Current Date

Search
Close this search box.
Search
Close this search box.

ഇസ്ലാമിക പ്രബോധനത്തിന്‍റെ ഗൃഹപാഠം ( 1 – 6 )

അല്ലാഹു നല്‍കിയ ജീവിത വ്യവസ്ഥയോടൊപ്പം അഥവാ ദീനിനോടൊപ്പം മനുഷ്യസമൂഹത്തിന്‍റെ ഭാവി ഭാഗധേയം നിര്‍ണയിക്കുന്നതിനായി എക്കാലത്തേക്കുമായുള്ള കല്‍പന കൂടി നല്‍കപെട്ടിട്ടുണ്ട്. ആ കല്‍പനയിലൂടെ മനുഷ്യന്‍റെ മുമ്പില്‍ രണ്ട് മാര്‍ഗങ്ങള്‍ തുറന്നിരിക്കുകയാണ്: ഒന്നുകില്‍ ഈ ജീവിത വ്യവസ്ഥ പിന്തുടര്‍ന്ന് ഒരാള്‍ക്ക് ഇഹപര വിജയം കൈവരിക്കാം. അല്ലെങ്കില്‍ തിരസ്കരിച്ചു പിന്നീടൊരിക്കലും വിജയം സാധ്യമാകാത്തവിധം അധോഗതിയിലേക്ക്, നിത്യനരകത്തിലേക്ക് ആപതിക്കാം.

കഴിഞ്ഞ കാലത്ത് മാത്രമല്ല, നാം ജീവിക്കുന്ന വര്‍ത്തമാന കാലത്തും ഭാവിയിലും മനുഷ്യന്‍റെ വിജയം ദൈവിക വ്യവസ്ഥയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യന്‍ ഭൂമിയില്‍ ആഗതനായതിന് ശേഷം ഈ നിയമത്തില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. മാറ്റം ഉണ്ടാവുക സാധ്യവുമല്ല. ഈ ജീവിത വ്യവസ്ഥക്ക് നേരെ മനുഷ്യന്‍ എപ്പോഴെല്ലാം കലാപക്കൊടി ഉയര്‍ത്തിയിട്ടുണ്ടൊ അപ്പോഴെല്ലാം അവന്‍ പരാജയത്തിലായിരന്നു. അക്കാരണത്താല്‍ തന്നെയാണ് ഇപ്പോഴും മനുഷ്യന്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുന്നത്.

ഭൗതിക വിഭവങ്ങളിലൂടെയും ആഢംബര ജീവിത രീതിയിലൂടെയും മനുഷ്യന്‍ ഊറ്റം കൊള്ളുകയാണ്. അല്ലാഹു അവനെ ഒന്നും പഠിപ്പിക്കേണ്ടതില്ലാത്തവിധമാണ് അവന്‍റെ നടപ്പ്. ദൈവത്തില്‍നിന്നുള്ള നിര്‍ദ്ദേശങ്ങളും ജീവത വ്യവസ്ഥയും ആവിശ്യമില്ലെന്നാണ് മനുഷ്യന്‍റെ വിചാരം. ഈ വിചാരം പുതിയ ചിന്താഗതിയൊന്നുമല്ല. ലോകത്തിലെ പല രാജ്യങ്ങളും പുരോഗതിയെ കുറിച്ചും സമ്പദ്സമൃദ്ധിയെ കുറിച്ചും മിഥ്യാഭിമാനത്തിലാണ് നിലകൊള്ളുന്നത്. ഇത് പക്ഷെ അവരുടെ മൂഢ വിചാരമാണെന്ന് അവര്‍ മനസ്സിലാക്കുന്നില്ല.

