മാതാപിതാക്കളെയും അധ്യാപകരെയും ഏറ്റവും ആദരവോടെയാണ് എല്ലാവരും നോക്കി കാണുന്നത്. ഒരുവനും ഇവരേക്കാള്‍ സ്രേഷ്ടത മറ്റാര്‍ക്കും വകവെച്ച് കൊടുക്കാറില്ല. എപ്രകാരമാണോ മാതാപിതാക്കള്‍ക്ക് മക്കള്‍ അപ്രകാരം തന്നെയാണ് അധ്യാപകര്‍ക്ക് വിദ്യാര്‍ഥികളും. ഗുരുനാഥന്മാര്‍ ശരീരവും ആത്മാവും ശിഷ്യഗണങ്ങള്‍ക്ക് അര്‍പ്പിച്ചും കഴിവിന്റെ പരമാവധി സമയം ഉപയോഗപ്പെടുത്തിയും വിദ്യ അഭ്യസിപ്പിക്കുന്നത് തന്റെ പരിശ്രമത്തിന്റെ ഫലം കാണാന്‍ കൊതിച്ച് കൊണ്ട് മാത്രമാണ്. ഇതാണ് അധ്യാപക മനസ്സുകള്‍ക്ക് സന്തോഷവും ആഹ്ലാദവും പകരുന്നത്. ഈ ലേഖനത്തിലൂടെ ഞാന്‍ മുന്നോട്ട് വെക്കുന്നത്, ഉയര്‍ന്ന പണ്ഡിത കേസരികള്‍ അവര്‍ക്കിടയിലെ ഗുരുശിഷ്യ ബന്ധത്തെ കുറിച്ചാണ്. സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും മഹത്വം കല്‍പ്പിക്കുന്നതിന്റെയും അടിസ്ഥാനത്തിലാണ് ബന്ധം രൂപപ്പെടുത്തിയത് എന്ന്
അവരുടെ നിലപാടുകള്‍ നമുക്ക് വ്യക്തമാക്കി തരുന്നതാണ്. ഈ കാലത്ത് ഇത്തരം ശൈലി രൂപപ്പെടുത്തേണ്ടത് അത്യാവിശ്യമാണ്.
തീര്‍ച്ചയായും അധ്യാപകര്‍ വിദ്യാര്‍ഥികളില്‍ ശോഭന ഭാവി മുന്നില്‍ കാണുകയും അത് സല്‍കര്‍മമാണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. ഗുരുനാഥന്മാര്‍ ലക്ഷ്യം വെക്കുന്നത്, നന്മകള്‍ ലോകത്തിന് സമ്മാനിക്കുന്ന വ്യക്തികളെയും ഉയര്‍ന്ന സ്ഥാനങ്ങള്‍ കരഗതമാക്കുന്നവരെയുമാണ്. ശിഷ്യന്മാര്‍ക്ക് വേണ്ടിയാണ് അധ്യാപക ഹൃദയങ്ങള്‍ തുടിക്കുന്നത്. കാര്യഗൗരവത്തില്‍ ചോദ്യം ഉന്നയിക്കകയും ചര്‍ച്ചകളിലും പഠനങ്ങളിലും സംഭാഷണങ്ങളിലും സജീവമാവുകയും ചെയ്യുന്ന വിദ്യാര്‍ഥികള്‍ അധ്യാപക മനസ്സുകളെ സന്തോഷിപ്പിക്കുന്നു. പക്വമതികളായ അധ്യാപകര്‍ ചിന്താപരമായ ശേഷിയാണ് പരിപോഷിപ്പിക്കുക. ഒരു ദിവസം പക്വമായ ഖണ്ഡിതമായ തെളിവുകള്‍ കൊണ്ട് തന്നെ എതിര്‍ക്കുന്ന ശിഷ്യന്മാരെ സ്വപ്നം കാണുന്നവരാണവര്‍. ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന അഭിപ്രായങ്ങള്‍ തള്ളുകയും സ്വതന്ത്ര്യ ചിന്തക്ക് അവസരം നല്‍കുകയും ചെയ്യുന്നു. ഇവ അനുകരണത്തെ പൊളിച്ചെഴുതുകയും ചിന്താപരവും കര്‍മശാസ്ത്രവുമായ വളര്‍ച്ചയിലേക്ക് നയിക്കുകയും ചെയ്യുന്നു.
വേറിട്ട ശിഷ്യഗണങ്ങളെ സമ്മാനിച്ച നേതൃത്വങ്ങള്‍:
കര്‍മശാസ്ത്ര പണ്ഡിതന്മാരുടെ ജീവ ചരിത്രങ്ങളിലൂടെയുള്ള സഞ്ചാരം, ഗുരുശിഷ്യ ബന്ധത്തെ ശരിയായ വിധത്തില്‍ മനസ്സിലാക്കി തരുന്നതാണ്. ഏത് വിധേനയായിരിന്നു പണ്ഡിതന്മാര്‍ ശിഷ്യന്മാരെ രൂപപ്പെടുത്തിയത് എന്നുള്ളത്.
ഇമാം അബൂഹനീഫയോടൊപ്പം ഇമാം ശഅബി :
അങ്ങാടിയില്‍ നിന്ന് അറിവിന്റെ അരങ്ങിലേക്കുള്ള ഇമാം അബൂഹനീഫയുടെ ജീവിതം നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്. ഇമാം ശഅബി അങ്ങാടിയില്‍ വെച്ച് കച്ചവടവുമായി ബന്ധപ്പെട്ട് ഇമാം അബൂഹനീഫയെ പലപ്പോഴും കാണാറുണ്ടായിരിന്നു. ഒരിക്കല്‍ ഇമാം ശഅബി ഇമാം അബൂഹനീഫയോട് പറഞ്ഞു : താങ്കള്‍ അറിവ് നേടിയെടുക്കുന്ന കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം, പണ്ഡിത സദസ്സുകളില്‍ പങ്ക്‌കൊള്ളണം, ഞാന്‍ നിന്നില്‍ ഊര്‍ജസ്വലത കാണുന്നു.
ഇമാം അബൂഹനീഫ പറയുന്നു: അദ്ദേഹത്തിന്റെ സംസാരം എന്നില്‍ സ്വാധീനം ഉളവാക്കി. തുടര്‍ന്ന് അങ്ങാടി ഉപേക്ഷിച്ച് അറിവിന്റെ വഴി തേടി മുന്നേറി. ഇപ്രകാരമാണ് ഇമാം ശഅബി ഇമാം അബൂഹനീഫയെന്ന പണ്ഡിതനെ ലോകത്തിന് സമ്മാനിക്കുന്നത്. മണ്ണിനടിയില്‍ എത്രയെത്ര സ്വര്‍ണമാണ് മറഞ്ഞ് കിടക്കുന്നത്, മണ്ണിനടിയില്‍ എത്രയെത്ര നിധികളാണ് ഗോപ്യമായിരിക്കുന്നത് അതിനെ പുറത്തെടുക്കുന്ന ആളുളെയും കാത്ത് കൊണ്ട്.
ഇമാം അബൂഹനീഫ ശിഷ്യന്മാരോടൊപ്പം :
ഇമാം മുഹമ്മദ് അബൂ സഹറ പറയുന്നു: ഇമാം അബൂഹനീഫ ശിഷ്യന്മാര്‍ക്ക് വലിയ സ്ഥാനം കല്‍പ്പിച്ചിരിന്നു. ഏതുവരെ എന്ന് ചോദിച്ചാല്‍ ഇമാം അബൂഹനീഫ പറയാറുണ്ടായിരിന്നു: നിങ്ങളാണ് എന്റെ സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും കാരണം. ഉപ്പയും മക്കളും തമ്മിലെ ബന്ധമായിരിന്നു അവര്‍ക്കിടയില്‍ ഉണ്ടായിരുന്നത്. സ്വതന്ത്ര ചര്‍ച്ചയിലൂടെയാണ് വിഷയങ്ങള്‍ പഠിപ്പിച്ചിരുന്നത്. വിഷയം ശിഷ്യന്മാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് പതിവ്. ചിലപ്പോള്‍ അദ്ദേഹത്തിന്റെ അഭിപ്രായത്തെ ശിഷ്യന്മാര്‍ ഖണ്ഡിക്കാറുമുണ്ട്. ചര്‍ച്ചയുടെ അവസാനമാണ് ഇമാം അബൂഹനീഫ തന്റെ അഭിപ്രായം ശിഷ്യന്മാര്‍ക്ക് പറഞ്ഞ് കൊടുക്കാറുള്ളത്.
ഇമാം അബൂഹനീഫയുടെ പ്രധാന ശിഷ്യന്മാര്‍ :
ഇമാം അബൂഹനീഫയുടെ ശിഷ്യന്മാരില്‍ പ്രധാനികള്‍ രണ്ടുപേരാണ്. ചീഫ് ജസ്റ്റിസായിരുന്ന ഇമാം അബൂ യൂസുഫും മുഹമ്മദ് ബ്‌ന് ഹസ്സന്‍ അശൈബാനിയുമാണത്. ഇവര്‍ രണ്ടു പേരും ഇമാം അബൂ ഹനീഫയോട് അധിക വിഷയങ്ങളിലും അഭിപ്രായ വ്യത്യാസം കാണിച്ചിരിന്നു. ഇവ പ്രമാണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നില്ല, മറിച്ച് കാലദേശങ്ങള്‍ക്കനുസരിച്ചായിരുന്നു.
ഇമാം മാലിക്കും ഇമാം ശാഫിഈയും :
ഇമാം ശാഫിഈ ഒമ്പത് വര്‍ഷക്കാലം ഇമാം മാലിക്കിന്റെ ശിഷ്യത്വം സ്വീകരിച്ചിരിന്നു. ഇമാം ശാഫിഈ പറയുന്നു: ഞാന്‍ മദീനയിലേക്ക് പോവുകയും അവിടെ വെച്ച് മാലിക്കിനെ കണ്ടുമുട്ടുകയും ചെയ്തു. അദ്ദേഹം എന്റെ സംസാരം കേള്‍ക്കുകയുണ്ടായി. തുടര്‍ന്ന് അദ്ദേഹം പേര് എന്താണ് എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു: മുഹമ്മദ്. അദ്ദേഹം പറഞ്ഞു: അല്ലയോ മുഹമ്മദ് അള്ളാഹുവിനെ സൂക്ഷിക്കുക, തെറ്റുകള്‍ വെടിയുക, അതായിരിക്കും നിനക്ക് നന്നായിട്ടുള്ളത്. ഇത് ഗുരുനാഥന്‍ ഗുണകാംഷയോടെ ശിഷ്യന് ഓതികൊടുക്കുന്ന മൂല്യങ്ങളാണ്. ഒരുപാട് വിഷയങ്ങളില്‍ ഇമാം ശാഫിഈക്ക് വിയോജിപ്പുണ്ടായിരിന്നു. ഇങ്ങനെ വിയോജിപ്പ് പ്രകടിപ്പിച്ച് എഴുതിയ പുസ്തകമാണ് ‘ മാലിക്കിന് ഒരു വിയോജന കുറിപ്പ് ‘ എന്നത്. ഇമാം മാലിക്കിന്റെ മഹത്വപൂര്‍ണമായ സംഭാവനക്ക് തെളിവാണ് ഇമാം ശാഫിഈ എന്ന മികവുറ്റ പണ്ഡിതന്‍.
ഇമാം ശാഫിഈയും ഇമാം അഹമ്മദ് ബ്‌ന് ഹമ്പലും :
ഈ രണ്ട് ഇമാമുമാര്‍ക്കിടയിലുള്ള ബന്ധം നമ്മെ ആശ്ചര്യപ്പെടുത്തുന്നതാണ്. ഇമാം ശാഫിഈയുടെ നാടായ ബാഗ്ദാദില്‍ അധ്യാപകനാവുന്നതിനെ ഇമാം അഹമ്മദ് തള്ളിക്കളയുകയാണ് ചെയ്തത്. നൂറ്റാണ്ടുകള്‍ക്ക് മാതൃകയാവുന്ന ആദര പ്രകടനമാണ് ഇമാം അഹമ്മദ് ഇമാം ശാഫിഈയോട് കാണിച്ചത്. ഇമാം അഹമ്മദിനെ തൊട്ട് ഉദ്ധരിക്കപ്പെട്ടിരിക്കുന്നു: എല്ലാ നമസ്‌ക്കാരങ്ങളിലും സുജൂദില്‍ അദ്ദേഹം പ്രാര്‍ഥിക്കാറുണ്ടായിരിന്നു. ‘നാഥാ എനിക്കും എന്റെ രക്ഷിതാക്കള്‍ക്കും നീ പൊറുത്ത് തരേണമേ.. മുഹമ്മദ് ഇദ്‌രീസ് ശാഫിഈക്കും നീ പൊറുത്ത് കൊടുക്കേണമേ… ‘
ഇമാം ശാഫിഈ ഇമാം അഹമ്മദനെ ധാരാളമായി സന്ദര്‍ശിക്കാറുണ്ടായിരിന്നു. ഇത് പണ്ഡിതന്മാരുടെ ഉയര്‍ന്ന മാനസികാവസ്ഥയാണ്.
ഇമാം മുഹമ്മദ് ഗസ്സാലിയും ശൈഖ് ഖറദാവിയും :
വ്യത്യസ്ത വിഷയങ്ങളെ കുറിച്ച് ഇമാം മുഹമ്മദ് ഗസ്സാലിയോട് ചോദിക്കപ്പെട്ടാല്‍ അദ്ദേഹം പറയുമായിരിന്നു: അതില്‍ ശൈഖ് ഖറദാവിയുടെ അഭിപ്രായം ചോദിക്കുക, ഒരു കാലത്ത് അവനന്റെ ശിഷ്യനായിരിന്നു. എന്നാല്‍ ഇന്ന് അവന്‍ എന്റെ ഉസ്താദാണ്. ശൈഖ് ഖറദാവി അദ്ദേഹത്തിന്റെ ഉസ്താദായ ഇമാം മുഹമ്മദ് ഗസ്സാലിയുടെ ജീവിതത്തെ കുറിച്ച് പുസ്തകമെഴുതിയപ്പോള്‍ പറഞ്ഞത് ഇപ്രകാരമായിരിന്നു: ‘ഇമാം ഗസ്സാലി ഞാന്‍ മനസ്സിലാക്കിയ അരനൂറ്റാണ്ട് കാലത്തെ യാത്ര’ . അധ്യാപകര്‍ക്ക് നല്‍കേണ്ട ആദരവ് അദ്ദേഹം ഇതിലൂടെ നമ്മെ പഠിപ്പിക്കുകയാണ്.
തീര്‍ച്ചയായും എന്നെ അതിയായ് അത്ഭുതപ്പെടുത്തിയത് ശൈഖ് ഖറദാവിയുടെ വിനയമാണ്. ശിഷ്യന്മാരുടെ പുസ്തകങ്ങള്‍ക്ക് ആമുഖമെഴുതുപ്പോള്‍, അദ്ദേഹം പ്രകടിപ്പിക്കുന്ന വിനയവും ആദരവും സ്‌നേഹവും വല്ലാതെ ആശ്ചര്യപ്പെടുത്തി. ഇവയില്‍ കൂടുതലും ഉസൂലി പണ്ഡിതനായ സലാഹുദ്ധീന്‍ സുല്‍ത്താനുമായ ബന്ധപ്പെട്ടതാണ്. സാധാരണഗതിയില്‍ ഗിഷ്യന്മാര്‍ ഗുരുനാഥന്മാരോടും കുട്ടികള്‍ മാതാപിതാക്കളോടും കാണിക്കുന്ന ആദരവണക്ക ശൈലിയില്‍ നിന്ന് മാറി ഗുരുനാഥന്‍ ശിഷ്യന്മാരോട് കാണിക്കുന്ന വിനയത്തെ ശൈഖ് ഖറദാവിയിലൂടെ നമുക്ക് കണ്ടെത്താനാവും. ഇതൊരു അപൂര്‍വതയാണ്.
മൊഴിമാറ്റം- അര്‍ഷദ്. ടി