന്റെ ഹൃദയം സമാധാനപൂർണമാകാനാണ്. അവൻ കൽപിച്ചു: താങ്കൾ നാലു പക്ഷികളെ പിടിച്ചിണക്കി അറുത്ത് അവയുടെ ഓരോ ഭാഗം ഓരോ മലയിൽ വെക്കുക. പിന്നീട് അവയെ വിളിക്കുക, ധൃതിപ്പെട്ട് അവ താങ്കളുടെയടുത്തേക്കു വരുന്നതാണ്അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാണ് എന്ന് അറിയുക”(ബഖറ: 260). ഈയൊരു സൂക്തം ഉള്ളറിഞ്ഞ് മനസ്സിലാക്കുന്നതോടെ കുട്ടികളുടെയും വിദ്യാർഥികളുടെയും ചോദ്യങ്ങളെ സ്വീകരിക്കാനും ഉൾക്കൊള്ളാനുമുള്ള മനസ്സ് നമുക്ക് ഉണ്ടായിരിക്കണം. ഇരു കൂട്ടർക്കുമിടയിൽ ആരോഗ്യകരവും സ്വതന്ത്രവുമായ തർക്കങ്ങൾക്ക് അവസരം നൽകണം. ബുദ്ധികൊണ്ടും പ്രാമാണിക തെളിവുകൾ കൊണ്ടും അവരുമായി സംവാദത്തിൽ ഏർപ്പെടണം.

സ്വപ്നത്തിലെ ദൈവിക കൽപനയിലൂടെ വലിയൊരു പ്രതിസന്ധിയിൽ അകപ്പെട്ട സമയത്ത് പിതാവും പുത്രനും തമ്മിലെ സംഭാഷണത്തിന്റെ അടിസ്ഥാനം എന്തായിരിക്കണം എന്നാണ് ഇബ്‌റാഹീം നബി നമ്മെ പഠിപ്പിച്ചത്. അല്ലാഹുവിന്റെ കല്പനകൾ നിർബന്ധമായും നടപ്പിലാക്കേണ്ടവയായിട്ടും ഇബ്‌റാഹീം നബി പുത്രൻ ഇസ്മാഈൽ നബിയോട് ചോദിക്കുന്നത് നോക്കൂ: ”ആ കുട്ടി താനൊന്നിച്ച് കർമനിരതനാകാൻ തുടങ്ങിയപ്പോൾ അദ്ദേഹം പറഞ്ഞു: എന്റെ പ്രിയപ്പെട്ട മകനേ, നിന്നെ അറുക്കണമെന്ന് എനിക്ക് സ്വപ്നദർശനമുണ്ടായിരിക്കുന്നു, നിന്റെ നിലപാടെന്താണ്? കുട്ടി പ്രതികരിച്ചു: ബാപ്പാ, അനുശാസിക്കപ്പെടുന്നത് എന്താണോ, അത് താങ്കൾ നിർവഹിച്ചുകൊള്ളുക; ക്ഷമാശീലനായി, ഇൻശാ അല്ലാഹ്, താങ്കളെന്നെ കാണും!”(സ്വാഫാത്ത്: 102).

നമ്മുടെ കുട്ടികൾ സ്വതന്ത്ര ഇച്ഛാശക്തിയോടും പൂർണ്ണ ബോധ്യത്തോടുംകൂടെ ദൈവിക കൽപ്പനകൾ അനുസരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നാം. ദൈവിക കല്പനകളെ സന്തുഷ്ട മനസ്സോടെ സ്വീകരിച്ചു അല്ലാഹുവിന്റെ മഹത്തായ പ്രീതിക്ക് അവർ പാത്രീഭൂതർ ആകണമെന്ന് ആഗ്രഹിക്കുന്നവരാണ് നാം. ഇബ്‌റാഹീം നബിയുടെയും ഇസ്മാഈൽ നബിയുടെയും ഇടയിൽ നടന്ന സംഭാഷണം അതാണ് പറഞ്ഞു തരുന്നത്.