യഥാര്‍ത്ഥത്തില്‍ ദൈവിക മര്‍ഗ്ഗദര്‍ശനം നിരാകരിക്കുന്ന വ്യക്തി, ശരിയായ പാതയാണ് ഉപേക്ഷിച്ചിരിക്കുന്നത്. ആപല്‍കരമായ അന്ത്യത്തിലേക്കാണ് അയാളുടെ കുതിപ്പ്. ആസന്നമായ വിപത്തില്‍നിന്ന് അയാളെ രക്ഷപ്പെടുത്താന്‍ അയാളുടെ കൈവശമുള്ള ഭൗതിക വിഭവങ്ങള്‍ക്ക് ഒരിക്കലും സാധ്യമല്ല. ദൈവിക മാര്‍ഗ്ഗദര്‍ശനത്തിന്‍റെ പ്രകാശത്തിലൂടെ മാത്രമെ മനുഷ്യ വര്‍ഗ്ഗത്തിന്‍രെ കപ്പല്‍ അതിന്‍റെ ലക്ഷ്യ സ്ഥാനതെത്തുകയുള്ളൂ. അത്തരമൊരു മാര്‍ഗ്ഗദര്‍ശനത്തിന്‍റെ അഭാവത്തില്‍ കപ്പല്‍ തീര്‍ച്ചയായും മുങ്ങി നശിക്കുക തന്നെ ചെയ്യും.

ഇസ്ലാം നമ്മെ ആത്മവിശുദ്ധിയിലേക്ക് നയിക്കുന്നതോടൊപ്പം ഭൗതിക നേട്ടങ്ങളുടെ പാരമ്യതയിലേക്കും എത്തിക്കുന്നു. അത് നമ്മുടെ വികാര വിചാരങ്ങളെയും ചിന്തകളെയും സംരക്ഷിക്കുന്നതോടൊപ്പം മനുഷ്യന്‍റെ മുഴുവന്‍ ജീവിത വ്യവഹാരങ്ങളിലും ശ്രദ്ധ ചെലുത്തുന്നു.

ദൈവിക ജീവിത വ്യവസ്ഥ
ദിവ്യബോധനത്തിലൂടെ ദൈവം നല്‍കിയ ജീവിത വ്യവസ്ഥ എല്ലായിപ്പോഴും ഒന്ന് തന്നെയായിരുന്നു. അതാണ് ഇസ്ലാം. എല്ലാ കാലഘട്ടത്തിലും അല്ലാഹുവിന്‍റെ പ്രവാചകന്മാരെന്നൊ ദൂതന്മാരെന്നൊ വിളിക്കുന്നവര്‍ക്ക് ദിവ്യവെളിപാടായി നല്‍കിയ അതെ മതം. ആ മതം തന്നെയാണ് മുഹമ്മദ് നബി (സ) ക്കും ദിവ്യബോധനമായി നല്‍കിയിട്ടുള്ളത്. ആ മതം പരിപൂര്‍ണ്ണമായി സംരക്ഷിക്കപ്പെട്ടതിനാല്‍, പ്രവാചകന്മാരുടെ ആഗമന പരമ്പര അവസാനിക്കുകയും ചെയ്തിരിക്കുന്നു.

എന്താണ് ഇസ്ലാം?
ദീന്‍ എന്നാല്‍ എന്താണ്? അത് ദര്‍ശനവും ആചാരവുമാണ്; വിശ്വാസവും ആരാധനയുമാണ്. പെരുമാറ്റ രീതി പോലെ തന്നെ നിയമ സംഹിതയുമാണത്. അല്ലാഹുവും മനുഷ്യനും തമ്മിലുള്ള ബന്ധം സ്ഥാപിക്കുകയും മനുഷ്യര്‍ തമ്മിലുള്ള ബന്ധത്തിലെ വിള്ളലുകള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു ദീന്‍. അത് വ്യക്തിയെ ശുദ്ധീകരിക്കുകയും സമൂഹത്തെ· സൃഷ്ടിക്കുകയും ചെയ്യുന്നു. അത് ആത്മസംസ്കരണവും ആദര്‍ശ സാക്ഷാല്‍കാരത്തിനുള്ള നിരന്തര സമരവുമാണ്. ഇസ്ലാമിക മൂല്യങ്ങള്‍ പിച്ചിചീന്തുന്ന എല്ലാ ദുശ്ശക്തികള്‍ക്കെതിരായ പോരാട്ടമാണത്.

ഇസ്ലാം നമ്മെ ആത്മവിശുദ്ധിയിലേക്ക് നയിക്കുന്നതോടൊപ്പം ഭൗതിക നേട്ടങ്ങളുടെ പാരമ്യതയിലേക്കും എത്തിക്കുന്നു. അത് നമ്മുടെ വികാര വിചാരങ്ങളെയും ചിന്തകളെയും സംരക്ഷിക്കുന്നതോടൊപ്പം മനുഷ്യന്‍റെ മുഴുവന്‍ ജീവിത വ്യവഹാരങ്ങളിലും ശ്രദ്ധ ചെലുത്തുന്നു. ഇസ്ലാം മനുഷ്യാത്മാവിനെ അല്ലാഹുവിന്‍റെ സന്നിധാനത്തില്‍ സാഷ്ടാംഗ പ്രമാണത്തിലേക്കും ശാരീരികമായി അവന് കീഴ്വണങ്ങാനും പ്രേരിപ്പിക്കുന്നു. അത് ഓരോരുത്തരുടെയും അവകാശത്തെ കുറിച്ച് ബോധവന്മാരാക്കിയതു പോലെ ഉത്തരവാദിത്തെ കുറിച്ചും ഉണര്‍ത്തുകയുണ്ടായി. അങ്ങനെ മതം സ്ത്രീക്കും പുരുഷനും യുവാക്കള്‍ക്കും വൃദ്ധന്മാര്‍ക്കും അടിമക്കും ഉടമക്കും പാവപ്പെട്ടവനും പണക്കാരനും എല്ലാം തുല്യമാണ്.

വ്യക്തിയിലും സമൂഹത്തിലും അല്ലാഹുവിന്‍റെ പരമാധികാരം സ്ഥാപിക്കുന്നു ഇസ്ലാം. വ്യക്തികള്‍ക്കത് സംശുദ്ധമായ ജീവിതം സമ്മാനിക്കുമ്പോള്‍ രാഷ്ട്രത്തിന് അത് പുരോഗതി ഉറപ്പ് വരുത്തുന്നു. അതത്രെ അല്ലാഹുവിന്‍റെ പവിത്രമായ ദീന്‍. ഇഹപര ക്ഷേമമാണ് അതിന്‍റെ ആകത്തുക. ഇരുലോക നന്മക്കായുള്ള അവരുടെ പ്രാര്‍ത്ഥന ഇങ്ങനെയാണ്. ……ഞങ്ങളുടെ നാഥാ! ഞങ്ങള്‍ക്ക് നീ ഈ ലോകത്ത് നന്മ നല്‍കേണമേ, പരലോകത്തും നന്മ നല്‍കേണമേ, നരക ശിക്ഷയില്‍ നിന്ന് ഞങ്ങളെ നീ രക്ഷിക്കേണമേ! ( ബഖറ: 201 )

വിശ്വാസ പ്രമാണങ്ങള്‍
ആദര്‍ശത്തിന്‍റെ ശക്തിയിലാണ് ഏതൊരു വ്യവസ്ഥയും നിലകൊള്ളുന്നത്. ആദര്‍ശത്തിന്‍റെ അടിസ്ഥാനങ്ങള്‍ ദുര്‍ബലമാവുമ്പോള്‍ വ്യവസ്ഥ മുഴുവന്‍ തകര്‍ന്നടിയുന്നു. ഇസ്ലാമിക സിദ്ധാന്തങ്ങളുടെ ഉറവിടം അതിന്‍റെ ആദര്‍ശ അടിസ്ഥാനങ്ങളിലാണ്. അതില്‍നിന്നുള്ള വിശദാംശങ്ങളിലൂടെ സമഗ്രമായ ജീവിത വ്യവസ്ഥ രൂപപ്പെടുന്നു. അടിസ്ഥാന സിദ്ധാന്തങ്ങളുടെ അഭാവത്തില്‍ ഈ വിശദാംശങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് മാത്രമല്ല വ്യവസ്ഥ തന്നെയും ജീവനില്ലാത്ത, കേവലം അസ്ഥിപഞ്ജരമായി പരിണമിക്കുകയും ചെയ്യുന്നു.

