Current Date

Search
Close this search box.
Search
Close this search box.

സ്വർഗം മാടിവിളിച്ച പത്തുപേർ

വിശുദ്ധിയുടെ വെളിച്ചം കെടാതെ സൂക്ഷിച്ചവരാണ് സ്വഹാബാക്കൾ. ഇസ്ലാം ഉയർന്ന പദവിയും സ്ഥാനങ്ങളും നൽകി അവരെ ആദരിച്ചു.കണ്ണെത്താദൂരത്തോളം പരന്ന് കിടക്കുന്ന സുബർഗം അവരെ കാത്തിരിക്കുന്നു എന്നത് തന്നെയാണ് ഒരുക്കിവെച്ച ഔന്നിത്യത്തിന്റെ ആദ്യ പടി, സ്വർഗം കൊണ്ട് സന്തോഷമറിയിക്കപ്പെട്ട പത്ത് പ്രവാചകാനുചരെക്കുറിച്ച്, നിഴല് പോലെ പ്രവാചകനെ പിന്തുടർന്ന അവരുടെ ജീവിതവഴിയിലേക്കുള്ള ഒരെത്തിനോട്ടമാണ് ഈ കുറിപ്പ്.

ഒരുമിച്ച് ഒരേ ഹദീസിൽ പത്ത്പേരെയും പരാമർശിച്ചതിനാലാണ് അശ്റത്തുൽ മുബശ്ശിരീൻ എന്ന് ചരിത്രം അവരെ വിളിച്ചത്.അബ്ദുറഹ്മാനിബ്നു ഔഫ്(റ) റിപ്പോർട്ട് ചെയ്ത ഹദീസിൽ പ്രവാചകൻ തന്റെ പത്ത് സ്വാഹാബികളെയും സന്തോഷവാർത്തയറിയിച്ചുകൊണ്ട് പറയുന്നു: അബൂബക്കർ(റ) സ്വർഗത്തിലാണ്,ഉമർ(റ) സ്വർഗത്തിലാണ്, ഉസ്മാൻ(റ) സ്വർഗത്തിലാണ്, അലി സ്വർഗത്തിലാണ്, ത്വൽഹ സ്വർഗത്തിലാണ്, സുബൈർ(റ) സ്വർഗത്തിലാണ്, അബ്ദുറഹ്മാനിബ്നു ഔഫ്(റ) സ്വർഗത്തിലാണ്, സഅ്ദ്(റ) സ്വർഗത്തിലാണ്, സഈദ്(റ) സ്വർഗത്തിലാണ്, അബൂ ഉബൈദത്തബ്നു ജറാഹും(റ) സ്വർഗത്തിലാണ്.(തുർമുദി).

ഖലീഫ അബൂബക്കർ സ്വിദ്ദീഖ്(റ)

അബ്ദുല്ല ബിൻ അബി ഖുഹാഫ ഉസ്മാൻ ബിൻ ആമിർ ബിൻ അംർ ബിൻ കഅ്ബ് ബിൻ സഅദ് ബിൻ തൈം ബിൻ മുറ ബിൻ കഅ്ബ് ബിൻ ലുഅയ്യ് എന്നാണ് മുഴുവൻ പേര്.ഫിഹ്റ് ബ്നു മാലിക്കിലേക്ക് ചെന്നെത്തുന്ന അദ്ദേഹത്തിന്റെ തറവാട്, മുറത്ത് ബ്നു കഅ്ബ് വഴി തിരുദൂതരിലേക്ക് ചേരുന്നു.

തർക്കമില്ലാതെ ഈ സമുദായത്തിലെ ഏറ്റവും സമുന്നതനായ വ്യക്തിത്വമെന്ന് ചരിത്രം ഇദ്ദേഹത്തെ രേഖപ്പെടുത്തി. നബി തങ്ങൾ ജീവിച്ചിരിക്കെ തന്നെ ഈ ഉമ്മത്തിലെ ഏറ്റവും സ്രേഷടർ പ്രവാചകൻ കഴിഞ്ഞാൽ അബൂബക്കർ, ഉമർ പിന്നെ ഉസ്മാൻ എന്നിവരാണെന്ന് ഞങ്ങൾ പറയാറുണ്ടായിരുന്നെന്ന് ഇബ്നു ഉമർ റിപ്പോർട്ട് ചെയ്തതായി കാണാം.

നബി തങ്ങൾ ജനങ്ങളിലേറ്റവും കൂടുതൽ സ്നേഹം നിറച്ച സൌഭാഗ്യവാനായൊരു മനുഷ്യൻ. അബൂബക്കറിന്റെ ധനം എനിക്ക് പ്രയോജനപ്പെട്ടതുപോലെ മറ്റൊന്നുമെനിക്ക് ഉപകാരപ്പെട്ടിട്ടില്ലെന്ന് പ്രവാചകൻ പറയുമാറ് സ്വത്തും സമ്പത്തും ദീനിന് വേണ്ടി ദാനം നൽകിയ ഉദാരമനസ്കൻ.

പ്രവാചകവിയോഗത്തിന് ശേഷം ഖലീഫയായി അബൂബക്കറിനെ സ്വീകരിക്കാൻ ഇടംവലം നോക്കാതെ ജനമനസ്സുകൾ പാകപ്പെട്ടത് ആ ഹൃദയത്തിൽ കൂട്കൂട്ടിയ വിശുദ്ധിയും പ്രവാചകപ്രേമവും കൊണ്ടായിരുന്നു. വേരുറച്ച തീരുമാനങ്ങളും നിഷ്പക്ഷമായ നീതിയും കൊണ്ട് അദ്ദേഹത്തെ കറകളഞ്ഞ നേതാവായി ജനങ്ങൾ പ്രതിഷ്ഠിച്ചു. ചാഞ്ചല്യപ്പെടാത്ത വിശ്വാസവും ഭക്തിയും തന്നിഷ്ടങ്ങളിൽ നിന്നും ഐഹികനേട്ടങ്ങളിൽ നിന്നും അദ്ദേഹത്തെ തീർത്തും അകറ്റി നിർത്തി.ഒരു അടിമയേയും ഒട്ടകത്തിനേയുമല്ലാതെയൊന്നും ആ മഹാൻ കയ്യിൽ കരുതിയില്ല.വെള്ളിയാഴ്ചകളിൽ തന്റെ നേർക്ക് നീട്ടിയ കൈകൾക്ക് ഉള്ളതൊക്കെയും വിഹിതം വെച്ച് നൽകി.

പ്രവാചകവിയോഗത്തിന് ശേഷം രണ്ട് വർഷത്തിലധികം ഭരണം നടത്തി മഹാൻ നാഥനിലേക്ക് മടങ്ങി.

2-ഉമറുബ്നു ഖത്താബ് (ഫാറൂഖ്)

ഉമർ ബിൻ ഖത്താബ് ബിൻ നുഫൈൽ ബിൻ അബ്ദുൽ-ഉസ്സ ബിൻ റയാഹ് ബിൻ കുർത് ബിൻ റസാഹ് ബിൻ അദിയ്യ് ബിൻ കഅ്ബ് ബിൻ ലുഅയ്യ് എന്നാണ് മുഴുവൻ പേര്.

മുസ്ലിം ലോകത്തിന് കരുത്ത്പകർന്ന ഒന്നായിരുന്നു ഉമറിന്റെ ഇസ്ലാമാശ്ലേഷണം. ഉമറിനെ കൊണ്ട് ഇസ്ലാമിനെ നീ ശക്തിപ്പെടുത്തണേ എന്ന് പ്രവാചകന്റെ പ്രാർത്ഥനയുടെ ഫലം.

ഇസ്ലാം രഹസ്യമായി പ്രബോധനം ചെയ്തുകൊണ്ടിരുന്ന കാലഘട്ടത്തിൽ ഉമറിന്റെ ഇസ്‌ലാം ആശ്ലേഷണം തക്ബീർ ധ്വനികൾ കൊണ്ടായിരുന്നു മുസ്ലിംകൾ എതിരേറ്റത്. ഉടനെ സ്വഹാബാക്കൾ പ്രവാചകരോട് ചോദിച്ചു; “അല്ലാഹുവിന്റെ ദൂതരേ ഞങ്ങൾ മരണം പുൽകിയാലും ജീവിച്ചാലും സത്യത്തിന്റെ വഴിയിൽ അല്ലേ?” “ അതെ, എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണ് സത്യം” പ്രവാചകൻ പ്രതിവചിച്ചു.

“പിന്നെ എന്തിനാണ് നാം മറഞ്ഞിരിക്കുന്നത്. സത്യവഴിയിൽ താങ്കളെ നിയോഗിച്ചവനാണ് സത്യം നമ്മൾ ഇസ്ലാമിനെ പരസ്യമാക്കിയിരിക്കും.
ഉമർ (റ ) പറയുന്നു : രണ്ടു നിരകളായി ഞങ്ങൾ പുറത്തു കടന്നു. ഒരു വരിയിൽ ഹംസ(റ) മറ്റൊന്നിൽ ഞാനും.
കൂട്ടമായി അവർ ആരാധനാലയത്തിലേക്ക് പ്രവേശിച്ചു. ആ സമയത്ത് ഖുറൈശി പ്രമുഖരടക്കമുള്ള മക്കാകാഫിറുകൾ ഹംസയെയും ഉമറിനെയും കണ്ട് പരിഭ്രാന്തരായി നോക്കിനിന്നു. മുമ്പൊരിക്കലും കാണാനാവാത്ത വിധം ആശങ്കയും അങ്കലാപ്പും അവരുടെ മുഖങ്ങളിൽ തെളിഞ്ഞു കാണാമായിരുന്നു. ഇസ്ലാം ശക്തിപ്പെടുന്നതിന്റെ ആദ്യപടിയായിരുന്നു ഇത്. അന്നുമുതൽക്കാണ് പ്രവാചകൻ ഉമറിനെ ഫാറൂഖ് എന്ന് വിളിച്ചത്, സത്യത്തിന്റെയും അസത്യത്തിന്റെയും കെട്ടിപ്പിണഞ്ഞ വഴിയെ ഇഴ പിരിച്ചവൻ.

നീ ഒരു വഴിയിൽ പ്രവേശിച്ചാൽ പിശാച് മറ്റൊരു വഴി മാത്രമേ തെരഞ്ഞെടുക്കൂ എന്ന് നബി (സ) അദ്ദേഹത്തോട് ഒരിക്കൽ പറഞ്ഞു. പത്തിലേറെ വർഷങ്ങൾ ഖിലാഫത്തിന് നേതൃത്വം നൽകിയ അദ്ദേഹം, ഭരണം ഏറ്റെടുത്തു മിമ്പറിൽ കയറി ഇങ്ങനെ പ്രാർത്ഥിച്ചു:”നാഥാ ഞാൻ പരുക്കനാണ് നീയെന്നെ മയപ്പെടുത്തണമേ, ഞാൻ അശക്തനാണ് നീ എന്നെ ശക്തിപ്പെടുത്തേണമേ, ഞാൻ പിശുക്കനാണ് നീയെനിക്ക് സമൃദ്ധി നൽകി അനുഗ്രഹിക്കണമേ”.
ഹിജ്റ ഇരുപത്തിമൂന്നാം വർഷം നമസ്കരിക്കുന്നതിനിടെ അബൂ ലുഅ്ലുഅ എന്ന മജൂസിയുടെ കുത്തേറ്റ് കൊല്ലപ്പെടുകയായിരുന്നു ഉമർ (റ).

3-ഉസ്മാനുബ്നു അഫ്ഫാൻ

ഉസ്മാൻ ബിൻ അഫാൻ ബിൻ അബിൽ-ആസ് ബിൻ ഉമയ്യ ബിൻ അബ്ദ് ഷംസ് എന്നാണ് മുഴുവൻ പേര്.ഇസ്ലാമിന്റെ ശാദ്വല തീരത്തണഞ്ഞ ആദിസ്വഹാബാക്കളിലൊരാൾ.മൂന്നാം ഖലീഫ,അദ്ദേഹത്തിന്റെ ഭരണകാലത്താണ് ഖുർആൻ ഒരൊറ്റ ഏടായി മുസ്ഹഫ് രൂപത്തിൽ ക്രോഢീകരിക്കപ്പെടുന്നത്.ദുന്നൂറൈൻ എന്ന് പേര് സിദ്ധിച്ച പ്രവാചക തിരുമേനിയുടെ രണ്ട് പെൺമക്കളുടെ ഇണ. ഇസ്ലാമിന്റെ സംരക്ഷണാർത്ഥം ഹബ്ശയിലേക്ക് ആദ്യം പലായനം ചെയ്തത് ഉസ്മാൻ ആയിരുന്നു.പിന്നീടാണ് മദീനയിലേക്ക് രണ്ടാമതായി പലായനം ചെയ്യുന്നത്.
തിരുദൂതർ എപ്പോഴും ഇബ്റാഹീം നബിയുമായി അദ്ദേഹത്തെ സാദൃശ്യപ്പെടുത്തി സംസാരിക്കുമായിരുന്നു.
അളവില്ലാതെ നാഥന്റെ വഴിയിലായി തന്റെ സമ്പത്ത് മുഴുക്കെയും വിനിയോഗിക്കാൻ അദ്ദേഹം മുൻപന്തിയിൽ നിന്നു.

അസഹ്യമായ ചൂടും ദാരിദ്ര്യവും കൊണ്ട് അങ്ങേയറ്റം പ്രതിസന്ധി നിറഞ്ഞ തബൂക്ക് യുദ്ധത്തിൽ, സൈന്യത്തെ സജ്ജീകരിക്കുന്ന സമയത്ത് ഉസ്മാൻ പ്രവാചകന്റെ മടിത്തട്ടിലേക്ക് ആയിരം ദീനാർ ചൊരിഞ്ഞ് നൽകി, അന്നേരം പ്രവാചകൻ പറഞ്ഞു: “ഉസ്മാനെ ഇനിയൊരു ബുദ്ധിമുട്ടും തേടിവരില്ല”.

മദീനാനഗരിയുടെ പുറത്ത് നിന്നും വന്ന ശത്രുപക്ഷത്തിന്റെ കൈകൾ കൊണ്ട് ഖുർആൻ ഓതിയിരിക്കേ കൊല്ലപ്പെടുകയായിരുന്നു ഉസ്മാൻ ( റ).ഹിജ്റ 35നായിരുന്നു വഫാത്ത്.

4.അലിയ്യ് ബ്നു അബീ ത്വാലിബ്

അലി ബിൻ അബി ത്വാലിബ് ബിൻ അബ്ദുൽ മുത്തലിബ് ബിൻ ഹാഷിം ബിൻ അബ്ദു മനാഫ് ബിൻ ഖുസയ്യ് എന്നാണ് മുഴുവൻ പേര്.
നബിയുടെ എളാപ്പയുടെ മകൻ, പ്രവാചക പുത്രി ഫാത്വിമ ബീവിയുടെ ഇണ,ജഅ്ഫറു ബ്നു അബീത്വാലിബിന്റെ സഹോദരൻ, പ്രവാചക പൌത്രൻ ഹസൻ,ഹുസൈൻ എന്നിവരുടെ പിതാവ്, ദീൻ പുൽകിയ ആദ്യ ബാലൻ, ഖൈബർ അങ്കണത്തിലെ ധീര യോദ്ധാവ്, പലായന പുലരിയിൽ പ്രവാചകന്റെ വിരിപ്പിലെ പകരക്കാരൻ, എന്നിങ്ങനെ നീണ്ട വിശേഷണങ്ങളുള്ള സ്വഹാബിവര്യൻ.

ബദർ ദിനത്തിൽ റസൂലിന്റെ കൊടിപിടിച്ച സ്വഹാബി. ഖൈബർ യുദ്ധ ദിവസം പ്രവാചകൻ തന്റെ അനുയായികളോട് ആയി പറഞ്ഞു: ” അല്ലാഹുവും അവന്റെ ദൂതനും ഇഷ്ടപ്പെടുന്ന ഒരാൾക്ക് ഇന്നേദിവസത്തിന്റെ കൊടി ഞാൻ നൽകുന്നതായിരിക്കും, അദ്ദേഹം വഴിയായിരിക്കും വിജയത്തിന്റെ വഴി റബ്ബ് തുറക്കുക!!” മുമ്പൊരിക്കലും ഒരു അധികാരത്തിനു പോലും മോഹിക്കാത്ത ഉമർ പോലും എന്നെ വിളിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയ നിമിഷം. പ്രവാചകൻ അലി(റ)നെ വിളിച്ചു കൊടി കൈമാറുകയാണ് ഉണ്ടായത്.

ജാബിർ(റ) റിപ്പോർട്ട് ചെയ്യുന്നു: ഞങ്ങൾ ഒരിക്കൽ പ്രവാചകന്റെ കൂടെ ഒരു അൻസാരി സ്ത്രീയുടെ ഈത്തപ്പന തോട്ടത്തിലേക്ക് പോവുകയായിരുന്നു. അപ്പോൾ പ്രവാചകൻ പറഞ്ഞു സ്വർഗ്ഗത്തിന് അവസാശിയായ ഒരാൾ നിങ്ങളെ കടന്നുവരും ; ഉടനെ അബൂബക്കർ (റ) അതുവഴി വന്നു ; ഞങ്ങൾ അദ്ദേഹത്തെ സന്തോഷം അറിയിച്ചു. പിന്നീട് വീണ്ടും പ്രവാചകൻ സ്വർഗ്ഗത്തിന് അവകാശിയായ മറ്റൊരാൾ നിങ്ങളെ കടന്നുവരുന്നുണ്ടെന്ന് പറയുകയും അതുവഴി ഉമർ വരികയും ചെയ്തു ; കുടെ ഉണ്ടായിരുന്നു സ്വഹാബാക്കൾ അദ്ദേഹത്തെയും സന്തോഷവാർത്ത അറിയിച്ചു. തുടർന്ന് ഈന്തപ്പനകൾക്കിടയിലൂടെ ദൂരെ നിന്നു വരുന്ന ഒരാളെ നോക്കിക്കൊണ്ട് നാഥാ അത് അലി ആയിരിക്കണെ എന്ന് പ്രവാചകൻ പറഞ്ഞു. താമസിയാതെ അലി (റ) കടന്നുവരികയും അദ്ധേഹത്തെ സ്വർഗം കൊണ്ട് സന്തോഷമറിയിക്കുകയും ചെയ്തു.

സയ്യിദ് ഉസ്മാൻ തങ്ങൾക്ക് ശേഷം ഖലീഫയായി ഹിജ്റ 35ൽ അധികാരമേറ്റു.കൂഫയിൽ വെച്ച് സുബ്ഹ് നമസ്കാരത്തിനിടയിൽ കൊല്ലപ്പെടുകയായിരുന്നു അലി(റ). ഭരണകാലത്ത് തങ്ങളുമായി ഇടർച്ച ഉണ്ടായിരുന്ന ഖവാരിജുകളിൽ പെട്ട അബ്ദുറഹ്മാനുബ്നു മുൽജിമായിരുന്നു ഘാതകൻ. കൊലയാളിയെ പിന്നീട് ശിക്ഷക്ക് വിധേയനാക്കുകയും അയാൾ കൊല്ലപ്പെടുകയുമുണ്ടായി.

5-ത്വൽഹത്തുബ്നു ഉബൈദില്ല

ത്വൽഹ ബിൻ ഉബൈദുള്ള ബിൻ ഉസ്മാൻ ബിൻ അംർ ബിൻ കഅ്ബ് ബിൻ സഅ്ദ് അൽ ഖുറഷി അൽ തൈമി എന്നാണ് മുഴുവൻ പേര്.
ആദിമുസ്ലിംകളിലൊരാളാണ് ത്വൽഹ. ഭരണകാര്യങ്ങൾ കൂടിയാലോചിക്കുന്നതിന് വേണ്ടി തന്റെ കൌൺസിലിലൊരംഗമായി ഉമർ(റ ) അദ്ദേഹത്തെ തെരെഞ്ഞെടുത്തിരുന്നു. മരണം വരെ പ്രവാചകന്റെ സന്തത സഹചാരിയായിരുന്നു. നന്മയുടെ നിറവിനാൽ ത്വൽഹത്തുൽ ഖൈർ(പുണ്യങ്ങളുടെ ത്വൽഹ) എന്ന് അദ്ദേഹത്തിന് പേര് ലഭിച്ചു.

ഇസ്ലാമിന്റെ ആദ്യകാലങ്ങളിൽ അബൂബക്കർ സിദ്ധീഖ് (റ) വഴിയാണ് ത്വൽഹ ഇസ്ലാമിലേക്ക് കടന്നു വരുന്നത്. എതിരു നിന്ന ഖുറൈശികൾ ശക്തമായ ആക്രമണങ്ങൾ തൊടുത്തുവിട്ടു. നൗഫൽ ഇബ്നു ഖുവൈലിദനെയും ത്വൽഹയെയും ഒരു കയറിൽ കെട്ടിയിട്ടു. ബനൂ തൈം ഗോത്രക്കാർക്ക് അവരെ തടയാനും സാധിച്ചില്ല. അക്കാരണത്താൽ അവർ രണ്ടുപേരെയും അൽ ഖരീനാൻ എന്ന് ചരിത്രം വിളിച്ചു.

റസൂലിനോട് ഒരുമിച്ച് മദീനയിലേക്ക് പലായനം ചെയ്ത ത്വൽഹയും അബു അയ്യൂബിൽ അൻസ്വാരിയും തമ്മിൽ പ്രവാചകൻ സാഹോദര്യബന്ധം സ്ഥാപിച്ചു. ബദർ ഒഴിച്ച് പ്രവാചകന്റെ കൂടെ എല്ലാ യുദ്ധങ്ങളിലും അദ്ദേഹം പങ്കെടുത്തു.

ഉഹ്ദ് യുദ്ധത്തിൽ പ്രവാചകനെ പൊതിഞ്ഞ് നിൽക്കുമ്പോൾ ആക്രമണം ഏറ്റ് തന്റെ രണ്ടുകൈകൾക്കും പരിക്കേറ്റു. അന്നേരം നടന്നുവരുന്ന ത്വൽഹയെ നോക്കി പ്രവാചകൻ അരുളി: “ആരെങ്കിലും നടന്നുവരുന്ന ഒരു ശഹീദിനെ കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവൻ ത്വൽഹായിലേക്ക് നോക്കട്ടെ”.

ജമൽ യുദ്ധമുഖത്ത് പരിക്കേറ്റ് ഹിജ്റ വർഷം36ൽ വഫാത്തായി.

6- സഊദ് ബ്നു സുബൈർ

സഈദ് ബിൻ സൈദ് ബിൻ അംർ ബിൻ നുഫൈൽ ബിൻ അബ്ദുൽ-ഉസ്സ ബിൻ റയാഹ് ബിൻ കുർത് ബിൻ റസാഹ് ബിൻ അദിയ്യ് ബിൻ കഅ്ബ് ബിൻ ലുഅയ്യ് ബിൻ ഗാലിബ് എന്നാണ് മുഴുവൻ പേര്.
ദീനി സേവനവഴിയിൽ സ്വയം സമർപ്പിച്ച സ്വഹാബിവര്യൻ. ബദർ യുദ്ധം അടക്കം ഒട്ടേറെ രണാങ്കണങ്ങളിൽ പങ്കാളിയായി. ഡമസ്കസ് പോരാട്ടത്തിൽ പങ്കെടുക്കുകയും വിജയം വരിക്കുകയും ചെയ്ത ധീരനായ യോദ്ധാവാണ് സഈദ് (റ ). ഡമസ്കസ് ന്റെ ആദ്യ പ്രതിനിധി കൂടിയാണ്. ബിംബാരാധനയിൽ നിന്നും അകന്നുനിന്ന അകക്കാമ്പ് ഉള്ള മതത്തെ തേടിയ സൈദു ബിനു അംറിന്റെ മകനാണ് സഈദ്. പക്ഷേ തന്റെ പിതാവിന് സത്യം പുൽകാനുള്ള സമയം ഉണ്ടായിരുന്നില്ല. ദാറുൽ അർഖമിൽ വച്ചായിരുന്നു സഈദ് ഇസ്ലാം സ്വീകരിച്ചത്. റസൂലിന്റെ കൂടെ മിക്ക യുദ്ധങ്ങളിലും അദ്ദേഹം പങ്കെടുത്തു.

ഹിജ്റ വർഷം 51 ൽ സുബൈർ (റ ) വഫാത്തായി. സഅദ് ബ്നു അബീവഖാസ്(റ ) ന്റെ നേതൃത്വത്തിൽ മരണാനന്തര കർമ്മങ്ങൾ പൂർത്തിയാക്കി മറവുചെയ്തു.

7- സുബൈറുബ്നുൽ അവ്വാം

സുബൈർ ബിൻ അൽഅവ്വാം ബിൻ ഖുവൈലിദ് ബിൻ അസദ് ബിൻ അബ്ദുൽ ഉസ്സ ബിൻ ഖുസയ്യ് ബിൻ കിലാബ് ബിൻ മുറത്ത് ബിൻ കഅ്ബ് ബിൻ ലുഅയ്യ് ബിൻ ഗാലിബ് എന്നാണ് മുഴുവൻ പേര്.
നിഴലുപോലെ റസൂലിന് കൂട്ടിരുന്ന സ്വഹാബിവര്യൻ. പ്രവാചകൻ ഹവാരിയ്യ് എന്നറിയപ്പെട്ട മഹാൻ. അഹ്ലുശ്ശൂറയിൽ പെട്ട ആറിലൊരാൾ കൂടിയായിരുന്നു.

ദീനിന്റെ മാർഗത്തിൽ ആദ്യം വാളുരിയ സ്വഹാബി. മക്കയിൽവെച്ച് അല്ലാഹുവിന്റെ ദൂതൻ കൊല്ലപ്പെട്ടിരിക്കുന്നു എന്ന വാർത്ത പരന്ന സമയത്തായിരുന്നു അത്, കേട്ടയുടനെ വാളൂരി പുറത്തുകടന്ന് സ്വഹാബി നബി തങ്ങളെ കണ്ടതോടുകൂടി വാൾ ഉറയിൽ തിരിച്ചിടുകയായിരുന്നു.

റസൂൽ തങ്ങളിൽ നിന്നും താൻ കേട്ടതൊന്നിനെക്കുറിച്ചും തന്നെ അദ്ദേഹം സംസാരിക്കുമായിരുന്നില്ല. നബിയെ കുറിച്ച് തന്റെ പക്കൽ നിന്നും എന്തെങ്കിലും കളവ് വന്നു ചേരുമോ എന്ന് സൂക്ഷ്മത പുലർത്തുകയായിരുന്നു അദ്ദേഹം.

ബദർ ദിനത്തിൽ കുതിര പടയാളികളിൽ ഒരാളായിരുന്നു സൈദുബ്നു സുബൈർ (റ ). അന്നേദിവസം മഞ്ഞനിറമുള്ള തലപ്പാവ് ആയിരുന്നു സുബൈർ അണിഞ്ഞിരുന്നത് , അതെ രൂപത്തിലായിരുന്നു മാലാഖമാർ അന്ന് ബദർ രണാങ്കണത്തിൽ ഇറങ്ങിയത്.

എല്ലാ പ്രവാചകൻമാർക്കും ഹവാരികൾ ( നിസ്വാർത്ഥനായ സേവകൻ )ഉണ്ട് എന്റെ ഹവാരി സുബൈർ ആണെന്ന് പ്രവാചകൻ ഒരിക്കൽ പറയുകയുണ്ടായി. പ്രവാചക അനുചരരിൽ ഏറ്റവും ധീരനായ സ്വഹാബാക്കളിൽ ഹംസ(റ ), അലി(റ ) എന്നിവരോടൊപ്പം സുബൈർ (റ) വിനെ കൂടി ചരിത്രകാരന്മാർ ചേർത്തുവച്ചു. പിരടിയിലും മറ്റുമായി വാളു കൊണ്ടുള്ള മൂന്നു വെട്ടുകൾ അദ്ദേഹത്തിന് ശരീരത്തിലുണ്ടായിരുന്നന്നതായി മകൻ ഉർവ്വത് ബ്നു സുബൈർ രേഖപ്പെടുത്തുന്നു, അതിൽ രണ്ടെണ്ണം ബദറിലും മറ്റൊന്ന് യർമൂക്ക് യുദ്ധത്തിലുമാണ് സംഭവിച്ചത്.

വിശ്വസിച്ചേൽപിച്ച കാര്യങ്ങൾ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ പൂർത്തിയാക്കുന്ന സത്യസന്ധനായ സ്വഹാബിവര്യൻ ആയിരുന്നു അദ്ദേഹം. ഉസ്മാൻ(റ), ഇബ്നുമസ്ഊദ്(റ), അബ്ദുറഹ്മാൻ(റ) എന്നിവരടക്കമുള്ള പ്രധാനികളായ സ്വഹാബികൾ പോലും അദ്ദേഹത്തിന് വസ്വിയ്യത്ത് ഏൽപ്പിക്കാറുണ്ടായിരുന്നു എന്ന് മകൻ പറയുന്നു.

8-അബു ഉബൈദ് ബിനു ജറാഹ്

സ്വഭാവശുദ്ധി കൊണ്ട് അബൂബക്കർ സിദ്ദീഖ് തങ്ങൾക്ക് ശേഷം ഖിലാഫത് ഏറ്റെടുക്കുന്നതിൽ ഉയർന്നുവന്ന പേരുകളിൽ ഒന്നായിരുന്നു അബൂഉബൈദ ബിനു ജറാഹ് . ഫിഹ്ർ എന്ന പിതാമഹനിൽ അദ്ദേഹത്തിന്റെ തറവാട് നബിയുമായി ചേരുന്നു. ഈ സമുദായത്തിലെ വിശ്വസ്തൻ എന്ന് അദ്ദേഹം വിളിക്കപ്പെട്ടു. നബി തങ്ങൾ പറഞ്ഞു:”എല്ലാ സമൂഹത്തിനും ഒരു വിശ്വസ്തൻ ഉണ്ട് ഈ സമുദായത്തിലെ വിശ്വസ്തൻ അബൂ ഉബൈദ ഇബ്നു ജറ് റാഹ് ആകുന്നു.”

ശാമിലേക്ക് അയച്ച സൈന്യത്തിന്റെ തലവനായി സിദ്ദിഖ് (റ) നിയോഗിച്ചത് അദ്ദേഹത്തെ ആയിരുന്നു. യുദ്ധമുറകൾ നന്നായി വശമുണ്ടായിരുന്ന അബു ഉബൈദ (റ) അനേകം യുദ്ധങ്ങളുടെ കടിഞ്ഞാൺ പിടിച്ചിട്ടുണ്ട്. മെലിഞ്ഞ് നീണ്ട ഇരുണ്ട ചർമ്മവും ഇളം താടിയും ഉള്ളവരായിരുന്നു അബു ഉബൈദ. ഉഹ്ദ് ദിനത്തിൽ അല്ലാഹുവിന്റെ റസൂലിന്റെ രണ്ട് കവിളുകളിൽ നിന്ന് വളയങ്ങൾ ഊരിയപ്പോൾ, റസൂലിന് വേദനിക്കുമെന്ന് കരുതി തന്റെ മുൻപല്ല് കൊണ്ട് അവ കടിച്ചുപിടിക്കുകയും അവ കൊഴിഞ്ഞ് വീഴുകയും ചെയ്തിരുന്നു, അദ്ധേഹത്തേക്കാൾ മികച്ച പരിചരണവും കരുതലും കാണാനവില്ല.
പ്ലേഗ് രോഗം ബാധിച്ചാണ് മഹാൻ ഈ ലോകത്തോട് വിട പറഞ്ഞത്.

9-അബ്ദുറഹ്മാനുബ്നു ഔഫ്

അബ്ദുൽ റഹ്മാൻ ബ്ൻ ഔഫ് ബ്ൻ അബ്ദുൽ ഔഫ് ബ്ൻ അബ്ദുൽ ഹാരിസ് ബ്ൻ സഹ്റ ഇബ്ൻ കിലാബ് ബ്ൻ മുറത്ത് ബ്ൻ കഅ്ബ് ബ്ൻ ലുഅയ്യ്എന്നാണ് മുഴുവൻ പേര്. ഹബ്ശയിലേക്കും മദീനയിലേക്കും പലായനം ചെയ്തവരിലൊരാളായിരുന്നു അബ്ദുറഹ്മാൻ(റ). മദീനയിൽ വെച്ച് റസൂൽ അദ്ദേഹത്തിനും സഅദു ബ്നു റബീഅക്കുമിടയിൽ സാഹോദര്യ ബന്ധം സ്ഥാപിച്ചു.

ബദറിലും ഉഹ്ദിലും പ്രവാചകരുടെ കൂടെ യുദ്ധത്തിൽ പങ്കെടുത്ത യോദ്ധാവ്. ഇസ്ലാമിലേക്ക് കടന്നു വന്ന ആദ്യ എട്ടുപേരിലൊരാളാണ്. പിൽകാലത്തു അസ്ഹാബ് ശൂറയിലെ ആറിൽ ഒരാളായി അബ്ദുറഹ്മാൻ ഇബ്നു ഔഫ് ഉണ്ടായിരുന്നു.

അതിസമ്പന്നനായ മഹാൻ അളവില്ലാതെ ദാനംചെയ്ത ഉദാരമനസ്കനനായിരുന്നു. ആദ്യം തനിക്കുണ്ടായിരുന്ന പകുതി സമ്പാദ്യവും ദീനിനെ വഴിയിൽ ചെലവഴിച്ചു. തുടക്കത്തിൽ 4000 വും പിന്നെ 40000 ദിനാറും അദ്ദേഹം ഇസ്ലാമിനുവേണ്ടി മാറ്റിവെച്ചു. അതും കഴിഞ്ഞ് അഞ്ഞൂറോളം വരുന്ന കുതിരകളെ യുദ്ധമുഖത്ത് അദ്ദേഹത്തിന്റെതായി ദാനം ചെയ്യുകയുമുണ്ടായി. ഇതെല്ലാം അദ്ദേഹത്തിന്റെ കച്ചവട സമ്പാദ്യങ്ങൾ മാത്രമായിരുന്നു.

മരണം ആസന്നമായിരിക്കുന്ന സമയത്ത് നൂറോളം വരുന്ന ജീവിച്ചിരിക്കുന്ന ബദരീങ്ങൾക്ക് വേണ്ടി നാനൂറു ദിനാർ ദാനം ചെയ്യാൻ അദ്ദേഹം വസ്വിയ്യത്ത് നൽകി. തന്റെ ഉടമസ്ഥതയിലുള്ള അസംഖ്യം അടിമകളെ സ്വതന്ത്രരാക്കുകയും പ്രവാചകപത്നിമാർക്ക് കയ്യുംകണക്കുമില്ലാതെ ദാനം നൽകുകയം ചെയ്തു. പ്രവാചകൻ ജീവിച്ചിരിക്കെത്തന്നെ അബൂബക്കർ(റ)ന്റെ കൂടെ ജനങ്ങൾക്ക് ഫത്‌വ നൽകുകയും ചെയ്തിരുന്നു. ഹിജ്റ മുപ്പത്തിരണ്ടാം വർഷം അദ്ദേഹം ലോകത്തോട് വിടപറഞ്ഞു.

10-സഅദ് ബിൻ അബീവഖാസ്

രണാങ്കണങ്ങളിലെ ധീര മുഖമായിരുന്നു സഅദ് ബിൻ അബീവഖാസ് (റ ). ബദറിലും ഹുദൈബിയയിലും പങ്കെടുത്ത അഹ് ലു ശ്ശൂറയിലെ ഒരാൾ കൂടിയായിരുന്നു. ആദ്യമായി അമ്പെയ്ത്തു നടത്തിയ യോദ്ധാവാണ് അദ്ദേഹം.
പ്രവാചക ആനുചരരിൽ മികവുറ്റ കുതിരപടയാളി ആയിരുന്നു. ഉമർ(റ)ന്റെയും സിദ്ദീഖ് (റ) വിന്റെയുമെല്ലാം ഭരണകാലത്തിൽ യുദ്ധ മുഖങ്ങളിൽ മുൻനിരയിലുണ്ടായിരുന്ന പടയാളിയായിരുന്നു മഹാൻ.

അലി (റ)വിന്റെ ഭരണകാലത്തുണ്ടായ അഭിപ്രായവ്യത്യാസങ്ങൾക്കിടയിൽ മുഅവിയ(റ)നും അലി(റ) തമ്മിൽ പ്രശ്നപരിഹാരത്തിനു മുന്നിട്ടു നിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം.

മരണം ആസന്നമായ സമയത്ത് താൻ ബദറിൽ ധരിച്ച നീള കുപ്പായത്തിൽ തന്നെ മറവ് ചെയ്താൽ മതി എന്ന് അദ്ദേഹം സ്വഹാബികളോട് വസ്വിയ്യത്ത് ചെയ്യുകയുണ്ടായി.

മദീനക്ക് പുറത്തുവെച്ചായിരുന്നു വഫാത്ത്. ശേഷം ജനാസ മദീനയിലേക്ക് കൊണ്ടുവന്ന് മർവാനിൽ വെച്ച് പ്രവാചക പത്നിമാരടക്കം നമസ്കരിക്കുകയും ജന്നത്തുൽ ബഖീഇൽ മറവ്ചെയ്യുകയും ചെയ്തു . ഹിജ്റ വർഷം 55ൽ തന്റെ എൺപതാം വയസ്സിൽ ആയിരുന്നു അദ്ദേഹത്തിന്റെ വിയോഗം. സ്വർഗ്ഗം കൊണ്ട് സന്തോഷ വാർത്ത അറിയിക്കപ്പെട്ട പത്തുപേരിൽ ഏറ്റവും അവസാനം വഫാത്തായ സ്വഹാബിവര്യൻ കൂടിയാണ് ഇദ്ദേഹം.

അവലംബം- islamonline.net

Related Articles