Current Date

Search
Close this search box.
Search
Close this search box.

എന്റെ ആദര്‍ശ മാറ്റത്തിന്റെ കഥ

gk.jpg

ഏഴാം ക്ലാസ്സ് വിദ്യാര്‍ഥിയായിരിക്കെ ഒരു സയന്‍സ് അധ്യാപകന്റെ സ്വാധീനത്താല്‍ ‘വിജ്ഞാന’മാണ് ‘വിശ്വാസ’ത്തേക്കാള്‍ സത്യം എന്ന തിച്ചറിവാണ് ബഹുദൈവ വിശ്വാസത്തില്‍ നിന്ന് നിരീശ്വരവാദത്തിലേക്ക് നയിക്കപ്പെടാനുണ്ടായ പ്രധാന കാരണം. വിജ്ഞാന (ശാസ്ത്രം) അനുസരിച്ച് സൂര്യന്‍ ഒരു നക്ഷത്രവും വിശ്വാസമനുസരിച്ച് അതൊരു ദൈവവുമാണ്. ഇവിടെ വിശ്വാസത്തെക്കാള്‍ സത്യം വിജ്ഞാനമാണല്ലോ. യുക്തിക്കും ബുദ്ധിക്കും നിരക്കാത്ത ‘അന്ധവിശ്വാസ’ങ്ങളെ കൈയ്യൊഴിക്കാന്‍ ഇത്തരം ചിന്തകള്‍ പ്രേരണയായിട്ടുണ്ട്. അതോടൊപ്പം,

‘തന്നാല്‍ കരേറേണ്ടവരെത്രപേരോ
താഴത്ത് പാഴ്‌ച്ചേറിലമര്‍ന്നിരിക്കെ
താനൊറ്റയില്‍ ബ്രഹ്മപദം കൊതിക്കും
തപോനിധിക്കെന്തൊരു ചാരിതാര്‍ഥ്യം’
എന്ന കവിയുടെ ചോദ്യത്തിലടങ്ങിയ ആത്മീയതയിലെ മനുഷ്യപ്പറ്റില്ലായ്മയും ആത്മീയതയോട് പുറം തിരിഞഅഞ്, വശക്കുന്നവനുവേണ്ടി സംസാരിച്ച കമ്മ്യൂണിസത്തിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ കാരണമായി.
കൊടിയ നിരീശ്വരനായിരിക്കെ, നാട്ടുകാരനായ ഒരാളുടെ ആത്മഹത്യ മനുഷ്യജീവിതത്തിന്റെ അര്‍ഥമെന്തെന്ന അന്വേഷണത്തിന് നിമിത്തമായിട്ടുണ്ട്. ഭൗതിക വിജ്ഞാനം പ്രസ്തുത അന്വേഷണത്തിന് തൃപ്തികരമായൊരു മറുപടി നല്‍കുന്നില്ല. ഈ ശൂന്യതയിലേക്കാണ് കിം പോസ്റ്റല്‍ ലൈബ്രറിയുടെ ഫീല്‍ഡ് എക്‌സിക്യൂട്ടീവായിരുന്ന എടത്തനാട്ടുകര അബ്ദുല്‍ അസീസ് സാഹിബിന്റെ കടന്നു വരവ്. അദ്ദേഹത്തില്‍ നിന്നാരംഭിച്ച ഇസ്‌ലാം പഠനം ദൈവാസ്തിക്യത്തിന്റെ ഭൗതിക ദൃഷ്ടാന്തങ്ങള്‍, യാഥാര്‍ഥ്യാന്വേഷണം, ബുദ്ധിയുടെ വിധി, രക്ഷാസരണി, ഒരു ജാതി ഒരു ദൈവം, ഞാന്‍ സ്‌നേഹിക്കുന്ന ഇസ്‌ലാം, അമ്മേ പ്രിയപ്പെട്ട അമ്മേ തുടങ്ങിയ ധാരാളം ചെറുപുസ്തകങ്ങളിലൂടെ കടന്നു പോയി.
വിജ്ഞാനത്തോടേറ്റുമുട്ടുന്ന ‘അന്ധവിശ്വാസ’ങ്ങളും വിജ്ഞാനത്തോട് ചേര്‍ന്നു നല്‍ക്കുന്ന ‘സത്യവിശ്വാസവും’ ഒന്നല്ലെന്ന തിരിച്ചറിവിലേക്കത് നയിച്ചു. ‘അന്ധവിശ്വാസം’ എന്നൊന്നുണ്ടെങ്കില്‍ അതിനെരു മറുവശമുണ്ടാകണമല്ലോ. അതെന്താണെന്ന് പക്ഷെ ഭൗതികവാദം പറയുന്നില്ല. ഈ ശൂന്യതയാണ് ഇസ്‌ലാം പരിഹരിച്ചുതന്നത്.
മനുഷ്യപ്പറ്റില്ലാത്ത അന്ധവിശ്വാസങ്ങളോടും അനാചാരങ്ങളോടുമുള്ള അടങ്ങാത്തപ്പകയുമായി ആത്മീയതയോട് പുറം തിരിഞ്ഞ് നിന്ന മനസ്സിലേക്ക് ഒരു സൂര്യോദയം പോലെയാണ് വിശുദ്ധ ഖുര്‍ആനിലെ അധ്യായം 107 അല്‍മാഊന്‍ കടന്നു വരുന്നത്. മനുഷ്യത്വത്തിന്റെ മാനവികതയുടെ പര്യായം പോലെയാണ് ഖുര്‍ആന്‍ ഇവിടെ ആത്മീയതയെ അവതരിപ്പിക്കുന്നത്. ആരാണ് ദീനിനെ നിഷേധിക്കുന്നത് എന്ന ചോദ്യം എറിഞ്ഞ് തന്നുകൊണ്ട് പരമ്പരാഗതമായ ധാരണകളെ തകിടം മറിച്ചുകൊണ്ടുള്ള ഉത്തരമാണ് നല്‍കുന്നത്. അനാഥയെ ആട്ടിയകറ്റുന്നവനും അഗതിക്ക് അവന്റെ അന്നം നല്‍കാന്‍ പ്രേരിപ്പിക്കാത്തവനുമാണ് ദീനിനെ അഥവാ ആത്മീയതയെ നിഷേധിക്കുന്നവന്‍ എന്ന് പറഞ്ഞ ഖുര്‍ആന്‍ തികച്ചും ആത്മീയ കാര്യമായ നമസ്‌കാരം നിര്‍വഹിക്കുന്നവര്‍ക്ക് നാശം എന്ന് അതേ അധ്യായത്തില്‍ എടുത്തു പറയുന്നുണ്ട്. കാരണം പറയുന്നത് നമസ്‌കാരത്തിലെ അശ്രദ്ധയും സഹജീവികള്‍ക്ക് ചെറിയ ചെറിയ ഉപകാരങ്ങള്‍ വരെ തടയുന്നവരായിരിക്കുമവര്‍ എന്നുമാണ്. ‘അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറുനിറച്ചുണ്ണുന്നവന്‍ സത്യവിശ്വാസിയല്ല’ എന്ന പ്രവാചക വചനം കൂടി ഇതിനോട് ചേര്‍ത്ത് വച്ചപ്പോഴാണ്, ‘കാര്യസാധ്യ’ത്തിനു വേണ്ടി ഭക്തന്മാര്‍ നേര്‍ച്ച വഴിപാടുകളായി നല്‍കുന്ന പണം തട്ടിയെടുക്കുന്ന പൗരോഹിത്യ ആത്മീയതയും കഷ്ടപ്പെടുന്നവന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കല്‍ തന്നെയാണ് ആത്മീയത എന്ന പ്രവാചക ആത്മീയതയും തമ്മിലുള്ള അന്തരം തിരിച്ചറിഞ്ഞത്. ഫാറൂഖ് ഉമര്‍ എന്ന പുസ്തകത്തിന്റെ താളുകളിലൂടെ കടന്നു പോയപ്പോഴാണ് മനുഷ്യമനസ്ഥിതിയെ മാത്രമല്ല വ്യവസ്ഥിതിയെകൂടി സകല നന്മകളിലേക്കും പരിവര്‍ത്തിപ്പിക്കുന്നതില്‍ ഇസ്‌ലാമിന്റെ റോള്‍ വ്യക്തമാവുന്നത്. ഞാന്‍ വിഭാവന ചെയ്യുന്ന ‘രാമരാജ്യം’ ഖലീഫാ ഉമറിന്റെ കാലഘട്ടത്തിലേതുപോലെ ഒന്നാണെന്ന് രാഷ്ട്രപിതാവ് ഗാന്ധിജിയെക്കൊണ്ട് പറയിപ്പിക്കാന്‍ മാത്രം ഗംഭീരമായിരുന്നല്ലോ അത്. ഞാന്‍ ഒരു കമ്മ്യൂണിസ്റ്റാണെന്ന ബോധത്തെ ഞാന്‍ ആവേണ്ടത് ഇസ്‌ലാമിസ്റ്റാണെന്ന ബോധത്തിലേക്കടുപ്പിക്കാന്‍ ഉമര്‍ എന്ന ഭക്തന്റെ രാഷ്ട്രീയ പ്രതിനിധാനം കാരണമായിട്ടുണ്ട്.
ഒരു നല്ല ദര്‍ശനമാണ് ഇസ്‌ലാം എന്ന ബുദ്ധിയുടെ സമ്മതത്തില്‍ നിന്ന് ഇസ്‌ലാം ആത്മാവിന്റെ ഒരാവശ്യം കൂടിയാണെന്ന ബോധത്തിലേക്ക് നയിച്ചത് അബുല്‍ അഅ്‌ലാ മൗദൂദിയുടെ ‘ഇസ്‌ലാം’ എന്ന പുസ്തകമാണെന്നോര്‍ക്കുന്നു. ആ പുസ്തക വായനയുടെ ഏതാണ്ട് അവസാന ഭാഗത്തെത്തിയപ്പോള്‍ തേടിയവള്ളി കാലില്‍ ചുറ്റിയ പോലെ, ഹൃദയാന്തരാളത്തില്‍ ഒരു ‘ഖിബ്‌ലമാറ്റം’ പോലെ പറഞ്ഞറിയിക്കാനാവാത്ത എന്തോ ഒന്ന് സംഭവിച്ചത് ഇന്നും ഓര്‍ക്കുന്നു.
അതോടെ ജീവിതത്തിനര്‍ഥവും ദിശാബോധവും കൈവന്നു. ഒരദൃശ്യ മേല്‍നോട്ടം അനുഭവപ്പെട്ടു തുടങ്ങി. ജീവിതത്തിന്റെ ലക്ഷ്യം ദൈവപ്രീതിയും അവന്റെ സ്വര്‍ഗവുമായി. അങ്ങനെ, മരണത്തെ ലാഘവത്തോടെയും മരണാനന്തര ജീവിതത്തെ ഗൗരവത്തോടെയും കാണാന്‍ തുടങ്ങി.

Related Articles