ഇസ്ലാമിക തത്വങ്ങള്‍ ചില അതിഭൗതിക ജ്ഞാനത്തില്‍ കേന്ദ്രീകരിച്ചിരിക്കുന്നു എന്നത് വാസ്തവമാണ്. പ്രപഞ്ച പ്രതിഭാസത്തെ കുറിച്ച മനുഷ്യന്‍റെ അന്ധാളിപ്പ്, മനുഷ്യന്‍റെ വ്യക്തിത്വം, അവന്‍റെ ഉത്ഭവവും ഭാവിയും, അവന് നല്‍കിയിട്ടുള്ള ശരിയായ പാന്ഥാവ്, അവന്‍റെ ജീവിത ലക്ഷ്യം തുടങ്ങിയവയെ സംബന്ധിച്ച ഏറ്റവും കൃത്യമായ ഉത്തരം നല്‍കുന്നത് ഇസ്ലാമിന്‍റെ ഈ വിശ്വാസ പ്രമാണങ്ങളാണ്.

ഇവ സ്വീകരിക്കുന്നതിലൂടെ ഈ പ്രപഞ്ചം ഒരേ ഒരു ദൈവത്തിന് മാത്രം അവകാശപ്പെട്ടതാണെന്ന് അയാള്‍ അംഗീകരിക്കുന്നു. അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത് അവന് കീഴ്വണങ്ങി ജീവിക്കാനാണ്. പ്രവാചകന്മാരെ നിയോഗിച്ചതാകട്ടെ അവര്‍ക്ക് മാര്‍ഗ്ഗ ദര്‍ശനം നല്‍കാനും. ദൈവ പ്രോക്തമായ മാര്‍ഗ്ഗദര്‍ശനത്തിലൂടെ മത്രമെ മനുഷ്യന് ഭക്തിപൂര്‍ണമായ ജീവിതം നയിക്കാനും പരലോകത്ത് അനശ്വരമായ അനുഗ്രഹം ഉറപ്പ് വരുത്താനും സാധിക്കുകയുള്ളൂ. മനുഷ്യന്‍ ഈ മാര്‍ഗ്ഗം സ്വീകരിക്കുമ്പോള്‍ അവന്‍റെ വിഹ്വലതകള്‍ ഇല്ലാതാവുന്നു. അസ്വസ്ഥതക്ക് തൃപ്തികരമായ പരിഹാരമാവുന്നു. അവന്‍റെ ജീവിത ലക്ഷ്യം തിരിച്ചറിയുന്നു. ഈ തിരിച്ചറിവിന്‍റെ അഭാവത്തില്‍ മനുഷ്യന്‍ സമാധാനമില്ലാതെ ഇരുട്ടില്‍ തപ്പേണ്ടിവരും.

ഇസ്ലാമിന്‍റെ വിശ്വാസ പ്രമാണങ്ങള്‍ മനുഷ്യന് വ്യക്തമായ ദിശാബോധം നല്‍കുന്നു. അത് അവനെ ഏകനായ അല്ലാഹുവിന്‍റെ അടിമയാക്കുകയും ഭൂമിയിലെ ഏറ്റവും ഉത്തരവാദിത്തപൂര്‍ണ്ണനായ വ്യക്തിയാക്കി മാറ്റുകയും ചെയ്യുന്നു. സന്ദേഹവാദം, വിഗ്രഹാരാധന, നാസ്തിക ചിന്താഗതി, അജ്ഞേയവാദം, മിഥ്യകള്‍ തുടങ്ങിയ എല്ലാ ദുഷ്ചിന്താകളുടെയും പിടുത്തത്തില്‍ നിന്ന് സംരക്ഷണം നല്‍കുന്നു. മനുഷ്യ ജീവിതത്തിന്‍റെ എല്ലാ വശങ്ങളെ സംബന്ധിച്ചുമുള്ള സമ്പൂര്‍ണ നിയമങ്ങളുടെ സാക്ഷാല്‍കാരമാണ് ഇസ്ലാം.

ഒരാള്‍ ഇസ്ലാം സ്വീകരിക്കുന്നതോടെ അയാള്‍ സ്വമേധയ അതിന്‍റെ മുഴുവന്‍ വ്യവസ്ഥയും അംഗീകരിക്കുകയും അതിന്‍റെ പരിധികള്‍ക്ക് വധേയമാവുകയും ചെയ്യുന്നു. ഈ മൂല സിദ്ധാന്തങ്ങള്‍ സ്വീകരിക്കാതെ ഇസ്ലാമിക വ്യവസ്ഥ ഒരാള്‍ക്ക് അംഗീകരിക്കാനൊ പൂര്‍ണ ശ്രദ്ധയോടെ നടപ്പാക്കാനൊ സാധ്യമല്ല.

കഴിഞ്ഞ കാലത്ത് മാത്രമല്ല, നാം ജീവിക്കുന്ന വര്‍ത്തമാന കാലത്തും ഭാവിയിലും മനുഷ്യന്‍റെ വിജയം ദൈവിക വ്യവസ്ഥയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.

അല്ലാഹുവിന്‍റെ ഏകത്വത്തില്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്ന ഒരാള്‍ക്ക് മാത്രമെ മറ്റ് ദൈവങ്ങളെ ആരാധിക്കാതിരിക്കാന്‍ സാധിക്കുകയുള്ളൂ. മുഹമ്മദ് നബി (സ) യടെ പ്രവാചകത്വത്തില്‍ പൂര്‍ണ്ണമായി വിശ്വസിച്ച ഒരാള്‍ക്ക് മാത്രമെ അദ്ദേഹത്തിന്‍റെ പാത പിന്തുടരുവാനും അതില്‍ ഉറച്ച് നില്‍ക്കാനും സാധിക്കുകയുള്ളൂ. പരലോകത്ത് ലഭിക്കാനിരിക്കുന്ന പ്രതിഫലത്തെ കുറിച്ച് പൂര്‍ണ ബോധ്യമുള്ള ഒരാള്‍ക്ക് മാത്രമെ വിശ്വാസത്തിന്‍റെ പേരില്‍ ഭൗതിക വിഭവങ്ങള്‍ ത്യജിക്കാനുളള ആര്‍ജവം ഉണ്ടാവുകയുള്ളൂ. ഈ മൂലതത്വങ്ങള്‍ മുറുകെ പിടിക്കാതെ ജീവിതത്തില്‍ ഒരിക്കലും ശരീഅത്ത് നടപ്പാക്കുക സാധ്യമല്ലെന്നതിന് ചരിത്രം സാക്ഷ്യമാണ്.

നാം ജീവിക്കുന്ന ഈ ലോകവുമായി മാത്രം ബന്ധപ്പെട്ടതല്ല നമ്മുടെ പ്രശ്നങ്ങളെന്നും മറിച്ച് അത് പരലോകവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും മനസ്സിലാക്കേണ്ടതുണ്ട്. അതായത് ഈ തത്ത്വങ്ങളെ ആശ്രയിച്ചാണ് പരലോകത്ത് രക്ഷ ലഭിക്കുക എന്നര്‍ത്ഥം. അല്ലാഹുവിലും അവന്‍റെ പ്രവാചകനിലും പരലോക ജീവിതത്തിലും വിശ്വസിക്കുന്ന ഒരാള്‍ക്ക് മത്രമെ വിജയം വരിക്കാന്‍ കഴിയുകയുള്ളൂ. ഈ സത്യം അയാള്‍ കൈയൊഴിയുകയാണെങ്കിലൊ അല്ലാഹുവിന്‍റെ കോപത്തില്‍നിന്ന് ഒരാള്‍ക്കും അയാളെ രക്ഷപ്പെടുത്തുക സാധ്യമല്ല. ( തുടരും )

വിവ: ഇബ്റാഹീം ശംനാട്

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles