Current Date

Search
Close this search box.
Search
Close this search box.

മുഹർറം, വിമോചനം, നോമ്പ്

ഭൂമിശാസ്ത്രപരമായും രാഷ്ട്രീയമായും ഇസ്‌ലാമിക ലോകം വികസിച്ചു കഴിഞ്ഞപ്പോൾ ഉയർന്ന ഒരു ചർച്ചയായിരുന്നു ഒരു സ്ഥിരം കലണ്ടർ വേണമെന്നത്. ചന്ദ്രവർഷ കലണ്ടറും 12മാസങ്ങളും ഉണ്ടെങ്കിലും വാർഷിക കാലഗണന സുസ്ഥിരമായിരുന്നില്ല. ഇസ്ലാമിക കലണ്ടർ ഏതു സംഭവത്തെ അടിസ്ഥാനമാക്കി രൂപപ്പെടണം എന്ന ചർച്ചയായി. പ്രവാചകന്റെ ജനനം, മരണം, പ്രവാചകത്വം ലഭിച്ചത്, മക്ക വിജയം അങ്ങിനെ ഒരുപാടു നാഴികക്കല്ലുകൾ ഉണ്ട്. പ്രവാചകന്റെ രണ്ടാം പിൻഗാമി ഉമറിന് ഏതു സംഭവമാകണം എന്നതിൽ ഒട്ടും ആശയക്കുഴപ്പം ഉണ്ടായിരുന്നില്ല. എല്ലാ സംഭവങ്ങൾക്കും അടിസ്ഥാനഹേതുവും വിശ്വാസി സമൂഹത്തിന്റെ ഉരക്കല്ലുമായ ഹിജ്‌റ – മക്കയിൽ നിന്ന് മദീനയിലേക്ക് വിശ്വാസികൾ സ്വയം പറിച്ചുനട്ട അനുഭവം – തന്നെയായിരിക്കണമത്.

ശത്രുപീഡനങ്ങൾ ഒഴിവാക്കുവാൻ മക്കയിൽ നിന്ന് മദീനയിലേക്ക് വിശ്വാസികൾ ഒറ്റയൊറ്റയായി രഹസ്യമായാണ് അന്ന് പലായനം ചെയ്തത്. ഉമറൊഴികെ. മദീനയിലേക്ക് പുറപ്പെടാൻ ഒരുങ്ങിയ ഉമർ ഖുറൈശി പ്രമാണിമാർ ഒരുമിച്ചിരിക്കുന്ന ഹറം പരിസരത്തേക്ക് വന്നു. കഅബ ത്വവാഫ് ചെയ്തു. മഖാമു ഇബ്രാഹിമിന് പിന്നിൽ നമസ്കരിച്ചു. ശേഷം ഇതൊക്കെ നോക്കി നിൽക്കുന്ന ഖുറൈശി പ്രമാണിമാരോടായി ഉറക്കെ വിളിച്ചു പറഞ്ഞു: “ഉമ്മാക്ക് മകൻ വേണ്ടെന്ന്, മക്കൾക്ക് തന്ത വേണ്ടെന്ന്, കെട്ടിയവൾക്ക് കെട്ടിയോൻ വേണ്ടെന്ന് ആരെങ്കിലും തീരുമാനിച്ചിട്ടുണ്ടെങ്കിൽ ഈ താഴ് വരയുടെ പിന്നിലേക്ക് വാ.” അവരാരും അനങ്ങിയില്ല.

പ്രവാചകന്റെ ഹിജ്‌റയിൽ ഏറ്റവും മികച്ചു നിൽക്കുന്ന ഒരനുഭവമാണ് സുറാഖക്ക് ലഭിച്ച സമ്മാന വാഗ്ദാനം. ഒരുമിച്ചു പലായനം ചെയ്യുന്ന പ്രവാചകനും അബൂബക്കറും താണ്ടിയ അപരിചിത വഴികൾ പിന്തുടർന്ന് കുതിരയോടിച്ച സുറാഖയുടെ ഒരൊറ്റ ലക്ഷ്യം ഒറ്റുകൊടുത്ത് വൻപാരിതോഷികം നേടലായിരുന്നു. പ്രവാചകന്റെ അടുത്തുവരെ എത്തിയ സുറാഖക്ക് പക്ഷെ പിടിക്കാൻ സാധിച്ചില്ല. വിശ്വാസികളുടെ ഓരോ കടുത്ത പരീക്ഷണത്തിനും അവസാനഘട്ടത്തിൽ എത്തുന്ന ദൈവസഹായം അയാളെ തടഞ്ഞു. നിരാശനായി തിരിച്ചുപോവുന്ന സുറാഖയുടെ മനസ്സിൽ അചിന്തനീയമായ ഒരു പാരിതോഷികം പ്രവാചകൻ ഇട്ടുകൊടുത്തു. “സുറാഖ, കിസ്രാ ചക്രവർത്തിയുടെ രാജകീയ വളകൾ നിന്റെ കയ്യിൽ അണിഞ്ഞാൽ എങ്ങനെയുണ്ടാവും?” വധശ്രമത്തിൽ നിന്ന് രക്ഷപെട്ട് , പിടികൊടുക്കാതിരിക്കാൻ അപരിചിത വഴികൾ താണ്ടി പോകുന്നയാളാണ് ഇത് പറയുന്നത്. തീർത്തും പ്രതികൂലമായ സാഹചര്യത്തിലും ശോഭനമായ ഭാവിയെക്കുറിച്ചു ഒരു നേതൃത്വം പകർന്നു കൊടുക്കുന്ന കാഴ്ചപ്പാടായിരുന്നു ആ പ്രവചനം. പ്രവാചകന്റെ ജീവിതത്തിൽ അതു പുലർന്നില്ല. സുറാഖയുടെ ജീവിതത്തിൽ പുലർന്നു. ഉമറിന്റെ ഭരണകാലത്ത് പേർഷ്യ (ഇന്നത്തെ ഇറാഖും ഇറാനും) കീഴടങ്ങി. രാജകൊട്ടാരത്തിലെ സ്വത്തുക്കൾ പൊതുഖജനാവിലേക്ക്. ഉമർ സുറാഖയെ വിളിച്ചു വരുത്തി. പേർഷ്യൻ ചക്രവർത്തി കിസ്രായുടെ രാജകീയ ഉടയാടകളൂം വളകളും കിരീടവും സ്വന്തം കൈകൾ കൊണ്ട് വയസ്സനായ സുറാഖയെ അണിയിച്ചു ഉമർ വിതുമ്പി, “ബനീ മാലികിലെ ഈ കാട്ടറബിയുടെ തലയിൽ കിസ്രായുടെ കിരീടം.. യാ അല്ലാഹ്..”. കണ്ടുനിന്നവർ കണ്ണീർ തൂകി. അതെ, ഹിജ്‌റയായിരുന്നു വിമോചനത്തിന് നിദാനം. മുഹറം മാസത്തിലൂടെയാണ് അതിന്റെ അനുസ്മരണം കടന്നു പോവുന്നത്.
***

നടന്നതും നടക്കാനിരിക്കുന്നതുമായ വിമോചനാത്മക ഹിജ്‌റകളുടെ ഓർമപ്പെടുത്തലാണ് മുഹറം. ആ ഓർമ റസൂൽ (സ) പകർന്നുതരുന്ന ഒരു സന്ദര്ഭമുണ്ട്. പ്രവാചകൻ മദീനയിൽ വന്നപ്പോൾ അവിടുത്തെ സംഘടിത മതസമൂഹമായ ജൂതന്മാരുടെ ആചാരാനുഷ്ടാനങ്ങൾ പ്രത്യേകം നിരീക്ഷിച്ചു. ഖുർആന് മുൻപ് അവതരിച്ച വേദങ്ങളുടെ ആളുകളാണ്. വിശ്വാസപരമായി തന്നോട് ഏറ്റവും അടുത്തു നിൽക്കുന്നവർ. പ്രായോഗികമായി വേദത്തിൽ നിന്ന് ഏറ്റവും അകന്നവരും തന്നോട് ശത്രുത പുലർത്തിയവരും. ലഭിച്ച വേദോപദേശങ്ങളിൽ നിന്നകന്ന് സ്വയംനിർമിത ജീവിതശൈലിയിലും അത്യാചാരങ്ങളിലും കഴിയുന്ന മുൻവേദക്കാരിൽ പുതുവേദക്കാരായ തന്റെ സമൂഹം അനുകരണങ്ങൾ കണ്ടെത്താനുള്ള സാധ്യതകളിലെല്ലാം പ്രവാചകൻ ഇടപെട്ടു. മുഹറം പത്തിന് നോമ്പെടുക്കൽ മക്കയിൽ വച്ച് ശീലിച്ചതാണ് മുസ്ലിംകൾ. പൂർവപിതാവ് ഇബ്രാഹിമിന്റെ ചില ശേഷിപ്പുകൾ വ്യക്തതയില്ലാത്ത ആചാരങ്ങളായി മക്കക്കാർ കൊണ്ടുനടന്നിരുന്നു. മദീനയിൽ ജൂതന്മാർ മുഹറം പത്തിന് നോമ്പെടുക്കുന്നു. കാരണം തിരക്കിയപ്പോൾ അവരുടെ പൊങ്ങച്ചം, “ഞങ്ങളുടെ പ്രവാചകൻ മൂസയെ അല്ലാഹു ഫറോവയിൽ നിന്ന് മോചിപ്പിച്ചതിന്റെ സ്മരണക്കാന് ഞങ്ങൾ നോമ്പെടുക്കുന്നത്” പ്രവാചകന്റെ പ്രതികരണമാണ് ശ്രദ്ധേയം, “നിങ്ങളെക്കാൾ മൂസയോട് ബന്ധമുള്ളത് ഞങ്ങൾക്കാണ്. അടുത്ത വര്ഷം നമ്മൾ ഒൻപതിനും കൂടി നോമ്പെടുക്കും” ജൂത ആചാരങ്ങളോട് വ്യത്യസ്തമാവുക എന്നത് ഈ ഓര്മപ്പെടുത്തലിന്റെ ഒരു പ്രധാന താല്പര്യമായിരിക്കാം. അതോടൊപ്പം ഒരു സുപ്രധാന വിമോചന സന്ദേശം ഇതിൽ അടങ്ങിയിട്ടുണ്ട്. വിശ്വാസപരമായും ദൗത്യ നിർവഹണത്തിലും മൂസയോടും അദ്ദേഹത്തിൻറെ സമൂഹത്തോടും കൂടുതൽ ബന്ധപ്പെട്ടിരിക്കുന്ന മുസ്‌ലിം ഉമ്മത്തിനുള്ള വിമോചന പാഠം.

മൂസയുടെ വിമോചന ദൗത്യമാണ് ഖുർആനിൽ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെട്ട മാനവദൗത്യം. വിവിധ ആങ്കിളുകൾ, സമീപനങ്ങൾ, നടപടികൾ ഒക്കെയായി പത്തിലധികം വിവരണങ്ങൾ കാണാം. മൂസയുടെ പേര് ഖുർആൻ നൂറിൽ പരം തവണ പരാമര്‍ശിക്കുന്നു. ഫറോവയോളം അഹന്തയും അക്രമവും പുലർത്തിയ വേറൊരു സ്വേച്ഛാധിപതിയും ചരിത്രത്തിൽ ഉണ്ടായിട്ടില്ല. രജാവ് മാത്രമല്ല, നിങ്ങളുടെ റബ്ബും ഇലാഹും ഞാൻ തന്നെയാണെന്ന അവകാശവാദം വേറൊരു ഫാഷിസ്റ്റും നടത്തിയിട്ടില്ല. അതുപോലെ അധികാരത്തിന്റെ പീഡനത്തിലും പ്രീണനത്തിലും ഇത്രയധികം കീഴടങ്ങിയ വേറൊരു ജനതയുടെ ചരിത്രവും വേറെയില്ല. അങ്ങിനെ നോക്കുമ്പോള്‍ ഏതു കാലത്തെ ദുർബലർക്കും എത്രവലിയ ഫാഷിസ്റ്റുകളിൽ നിന്നും വിമോചനം നേടാനുള്ള പാഠം മൂസയുടെ വിമോചന ചരിത്രം പകർന്നു നൽകുന്നുണ്ട്. ഈ വിവരണങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് ഫറോവയുടെ സംഹാരത്തിൽ നിന്ന് മൂസയെയും കൂടെ നിന്ന ചെറുസംഘത്തെയും രക്ഷിക്കുന്ന രംഗം.

