കാലങ്ങളായി മനുഷ്യർ നടത്തിയ എത്രയോ യാത്രകളുണ്ട്. എന്നാൽ ആരാലും നിർവഹിക്കപ്പെടാത്ത മറ്റൊരു യാത്ര, ഒരാൾ ഒഴികെ ലോകത്തെ മറ്റൊരാളും നടത്താത്ത ഒരു യാത്രയുണ്ട്. മുഴുവൻ യാത്രകളിൽ നിന്നും വ്യത്യസ്ഥമായ ഒരു യാത്ര ആയിരുന്നു അത്. മനുഷ്യൻ ഇതുവരെ സഞ്ചരിക്കാത്ത വാഹനത്തിലും, ഒരാത്മാവിനും ഒരു നിലക്കും സ്വയം എത്തിപ്പിടിക്കൽ അപ്രാപ്യവുമായ വഴിയിലൂടെയുമായിരുന്നു അദ്ദേഹത്തിൻ്റെ യാത്ര. അദ്ദേഹം ചെന്നു ചേർന്ന ഇടമാകട്ടെ ഇന്നേവരെ മനുഷ്യകുലത്തിൽ ഒരാളുടെയും പാദസ്പർശം ഏൽക്കാത്ത ലോകമായിരുന്നു. അല്ലാഹുവിനെ കാണാനുള്ള റസൂലിന്റെ ഇസ്റാഅ് മിഅറാജ് ആയിരുന്നു ആ ആവിസ്മരണീയ യാത്ര.
അന്നേ ദിവസം ഹബീബായ റസൂലിനെ (സ്വ) അല്ലാഹു ഏഴാം ആകാശത്തിലേക്ക് പ്രവേശിപ്പിച്ചു. ജിബ്രീലിന് (അ) പോലും പ്രവേശനാനുമതി നിഷേധിക്കപ്പെട്ട ലോകമായിരുന്നു അത്. ഭൂമിയിൽ റസൂൽ (സ്വ) ഏറ്റെടുത്ത ദൗത്യനിർവഹണത്തിൻ്റെ മുന്നോട്ട് പോക്കിൽ മുഴുവൻ നിർദ്ദേശങ്ങളും ഉത്തരവും അല്ലാഹു റസൂലിലേക്ക് കൈമാറിയത് ജീബ്രീൽ മുഖേനയായിരുന്നു. ഒന്നൊഴികെ. അല്ലാഹുവിൽ നിന്ന് റസൂലിലേക്കുള്ള, അത്ര പ്രധാനപ്പെട്ട ഒരു നിർദ്ദേശം ജിബ്രീൽ മുഖേന നൽകുന്നതിന് പകരം അല്ലാഹു നേർക്ക് നേരെ ഇടപെടുകയായിരുന്നു. ജിബ്രീൽ (അ) പറഞ്ഞയക്കുന്നതിന് പകരം അല്ലാഹു റസൂൽ (സ്വ)നെ നേരിട്ട് സ്വയം ക്ഷണിച്ച് കൊണ്ട് പോവുകയായിരുന്നു.
നമസ്കാരം എന്ന ദിവ്യ കൽപന നടപ്പാക്കാനായിരുന്നു റസൂലിനെ മുൻനിർത്തി അല്ലാഹു ഇങ്ങനെയൊരു യാത്ര പദ്ധതി ചെയ്തത്. ആദ്യം 50 വഖ്ത്തായിരുന്നു നമസ്കാരം, കൂടുതൽ എളുപ്പമാക്കി തരാനുള്ള റസൂലിൻ്റെ അഭ്യർത്ഥനമാനിച്ച് അമ്പതിൻ്റെ പ്രതിഫലത്തോട് കൂടി അഞ്ചു നേരത്തേക്ക് മാത്രമായി ചുരുക്കുകയായിരുന്നു.
ഈ സംഭവം ഉദ്ധരിച്ചു കൊണ്ട് പണ്ഡിതന്മാർ പറയുന്നത് അമ്പത് വഖ്ത്തിൽ നിന്ന് അഞ്ച് വഖ്ത്തിലേക്ക് ചുരുക്കി എളുപ്പം കൊണ്ടുവരിക എന്നത് അല്ലാഹു നേരത്തെ തീരുമാനിച്ചത് തന്നെയായിരുന്നു. പകരം നമ്മുടെ ജീവിതത്തിൽ നമസ്കാരം എത്രമാത്രം പ്രധാനപ്പെട്ടതും പ്രതിഫലാർഹമായതുമാണ് എന്ന് ബോധപൂർവം ഈ സംഭവത്തിലൂടെ നമ്മെ പഠിപ്പിക്കുകയായിരുന്നു അതിന്റെ ഉദ്ദേശ്യം. അല്ലെങ്കിലും നമസ്കാരത്തേക്കാൾ ജീവിതത്തിന്റെ ഉദ്ദേശ്യം ചിത്രീകരിക്കുന്ന മറ്റു ഏത് കർമ്മമാണ് ഉള്ളത്.? നമസ്ക്കാരമാണ് യഥാർത്ഥ ജീവിതം. ബാക്കിയെല്ലാം കേവല ചലനങ്ങൾ മാത്രമാണ്.
എന്നാൽ നമ്മുടെ ജീവിതത്തിലോ…? നേർ വിപരീതമായല്ലേ നാം നമസ്കാരത്തെ സമീപിക്കാറുള്ളത്? മറ്റെല്ലാ ഇടപാടുകൾക്കും ശേഷം, നമുക്ക് സമയമുള്ള നേരങ്ങളിൽ മാത്രമല്ലേ നാം നമസ്കാരത്തിനായി തയാറെടുക്കാറുള്ളൂ..? നമസ്കാരത്തെ മുൻഗണനയായി കണ്ട് നമ്മുടെ മറ്റു ബാധ്യതകളും തിരക്കുകളിലും ഏർപ്പെടുന്നതിന് പകരം മറ്റു ദിനചര്യകൾക്ക് മുൻഗണന നൽകി നമസ്കാരത്തോട് പക്ഷപാതിത്വം കാണിക്കുകയാണ് നാം. നമ്മുടെ യഥാർത്ഥ ജീവിതം നമസ്കാരത്തിന് ചുറ്റും കറങ്ങുന്നതിന് പകരം നമസ്കാരം നമ്മുടെ ജീവിതത്തിലെ തിരക്കുകൾക്കും മറ്റും ചുറ്റി കറങ്ങികൊണ്ടിരിക്കുകയാണ്. നമ്മൾ ക്ലാസിലാണെങ്കിൽ, ക്ലാസ് കഴിഞ്ഞതിന് ശേഷം ആലോചിക്കേണ്ട ഒന്ന് മാത്രമാണ് നമുക്ക് നമസ്ക്കാരം. ഇനി നമ്മൾ ഷോപ്പിങ്ങിലാണെങ്കിൽ ഏറ്റവും ചെറിയ വിലയിൽ, ഏറ്റവും വലിയ ഓഫറിൽ സാധനങ്ങൾ വാങ്ങിക്കൂട്ടിയതിന് ശേഷം മാത്രമാണ് നമസ്കാരത്തെ പറ്റി നമ്മൾ ആലോചിക്കുന്നത് പോലും. ഒരു കായിക മത്സരം കാണാൻ വേണ്ടി മാത്രം അല്ലാഹുവിന് മുന്നിൽ കീഴ്വഴങ്ങുക എന്ന മർമ്മ പ്രധാനമായ ജീവത ദൗത്യം പോലും നാം വിസ്മരിച്ചു പോവുന്നുവെങ്കിൽ നമുക്ക് കാര്യമായി എന്തോ പ്രശ്നമുണ്ട് എന്നാണ് സ്വയം മനസ്സിലാക്കേണ്ടത്.
നമസ്കാരം കൃത്യമായി നിർവഹിക്കുന്നതിൽ അശ്രദ്ധ കാണിക്കുന്നവരോട് ഇത്രയുമാണ് പറയാനുള്ളത്. എന്നാൽ ചിലർ അവരുടെ ജീവിതത്തിൽ നിന്ന് നമസ്കാരത്തെ പൂർണ്ണമായി അടർത്തിമാറ്റിയിരിക്കുന്നു. അഥവാ നമസ്കരിക്കാറേയില്ല അവർ. അവർ മനസ്സിലാക്കാതെ പോയത്- വ്യഭിചരിച്ചത് കാരണം നിങ്ങൾ അവിശ്വാസിയായി മാറും എന്ന് അഭിപ്രായപ്പെട്ട ഒരു ഇസ്ലാമിക പണ്ഡിതനുമില്ല, മോഷണം കാരണമോ മദ്യപാനമോ ലഹരി ഉപയോഗം കാരണമോ നിങ്ങൾ അവിശ്വാസിയായി മാറും എന്ന് അഭിപ്രായപ്പെട്ട ഒരു ഇസ്ലാമിക പണ്ഡിതനുമില്ല. മറ്റൊരാളെ അന്യായമായി വധിച്ചത് കാരണവും ഒരാളും അവിശ്വാസിയായി മാറുന്നില്ല. എന്നാൽ നമസ്കാരത്തിൻ്റെ കാര്യത്തിൽ – ബോധപൂർവ്വം നമസ്കാരം ഉപേക്ഷിച്ചവൻ പിന്നീടങ്ങോട്ട് വിശ്വാസിയല്ല, അവൻ അവിശ്വാസിയാണെന്ന് ചില പണ്ഡിതൻമാർ അഭിപ്രായപ്പെടുന്നു. അവർ തെളിവായി ഉദ്ധരിക്കുന്ന റസൂലിൽ നിന്നുളള ഹദീസ് ഇങ്ങനെയാണ്: “വിശ്വാസികളും ആവിശ്വാസികളും തമ്മിലുള്ള വ്യത്യാസം നമസ്ക്കാരത്തിന്റെ കാര്യത്തിലാണ്. അതുകൊണ്ട് ആരെങ്കിലും നമസ്ക്കാരം ഉപേക്ഷിച്ചാൽ അവൻ അവിശ്വാസിയായി.”
അത്ര ഗൗരവത്തിലാണ് നമസ്ക്കാരം ഉപേക്ഷിക്കുന്നവരെ റസൂൽ അഭിസംബോധന ചെയ്തത്. ശൈത്താൻ ചെയ്ത തെറ്റ് എന്തായിരുന്നു എന്ന് ഒരു നിമിഷം ആലോചിച്ചു നോക്കൂ… ഒരിക്കൽ പോലും അല്ലാഹുവിൽ വിശ്വസിക്കാതിരുന്നിട്ടില്ല. പകരം ഒരു സുജൂദ്…ഒരൊറ്റ സുജൂദ് ചെയ്യാൻ മാത്രമാണ് വിസമ്മതിച്ചത്. അല്ലാഹുവിന്റെ മുന്നിൽ നാം ചെയ്യാൻ വിസമ്മതിക്കുന്ന സുജൂകളുടെ എണ്ണം എത്രയാണെന്ന് സങ്കൽപ്പിച്ചു നോക്കൂ…
അത്തരം വിസ്സമതങ്ങളുടെ കാര്യഗൗരവത്തെ പറ്റിയും നമസ്ക്കാരത്തെ എത്ര നിസ്സാരമായാണ് നാം അവഗണിച്ചു കളയുന്നത് എന്നുതും നാം ആലോചിക്കണം. വിചാരണനാളിൽ മനുഷ്യന്റെ അമലുകളിൽ ഒന്നാമത് ചോദ്യം ചെയ്യപ്പെടുന്നത് നമസ്ക്കാരമായിട്ടും, അതേ നമസ്ക്കാരത്തിന് നമ്മുടെ ജീവിതത്തിലെ സ്ഥാനം അവസാനം മാത്രമായി പോയല്ലോ. റസൂൽ (സ്വ) പറയുന്നു: “വിചാരണനാളിൽ മനുഷ്യന്റെ പ്രവൃത്തികളിൽ ഒന്നാമത് ചോദ്യം ചെയ്യപ്പെടുന്നത് നമസ്ക്കാരത്തെ കുറിച്ചായിരിക്കും. അത് മികച്ചതാണെങ്കിൽ ബാക്കിയുള്ള കർമ്മങ്ങളും മികച്ചതായിരിക്കും. അതല്ല നമസ്കാരം മോശമാണെങ്കിൽ അവൻ പരാജയപെട്ടു”.
അന്നത്തെ ദിവസം സ്വർഗ്ഗവകാശികൾക്ക് നരകാവകാശികളോടുള്ള ചോദ്യം അവരുടെ നരക പ്രവേശനത്തിന്റെ കാരണത്തെ കുറിച്ചായിരിക്കും. വിശുദ്ധ ഖുർആൻ അടിവരയിടുന്നു: സ്വർഗ്ഗാവകാശികൾ ചോദിക്കും: “നിങ്ങളെ ഈ കൊടിയ നരകത്തില്‍ പ്രവേശിപ്പിച്ചത് എന്താണ്? അവർ (നരകഅവകാശികൾ) പറയും: “ഞങ്ങള്‍ നമസ്കരിക്കുന്നവരുടെ കൂട്ടത്തിലായിരുന്നില്ല.”
“ഞങ്ങള്‍ നമസ്കരിക്കുന്നവരുടെ കൂട്ടത്തിലായിരുന്നില്ല” എന്നും “ഞങ്ങള്‍ കൃത്യ സമയത്ത് നമസ്ക്കാരം നിർവഹിച്ചിരുന്നില്ല” അല്ലെങ്കിൽ “ഞങ്ങളുടെ ജീവിതത്തിൽ നമസ്ക്കാരത്തിന് ഒട്ടുമേ മുൻഗണന ഉണ്ടായിരുന്നില്ല” എന്നുമൊക്കെ പറഞ്ഞു കരയുന്നവരിൽ നമ്മുടെ കൂട്ടത്തിൽ ആരൊക്കെയുണ്ടാവും.?
ക്ലാസിലോ ജോലി സ്ഥലത്തോ മറ്റോ ആവുമ്പോൾ ഒഴിവാക്കാൻ പറ്റാത്ത ആവശ്യങ്ങളുള്ളപ്പോൾ നാം അതിനായി സമയം കണ്ടെത്തും. നമുക്ക് ഒരു പരീക്ഷ ഉണ്ടെങ്കിൽ വിട്ടു പോവാതെ നാം അതിൽ പങ്കെടുക്കും. എന്തിനാണ് ആ സംഗതി ചെയ്യുന്നത് എന്ന ചോദ്യം പോലും അപ്രസക്തമായിരിക്കും. അത്രമാത്രം ഒഴിച്ചുകൂടാൻ പറ്റാത്ത സംഗതിയായിരിക്കും അത്. എന്തുകൊണ്ടാണ് നമസ്കാരത്തിന് ഇങ്ങനെയൊരു മുൻഗണന നാം നൽകാത്തത്.
വീടിന് പുറത്തോ കോളേജിലോ മറ്റു ജോലി തിരക്കുകകളിലോ ആയത് കാരണം നമസ്ക്കരിക്കാൻ സമയമില്ല എന്ന് പറയുന്ന ധാരാളം ആളുകളുണ്ട്. എന്നാൽ കോളേജിൽ ആയത് കൊണ്ടോ മറ്റ് ജോലിതിരക്ക് കാരണമോ ബാത്ത് റൂമിൽ പോവാൻ സമയം കിട്ടുന്നില്ല എന്ന് ആരെങ്കിലും ഇതുവരെ പറഞ്ഞിട്ടുണ്ടോ..? കിടന്നുറങ്ങുന്ന സമയത്ത് ഫജ്റിൻ്റെ സമയമായാൽ കിടക്ക വിട്ട് പോവുന്നതിന് പകരം കിടന്നുറങ്ങുന്ന അതേ നമ്മൾ കിടക്കയിൽ ആയിരിക്കുമ്പോൾ ബാത്ത് റൂമിലേക്ക് പോവേണ്ട ആവശ്യമുണ്ടായാൽ പോവാതിരിക്കാറില്ലലോ..?
ഇതൊരു തമാശയായി തോന്നിയേക്കാം. പക്ഷെ യഥാർത്ഥത്തിൽ നമ്മുടെ ശരീരത്തിൻ്റെ ആവശ്യങ്ങൾക്കാണ് ആത്മാവിൻ്റെ ആവശ്യങ്ങളേക്കാൾ മുൻഗണന അർപ്പിക്കുന്നത്. നമ്മൾ ശരീരത്തിന് ഭക്ഷണം നൽകി പോറ്റുകയും ആത്മാവിനെ ഊട്ടാൻ മറക്കുകയും ചെയ്യുന്നു. കാരണം ശരീരത്തിന് ഭക്ഷണം ലഭിച്ചില്ലെങ്കിൽ ജീവൻ നിലയ്ക്കുമെന്ന് നമുക്ക് അറിയാം. അതു കൊണ്ട് ശരീരത്തിൻ്റെ വിശപ്പ് മാറ്റുകയും ആത്മാവിൻ്റെ പട്ടിണി പരിഗണിക്കാതിരിക്കുകയും ചെയ്യുന്നു. നമസ്കാരം ഉപേക്ഷിക്കുന്നതോട് കൂടി ആത്മാവ് പടിപടിയായി മരണമടയുന്നു. അതിനേക്കാൾ നാം മനസ്സിലാക്കേണ്ട വിരോധാഭാസം – ശരീരം താൽക്കാലികവും അൽപ്പായുസുള്ളതും ആത്മാവ് മരണമില്ലാത്തതും ശ്വാശ്വതമായതുമാണ്.
വിവ: ടി.എം ഇസാം