Current Date

Search
Close this search box.
Search
Close this search box.

ഫെമിനിസത്തിൻ്റെ ഖുർആൻ വായന: രീതിശാസ്ത്രവും വിമർശനനങ്ങളും

അധിനിവേശ രാഷ്ട്രീയത്തിന് തുടക്കത്തിൽ പ്രത്യക്ഷമായും പിന്നീട് പരോക്ഷമായും പിന്തുണയർപ്പിക്കുകയും സാമ്രാജ്യത്വ അടിച്ചമർത്തലുകളിൽ ഞെരിഞ്ഞമർന്ന സ്ത്രീ ദുരിതങ്ങളിൽ മൗനം പാലിക്കുകയും, അന്ധമായ പുരോഗമന വാദത്തിന്റെ പടിഞ്ഞാറൻ തത്വങ്ങളെ സാർവലൗകികമായി അടിച്ചേൽപ്പിക്കുകയും ചെയ്ത സെക്കുലർ ഫെമിനിസത്തിന്റെ പ്രതിസ്ഥാനത്ത് ഉയർന്നുവന്ന ഇസ്ലാമിക് ഫെമിനിസം ഉയർത്തിപ്പിടിച്ചത് ഇസ്ലാമിന്റെ അടിസ്ഥാന മൂല്യങ്ങളെയാണ്.

ഇസ്ലാമിന്റെ നിയമസംഹിതയായ ശരീഅത്തിന്റെ പല വഴികളിലുള്ള പുരുഷാധിപത്യ കാഴ്ചപ്പാടുകളെയും ഫത്‌വകളെയും പലപ്പോഴായി എതിർത്തിട്ടുണ്ടെങ്കിലും അതിന്റെ അടിസ്ഥാനമായി അംഗീകരിക്കപ്പെട്ട ഖുർആനെയും പ്രവാചക വചനങ്ങളെയും (ഹദീസ്) അവഗണിക്കാൻ ഭൂരിഭാഗം ഇസ്ലാമിക് ഫെമിനിസ്റ്റുകളും മുന്നോട്ട് വന്നിട്ടില്ല എന്നത് യാഥാർത്ഥ്യമാണ്.

വാദങ്ങളും മറുവാദങ്ങളുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന ഇസ്ലാമിക് ഫെമിനിസം അതിന്റെ അടിസ്ഥാനമായി കണക്കാക്കുന്നത് പരിശുദ്ധ വചനങ്ങളുടെ (Sacred text) പുനർവായനയാണ്. ഖുർആനും ഹദീസും സാർവജനീനമാക്കാൻ ഉപയോഗിക്കപ്പെട്ട വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും കടന്നുവന്നത് പുരുഷ ഗ്രന്ഥങ്ങളിലൂടെയും സ്വഭാവികമായി പുരുഷാധിപത്യ സ്ഥാപനത്തിനായുള്ള ശ്രമങ്ങളിലൂടെയുമാണെന്ന നിയമത്തിന്റെ മറുപുറം ചിത്രീകരിക്കാനാണ് അവർ പ്രധാനമായും പുനർവായനകളെ മുന്നോട്ടുകൊണ്ടുവരുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തത്.

സ്ത്രീകളുമായും പുരുഷനുമായും ബന്ധപ്പെടുന്ന ദൈവിക, പ്രവാചക വചനങ്ങളെ കാലക്രമേണ ഒരു പക്ഷത്തിന്റെ ആധിപത്യ ചിഹ്നമായി മാറ്റപ്പെട്ട പ്രതിഭാസത്തിന്റെ പ്രകൃതിപരമായ സമീപനമാണ് എന്ന അടിസ്ഥാനത്തിൽ പുനർവിചിന്തനം നടത്തുകയും അവകളെ ന്യൂട്രൽ ആയ മധ്യസ്ഥ വഴിയിലേക്ക് തിരിച്ചുവിടുകയും ചെയ്യുക എന്ന മതധർമ്മമാണ് തങ്ങൾ ചെയ്യുന്നതെന്ന വിശ്വാസത്തെയാണ് ഇത്തരം ഫെമിനിസ്റ്റുകൾ പ്രോത്സാഹനമായി കണ്ടത്. പരിശുദ്ധ വചനങ്ങളെ കുറിച്ചുള്ള ഫെമിനിസ്റ്റ് വരികളെ വിശകലനം ചെയ്യുകയും അവയുടെ പശ്ചാത്തലങ്ങളെ അവതരിപ്പിക്കുകയും ചെയ്യുക എന്നത് മാത്രമാണ് ഈ എഴുത്തുകൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്.

സ്ത്രീയും പുരുഷനും (അതല്ലാത്താവരും) അടങ്ങിയ മനുഷ്യകുലത്തിന് ആകമാനം അവതീർണമായ വിശുദ്ധ ഖുർആൻ എന്ന പാഠത്തെ പുരുഷാധിപത്യപരമായി അതല്ലെങ്കിൽ സ്ത്രീവിരുദ്ധമായി ചിത്രീകരിച്ചത് ചില തീവ്രവായനകളുടെ പരിണിതഫലമായിരുന്നു. ഇസ്ലാമിക് ഫെമിനിസം മുന്നോട്ടുവെച്ച ഖുർആനിന്റെ പുതിയ രീതിശാസ്ത്രത്തിൽ പല പടിഞ്ഞാറൻ ഫെമിനിസ്റ്റുകൾക്കും തെറ്റുപറ്റിയിട്ടുണ്ട് എന്ന വസ്തുത തിരിച്ചറിയാൻ ഇസ്ലാമിക്‌ ഫെമിനിസത്തിന്റെ വക്താക്കൾക്ക് കഴിഞ്ഞിട്ടുണ്ട്. ഖുർആൻ പുരുഷാധിപത്യ പ്രവണതയുടെ കീഴിലുള്ളതാണെന്ന പടിഞ്ഞാറൻ വായന സത്യത്തെ മറച്ചുവെക്കുന്നതോ അതല്ലെങ്കിൽ പിഴവ് പറ്റിയതോ ആണെന്ന് അവരിൽ പലരും രേഖപ്പെടുത്തിയിട്ടുണ്ട്. ഫെമിനിസ്റ്റ് സിദ്ധാന്തങ്ങളിൽ പാശ്ചാത്യൻ സങ്കൽപ്പങ്ങളോട് വിയോജിച്ചിട്ടുള്ള ഇസ്ലാമിക് ഫെമിനിസം വായനയിലും അവരോട് വ്യതിചലിച്ചിട്ടില്ല. ഖുർആനിൽ സ്ത്രീ വായനയുടെ മുൻപന്തിയിൽ നിൽക്കുന്ന അമേരിക്കൻ സ്കോളർ ആയ ആമിന വദൂദിന്റെ കാഴ്ചപ്പാടിൽ ഖുർആനിന്റെ പാഠങ്ങൾ നിഷ്പക്ഷമായതാണ് വായനയിലുള്ള ആൺകോയ്മയുടെ പ്രശ്നമായിട്ട് വദൂദ്‌ കണ്ടെടുക്കുന്നത്. അഥവാ, ദൈവത്തിൻറെ വചനത്തിനുമേൽ പുരുഷന്മാർ അടിച്ചേൽപ്പിച്ചതാണ് ആൺകോയ്മ എന്ന് അവർ നിരീക്ഷിക്കുന്നു. എന്നിരുന്നാലും 2006 പ്രസിദ്ധീകരിക്കപ്പെട്ട Inside The Gender Jihad ൽ ഈ നിലപാടിൽ നിന്നും പിന്മാറുകയും ഖുർആൻ അടിസ്ഥാനപരമായി തന്നെ ആൺകോയ്മയുടെ പാഠമായി അവർ മനസിലാക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ വിശുദ്ധ ഖുർആൻ 4:34 അടക്കമുള്ള സങ്കീർണമായ അവസരത്തിൽ അവർ മുന്നോട്ടുവെക്കുന്ന തിയറി ‘No To The Text’ അഥവാ സ്ത്രീവിരുദ്ധ പരാമർശം എന്ന കാരണത്താൽ അത്തരം സൂക്തങ്ങളെ അവഗണിക്കുക എന്നർഥം.

ഖുർആൻ വായനയിലെ ആധുനിക രീതിശാസ്ത്രമായ സ്ത്രീപക്ഷ വായനകളുടെ (women reading of Quran) ഉയർച്ചയ്ക്ക് പിന്നിൽ പല പ്രേരണകളുമുണ്ടായിരുന്നു. മതേതരാനന്തര രാഷ്ട്രീയ സാഹചര്യം, കോളനിയാനന്തര മുസ്ലിം സമൂഹങ്ങളുടെ ആധുനിക ദേശ രാഷ്ട്രത്തിന്റെ ഭാഗമായുള്ള നിയമനിർമാണം, തുടർന്ന് മുസ്ലിം സ്ത്രീപദവിയുമായി ബന്ധപ്പെട്ട്‌ ആഗോളതലത്തിൽ രൂപപ്പെട്ട വിവിധ മുസ്ലിം സ്ത്രീ കൂട്ടായ്മകളുടെ ദൃശ്യത തുടങ്ങി തദ്ദേശീയവും ദേശീയവും അന്തർദേശീയവുമായ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളാണ് ഇരുപതാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിൽ പുതിയ രൂപത്തിലുള്ള ഖുർആനിന്റെ സ്ത്രീപക്ഷ വായനകൾ ഉയർന്നു വരുന്നതിന് കാരണമായതെന്ന് ഉമ്മുൽ ഫായിസ തന്റെ പുസ്തകത്തിൽ പറയുന്നുണ്ട്.

തുടക്കം മുതൽ തന്നെ ഖുർആൻ പുരുഷാധിപത്യ അനുകൂലമായതാണെന്ന സമീപനമാണ് അസ്മ ബർലാസ് സ്വീകരിച്ചത്. അഥവാ, ഖുർആൻ ആൺകോയ്മ പ്രതിരോധത്തിന്റെ ഇടമായി അവർ വീക്ഷിക്കുന്നു. തെറ്റിദ്ധരിക്കപ്പെട്ട വായനയുടെ പരിണിതഫലമായിരുന്നു ഖുർആനിന്റെ പുരുഷാധിപത്യം എന്ന് വദൂദിനെപ്പോലെ ബർലാസും വാദിക്കുന്നുണ്ട്. അടിസ്ഥാനപരമായി ഖുർആൻ ആൺകോയ്മ വിരുദ്ധ ഗ്രന്ഥമാണെന്ന ബർലാസിന്റെ അഭിപ്രായത്തോട് രിഫാഅത് ഹസ്സനും യോജിക്കുന്നുണ്ട്. ഫാതിമ മെർനിസിയും ഈ കാഴ്ചപ്പാടാണ് സ്വീകരിച്ചിട്ടുള്ളത്. ചുരുക്കത്തിൽ പുരുഷാധിപത്യവിരുദ്ധമായ അല്ലെങ്കിൽ ന്യൂട്രൽ ആയ ഖുർആനിന്റെ പാഠങ്ങളെ തെറ്റായ വ്യാഖ്യാനത്തിലൂടെ പുരുഷലോകം ആൺകോയ്മയുടെ ഭരണഘടനയാക്കി എന്ന് ഇസ്ലാമിക് ഫെമിനിസം കണ്ടെത്തുന്നു.

ആദ്യ തലമുറയിലെ ഇസ്ലാമിക് ഫെമിനിസ്റ്റുകളെ ഇബ്രാഹിം മൂസ വിമർശിക്കുന്നത് പാഠത്തെ കേന്ദ്രീകരിച്ചിട്ടുള്ള അവരുടെ മൗലികവാദ(Textual fundamentalism) ത്തിന്റെ അടിസ്ഥാനത്തിലാണ്. എങ്കിലും നൂറ്റാണ്ടുകൾക്ക് മുമ്പ് ഇറങ്ങിയ ഗ്രന്ഥം എന്ന നിലയിൽ അന്നത്തെ സമൂഹത്തിന്റെ ഭാഗമായിരുന്ന ആൺകോയ്മ സ്വഭാവം ഖുർആനിലെ ഭാഗമാണെന്ന തിരിച്ചറിവ് വെച്ചു പുലർത്താനാണ് കേഷിയ അലിയും ഫരീദ് ഇസ്ഹാഖുമെല്ലാം ആഹ്വാനം ചെയ്തത്. ഖുർആൻ ആൺകോയ്മ വിരുദ്ധമാണെന്ന വാദത്തെ ഇവർ എതിർക്കുന്നതോടൊപ്പം അതിന്റെ പാഠത്തിലും വായനയിലും പുരുഷാധിപത്യത്തിന്റെ വേരുകൾ ഉണ്ടെന്ന് ഇവർ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ആൺകോയ്മ വായനകൾക്ക് എതിരായി നിലയുറപ്പിക്കുന്ന ഇസ്ലാമിക് ഫെമിനിയത്തിന് പുരുഷ കേന്ദ്രീകൃതമായ ഖുർആനിലെ അടിസ്ഥാനങ്ങളെ മാറ്റാൻ കഴിയില്ല എന്നാണ് കെഷിയ അലി പറയുന്നത്. വിവാഹം, വിവാഹമോചനം, ബഹുഭാര്യത്വം എന്നിവയെ അതിനുദാഹരണമായി അവർ ഉയർത്തി കാണിക്കുന്നുമുണ്ട്.

ആധുനിക സമത്വ സങ്കൽപ്പങ്ങളും ഖുർആൻ മുന്നോട്ടുവെക്കുന്ന സമത്വ സങ്കൽപ്പങ്ങളും തമ്മിലുള്ള അന്തരങ്ങൾ മനസ്സിലാക്കാൻ വേണ്ടിയുള്ള ഖുർആൻ വായനയും മറ്റൊരു തലത്തിൽ നടന്നുവരുന്നുണ്ട്. ലിബറൽ വ്യവഹാരങ്ങളാണ് ആധുനിക സമത്വങ്ങൾ നിർണയിക്കുന്നതെന്നതിനാൽ മതത്തെ കുറച്ച് കാണിക്കാനും ഈ വായനയെ പലരും ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതിനായി പ്രവാചക വചനങ്ങളെയും ചരിത്രത്തെയും അവർ ഇഴകീറി പരിശോധിക്കുന്നുണ്ട്.

പുരുഷന്മാരുടെ സ്ത്രീ വായനകളിൽ നിന്നുള്ള പലതിനെയും ഇസ്ലാം ഫെമിനിസം എതിർക്കുന്നത് അവരിൽ പുരുഷ ബോധം അടങ്ങിയിട്ടുണ്ടെന്ന വാദാടിസ്ഥാനത്തിലാണ്. ഈജിപ്തിലെ സലഫി പണ്ഡിതരായ മുഹമ്മദ് അബ്ദുവും റഷീദ് രിളയും നടത്തിയ പരിഷ്കരണ വായനയിലും തങ്ങിനിൽക്കുന്നത് അവരുടെ പുരുഷ ബോധത്തിന്റെ സൃഷ്ടിയാണെന്ന് ആയിഷ ചൗധരി അഭിപ്രായപ്പെടുന്നുണ്ട്. വിശുദ്ധ ഖുർആൻ 4: 35 ലൂടെ ത്വലാക്ക് വിരുദ്ധതയും 4 :3, 4: 129 എന്നിവയിലൂടെ ബഹുഭാര്യത്വ(polygamy) വിരുദ്ധതയും കണ്ടെടുക്കുകയും ഖുർആനിന്റെ സ്ത്രീ വായന കാലത്തിന്റെ അനിവാര്യതയായി അഭിപ്രായപ്പെടുകയും ചെയ്യുന്ന അസ്കർ അലി എൻജിനീയർ അടക്കമുള്ളവരുടെ വായനകൾ ഫെമിനിസത്തിന് സ്വീകാര്യയോഗ്യമാകുന്നത് അത് അവരുടെ രീതിശാസ്ത്രത്തോട് പൂർണമായും പൊരുത്തപ്പെടുന്നു എന്നതുകൊണ്ട് മാത്രമാണ്.

ഇസ്ലാമിലെ സ്ത്രീ വായനകളുടെ പ്രധാന ശ്രദ്ധ കേന്ദ്രമായ 4:34 എന്ന സൂക്തത്തെ വായിക്കാൻ ഉപയോഗിക്കപ്പെട്ടത് പ്രധാനമായും മൂന്ന് രീതികളാണ്. ഒന്ന് പാരമ്പര്യം വ്യാഖ്യാനത്തിന്റെ രീതിയിലുള്ള വായന. ഇമാം തബരി ഇമാം റാസി ഇബ്നു കസീർ തുടങ്ങിയവരുടെ വായനകളാണ് ഈ ലേബലിൽ ഉൾക്കൊള്ളിക്കപ്പെട്ടിട്ടുള്ളത്. ഈജിപ്തിലെ ഇഖ്വാനിന്റെ തലമുതിർന്ന നേതാവും ‘ഫീ ളിലാളിൽ ഖുർആൻ ‘എന്ന ഖുർആൻ വ്യാഖ്യാനത്തിന്റെ രചയിതാവുമായ സയ്യിദ് ഖുതുബ് യൂസഫൽ ഖറളാവി എന്നിവരും ഈ ഗണത്തിൽ പരിഗണിക്കപ്പെടുന്നുണ്ട്

പാഠത്തെ കേന്ദ്രീകരിച്ചിട്ടുള്ള വായനയാണ് രണ്ടാമത്തത്. ഇസ്ലാമിക് ഫെമിനിസത്തിന്റെ വക്താക്കളായി പരിണിക്കപ്പെടുന്ന ആമിന വദൂദ്‌, അസ്മ ബർലാസ്, ലൈല ബക്തിയാർ എന്നിവരാണ് ഈ വിഭാഗത്തിൽ ഉള്ളത് ആധുനിക രാഷ്ട്രീയ പ്രശ്നത്തിന്റെ തരത്തിലാണ് ഇവർ ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകുന്നത്.

സാമൂഹിക സന്ദർഭത്തിൽ കേന്ദ്രീകരിച്ചിട്ടുള്ള വായനയാണ് മൂന്നാമത്തെത്. ഇവരെ ഇസ്ലാം തലമുറ എന്ന് വിശേഷിപ്പിക്കപ്പെടുന്നു. ഖുർആൻ എന്ന പാഠത്തിനുള്ളിൽ ആൺകോയ്മയുടെ സ്വാധീനം കാണുന്നുണ്ടെന്നതിനാൽ സന്ദർഭം(context) ഉന്നയിക്കുന്ന വായനയെ കുറിച്ചാണ് അവർ സംസാരിക്കുന്നത്. ഇബ്രാഹിം മൂസ, കേഷിയ അലി എന്നിവരുടെ വായനകൾ ഈ തലത്തിൽ കടന്നുവന്നതാണ് .

പ്രവാചകൻ മുഹമ്മദ് നബി (സ) യെ  കുറിച്ച്  കൂടുതൽ അറിയാനും പഠിക്കാനും സന്ദർശിക്കുക

പുരുഷ വായനയിലൂടെ കടന്നുവന്ന ആൺകോയ്മ സ്വഭാവത്തെ ഇല്ലാതാക്കാനുള്ള സ്ത്രീവായ മുന്നോട്ടുവച്ച ഗ്രന്ഥങ്ങളിൽ പ്രധാനമായി ആയിഷ ഹിദായയുടെ Feminist Edges Of Quran ൽ ഖുർആൻ വ്യാഖ്യാനത്തിന് ഉപയോഗിക്കപ്പെട്ട മൂന്ന് രീതിശാസ്ത്രങ്ങളെ പ്രതിപാദിച്ചിട്ടുണ്ട് . ചരിത്രപരമായ സന്ദർഭത്തെ മുൻനിർത്തിയുള്ള വായന(Historical contextualization) യാണ് ഒന്നാമത്തേത്. ഖുർആനിന്റെ ഓരോ സൂക്തങ്ങളുടെയും അവതരണ പശ്ചാത്തലം മുൻനിർത്തി അതിനെ വ്യാഖ്യാനിക്കുന്ന രീതിയാണ് ഈ വായന. ഖുർആൻ അവതീർണമായ സമൂഹത്തിലെ സാഹചര്യമാണ് ചില പ്രയോഗങ്ങൾക്ക് കാരണമെന്ന ആമിന വദൂദിന്റെ വാദം ഈ രീതിയെ കൂടുതൽ അനിവാര്യമാക്കി തീർത്തിട്ടുണ്ട്. പാഠാന്തര വായന ( intratextual reading )യാണ് രണ്ടാമത്തേത്. ഖുർആനിക സൂക്തങ്ങളെ ഖുർആനിക സൂക്തങ്ങളെ പരസ്പരം ബന്ധപ്പെടുത്തി വായിക്കുന്ന രീതിയാണിത്. അഥവാ, അടിസ്ഥാന ഗ്രന്ഥം എന്ന നിലക്ക് ഖുർആനിന്റെ വചനങ്ങളിലൂടെ തന്നെ ഖുർആനിനെ വ്യാഖ്യാനിക്കുന്ന രീതി . ഖുർആനിൽ പരാമർശിക്കപ്പെട്ട ലിംഗ നീതിയെ പ്രധാനമായും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഏകദൈവം എന്ന സങ്കല്പത്തെ(paradigm of monotheism) മുൻനിർത്തിയുള്ള വായനകളാണ് മൂന്നാമത്തേത്. അഥവാ ദൈവം ഏകനാണെന്നതുകൊണ്ട് പുരുഷനെ ദൈവതുല്യനായി കാണുന്ന സങ്കല്പത്തെ ഇസ്ലാമിക്‌ ഫെമിനിസ്റ്റുകൾ എതിർക്കുന്നു. അതുകൊണ്ടുതന്നെ സ്ത്രീകൾക്കു മേൽ പുരുഷന്മാർക്ക് അധികാരമുണ്ടെന്ന് തെളിയിക്കാൻ ഉപയോഗപ്പെടുന്ന വിശുദ്ധ ഖുർആൻ 4:34 എന്ന സൂക്തത്തിന്റെ പുരുഷാധിപത്യ വായന അടിസ്ഥാനപരമായി ഏകദൈവ സങ്കല്പത്തിന് വിരുദ്ധമാണെന്ന് സാദിയ ഷെയ്ഖ് വ്യാഖ്യാനിക്കുന്നുണ്ട്.