മൂസയെയും ചെറുസംഘത്തെയും പിടികൂടി ഉന്മൂലനം ചെയ്യുക എന്ന അവസാന തീരുമാനത്തിലെത്തിയ ഫറോവ നേരിട്ട് തന്നെ പട നയിക്കുകയാണ്. എല്ലാ വരേണ്യരും മൂസയുടെ സമൂഹത്തിൽ നിന്ന് തന്നെയുള്ള പട്ടാളക്കാരും വേട്ടക്ക് കൂടെയുണ്ട്. മൂസ തന്റെ ചെറുസമൂഹത്തെ കൂട്ടി കടൽക്കരയിലെത്തി. പിന്നിൽ ഫറോവയുടെ സർവ്വായുധ സർവ്വാധികാര സംഘവും. കൂടെയുള്ള വിശ്വാസികൾക്ക് പോലും ആത്മവിശവസം ചോർന്നുപോയി, “നമ്മൾ പിടിക്കപ്പെട്ടത് തന്നെ” എന്ന വിലാപം. മോചനവഴിയൊന്നും മുന്നിൽ കാണുന്നില്ലെങ്കിലും അല്ലാഹു കൂടെയുണ്ട് എന്ന ഉറച്ച വിശ്വാസം ഉൾക്കൊണ്ട് മൂസ ഉറക്കെ പറഞ്ഞു, “അല്ലല്ല, എന്റെ കൂടെ എന്റെ നാഥനുണ്ട്, അവൻ എനിക്ക് മോചനവഴി കാണിക്കും.” നിങ്ങളുടെ നാഥനെ നിങ്ങൾക്ക് നഷ്ടപ്പെട്ടോ എന്ന ചോദ്യം അതിലുണ്ട്. ആ പ്രഖ്യാപനത്തിനു ശേഷമാണ് ആർത്തിരമ്പുന്ന കടലിൽ തന്റെ കയ്യിലെ ഉണങ്ങിയ ദണ്ഡ് അടിക്കുവാൻ കല്പന വരുന്നത്. തുടർന്ന് തുറന്നു കിട്ടിയ പാത അശരണർക്ക് മോചനമാർഗവും അക്രമികൾക്ക് മരണഗർത്തവുമായി.

മൂസക്കും മുഹമ്മദിനും ശേഷം അമാനുഷികതകൾ അടങ്ങിയ ദണ്ഡുകൾ വിശ്വാസികളുടെ കയ്യിലുണ്ടാവില്ല. അമാനുഷികതകളിലല്ല, പ്രയത്നങ്ങളിലാണ് പരിഹാരം എന്നതാണ് ഖുർആൻ പകർന്നു തരുന്നത്. നിലപാടുകളും പ്രഖ്യാപനങ്ങളും പ്രവർത്തനങ്ങളുമാണ് ആവശ്യം. ഏതു ഫാഷിസ്റ്റ് പരിവാരത്തിന്റെ ഉന്മൂലന ശ്രമങ്ങളിൽ നിന്നും രക്ഷ നേടാം. മൂസ നേതൃത്വമാണ്. വടി സാധ്യമായ വിഭവങ്ങളാണ്. അടി സാധ്യമായ പ്രവർത്തനങ്ങളാണ്. കൊന്നു തിന്നും, പൗരത്വം നഷ്ടപ്പെടും, രാഷ്ട്രീയ ഉന്മൂലനം ചെയ്യും… എന്നൊക്കെ അധികാരം കയ്യിലേന്തിയ ഫാഷിസ്റ്റ് ഫറോവമാർ ആക്രോശിക്കുമ്പോൾ, “അല്ലേയല്ല, രക്ഷാമാർഗം അല്ലാഹുവാണ് നിശ്ചയിക്കുന്നത്” എന്ന് ആത്മധൈര്യം പകർന്നുതരുന്ന നേതൃത്വങ്ങൾ വേണം. ചുറ്റും കടലാണെങ്കിലും തുറന്നു കിട്ടിയ വഴിയിലൂടെ നേതൃത്വത്തെ പിന്തുടരുന്ന അണികൾ വേണം. അങ്ങിനെ മുന്നോട്ടുപോവുമ്പോൾ ഫാഷിസ്റ്റ് ഫറോവമാർ മുങ്ങിനശിക്കാതെ തരമില്ല. ചില മുസ്ലിം സംഘടനകൾ കയ്യിലുള്ള ഉണക്ക ദണ്ഡുകൾ പ്രയോഗിച്ചപ്പോൾ അസമിലെ പൗരത്വനിഷേധ ഭീഷണി ചെറുക്കുന്നതിൽ ഫലം കിട്ടിയത് ചെറിയൊരു ഉദാഹരണം. ഈ ഉന്മൂലന ഭീഷണിയും ചെറുത്തുനിൽപും ആവർത്തിക്കുന്നത് കൊണ്ടുകൂടിയാണ് മൂസക്ക് ഞങ്ങളോടാണ് കൂടുതൽ ബന്ധമുള്ളതെന്നു പ്രവാചകൻ പറഞ്ഞിരിക്കുക. മുഹറം വിമോചന ചരിത്രത്തിലെ മറ്റൊരു സുപ്രധാന അധ്യായമായി തിളങ്ങി നിൽക്കുന്നു പ്രവാചകന്റെ പൗത്രന്‍ ഹുസൈന്റെ വിമോചന സമരം. അടിച്ചേൽപിക്കപ്പെട്ട ഏകാധിപത്യത്തിനെതിരെ സുധീരം പടനയിച്ച സ്വർഗീയ കുമാരനെ കൂടെനിന്നവർ കൊലക്ക് കൊടുക്കുകയും നരഭോചികൾ വേരറുക്കാൻ ശ്രമിക്കുകയും ചെയ്ത കർബല ഒരുഭാഗത്ത് ഏറെ വളച്ചൊടിക്കുകയും മറുഭാഗത്ത് കപടവിലാപങ്ങളിലൂടെ പാപഭാരം ഇറക്കുന്ന ആത്മപീഡകൾ അരങ്ങുതകർക്കുകയുമാണ്.
***

മനുഷ്യ വ്യക്തിത്വത്തെ സ്വയം വിമോചിപ്പിക്കുന്ന അനുഷ്ടാനമാണ് നോമ്പ്. മനുഷ്യനിലെ അടിസ്ഥാന ചോതനകളെ നിയന്ത്രിച്ചു സ്വയം ശക്തനാകുവാൻ പ്രാപ്തനാക്കുന്ന കർമം. വയറിന്റെ വിശപ്പും ലൈംഗിക ആസക്തിയും ദിവസം പകുതിയിലധികം സമയം നിയന്ത്രിക്കുന്നതിലൂടെ മനുഷ്യൻ അത്യാഗ്രഹങ്ങളെ നിഗ്രഹിക്കുകയും ആഗ്രഹങ്ങളുടെ അടിമയാകാതെ ഉടമയാകുകയും ചെയ്യുന്നു. ദൈവപ്രീതി മാത്രം കാംക്ഷിച്ചു തനിക്കും ദൈവത്തിനും മാത്രമറിയാവുന്ന ഈ കർമം സ്വാഭീഷ്ടം ചെയ്യുന്നതിലൂടെ എല്ലാവിധ അടിമത്തങ്ങളിൽ നിന്നും മനുഷ്യൻ മോചിതനാവുകയായി. വിമോചന ചരിതങ്ങളുടെ ദിനമായ ആശൂറായിലും മനുഷ്യവിമോചന മാർഗദർശിയായ ഖുർആൻ അവതരിച്ച റമദാൻ മാസം മുഴുവനും വ്യക്തിത്വ വിമോചനാത്മക നോമ്പാഘോഷം സമ്മാനിച്ചത് എത്ര കൗതുകകരം!

???? കൂടുതല്‍ വായനക്ക് വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ … ????: https://chat.whatsapp.com/EwN6Ty3kPZe7ZSFRGTsaRU

Related Articles