പരിശുദ്ധമായ കഅബ നിർമ്മാണത്തിന് ദൈവിക കല്പന ഉണ്ടായപ്പൊഴും ഇബ്‌റാഹീം നബി പുത്രൻ ഇസ്മാഈൽ നബിയുമായി അത് പങ്ക് വെച്ചു. ഇസ്മാഈൽ നബിയെ പൂർണ്ണ സംതൃപ്തിയോടെ കഅബ നിർമ്മാണത്തിൽ പങ്കാളിയാക്കാൻ വേണ്ടിയായിരുന്നു അത്. ഇബ്രാഹീം നബി ഇസ്മാഈൽ നബിയോട് പറഞ്ഞു: മകനെ, അല്ലാഹു എന്നോടൊരു കാര്യം ചെയ്യാൻ കൽപിച്ചിട്ടുണ്ട്. ഇസ്മാഈൽ നബി പറഞ്ഞു: പിതാവേ, അല്ലാഹു നിങ്ങളോട് കല്പിച്ചതെന്തോ അത് ചെയ്യുക. അതുകേട്ട് ഇബ്‌റാഹീം നബി ചോദിച്ചു: അതിൽ നീയെന്നെ സഹായിക്കുമോ? ഇസ്മാഈൽ നബി പറഞ്ഞു: ഞാൻ സഹായിക്കും. തനിക്ക് ചുറ്റുമുള്ള ഉയർന്ന പ്രദേശത്തേക്ക് ചൂണ്ടി ഇബ്‌റാഹീം നബി പറഞ്ഞു: അല്ലാഹുവിനെ ആരാധിക്കാൻ അവിടെയൊരു വീടുണ്ടാക്കാൻ ആണ് അല്ലാഹ് എന്നോട് കൽപിച്ചിട്ടുള്ളത്. എന്നിട്ട് അവർ രണ്ടുപേരും ചേർന്ന് കഅബ നിർമ്മിച്ചു. ഇസ്മാഈൽ നബി കല്ല് കൊണ്ട് വന്നു കൊടുക്കുകയും ഇബ്‌റാഹീം നബി നിർമ്മിക്കുകയും ചെയ്തു. നിർമാണം പൂർത്തിയായപ്പോൾ ഹജറുൽ അസ്വദ് ഒരു വശത്ത് സ്ഥാപിച്ചു. എന്നിട്ട് ഇരുവരും ഒരുമിച്ച് അല്ലാഹുവിനോട് പ്രാർത്ഥിച്ചു: ”അവർ ഇങ്ങനെ പ്രാർത്ഥിച്ചു: നാഥാ, ഞങ്ങളിൽ നിന്നു ഇതു സ്വീകരിക്കേണമേ- നീ എല്ലാം കേൾക്കുന്നവനും അറിയുന്നവനും തന്നെയാണ്”(ബഖറ: 127). നമ്മുടെ പദ്ധതികളും സ്വപ്നങ്ങളും പ്രതീക്ഷകളുമെല്ലാം മക്കളുമായി പങ്ക് വെക്കുകയും അവരുമായി ചർച്ച ചെയ്ത് തീരുമാനിക്കുകയും ചെയ്യുന്നത് എത്ര നല്ല കാര്യമാണ്. മറ്റൊരു നാട്ടിലേക്ക് യാത്ര പോകാൻ ഉദ്ദേശിക്കുന്നതും പുതിയ വീട് പണിയുന്നതും നഗരത്തിലേക്ക് മാറുന്നതുമെല്ലാം അവരുമായി ചർച്ച ചെയ്യുന്നത് എത്ര ഭംഗിയുള്ള തീരുമാനമാണ്.

നിശ്ചയദാർഢ്യത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗം

ഈ പ്രപഞ്ചത്തെ സൃഷ്ടിക്കുകയും കാഴ്ചയിൽ ഭംഗിയാർന്നതാക്കുകയും ചെയ്ത അല്ലാഹു തന്നെയാണ് കൃത്യമായ രീതിയിലും ചിട്ടയിലും ഒരു ശരീഅത്ത് ഇറക്കിയത്. ഇവിടെ ഇസ്ലാമിക ജ്ഞാനങ്ങളെ കൂടുതൽ ജനകീയമാക്കുകയും അതിനെ പ്രോജ്ജ്വല ജ്ഞനമായി നിലനിർത്തുകയെന്നതാണ് നമ്മുടെ ഉത്തരവാദിത്വം. അല്ലാഹു പറയുന്നത് നോക്കൂ: ”നിങ്ങൾക്കിടയിലുള്ളത് അല്ലാഹുവിന്റെ ദൂതരാണ് എന്നറിയണം. അവിടന്ന് പലകാര്യങ്ങളിലും നിങ്ങളെയനുസരിക്കുകയാണെങ്കിൽ നിങ്ങൾക്കത് പ്രയാസകരമാകുമായിരുന്നു.പക്ഷേ, അല്ലാഹു സത്യവിശ്വാസം നിങ്ങൾക്ക് പ്രിയങ്കരവും ഹൃദയങ്ങളിലലംകൃതവുമാക്കുകയും, അവിശ്വാസവും അധർമവും അനുസരണരാഹിത്യവും അഹിതകരമാക്കുകയും ചെയ്തു. അവർ തന്നെയത്രേ നേർമാർഗം പ്രാപിച്ചവർ”(ഹുജറാത്ത്: 7).

ശാരീരികവും വാചികവുമായ സംഘട്ടനത്തിലേർപ്പെടാതെ, പ്രാർത്ഥനയും സമ്മാനങ്ങളും സൽമൊഴികളും കൊണ്ട് നമ്മുടെ കുട്ടികളുടെ ഹൃദയത്തിൽ സൽകർമ്മങ്ങളോട് താൽപര്യമുണ്ടാക്കുകയും അവരെയതിന് പ്രചോദിപ്പിക്കുകയും ചെയ്യുന്ന രീതികളാണ് നാം സ്വീകരിക്കേണ്ടത്. കുട്ടികൾക്കൊപ്പം ആകാശ ലോകത്തേക്ക് സഞ്ചാരം നടത്തി പ്രപഞ്ച സൃഷ്ടിപ്പിന്റെ അത്ഭുതത്തെക്കുറിച്ചും അതിന്റെ സൃഷ്ടാവിന്റെ കഴിവിനെക്കുറിച്ചും അവരെ ബോധ്യപ്പെടുത്തണം. അവരുടെ പ്രായത്തിന് അനുയോജ്യമായ രീതിയിലും രൂപത്തിലും ഇസ്ലാമിക നിയമനിർമ്മാണത്തിന്റെ ഭംഗിയെക്കുറിച്ച് പറഞ്ഞുകൊടുക്കണം. ശരീഅത്തിന്റെ കൽപനൾക്ക് പിന്നിലെ രഹസ്യവും ലക്ഷ്യവും വിശദീകരിച്ചുകൊടുക്കുമ്പോൾ ശരീഅത്തിന്റെ തത്ത്വചിന്തയെ പരിചയപ്പെടുത്തിക്കൊടുക്കണം. കാരണം, സർവ്വശക്തനായ അല്ലാഹു ബുദ്ധിപൂർവവും ശുദ്ധമായ മനസ്സോടെയും അത്യുന്നതങ്ങളുമായി ബന്ധപ്പെട്ട ആത്മാവിനോടുമൊപ്പം ആരാധന നടത്തുന്നതിന് ശരീഅത്തിന്റെ ഓരോ വിധികൾക്ക് പിന്നിലും കാരണങ്ങൾ സംവിധാനിച്ചിട്ടുണ്ട്.

അതുകൊണ്ടാണ് ഇബ്രാഹീം നബിക്ക് അല്ലാഹു അവന്റെ ദൃഷ്ടാന്തങ്ങൾ കാണിച്ചുകൊടുത്തതിനെക്കുറിച്ച് വിശുദ്ധ ഖുർആൻ പ്രതിപാദിക്കുന്നത്: ‘അങ്ങനെ ഭുവന-വാനങ്ങളുടെ അധൃഷ്യാധിപത്യം ഇബ്രാഹീം നബിക്ക് നാം കാണിച്ചു കൊടുത്തു. താൻ ദൃഢവിശ്വാസമുള്ളവരുടെ ഗണത്തിലുൾപ്പെടുവാൻ വേണ്ടി'(അൻആം: 75). മിഅ്‌റാജിന്റെ യാത്രയിൽ മുഹമ്മദ് നബിയും അനേകം ദൃഷ്ടാന്തങ്ങൾ കണ്ടു. അതിനെ ശക്തിപ്പെടുത്തുന്ന അനേകം ഹദീസുകളുണ്ട്. നിസ്‌കാരം നിർബന്ധമാക്കിയ രാത്രിയായിരുന്ന അത്. അല്ലാഹു പറഞ്ഞു: ‘തന്റെ നാഥന്റെ അതിമഹത്തായ ചില ദൃഷ്ടാന്തങ്ങൾ അവിടുന്ന് കാണുകയുണ്ടായി'(നജ്മ്: 18).