മാർഗോ ബദ്രാൻ (margot Badran) മറിയം കുക്ക്(Miriam Cook) തുടങ്ങിയ പാശ്ചാത്യ ചിന്തകരുടെ ഉൽപന്നമാണ് എന്നടിസ്ഥാനത്തിൽ ഇസ്ലാം ഫെമിനിസ്റ്റ് എന്ന പേര് സ്വീകരിക്കാൻ വിസമ്മതിക്കുന്ന അസ്മ ബർലാസ് 2002 ൽ പ്രസിദ്ധീകരിക്കപ്പെട്ട തന്റെ Believing women on islam retreading patriarchal interpretations of Quran ലൂടെ മുന്നോട്ടുവച്ച ആധുനിക രീതിശാസ്ത്രങ്ങൾ ആയിഷ കെ ഹിദായത്തുള്ളയുടെ രീതിശാസ്ത്രങ്ങളിൽ നിന്ന് അധികം വ്യതിചലിക്കാത്തതാണ്. സ്ത്രീയനുഭവ പശ്ചാത്തല വായനയോടൊപ്പം തുല്യതയാണ് പ്രധാനമുദ്ര എന്ന അടിസ്ഥാനത്തിൽ സ്ത്രീ വായന ഫെമിനിസ്റ്റ് തിയറിയുടെ ഭാഗമാണ് എന്ന വീക്ഷണവും ഇതിലേക്ക് പിന്നീട് കടന്നു വന്നതാണ്.

മൊറോക്കൻ വംശജയും അപ കോളനികരണ വായന(Decolonial feminist reading) യുടെ വക്താവുമായ അസ്മ ലാംറബിത് (Asma Lamrabet) ഖുർആനിലെ ലിംഗ ബന്ധങ്ങളെ കുറിച്ച് പഠനം നടത്തുന്നതിലൂടെ ഖുർആൻ പറയുന്ന ലിംഗ ബന്ധങ്ങളെ പുനർവായിക്കാതെ സ്ത്രീപക്ഷ വായന തുടങ്ങാൻ കഴിയില്ല എന്ന് തിരിച്ചറിയുന്നുണ്ട്. ഇസ്ലാമിനെയും ലിംഗനീതിയെയും സമന്വയിപ്പിച്ചുകൊണ്ടുള്ള മാനവികവും നൈതികവുമായ സമീപനങ്ങൾ സ്വീകരിക്കുന്ന ഫെമിനിസത്തിന്റെ മൂന്നാം മാർഗത്തിന്റെ വക്താവായി സ്വയം വിശേഷിപ്പിക്കുന്ന അസ്മ ലാംറബിത് ആദമിന്റെ വാരിയെല്ലിൽ നിന്ന് ഹവ്വയെ സൃഷ്ടിച്ചു എന്ന് പ്രതിപാദിക്കുന്ന സൂക്തങ്ങളെ പ്രശ്നവൽക്കരിക്കുന്നത് ശ്രദ്ധേയമാണ്. ഒന്ന്, ഹവ്വയുടെ സൃഷ്ടിപ്പ് സ്ത്രീ രണ്ടാംതരം ജീവിയാണെന്ന് പൊതുബോധത്തിൽ വ്യാപകമാക്കി. രണ്ട്, സ്വർഗത്തിൽ നിന്നും പുറത്താക്കപ്പെട്ടതിന് കാരണം ഹവ്വയാണെന്നതുകൊണ്ട് സ്ത്രീകൾ വിശ്വാസത്തിലും കർമ്മത്തിലും ഒരുപാട് താഴെയാണ് എന്ന ധാരണ പൊതുവിൽ സ്വീകരിക്കപ്പെട്ടു. മൂന്ന്, ആദമിന് വേണ്ടിയാണ് ദൈവം ഹവ്വയെ സൃഷ്ടിച്ചത് എന്നതിനാൽ പുരുഷ ജീവിതത്തിന്റെ അനുബന്ധമാണ് സ്ത്രീയെന്ന് മനസ്സിലാക്കപ്പെട്ടു എന്നിവയാണവ.

2006 ൽ തന്റെ പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നത് വരെ ഇസ്ലാമിക് ഫെമിനിസ്റ്റ് എന്ന പദം ഉപയോഗിക്കാൻ വിസമ്മതിച്ച ആമിന വദൂദിന്റെ 1992 ൽ പുറത്തിറങ്ങിയ Quran And women :rereading the sacred text from a woman perspective എന്ന ഗ്രന്ഥമാണ് ഖുർആനിന്റെ സ്ത്രീ വായനയുടെ മൂലഗ്രന്ഥമായി കണക്കാക്കപ്പെടുന്നത്. തന്റെ വായനയിലുടനീളം ഫസലുറഹ്മാന്റെ ഇരട്ടചലന സിദ്ധാന്തം (Double motion theory ) ഉയർത്തിപ്പിടിച്ച് ശ്രദ്ധിക്കപ്പെട്ട വദൂദിന്റെ വായനകളെ ശതാബ് റഹിമത്തുള്ള തന്റെ പഠനത്തിൽ വിമർശിക്കുന്നുണ്ട്.

ഖുർആനിന്റെ പാഠത്തിലേക്കും പിന്നീട് സന്ദർഭത്തിലേക്കും വായനക്കാരെ കൊണ്ടുപോകുന്ന സമീപനമാണ് ഇരട്ട ചലന സിദ്ധാന്തം. വദൂദിന്റെ വായനകളെ മുഖ്യധാരയിൽ എത്തിക്കുന്നതിൽ ഇത് ചെറുതല്ലാത്ത സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഖുർആൻ ഉയർത്തിപ്പിടിച്ച സാമൂഹികവും ധാർമികവുമായ ലക്ഷ്യങ്ങളെ കണ്ടെടുക്കാൻ സൂക്തത്തിന്റെ ഭാഷ പരമായ, സംസ്കാരിക, ചിന്താ രാഷ്ട്രീയ പരിസരത്തെ അന്വേഷിക്കുന്ന ഒന്നാമത്തെ ചലനവും അവളെ ആധുനിക കാലത്തിലേക്ക് കൊണ്ടുവരുന്ന രണ്ടാം ചലനവും കൂടിച്ചേർന്നതാണ് ഇരട്ട ചലന സിദ്ധാന്തം എന്നത്.

വദൂദ്‌ തന്റെ വായനയിലൂടെ മറികടക്കാൻ നോക്കുന്നത് രണ്ട് പ്രശ്നങ്ങളാണ്. തൗഹീദിന്റെ അടിസ്ഥാനത്തിൽ സാധ്യമാകുന്ന എല്ലാവരും തുല്യരാണെന്ന ദൈവീക സിദ്ധാന്തം എങ്ങനെയാണ് ഖുർആൻ വ്യാഖ്യാനത്തിൽ നഷ്ടപ്പെട്ടത് എന്നും വിമർശന മുക്തമായ ഖുർആനിന്റെ പുരുഷ വായന എങ്ങനെയാണ് പാഠത്തെ ആൺചരിത്രം ആക്കിയത് എന്നും. അതുകൊണ്ടുതന്നെ ഖുർആൻ വായനയുടെ ആണിക്കല്ലായി അവർ അവതരിപ്പിക്കുന്നത് മൂന്ന് രീതിശാസ്ത്രങ്ങളാണ്. ഒന്നാമതായി ഖുർആനിക സൂക്തങ്ങൾ അവതരിക്കപ്പെട്ട സാമൂഹിക രാഷ്ട്രീയ സാംസ്കാരിക സാഹചര്യം. രണ്ടാമതായി സൂക്തങ്ങളുടെ വ്യാകരണ നിർമിതി. അവസാനമായി ഖുർആൻ ഉയർത്തിപ്പിടിക്കുന്ന ലോക വീക്ഷണം എന്നിവയാണ് അവ.
വിശുദ്ധ ഖുർആൻ 2:30 സൂക്തത്തിൽ നിന്ന് തെരഞ്ഞെടുത്ത ഖിലാഫത്ത്, തൗഹീദ് എന്നതിനെ ഉയർത്തി കാണിച്ച് മനുഷ്യർ മുഴുവൻ തുല്യരാണെന്ന് വാദിക്കുന്ന ഈ ദൈവിക സിദ്ധാന്തത്തെ വദൂദ്‌ തന്റെ വായനയുടെ അടിസ്ഥാനമായി കണക്കാക്കിയിട്ടുണ്ട്.

1980കളിലും 90കളിലുമായി മെർനീസിയും വദൂദും ബർലാസുമൊക്കെ മുന്നോട്ടുവെച്ച വ്യാഖ്യാന ശൈലികൾക്കും ആശയങ്ങൾക്കും പുതിയ രൂപങ്ങളും നവമാനങ്ങളും കാലക്രമേണ ഉയർന്നു വന്നിട്ടുണ്ടെങ്കിലും പുതിയൊരു മുന്നേറ്റത്തിന്റെ തുടക്കക്കാരും പ്രധാന നിക്ഷേപകരും എന്ന നിലക്ക് അവരുടെ രചനകൾ കൂടുതൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് എന്നത് വാസ്തവം തന്നെയാണ്.

ഖുർആനെ മുഴുവനായി വ്യാഖ്യാനിക്കുന്ന പാരമ്പര്യത്തിൽ നിന്നും മാറി സ്ത്രീകളുമായി ബന്ധപ്പെട്ട സൂക്തങ്ങളെ മാത്രമാണ് സ്ത്രീപക്ഷ വായനകൾ തിരഞ്ഞെടുത്തത് ഖുർആനിൽ പരാമർശിക്കപ്പെട്ട സ്ത്രീ പ്രാതിനിധ്യം, ലിംഗ രാഷ്ട്രീയത്തിന്റെ സ്വഭാവം എന്നിവയും ഇവരുടെ ചർച്ചകളിൽ വിഷയീഭവിച്ചിട്ടുണ്ട്. ഫെമിനിസത്തിന്റെ ഈ തിയറിയോട് എതിർപ്പ് പ്രകടിപ്പിച്ച കേഷിയ അലി നിരീക്ഷിക്കുന്നത് ഇത്തരം വായനകൾ ന്യൂനതയാണെന്നതാണ് .

മതേതര സാഹചര്യങ്ങളിൽ നിന്ന് കടന്നുവന്ന പാശ്ചാത്യൻ ഖുർആൻ വായനകളിലെ അപാകതകളെയും ന്യൂനതകളെയും പൊളിച്ചെഴുതാൻ പലപ്പോഴും ഇസ്ലാമിക ഫെമിനിസം തയ്യാറായിട്ടുണ്ട് എന്നത് വാസ്തവമാണ്. അതിനോട് കൂടെത്തന്നെ തങ്ങളുടെതായ വ്യാഖ്യാനങ്ങൾ അവർ തുന്നിച്ചേർത്തിട്ടുമുണ്ട്. ഖുർആനിന്റെ സ്ത്രീപക്ഷ വായനക്കിടയിൽ തന്നെ ആശയാദർശ സംവാദങ്ങൾ നടന്നിട്ടുണ്ടെങ്കിലും ആൺകോയ്മ മറച്ചു വെച്ച സ്ത്രീയവകാശങ്ങൾക്ക് വേണ്ടിയാണ് പോരാടുന്നത് എന്നതിൽ തങ്ങൾ ഒരുമിച്ച് നിൽക്കുന്നുെണ്ടന്നതാണ് ഇസ്ലാമിക ഫെമിനിസ്റ്റുകളുടെ അവകാശവാദം.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles