പുരുഷന്മാർ ഇഅ്തികാഫ് ഇരിക്കേണ്ട സ്ഥലം:
പുരുഷന്മാർ പള്ളിയിലല്ലാതെ ഇഅ്തികാഫ് ഇരിക്കുന്നത് ശരിയാവുകയില്ലെന്നാണ് ഭൂരിപക്ഷ പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത്. പണ്ഡിതന്മാർ ഈ സൂക്തത്തെ തെളിവെടുത്തുകൊണ്ടാണ് അപ്രകാരം അഭിപ്രായപ്പെടുന്നത്. ” നിങ്ങൾ പള്ളികളിൽ ഭജനമിരിക്കുമ്പോൾ ഭാര്യ സംസർഗമരുത് ” (അൽബഖറ: 187).
ഇമാം നവവിയുടെ അൽമജ്മൂഅ് ശർഹുൽ മുഹദ്ദബിൽ വന്നിരിക്കുന്നു: പുരുഷന്മാർ പള്ളിയിലല്ലാതെ ഇഅ്തികാഫിരിക്കുന്നത് ശരിയാവുകയില്ലെന്നത് ഈ സൂക്തത്തിലൂടെ വ്യക്തമാകുന്നു; ” നിങ്ങൾ പള്ളികളിൽ ഭജനമിരിക്കുമ്പോൾ ഭാര്യ സംസർഗമരുത് ” (അൽബഖറ: 187). ഇത് അറിയിക്കുന്നത് പുരുഷന്മാർക്ക് പള്ളികളിലല്ലാതെ ഇഅ്തികാഫിരിക്കുന്നത് അനുവദനീയമല്ല എന്നതാണ്.
ഇബ്നു ഖുദാമ മുഗ് നിയിൽ പറയുന്നു: പുരുഷനാണ് ഇഅ്തികാഫിരിക്കുന്നതെങ്കിൽ മസ്ജിദിലല്ലാതെ ഇഅ്തികാഫ് ശരിയാവുകയില്ല. ഇക്കാര്യത്തിൽ പണ്ഡിതർക്കിടിയിൽ അഭിപ്രായ വ്യത്യാസമുള്ളതായി നാം മനസ്സിലാക്കുന്നില്ല. ” നിങ്ങൾ പള്ളികളിൽ ഭജനമിരിക്കുമ്പോൾ ഭാര്യ സംസർഗമരുത് ” (അൽബഖറ: 187). അതുകൊണ്ടാണ് ഇ്അ്തികാഫ് പള്ളികളിൽ പ്രത്യേകമാക്കപ്പെട്ടത്. മറ്റു സ്ഥലങ്ങളിൽ ഇഅ്തികാഫ് ശരിയാകുമായിരുന്നെങ്കിൽ അവിടെ സംസർഗം നിഷിദ്ധമാണെന്നത് പ്രത്യേകമാക്കപ്പെട്ടിട്ടില്ല. ഇഅ്തികാഫിരിക്കുമ്പോൾ സംസർഗം പൂർണാർഥത്തിൽ നിഷിദ്ധമാണ്.
Also read: റമദാനിലെ ഒരു ദിനം പ്രവാചകരുടെ ജീവിതത്തില്
ആധുനികരും പൗരാണികരുമായി പണ്ഡിതർ വാദിക്കുന്നതുപോലെ, ഈയൊരു വിഷയം ഏകീകൃതാഭിപ്രായമുള്ള വിഷയമല്ല. ഭൂരിപക്ഷ കർമശാസ്ത്ര പണ്ഡിതരും പള്ളിയെ നിബന്ധനയായി കാണുന്നുവെങ്കിലും, കർമശാസ്ത്ര പണ്ഡിതരിൽ ആരും തന്നെ ഈ വിഷയത്തിലെ പണ്ഡിതരുടെ അഭിപ്രായ വ്യത്യാസം റിപ്പോർട്ട് ചെയ്യുന്നില്ല. പള്ളിയിലല്ലാതെ ഇഅ്തികാഫ് അനുവദനീയമാണെന്ന അഭിപ്രായം ഇമാം ഇബ്നു ഹജറിന്റെ ഫത്ഹുൽ ബാരിയിലും (4, 272), ഇമാം ഷൗക്കാനിയുടെ നൈലുൽ ഔത്താറിലും (4, 317), ‘ജമാഅത്തായി നമസ്കരിക്കുന്ന പള്ളിയിലല്ലാതെ ഇഅ്തികാഫില്ല’ എന്ന ആയിശ(റ)യുടെ വാചകത്തിലേക്ക് മടങ്ങികൊണ്ട് മഗ് രിബിയെന്ന് അറിയപ്പെടുന്ന ഹുസൈൻ ബിൻ മഹമ്മദ് അല്ലാഇയുടെ അൽബദർ അത്തമാം ശറഹ് ബുലൂഗിൽമറാമിലും (5, 148) ഉദ്ധരിക്കപ്പെടുന്നുണ്ട്.
ഇഅ്തികാഫിരിക്കുന്നതിന് പള്ളി നിബന്ധനയാക്കപ്പെട്ടിരിക്കുന്നു
സ്ത്രീക്കും പുരുഷനും വീട്ടിൽ ഇഅ്തികാഫിരിക്കാവുന്നതാണ് എന്നതാണ് മാലിക്കികളുടെയും, ശാഫി മദ്ഹബിലെ ചില പണ്ഡിതരുടെയും അഭിപ്രായം. കാരണം, ഐച്ഛികമായിട്ടുള്ളത് വീട്ടിൽ വെച്ച് നിർവഹിക്കുന്നതാണ് ഉത്തമം. ഇമാം അബൂഹനീഫയും, ഇമാം അഹ്മദും നമസ്കാരം നിർവഹിക്കപ്പെടുന്ന മസ്ജിദുകളാകണമെന്ന വീക്ഷണമാണ് മുന്നോട്ടുവെക്കുന്നത്. നിർബന്ധമായ ഇഅ്തികാഫാണെങ്കിൽ പള്ളിയിലായിരിക്കണമെന്ന് അബൂയൂസുഫ് വീക്ഷിക്കുന്നു. സുന്നത്ത് ഏത് പള്ളിയിലുമാകാവുന്നതാണ്. ഭൂരിപക്ഷ പണ്ഡിതരുടെയും പൊതുവായ അഭിപ്രായം ഇഅ്തികാഫ് ഏത് പള്ളിയിലും ആകാവുന്നതാണ് എന്നതാണ്.
Also read: രണ്ട് ഫിലിമുകൾ
ഏത് അഭിപ്രായത്തിനാണ് മുൻതൂക്കം നൽകേണ്ടത്:
ഇഅ്തികാഫിരിക്കുന്നതിന് പള്ളി നിബന്ധനയാക്കപ്പെട്ടരിക്കുന്നു എന്നത് വിശുദ്ധ ഖുർആനിൽ നിന്നും, പ്രവാചകന്റെയും അനുചരന്മാരുടെയും ചര്യയിൽ നിന്നും വ്യക്തമാണ്. അക്കാര്യത്തിൽ ഒരു തർക്കവുമില്ല. ഇഅ്തികാഫിരിക്കേണ്ടത് പള്ളിയിലാണ് എന്ന
അടിസ്ഥാനത്തിന് സാധാരണ അവസ്ഥയിൽ ഒരു മാറ്റവുമുണ്ടാകുന്നില്ല. അഥവാ, പള്ളിയിൽ ഇഅ്തികാഫിരിക്കുക എന്നതുതന്നെയാണ് അടിസ്ഥാനം. കാരണം, ആരാധനകളിൽ നിന്ന് വഴിതിരിച്ചുവിടുന്ന കാര്യങ്ങൾ, ഇച്ഛകൾ, തെറ്റിധാരണകൾ തുടങ്ങിയവയിൽ നിന്ന് മനസ്സിനെ പിടിച്ചിവെക്കുന്നതിലൂടെയാണ് ഇഅ്തികാഫിന്റെ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുന്നത്. വീട്ടിലാണ് ഒരുവൻ ഇഅ്തികാഫിരിക്കുന്നതെങ്കിൽ അതവനെ ഇഅ്തികാഫെന്ന ഇബാദത്തിലൂടെ ലക്ഷ്യം വെക്കുന്ന കാര്യങ്ങൾ നേടിയെടുക്കുന്നതിൽ നിന്ന് തടയുന്നതാണ്.
വീട്ടിൽ ഇഅ്തികാഫിരിക്കുന്നത് അനുവദനീയമാകുന്നതിനുള്ള നിബന്ധനകൾ:
ജനങ്ങൾ അവരുടെ വീടുകളിലിരിക്കുകയും, ക്വാറന്റൈനിൽ കഴിയുകയുമാണ്. മാലിക്കീ മദ്ഹിബിലെ ചില പണ്ഡിതർ വീട്ടിലെ മസ്ജിദിൽ ഇഅ്തികാഫിരിക്കുന്നത് അനുവദനീയമായി കാണുന്നു. അതിന് ചില നിബന്ധനകൾ അവർ വ്യവസ്ഥ ചെയ്തിരിക്കുന്നു.
ഒന്ന്: ഇഅ്തികാഫ് വീട്ടിലെ മസ്ജിദിലായിരിക്കണം. വീടിന്റെ എല്ലാ ഭാഗത്തും ഇഅ്തികാഫിരിക്കുകയെന്നത് അനുവദനീയമല്ല. അഥവാ, മസ്ജിദായി പരിഗണിക്കുകയോ, നമസ്കാരം നിർവഹിക്കുന്നതിന് പ്രത്യേകമാക്കുകയോ ചെയ്ത സ്ഥലമായിരിക്കണം. ആ സ്ഥലം നമസ്കാരത്തിനല്ലാതെ ഉപയോഗിക്കരുത്.
Also read: അതിജീവനത്തിന്റെ റമദാന്
രണ്ട്: വീട്ടിലെ മസ്ജിദിൽ ഇഅ്തികാഫ് ഇരിക്കുന്നയാൾ അവിടെ തന്നെ നിലയുറപ്പിക്കേണ്ടതാണ്. മല, മൂത്ര വിസർജനം തുടങ്ങുന്ന അത്യാവശ്യ കാര്യങ്ങൾക്കല്ലാത അവിടെ നിന്ന് പുറത്തിറങ്ങരുത്. കുറച്ച് മണിക്കൂറുകൾ ചെലവഴിച്ച് അവിടെ നിന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുപോവകുയെന്നത് ഇഅ്തികാഫായി പരിഗണിക്കുകയില്ല.
മൂന്ന്: വിശ്വാസി തന്റെ വീട്ടിലെ മസ്ജിദിൽ നമസ്കാരം, ദിക്റുകൾ, ഖുർആൻ പാരായണം തുടങ്ങിയ ആരാധനകാര്യങ്ങളിൽ മുഴുകുകയാണ് ചെയ്യേണ്ടത്. ഇതിലൂടെയാണ് ഇഅ്തികാഫിന്റെ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുന്നത്.
നാല്: ജനങ്ങൾ ജീവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തെ മുൻനിർത്തികൊണ്ട് മാത്രമാണിത്. ഒഴിവുകഴിവ് നീങ്ങിയാൽ അത് സാധാരണ അവസ്ഥയിലേക്ക് മടങ്ങുന്നതാണ്. അഥവാ ഇഅ്തികാഫ് പള്ളിയിലാണ് ഇരിക്കേണ്ടത്. സ്ത്രീകൾക്ക് വീട്ടിലെ മസ്ജദിൽ ഇഅ്തികാഫ് ഇരിക്കാവുന്നതാണ്. ഹനഫികളുടെയും, ശാഫിഈ മദ്ഹബിലെ പഴയ അഭിപ്രായവും ഇതുതന്നെയാണ്.
അഞ്ച്: വിശ്വാസികൾക്ക് വീടുകളിൽ ഇഅ്തികാഫ് അനുവദനീയമാണെന്ന അഭിപ്രായം ഇത്തരമൊരു സാഹചര്യത്തെ മുന്നിൽ വെച്ച് കൊണ്ടുള്ള അവസരമാണ്. കാരണം, അവിടെ ദീനീ ചിട്ടകൾ അനുവർത്തിക്കപ്പെടുകയാണ്, ഇസ് ലാമിക ചിഹ്നങ്ങൾ സംരക്ഷിക്കപ്പെടുകയാണ്. പൂർണമായി ഒഴിവാക്കുക എന്നതിനെക്കാൾ ഉത്തമമായിട്ടുള്ളത് പൂർണമായല്ലെങ്കിലും ചില നിബന്ധനകളോടുകൂടി അത് ചെയ്യുക എന്നത് തന്നെയാണ്.
Also read: മാലഖമാരും മനുഷ്യനും മത്സരിച്ചപ്പോൾ സംഭവിച്ചത്!
ഇഅ്തികാഫ് അനുവദനീയമാണെന്ന ഈ വിധിയുടെ അടിസ്ഥാനത്തിൽ അതൊരു അവസരമായി അവശേഷിക്കുകയാണ്. ഇഅ്തികാഫിനെ പരിഗണിക്കുമ്പോൾ അതിന്റെ അടിസ്ഥാനം സുന്നത്താണ്-ഐച്ഛികമാണ് എന്നതാണ്. അത് വിശ്വാസിക്ക് നിർബന്ധമാകുന്നില്ല. വീട്ടിലെ മസ്ജിദിൽ ഇരുന്ന് അല്ലാഹുവിന് ഇബാദത്ത് ചെയ്യുകയാണെങ്കിൽ അതിനെ ഇഅ്തികാഫെന്ന് വിളിക്കുകയില്ല. എന്നാൽ ഇബാദത്ത് ചെയ്യുന്നതിനുള്ള പ്രതിഫലം അവർക്ക് ലഭിക്കുന്നതാണ്.
ഇഅ്തികാഫിന്റെ കാര്യത്തിൽ വിശ്വാസികൾ സ്വതന്ത്രരാണ്. ലോകത്തുള്ള എല്ലാ വിശ്വാസികളും പതിവായി ഇഅ്തികാഫിരിക്കുന്നവരല്ല. എന്നാൽ, ഉദ്ദേശിക്കുന്നവർക്ക് മുകളിൽ പറഞ്ഞ നിബന്ധനകൾ അടിസ്ഥാനമാക്കി വീട്ടിലെ മസ്ജിദിൽ ഇഅ്തികാഫിരിക്കാവുന്നതാണ് എന്നതാണ് ഇഅ്തികാഫ് വീട്ടിലിരിക്കുന്നത് അനുവദനീയമാണ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇനി, ആരെങ്കിലും ഭൂരിപക്ഷ കർമശാസ്ത്ര പണ്ഡിതർ അഭിപ്രായപ്പെടുന്നതുപോലെ ഇഅ്തികാഫിരിക്കുന്നതിന് പള്ളി നിബന്ധനയാണെന്ന് മനസ്സിലാക്കുകയാണെങ്കിൽ അവർക്ക് ആ അഭിപ്രായം സ്വീകരിക്കാവുന്നതാണ്. ” لا ينكر المختلف فيه، وإنما ينكر المتفق عليه” (അഭിപ്രായ ഭിന്നതയുള്ള വിഷയങ്ങിളിൽ ആക്ഷേപിക്കപ്പെടുന്നില്ല, അഭിപ്രായ ഐക്യമുള്ള വിഷയങ്ങളിലാണ് ആക്ഷേപിക്കപ്പെടുന്നത്)- ഇത് കർമശാസ്ത്ര പണ്ഡിതർ മുന്നോട്ടുവെക്കുന്ന ഒരു അടിസ്ഥാന ഖാഇദയാണ്-നിയമമാണ്.
Also read: ആദ്യത്തെ ചോദ്യം അവസാനത്തെയും
വീട്ടിലെ മസ്ജിദിൽ നിബന്ധനകളോടെ ഇഅ്തികാഫിരിക്കാവുന്നതാണെന്ന അഭിപ്രായത്തിന്റെ ഉദ്ദേശത്തിലേക്ക് നോക്കുകയാണെങ്കിൽ, ഇഅ്തികാഫ് ഒഴിവാക്കുന്നതിനെക്കാൾ നല്ലത് ആ അഭിപ്രായണെന്ന് നാം മനസ്സിലാക്കുന്നു. പ്രത്യേകിച്ച്, നിർബന്ധിതാവസ്ഥയെ മുൻനിർത്തികൊണ്ടാണ് ആളുകൾക്ക് പള്ളികൾ ഒഴിവാക്കേണ്ടതായി വന്നിട്ടുള്ളത്. അല്ലാതെ സ്വാതന്ത്ര്യമുണ്ടായിട്ട് ഒഴിവാക്കുന്നതല്ല. സംഭവിക്കുന്ന പുതിയ വിഷയങ്ങളിൽ ഇജ്തിഹാദ് ചെയ്യുമ്പോൾ നിർബന്ധിക്കപ്പെടുന്നതെന്നും (الجبر), സ്വാതന്ത്ര്യമുള്ളതെന്നും (الاختيار) എന്നിങ്ങനെ വേർതിരിക്കേണ്ടതുണ്ട്. നിർബന്ധിതാവസ്ഥയാണെങ്കിൽ അതിൽ ഇളവ് ലഭിക്കപ്പെടുന്നതാണ്. തെരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുള്ളതാണെങ്കിൽ അത് നിർബന്ധിതമല്ലാത്ത അതിന്റെ അടിസ്ഥാനത്തിലേക്ക് മടങ്ങുന്നു. അതോടൊപ്പം, അതിൽ ഇബാദത്ത് ചെയ്യുന്നതിനും, അല്ലാഹുവിലേക്ക് അടുക്കുന്നതിനുമുള്ള പ്രേരണയുണ്ട്. ആളുകൾ റമദാൻ പരമ്പരകളിലും മറ്റും വ്യാപൃതരായി സമയം ചെലവഴിക്കുന്ന സന്ദർഭത്തിൽ വീട്ടിലെ പള്ളികളിൽ ഇഅ്തികാഫിരിക്കുന്നത് അനുവദനീയമാണെന്ന അഭിപ്രായം പരിഗണനീയമാവുകയാണ്. അത് സാഹചര്യത്തെ പരിഗണിച്ചും, ഇഅ്തികാഫിന്റെ ലക്ഷ്യത്തെ സാക്ഷാത്കരിക്കുന്നതിനും വേണ്ടിയാണ്. അഥവാ, അത് പ്രത്യേക സാഹചര്യത്തിലെ പ്രത്യേക വിധി മാത്രമാണ്. അത് ഇളവുകളിൽപ്പെട്ടതാണ്, നിർബന്ധമായി അനുവർത്തിക്കേണ്ടി വരുന്ന വിധിയല്ല.
വിവ: അർശദ് കാരക്കാട്