ഈ വിശുദ്ധവും ഉന്നതുവമായ യാത്രയുടെ പിന്നിലുള്ള രഹസ്യമായി എനിക്ക് തോന്നുന്നത്, നാം നമ്മുടെയും നമ്മുടെ മക്കളുടെയും ജീവിതത്തിൽ ആഗ്രഹിച്ച പരിവർത്തനത്തിന്റെ പങ്ക് നിർവഹിക്കാൻ നിസ്‌കാരം കൊണ്ട് സാധ്യമാകണമെങ്കിൽ അതിന് അല്ലാഹുവിലും അവന്റെ നാമങ്ങളിലും മഹത്തായ വിശേഷണങ്ങളിലും അത്ഭുതകരമായ ദൃഷ്ടാന്തങ്ങളിലും ദൃഢവിശ്വാസം അനിവാര്യമാണ്. ഇതാണ് നമ്മുടെ മക്കളെ നമസ്‌കാരം പതിവാക്കാനും അതിന്റെ യുക്തിയെ ഗ്രഹിച്ചെടുത്ത് ആരാധനയുടെ മാധുര്യം നുകരാനും അവരെ പ്രാപ്തരാക്കുന്ന ഉദാത്തമായ വഴി. നമ്മുടെ കുട്ടികൾ ഒരു ഇരുമ്പ് ദണ്ഡ് പോലെ ആരാധനകൾ നിർവഹിക്കുന്നതിൽ നാം ഒരിക്കലും സന്തുഷ്ടരാവുകയില്ല. വളരെ ബോധ്യത്തോടെയായിരിക്കണം അവരത് ചെയ്യേണ്ടതെന്ന് അതിയായ ആഗ്രഹം നമുക്കുണ്ടാകും. എന്തിനാണ് നമസ്‌കരിക്കുന്നതെന്ന് കുട്ടികൾക്ക് അറിയാമോ? നമസ്‌കാരം കൊണ്ട് ഇഹപര ജീവിതത്തിൽ മുസ്ലിമിന് എന്ത് നേട്ടമാണുള്ളത്? നമസ്‌കാരത്തിന്റെ ആത്മാവും മൂല്യവും ഇതര ആരാധനകളേക്കാൾ അതിനുള്ള സ്രേഷ്ഠതയും കുട്ടികളുടെ ഹൃദയത്തിൽ നാം സന്നിവേശിപ്പിക്കണം. പക്വവും സൗഹാർദ്ദപരവുമായ സംസാരം, ഉദാത്ത മാതൃക, കൽപനകളിലും നിരോധനങ്ങളിലുമുള്ള ശരിയായ ജ്ഞാനം എന്നിവയിലൂടെ മാത്രമേ അത് സാധ്യമാകൂ. ഇതല്ലാതെ മറ്റു രീതിയിൽ അവരെ നമസ്‌കരിക്കാൻ നിർബന്ധിക്കുന്നത് കാർക്കശ്യം നിറഞ്ഞതും ദുർബലവുമായ വ്യക്തിത്വം അവരിൽ ഉണ്ടാക്കിയെടുക്കും. ശിക്ഷയെ ഭയന്നുകൊണ്ട് ഒരു കുട്ടി നമസ്‌കാരം അഭിനയിക്കുന്നതുകൊണ്ട് എന്തു നേട്ടമാണുള്ളത്? സ്വന്തമായി അഭിപ്രായം പറയാനുള്ള തന്റേടം എത്തുന്ന സമയത്ത് നമസ്‌കാരം പതിവാക്കുന്നതിൽ അവൻ സഹിഷ്ണുത കാണിക്കുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ?

സദുപദേശം ഹൃദയത്തിലേക്കുള്ള പാതയാണ്

സൂറത്തു ലുഖ്മാൻ പാരായണം ചെയ്യുമ്പോൾ, ലുഖ്മാനുൽ ഹക്കീമിന്റെ ചിത്രം നിങ്ങളുടെ കൺമുമ്പിൽ തെളിയും. ഏത് കാര്യത്തെയും ഉൾകൊള്ളാനുതകുന്ന രീതിയിൽ ഹൃദയത്തെ പാകപ്പെടുത്താൻ എത്രമാത്രം ആർദ്രവും സൗഹാർദ്ദപരവുമായ സംഭാഷണമാണ് അദ്ദേഹം മകനുമായി നടത്തുന്നത്. ലുഖ്മാൻ എന്ന പദം ജ്ഞാനവുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. ഹകീം എന്ന വിശേഷണമില്ലാതെ ലുഖ്മാൻ എന്ന് മാത്രം വിളിക്കപ്പെടുകയില്ല. പഠിക്കാനും പ്രായോഗികവൽകരിക്കാനും സ്വാതന്ത്ര്യവും താൽപര്യവും നൽകുന്ന വാചാലമായ കൽപനകളായിരുന്നു അദ്ദേഹത്തിന്റേത്.

‘ലുഖ്മാൻ തന്റെ മകനെ ഉപദേശിക്കുന്നു: ഓ പ്രിയ മകനേ’ എന്ന് വിശുദ്ധ ഖുർആൻ പറയുന്ന സന്ദർഭം ഒന്ന് ആലോചിച്ചു നോക്കൂ. എത്ര വാത്സല്യപൂർണമായ രീതിയാണത്. എത്ര സ്‌നേഹപൂർണമായ സംസാരമാണത്. ചുരുങ്ങിയതും എന്നാൽ അർത്ഥവത്തായതുമായ വസ്വിയത്ത്. ദൈർഘ്യമോ മടുപ്പോ വെറുപ്പോ ഇല്ലാത്ത സദുപദേശണാണത്.

പ്രവാചകന്മാരുടെ സമീപന രീതി

തന്റെ സമൂഹം മുഴുവൻ നശിച്ചു പോകുന്നത് നേരിൽകാണുന്ന നൂഹ് നബി ഹൃദയത്തോട് സംവദിക്കുന്ന രീതിയിലുള്ള ഉപദേശമാണ് മകന് നൽകിയത്: ‘മലപോലുള്ള തിരമാലകൾക്കിടയിലൂടെ കപ്പൽ ഓടിക്കൊണ്ടിരിക്കുകയാണ്. നൂഹ് നബി(അ) തന്റെ പുത്രൻ കൻആനെ -അവൻ ദൂരെയൊരിടത്തായിരുന്നു- വിളിച്ചുപറഞ്ഞു: പ്രിയപുത്രാ, ഞങ്ങളൊന്നിച്ച് കയറൂ. സത്യനിഷേധികളുടെ കൂടെ നീ ആയിപ്പോകരുത്'(ഹൂദ്: 42).

സൗമ്യതയാണ് തിരുനബിയുടെ രീതി

പ്രവാചകൻ(സ്വ) അവിടുന്ന് ഇടപെടുന്ന എല്ലാ കാര്യങ്ങളെയും സൗമ്യതയോടെയാണ് സമീപിച്ചിരുന്നത്. കാരണം, തിരുനബിയോടുള്ള ദൈവിക കൽപനയാണത്: ‘അല്ലാഹുവിൽ നിന്നുള്ള മഹത്തായ അനുഗ്രഹം കൊണ്ടാണ് താങ്കൾക്ക് ജനങ്ങളോട് സൗമ്യ സമീപനത്തിൽ കഴിയുന്നത്. അങ്ങ് പരുഷനും കഠിന ഹൃദയനുമായിരുന്നെങ്കിൽ അവർ താങ്കളുടെ ചുറ്റു നിന്നും പിരിഞ്ഞുപോയേനെ. അതുകൊണ്ട് അവർക്ക് മാപ്പുനൽകുകയും പാപമോചനമർത്ഥിക്കുകയും കാര്യങ്ങൾ അവരുമായി കൂടിയാലോചന നടത്തുകയും ചെയ്യുക. ഒരു തീരുമാനം എടുത്തു കഴിഞ്ഞാൽ അല്ലാഹുവിൽ ഭരമേൽപിക്കണം. തന്നിൽ ഭരമേൽപിക്കുന്നവരെ അവൻ സ്‌നേഹിക്കുന്നു'(ആലു ഇംറാൻ: 159).

തിരുനബി പറയുന്നു: ‘ഒരു കാര്യത്തിൽ സൗമ്യത കാണിക്കുന്നത് അതിനെ ഭംഗിയാക്കുകയേ ഉള്ളൂ. എന്നാൽ, ഒരു കാര്യത്തിൽ ഒട്ടും സൗമ്യതയില്ലെങ്കിൽ അതതിനെ വികൃതമാക്കുകയും ചെയ്യും'(മുസ്ലിം). സൗമ്യതയാണ് നല്ല മാർഗമെന്നതിന് ഇതിൽപരം മറ്റൊരു പ്രമാണം തേടേണ്ടതില്ല. വിദ്യഭ്യാസം, പ്രബോധനം, സദുപദേശം എന്നിവയിൽ വാചികവും ശാരീരികവുമായ അതിക്രമങ്ങൾ നടത്തുന്നത് മോശമാണ്. തല്ലിയാൽ മാത്രം നന്നാകുന്ന കുട്ടികളുമുണ്ടെന്ന അവകാശവാദം തെറ്റാണ്. അത് അടിമ സമ്പ്രദായത്തിലുള്ളതാണ്. ആർദ്രത അലംഭാവത്തിന് തുല്യമാണെന്ന് മനസ്സിലാക്കുന്നവൻ കഠിനത മനക്കരുത്തിന് തുല്യമാണെന്ന് തെറ്റിദ്ധരിച്ചവനെപ്പോലെയാണ്.

അടി തലമുറകളിലുണ്ടാക്കുന്ന സ്വാധീനമെന്താണ്?

ചെറുപ്രായത്തിൽ അടി കിട്ടിയ കുട്ടികളോട് ചോദിച്ചുനോക്കൂ. അത് അവശേഷിപ്പിച്ച മാനസിക വൈകല്യങ്ങൾ ഇപ്പോഴും സുഖപ്പെട്ടിട്ടുണ്ടാവില്ല. വായനക്കാരിൽ വളരെ ചുരുക്കം പേരല്ലാതെ മറ്റാരും സ്‌കൂളിൽ ആയിരുന്ന സമയത്തുണ്ടായ വേദനാജനകമായ ഓർമ്മകൾ മറന്നിട്ടുണ്ടാകില്ല. ചുമലിൽ നിന്നും വടിയെടുക്കാത്ത അധ്യാപകനെ പേടിച്ച് മരണത്തിലേക്ക് പോകുന്നത് പോലെയായിരിക്കും ചില ദിവസങ്ങളിൽ സ്‌കൂളിൽ പോയിട്ടുണ്ടാവുക. അവരിൽ ചിലർ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചിട്ടുണ്ടാകും. മറ്റു ചിലർ അധ്യാപകന്റെ ക്രൂരതയും മർദ്ദനവും മൂലം ഭാവി നഷ്ടപ്പെട്ടവരുമായിരിക്കും. ഇത്തരം അധ്യാപനങ്ങൾ പൂർണ്ണ വിശ്വാസമുള്ള ഹൃദയത്തെ ഉണ്ടാക്കിയെടുക്കുമോ? ഖുർആനെക്കുറിച്ച് ചിന്തിക്കുന്ന മനസ്സ് കുട്ടിയിൽ വളർത്തിയെടുക്കുമോ?

ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും വളരെക്കാലമായി നിലനിന്നിരുന്ന വിദ്യഭ്യാസരംഗത്തെ അക്രമ രീതി രാഷ്ട്രീയ സ്വേച്ഛാധിപത്യത്തിന്റെ സ്വാധീനമാണ് നിലവിലെ അന്തരീക്ഷത്തിലും നിലനിൽക്കുന്നതെന്നതിൽ സംശയമില്ല. എന്നാൽ, മറ്റുള്ളവരുടെ കുറ്റം ചുമക്കാൻ ശേഷം വന്നവരെയും നിർബന്ധിക്കുന്നതെന്തിനാണ്? ജോലിയിൽ നിന്നും മടങ്ങിവരുന്ന പുരുഷൻ അവന്റെ ജോലി സമ്മർദ്ദങ്ങൾ ഇല്ലായ്മചെയ്യാൻ ഭാര്യയോട് പരുഷമായി പെരുമാറുന്നു. പിന്നീട് ഭാര്യ അതേ സ്വഭാവം മക്കളോടും കാണിക്കുന്നു. ഇതുമൂലം വികലമായ ഒരു തലമുറയെയാണ് അവർ സൃഷ്ടിച്ചെടുക്കുന്നത്. സംഭവിച്ചതെല്ലാം ന്യായീകരിക്കാനാകാത്ത തെറ്റുകളാണ്. അതിനെ തിരുത്താനാണ് ശ്രമിക്കേണ്ടത്. നിസ്‌കരിക്കാത്തതിന്റെ പേരിൽ കുട്ടികളെ അടിക്കാൻ പ്രേരിപ്പിക്കുന്ന ഡസൻ കണക്കിന് പ്രഭാഷകരുടെ വീഡിയോ ഞാൻ കണ്ടിട്ടുണ്ട്. അവരെല്ലാം തന്നെ നിർഭാഗ്യവശാൽ പ്രായമേറിയ മുതിർന്ന പ്രഭാഷകന്മാരാണ്. ഇന്നലെ കണ്ട കുട്ടികളല്ല ഇന്നത്തേതെന്നും ലോകത്ത് വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും വ്യക്തമായി അറിയുന്നവർ തന്നെയാണവർ. എങ്ങെനെയാണ് തല്ലേണ്ടതെന്നതിലാണ് അവർ അഭിപ്രായ ഭിന്നതയിലാക്കുന്നതെന്നതാണ് എന്നെ ആശ്ചര്യപ്പെടുത്തുന്നത്. അടിയുടെ കാര്യം എങ്ങനെ കൈകാര്യം ചെയ്യണം? ഒറ്റ അടി മാത്രം മതിയോ? നേർമയേറിയ കൈ പരുത്ത കൈക്ക് സമാനമാണോ? എന്നിവയെല്ലാമാണ് അവരുടെ ചർച്ചകൾ. കുട്ടികളുടെ മേലുള്ള ആക്രമണ, മാനസിക പെരുമാറ്റത്തിന്റെ ഫലങ്ങളെക്കുറിച്ച് നടത്തിയിട്ടുള്ള നിരവധി പഠനങ്ങളുണ്ട്. അതെല്ലാം അവരൊന്ന് വായിക്കുന്നത് നല്ലതാണ്. നാം ഖുർആനും ഹദീസും പാരായണം ചെയ്യുന്നു. പക്ഷെ, അവയോട് സർഗാത്മകമായി പെരുമാറുന്നതിലും അധ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അവയെ മനസ്സിലാക്കുന്നതിലും നാം പരാജയപ്പെടുന്നു.

നമസ്‌കരിക്കാത്തതിന്റെ പേരിൽ എന്തുകൊണ്ട് അടിക്കേണ്ടതില്ല?

ചോദ്യം: നമസ്‌കാരത്തിന്റെ കാര്യത്തിൽ മാത്രമെന്തുകൊണ്ടാണ് നാം കുട്ടികളെ അടിക്കുന്നത്? നമസ്‌കാരത്തിലെ അശ്രദ്ധ തിരുത്താനുള്ള മാർഗമായാണ് ഒരാൾ അടിക്കുന്നതെങ്കിൽ, സ്വാഭാവികമായും മറ്റു കൽപനകളും നിരോധനങ്ങളും അനസുരിക്കാത്ത പക്ഷം അവൻ അടിയെത്തന്നെ അവലംബിക്കും. നോമ്പ് ഉപേക്ഷിച്ചതിനും ഹിജാബ് ധരിക്കാത്തതിനും അടിക്കും.

ചിലരുടെ ന്യായം: നമസ്‌കാരം ദീനിന്റെ തൂണാണ്. എന്നാൽ ഞാൻ പറയുന്നു: അടിയല്ലാത്ത മറ്റനേകം മാർഗങ്ങൾ ഉണ്ടായിരിക്കെ എന്തിനാണ് അടിയെ മാത്രം അവലംബിക്കുന്നത്? ‘നീ അല്ലാഹുവിനോട് സഹായാഭ്യർത്ഥന നടത്തുക, പരാജയപ്പെടരുത്’ എന്ന പ്രവാചക വചനത്തിന് പിന്നെയെന്ത് അർത്ഥമാണുള്ളത്?

ചിലർ പറയുന്നു: അടിക്കുകയെന്നതുകൊണ്ടുള്ള ഉദ്ദേശം വേദനയാകാത്ത രീതിയിൽ അടിക്കുകയെന്നതാണ്. ഞാൻ പറയുന്നു: സുഹൃത്തേ, വല്ലാത്ത കുഴപ്പത്തിലാണ് നീ അകപ്പെട്ടിരിക്കുന്നത്. മര്യാദ പഠിപ്പിക്കാൻ ഒരു പിതാവോ മാതാവോ കുട്ടികളെ വേദനിപ്പിക്കാതെ അടിക്കുമോ? വേദന ശരീരത്തെ മാത്രം ആശ്രയിച്ചിരിക്കുന്ന ഒന്നാണോ, അതോ അതിന് മാനസികമായ സ്വാധീനവുമുണ്ടാകുമോ? അടിയുടെ എണ്ണത്തെക്കുറിച്ചും അതിന്റെ ശക്തിയെക്കുറിച്ചുമുള്ള പണ്ഡിതന്മാരുടെ അഭിപ്രായ ഭിന്നതകളെല്ലാം അടക്കപ്പെടേണ്ട വാതിലുകളാണ്.

ധാർഷ്ട്യം കാണിക്കുന്ന കുട്ടിക്കുള്ള ചികിത്സയാണ് അടിയെന്ന് പറയുന്നവരോട് എനിക്ക് പറയാനുള്ളത്; അടിയെങ്ങനെയാണ് ധാർഷ്ട്യം കാണിക്കുന്ന കുട്ടിക്കുള്ള ചികിത്സയാകുന്നത്? അതവനിൽ ധാർഷ്ട്യം വർദ്ധിപ്പിക്കുകയല്ലേ ഉള്ളൂ? ചില കുട്ടികൾ അടി കിട്ടുമ്പോൾ വേദനച്ചില്ലെന്ന് അറിയിക്കാൻ എനിക്ക് വേദനിച്ചില്ലെന്ന് പറയുമ്പോൾ മാതാപിതാക്കൾ കോപിഷ്ടരായി വീണ്ടും അടിക്കാൻ തുടങ്ങുന്നു. ഞാൻ പറയുന്ന കാര്യങ്ങളെല്ലാം ചിലർക്ക് ഉൾകൊള്ളാൻ കഴിയില്ലെന്ന് എനിക്കറിയാം. പിഴവിനെ പിഴവുകൊണ്ടല്ല ചികിത്സിക്കേണ്ടത്. അതിനെ ന്യായീകരിക്കാനുമാകില്ല. സാധുതയും പ്രാധാന്യവും നിർണയിക്കപ്പെടാത്ത ഒരു ഹദീസ് കൊണ്ട് നിങ്ങൾക്കത് നിയമവിധേയമാക്കാനുമാകില്ല. കാരണമത്, സത്യത്തോടുള്ള അക്രമവും അനീതിയുമാണ്.

അടിക്കാമെന്ന് അഭിപ്രായപ്പെട്ടവർ തെളിവായി അവലംബിച്ച ഹദീസുകളിൽ പലതും സനദുകളിൽ ആക്ഷേപം നേരിടുന്നവയാണ്. അതിനെ ബലഹീനമാക്കിയ പണ്ഡിതന്മാരുമുണ്ട്:
അലി(റ) ഉദ്ധരിക്കുന്നു; പ്രവാചകൻ(സ്വ) പറഞ്ഞു: ‘മൂന്ന് ആളുകൾക്ക് ശരീഅത്തിൻറെ കൽപനകൾ ബാധകമല്ല; ഉറങ്ങുന്നവൻ ഉറക്കമെണീക്കുന്നത് വരെ, കുട്ടി പ്രായപൂർത്തിയാകുന്നത് വരെ, ഭ്രാന്തൻ ബോധം തെളിയന്നത് വരെ'(തിർമുദി, നസാഈ). കുട്ടികളുടെ മേലുള്ള കൽപനകൾ എടുത്തുകളയുന്നുവെങ്കിൽ ശിക്ഷ എന്തായാലും എടുത്തുകളയണം. അടി വേദനിപ്പിക്കലാണ്. ഒരു വ്യക്തിയെ വേദനിപ്പിക്കൽ നിഷിദ്ധമാണ്. അവരെ നിങ്ങൾ അടിക്കുകയെന്ന് ഒരു ഹദീസിൽ പറഞ്ഞത് സുന്നത്താണെന്ന ഉദ്ദേശ്യത്തോടെയാണ് എന്ന് പറഞ്ഞവർക്ക് മഹാനായ ഇമാം ശൗകാനി മറുപടി പറയുന്നുണ്ട്. അദ്ദേഹം നൈലുൽ അവ്ത്വാർ എന്ന ഗ്രന്ഥത്തിൽ പറയുന്നു: വാഫിയിൽ പറഞ്ഞിട്ടുള്ളത് അത് അനുവദനീയമാണെന്നാണ്. കൽപനയെ സുന്നത്തായാണ് അവർ മനസ്സിലാക്കിയത്. അവരോട് കൽപിക്കുക എന്ന തിരുമൊഴിയിൽ അത് ന്യായമാകുമെന്ന് വെച്ചാൽ പോലും അവരെ നിങ്ങൾ അടിക്കുകയെന്നിടത്ത് അത് ശരിയാവുകയില്ല. കാരണം, അടിക്കുകയെന്നത് മറ്റൊരുത്തനെ വേദനിപ്പിക്കലാണ്. സുന്നത്തായ ഒരു കൽപനയിൽ അടിയൊരിക്കലും അനുവദനീയമാവുകയില്ല.

