ജാമിദ ടീച്ചര്‍: ‘ശൗത്വ്’ എന്ന തോട്ടത്തില്‍ നബി അനുചരന്മാരെ മാറ്റി നിര്‍ത്തി, ഒറ്റക്ക് നില്‍ക്കുന്ന ഒരു പെണ്ണിന്റെ അടുത്തേക്ക് പോയി, ആ പെണ്ണിന്റെ ദേഹത്ത് കൈവെച്ചു. പെണ്ണ് എതിര്‍ത്തു… തുടര്‍ന്ന് അനുചരന്‍മാരോട് വീട്ടില്‍ കൊണ്ടുപോയി വിടാന്‍ പറഞ്ഞത്രെ.. !
ഹാരിസ് മദനി: ഇതില്‍ ടീച്ചര്‍ പറഞ്ഞതില്‍ പലതും കള്ളമാണ്. ഇവിടെ ആ പെണ്ണ് ഒറ്റക്കായിരുന്നു, പ്രവാചകന്‍ അവളുടെ അടുത്തേക്ക് ചെന്നതായിരുന്നുവെന്നതും ടീച്ചറുടെ കണ്ടുപിടുത്തമാണ്. ഈ ഹദീഥ് യഥാര്‍ത്ഥ രീതിയില്‍ ടീച്ചര്‍ മനസ്സിലാക്കിയില്ല.
ആ ഹദീഥ് ഇങ്ങനെയാണ്:
عَنْ أَبِي أُسَيْدٍ رَضِيَ اللَّهُ عَنْهُ قَالَ : خَرَجْنَا مَعَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حَتَّى انْطَلَقْنَا إِلَى حَائِطٍ، يُقَالُ لَهُ : الشَّوْطُ. حَتَّى انْتَهَيْنَا إِلَى حَائِطَيْنِ، فَجَلَسْنَا بَيْنَهُمَا، فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ” اجْلِسُوا هَاهُنَا “. وَدَخَلَ وَقَدْ أُتِيَ بِالْجَوْنِيَّةِ، فَأُنْزِلَتْ فِي بَيْتٍ فِي نَخْلٍ فِي بَيْتٍ أُمَيْمَةُ بِنْتُ النُّعْمَانِ بْنِ شَرَاحِيلَ، وَمَعَهَا دَايَتُهَا حَاضِنَةٌ لَهَا، فَلَمَّا دَخَلَ عَلَيْهَا النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ” هَبِي نَفْسَكِ لِي “. قَالَتْ : وَهَلْ تَهَبُ الْمَلِكَةُ نَفْسَهَا لِلسُّوقَةِ ؟ قَالَ : فَأَهْوَى بِيَدِهِ يَضَعُ يَدَهُ عَلَيْهَا لِتَسْكُنَ، فَقَالَتْ : أَعُوذُ بِاللَّهِ مِنْكَ. فَقَالَ : ” قَدْ عُذْتِ بِمَعَاذٍ “. ثُمَّ خَرَجَ عَلَيْنَا، فَقَالَ : ” يَا أَبَا أُسَيْدٍ، اكْسُهَا رَازِقِيَّتَيْنِ ، وَأَلْحِقْهَا بِأَهْلِهَا “.
ഞങ്ങള്‍ നബി (സ്വ) യോടൊപ്പം ഒരു യാത്ര പുറപ്പെട്ടു. ‘ശൗത്വ്’ എന്ന് പേരുള്ള ഒരു തോട്ടത്തില്‍ ഞങ്ങളെത്തി. ഞങ്ങള്‍ അവിടെ ഇരിക്കുമ്പോള്‍ നബി (സ്വ) ആ തോട്ടത്തില്‍ ഉള്ള ഒരു വീട്ടിലേക്ക് പോയി. നബി ആ വീട്ടില്‍ പ്രവേശിച്ചപ്പോള്‍, ‘ജൗനിയ്യ’ എന്ന ഗോത്രത്തിലെ ഒരു പെണ്ണിനെ നബിയുടെ അരുകിലേക്ക് കൊണ്ടുവരപ്പെട്ടു. (ടീച്ചര്‍ പറഞ്ഞത് ആരുമില്ലാ എന്ന് ബോധ്യപ്പെട്ടപ്പോള്‍ അവളുടെ അടുത്തേക്ക് ചെന്നു എന്നാണ്. നബിയുടെ മുന്നിലേക്ക് ആ പെണ്ണിനെ കൊണ്ടു വരികയാണ് ഉണ്ടായത്.) അങ്ങനെ ആ വീട്ടില്‍ ആ പെണ്ണിനെ ഇരുത്തി. അവള്‍ ഉമൈമത്ത് ബിന്‍ത് നുഅമാന്‍ ബിന്‍ ശറാഹീല്‍ ആയിരുന്നു. അവളുടെ കൂടെ അവളുടെ രക്ഷിതാവ് ആയിരുന്ന ഒരു സ്ത്രീയും ഉണ്ടായിരുന്നു. ( ടീച്ചര്‍ പറഞ്ഞത് ആ പെണ്ണ് ഒറ്റക്കായിരുന്നു എന്നാണ്.) നബി പറഞ്ഞു: നിന്നെ എനിക്ക് സമ്മാനമായി നല്‍കണം. (എന്തിനാണ് പ്രവാചകന്‍ അങ്ങനെ പറഞ്ഞത്?