ഹദീസിന്റെ ബലഹീനതയിൽ പ്രബലമായവ

1- ഇസ്ലാമിനെ അപമാനിക്കാനും കുട്ടികളുടെ അവകാശങ്ങൾ ലംഘിക്കുന്നുവെന്ന ആരോപണം ഉയരാനുമുള്ള വഴിയൊരുക്കുന്നു. ഹദീസ് പല അഭിപ്രായ ഭിന്നതകൾക്കും കാരണമാകുന്നുവെന്നതിനാൽ തന്നെ ഇസ്ലാമിന്റെ പ്രശസ്തിയെ സംരക്ഷിക്കൽ അനിവാര്യമാണ്. മുഹമ്മദുൽ ഗസ്സാലി തന്റെ അധ്യാപകനായ ദാവലീബിയെക്കുറിച്ച് ഉദ്ധരിക്കുന്നു; ഇസ്ലാമിക ശരീഅത്ത് പ്രകാരം പാകിസ്ഥാനിൽ നിയമനിർമ്മാണം നടത്തുന്ന സമയത്ത് പുരുഷനും സ്ത്രീക്കുമിടയിലെ ദിയത്ത് അദ്ദേഹം സമമാക്കി. അതിനദ്ദേഹം ഖലീഫ ഉസ്മാന്റെ(റ) മാർഗമാണ് സ്വീകരിച്ചത്. ഗസ്സാലി പറയുന്നു: സത്രീയുടെ അവകാശത്തിൽ ഇസ്ലാമിനെതിരെ വരുന്ന ആക്ഷേപങ്ങളെ തടയുകയെന്നതായിരുന്നു അതുകൊണ്ടുള്ള ലക്ഷ്യം.

2- അടിയെ പ്രോത്സാഹിപ്പിക്കുന്ന ഹദീസ് കുട്ടികൾക്കെതിരായ അതിക്രമങ്ങളെ ന്യായീകരിക്കാനുള്ള ഇടമാണ് നൽകിയത്. നമസ്‌കാരം ഉപേക്ഷിക്കുന്നതിൽ മാത്രമായി ഒതുങ്ങാതെ വിദ്യഭ്യാസ രീതിയായിത്തന്നെ അത് മാറി.

3- അടി ശാരീരികമായും മാനസികമായും ദോഷമാണ് ചെയ്യുക. ഒരു വ്യക്തിയുടെ സമ്പാദ്യത്തെ അപഹരിക്കാനോ അവന്റെ ശരീരത്തെ വേദനിപ്പിക്കാനോ മറ്റൊരാൾക്ക് അനുവാദമില്ല. ബുദ്ധിമുട്ടുകൾ നീക്കപ്പെടേണ്ടതാണെന്നത് കർമ്മശാസ്ത്രത്തിന്റെ അടിസ്ഥാന തത്വമാണ്. ഖുർആനും സുന്നത്തുമാണ് അതിന്റെ ആധാരം.

ഈ ലോകത്ത് നാം മാത്രമാണ് ജീവിക്കുന്നതെന്ന തെറ്റിദ്ധാരണ നാം ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. നമ്മുടെ മതം ആക്ഷേപിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. മതത്തെ വീണ്ടും പ്രതിരോധത്തിലേക്ക് തന്നെ തള്ളിയിടുന്ന കവാടങ്ങൾ തുറക്കാതിരിക്കുന്നതാണ് നല്ലത്. ആദ്യാന്തം അല്ലാഹുവിനാണ് സർവസ്തുതിയും.

 

വിവ – മുഹമ്മദ് അഹ്സൻ പുല്ലൂര്

Related Articles