ആ പെണ്ണ് വലിയ ഒരു കുടുംബത്തില്‍ പെട്ട, രാജകീയമായി ജീവിക്കുന്ന ഒരാളായിരുന്നു. അങ്ങനെയുള്ള ഒരാളോട് സംസാരിക്കേണ്ടത് അവരുടെ സ്ഥാനം വകവെച്ചു കൊടുത്തുകൊണ്ടാണ്. ആ കാര്യം യുക്തിവാദികള്‍ക്ക് അറിയില്ല എങ്കിലും, നബി തങ്ങള്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് ആ പെണ്ണിനോട് അങ്ങനെ സംസാരിച്ചത്). ഉടനെ ആ പെണ്ണ് ചോദിച്ചു: ഒരു ആട്ടിടയന് ഒരു പെണ്ണ് അവളുടെ ശരീരം എങ്ങനെ സമ്മാനിക്കും? ഉടനെ നബി ആ പെണ്ണിനെ സമാധാനിപ്പിക്കാന്‍ വേണ്ടി നബി തങ്ങളുടെ കൈയ്യില്‍ പെണ്ണിന്റെ ശരീരത്തില്‍ വച്ചു. (ബുഖാരി: 5255)
( ടീച്ചര്‍ പറയുന്നത് ഒരു പെണ്ണിനെ ഒറ്റയ്ക്ക് കിട്ടിയാല്‍ എങ്ങനെ കൈകാര്യം ചെയ്യാം എന്ന് നബി പഠിപ്പിച്ചു എന്നുള്ളതാണ്. ടീച്ചര്‍ ഈ പെണ്ണ് ആരായിരുന്നു എന്ന് മനസ്സിലാക്കാത്തത് കൊണ്ടായിരിക്കാം ഇങ്ങനെ ഒരു തെറ്റിദ്ധാരണ.)
(ശേഷം ടീച്ചര്‍ പറഞ്ഞത് ‘أنت السوقة’ എന്ന് ആ പെണ്ണ് പറഞ്ഞു എന്നാണ്. ടീച്ചര്‍ പണ്ടെങ്ങോ കേട്ട ഒരു ഓര്‍മ്മക്ക് വന്നു തട്ടി വിട്ടതാണ് യഥാര്‍ത്ഥത്തില്‍ ഈ പറയുന്നതൊക്കെ.) ഈ ഹദീഥ് റിപ്പോര്‍ട്ട് ചെയ്തത് അബൂ ഉസൈദ് എന്ന പേരുള്ള ഒരു സ്വഹാബി ആയിരുന്നു. അദ്ദേഹം തന്നെ റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റൊരു ഹദീസ് അതിന് ശേഷം ഉണ്ട്. ടീച്ചര്‍ അത് കണ്ടതുമില്ല.
عَنْ أَبِيهِ وَأَبِي أُسَيْدٍ قَالَا : تَزَوَّجَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أُمَيْمَةَ بِنْتَ شَرَاحِيلَ، فَلَمَّا أُدْخِلَتْ عَلَيْهِ، بَسَطَ يَدَهُ إِلَيْهَا، فَكَأَنَّهَا كَرِهَتْ ذَلِكَ، فَأَمَرَ أَبَا أُسَيْدٍ أَنْ يُجَهِّزَهَا وَيَكْسُوَهَا ثَوْبَيْنِ رَازِقِيَّيْنِ.
ഉമൈമയെ നബി (സ്വ) വിവാഹം കഴിച്ചിരുന്നു. (നുഅമാന്‍, നബി(സ്വ)യെ വലിയ ഇഷ്ടമായിരുന്നു. അതുകൊണ്ട് നബിയുമായി ഒരു ബന്ധം സ്ഥാപിക്കുവാന്‍ വേണ്ടി തന്റെ മകളെ നബിക്ക് വിവാഹം ചെയ്തു കൊടുത്തു. അങ്ങനെ ആ വിവാഹത്തിന് ശേഷം, ആ തോട്ടത്തില്‍ ഉള്ള ഈ വീട്ടില്‍, നബിതങ്ങള്‍ വന്നപ്പോള്‍ തന്റെ ഭാര്യയായ ഈ പെണ്ണിനെ അവിടെ കൊണ്ടുവരപ്പെട്ടു. ആ പെണ്ണിന്റെ നേരെ കൈ നീട്ടി. ആ പെണ്ണിന് ഇഷ്ടമില്ലാത്ത പോലെ നബി (സ) യോട് പെരുമാറി. അങ്ങനെ ആ ചെയ്തതിന് പേരില്‍ തന്റെ പിതാവില്‍ നിന്ന് ഒരുപാട് ശകാരം ആ പെണ്ണ് ഏറ്റുവാങ്ങി. നബിയാണെന്ന് മനസ്സിലാക്കാതെ അദ്ദേഹത്തെ ആട്ടിടയന്‍ എന്ന് വിളിച്ചുകൊണ്ട് ആ പെണ്ണ്, തന്നെ വെറുപ്പ് പ്രകടിപ്പിച്ചപ്പോള്‍, അബൂ ഉസൈദിനെ വിളിച്ചുപറഞ്ഞു ഇവളെ ഇവളുടെ വീട്ടില്‍ കൊണ്ട് പോവുക.)
(ബുഖാരി: 5257)
സ്വന്തം ഭാര്യയെ കാണുന്നതും സംസാരിക്കുന്നതും വേണ്ടി പ്രവാചകന്‍ പോയത് വലിയ ഗുരുതരമായ തെറ്റാണെന്ന് ടീച്ചര്‍ മനസ്സിലാക്കി. യഥാര്‍ത്ഥത്തില്‍ യുക്തിവാദികള്‍ക്ക് ഇങ്ങനെ കരുതാന്‍ പാടില്ലാത്ത വരാണ്. തോന്നുന്നവരെ തോന്നുന്നവരോടൊപ്പം ജീവിച്ചു തോന്നുമ്പോള്‍ ഗുഡ് ബൈ പറഞ്ഞുപോകുന്ന സംസ്‌കാരമാണ് യുക്തിവാദികളുടേത്. അങ്ങനെയുള്ളവര്‍ക്ക് വിവാഹം ചെയ്ത ഭാര്യയുടെ അടുത്തേക്ക് പോയത് വലിയ ആഭാസമായി തോന്നുന്നുവെന്ന് മാത്രം.
*** ***
ജാമിദ ടീച്ചര്‍: ‘ഉക്കില്‍’ ‘ഉറൈന’ എന്ന് പറയുന്ന രണ്ടു ഗോത്രക്കാര്‍, പകര്‍ച്ചവ്യാധി പിടിപെട്ട മദീനയിലെത്തിയപ്പോള്‍, നബി അവരോട് ഒട്ടക മൂത്രം കുടിക്കാന്‍ പറഞ്ഞു. എന്നാല്‍ നേരം വെളുക്കുന്നതിനു മുമ്പ് തന്നെ ആട്ടിടയനെ അടിച്ചുകൊന്ന ആടിനെ എടുത്തോണ്ട് അവര്‍ പോയി. പ്രവാചകന്‍ ഇതറിഞ്ഞപ്പോള്‍ ഇവരുടെ ഇരുകരങ്ങളും, കാലുകള്‍ എന്നിവ ഛേദിക്കുക, കണ്ണുകള്‍ ചൂഴ്‌ന്നെടുക്കാനും പറഞ്ഞു. പൊരിവെയിലില്‍ കിടത്തിയേക്ക്. ഉറുമ്പിനെ ചവിട്ടി പോകരുത് എന്ന് പഠിപ്പിച്ച കാരണത്തിന് പ്രവാചകന്‍ ഇങ്ങനെയൊക്കെ പറയുമോ?
ഹാരിസ് മദനി: അനസ് (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ആ ഹദീഥ് ഇങ്ങനെയാണ്:
عَنْ أَنَسِ بْنِ مَالِكٍ ، أَنَّ نَاسًا مِنْ عُرَيْنَةَ قَدِمُوا عَلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْمَدِينَةَ، فَاجْتَوَوْهَا ، فَقَالَ لَهُمْ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ” إِنْ شِئْتُمْ أَنْ تَخْرُجُوا إِلَى إِبِلِ الصَّدَقَةِ فَتَشْرَبُوا مِنْ أَلْبَانِهَا وَأَبْوَالِهَا “. فَفَعَلُوا فَصَحُّوا، ثُمَّ مَالُوا عَلَى الرِّعَاءِ فَقَتَلُوهُمْ، وَارْتَدُّوا عَنِ الْإِسْلَامِ، وَسَاقُوا ذَوْدَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَبَلَغَ ذَلِكَ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَبَعَثَ فِي أَثَرِهِمْ فَأُتِيَ بِهِمْ فَقَطَعَ أَيْدِيَهُمْ، وَأَرْجُلَهُمْ، وَسَمَلَ أَعْيُنَهُمْ، وَتَرَكَهُمْ فِي الْحَرَّةِ حَتَّى مَاتُوا.
ഒരു കൂട്ടം ആളുകള്‍, ‘ഉറൈന’ ഗോത്രത്തില്‍ നിന്ന് നബി തങ്ങളുടെ അടുത്ത് മദീനയിലേക്ക് വന്നു. മദീനയിലേക്ക് വന്നപ്പോള്‍ അവര്‍ക്ക് രോഗം പിടിപെട്ടു. നബി (സ) പറഞ്ഞു: നിങ്ങള്‍ക്ക് രോഗം ആണല്ലോ താല്‍പര്യമുണ്ടെങ്കില്‍ ഈ സക്കാത്ത് കിട്ടിയ ഒട്ടകങ്ങളുടെ പാലും മൂത്രവും നിങ്ങള്‍ കുടിക്കുക. ( അവരുടെ രോഗം മാറാന്‍ വേണ്ടി ഒരു ചികിത്സ എന്ന നിലക്കാണ് നബി അങ്ങനെ പറഞ്ഞത്.) അങ്ങനെ അവര്‍ അത് ചെയ്തു, അവര്‍ക്ക് ആരോഗ്യം വീണ്ടും കിട്ടുകയും ചെയ്തു. അങ്ങനെ അവര്‍ ആരോഗ്യവാന്മാരായി കഴിഞ്ഞപ്പോള്‍, ഒട്ടകത്തിന്റെ കാവല്‍ക്കാരെ പിടിച്ചുകൊണ്ടുപോയി ക്രൂരമായി കൊന്നുകളഞ്ഞു.(മുസ്‌ലിം: 1671)
ചരിത്രത്തില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ പറ്റുന്നത് അവരുടെ കാലുകള്‍ വെട്ടി, കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു, കൈ മുറിച്ചു മാറ്റി. അങ്ങനെ വളരെ ഭീകരമായ രീതിയില്‍ ആയിരുന്നു ആ കൊലപാതകം നടന്നത്. ഈ വിവരം നബിക്ക് കിട്ടിയപ്പോള്‍, അവരെ അറസ്റ്റ് ചെയ്തു കൊണ്ടുവരാന്‍ നബി കല്‍പ്പിക്കുകയും, അവര്‍ എങ്ങനെ കൊലപാതകം നടത്തിയോ, അതുപോലെ അവരെ കൊന്നു കളഞ്ഞു. ടീച്ചര്‍ മനസ്സിലാക്കേണ്ടത് മുഹമ്മദ് വെറുമൊരു പ്രവാചകന്‍ മാത്രമായിരുന്നില്ല. മറിച്ച് മദീനയുടെ ഭരണാധികാരി കൂടിയായിരുന്നു. തന്റെ ഭരണത്തിന്‍കീഴില്‍ ഇത്രയും വലിയ ഒരു ഒരു കൊല നടക്കുമ്പോള്‍, കുറ്റവാളികളെ കണ്ടെത്തുകയും അവര്‍ക്ക് ശിക്ഷ നല്‍കുകയും ചെയ്യുക എന്നുള്ളത് ഭരണാധികാരിയുടെ ഉത്തരവാദിത്വമാണ്. നമ്മുടെ നാട്ടിലെ കുറ്റകൃത്യങ്ങള്‍ക്ക്, ശിക്ഷ നടപ്പിലാക്കുമ്പോള്‍, അങ്ങനെ ചെയ്യരുതെന്നും ശിക്ഷ നടപ്പിലാക്കുന്ന അവര്‍ കരുണ ഇല്ലാത്തവരാണെന്നും ആരും പറയാറില്ല. ഇതുപോലെയുള്ള ഒരു കര്‍ത്തവ്യമാണ് പ്രവാചകനും അവിടെ നിര്‍വഹിച്ചത്. ഇസ്‌ലാമിക നിയമപ്രകാരം ആണ് അങ്ങനെ ചെയ്തത്. നീതിനിര്‍വഹണം ആണോ പ്രവാചകന്‍ ക്രൂരന്‍ ആണെന്ന് പറയാന്‍ ടീച്ചറെ പ്രേരിപ്പിച്ചത്?
(തുടരും)
തയ്യാറാക്കിയത്: ഷഫീഹ് വാണിയമ്പലം, അർഷദ് സാദിഖ്