Current Date

Search
Close this search box.
Search
Close this search box.

ശാന്തമായ മനസ്സ് കർമനിരതമായ ജീവിതം

ഇസ്‌ലാമിക വീക്ഷണത്തിൽ ഭൂമിയിലെ മനുഷ്യജീവിതം ഒരു പരീക്ഷണമാണ്, പരീക്ഷയാണ്. നമ്മളെല്ലാം ഭൂമിയാകുന്ന പരീക്ഷാഹാളിലിരുന്ന് പരീക്ഷ എഴുതിക്കൊണ്ടിരിക്കുകയാണ്. മരണാനന്തര ജീവിതത്തിലെ രക്ഷാ ശിക്ഷകൾ തീരുമാനിക്കുന്നത് ഈ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും. അവസാന ബെല്ലടിക്കുന്നതോടെ അഥവാ മരണത്തോടെത്തന്നെ പരീക്ഷാഫലം അറിഞ്ഞ് തുടങ്ങും. എന്നാൽ ഉയിർത്തെഴുന്നേറ്റ ശേഷമായിരിക്കും വിചാരണയും അന്ത്യവിധിയുമുണ്ടാവുക. ആ വിധിക്കനുസരിച്ചാണ് നരകാവകാശികളും സ്വർഗാവകാശികളും വേർതിരിക്കപ്പെടുക.

കായികശേഷി, ആരോഗ്യം, സമ്പത്ത്, ജീവിതസൗകര്യങ്ങൾ, ഭൗതിക നേട്ടങ്ങൾ തുടങ്ങിയ ജീവിതവിഭവങ്ങൾ നൽകിയും നിഷേധിച്ചും നൽകിയ ശേഷം തിരിച്ചെടുത്തും നിഷേധിച്ച ശേഷം നൽകിയുമൊക്കെ മനുഷ്യൻ പരീക്ഷിക്കപ്പെടും. ലഭ്യമാകുന്ന അനുഗ്രഹങ്ങൾക്ക് ദാതാവായ ദൈവത്തോട് നന്ദി കാണിക്കാനും ദൈവിക ജീവിതവ്യവസ്ഥ പിന്തുടരാനും ഇസ്‌ലാം നിർദേശിക്കുന്നു. ജീവിതവിഭവങ്ങളും സൗകര്യങ്ങളും നിഷേധിക്കപ്പെടുമ്പോൾ സഹിക്കാനും ക്ഷമിക്കാനും അല്ലാഹുവിൽ ഭരമേൽപിക്കാനുമാണ് അതാവശ്യപ്പെടുന്നത്. അങ്ങനെ ചെയ്താൽ അതിന് മഹത്തായ പ്രതിഫലമുണ്ടെന്നും മറിച്ചായാൽ കടുത്ത ശിക്ഷയുണ്ടെന്നും പഠിപ്പിക്കുന്നു:

”ഭൂമുഖത്തുള്ളതൊക്കെ നാം അതിന് അലങ്കാരമാക്കിയിരിക്കുന്നു. മനുഷ്യരിൽ ആരാണ് ഏറ്റവും നല്ല കർമങ്ങളിലേർപ്പെടുന്നതെന്ന് പരീക്ഷിക്കാനാണിത്.” (18:7)

”അല്ലാഹു ഇഛിച്ചിരുന്നെങ്കിൽ നിങ്ങളെ ഒന്നാകെ ഒരൊറ്റ സമുദായമാക്കുമായിരുന്നു. അങ്ങനെ ചെയ്യാത്തത് നിങ്ങൾക്ക് അവൻ നൽകിയതിൽ നിങ്ങളെ പരീക്ഷിക്കാനാണ്. അതിനാൽ മഹത്കൃത്യങ്ങളിൽ മത്സരിച്ചു മുന്നേറുക. നിങ്ങളുടെയൊക്കെ മടക്കം അല്ലാഹുവിങ്കലേക്കാണ്. നിങ്ങൾ ഭിന്നിച്ചുകൊണ്ടിരുന്ന കാര്യങ്ങളുടെയെല്ലാം നിജസ്ഥിതി അപ്പോൾ അവൻ നിങ്ങളെ അറിയിക്കുന്നതാണ്.” (5:48)

”നിങ്ങളെ ഭൂമിയിൽ പ്രതിനിധികളാക്കിയത് അവനാണ്. നിങ്ങളിൽ ചിലരെ മറ്റു ചിലരേക്കാൾ ഉന്നത പദവികളിലേക്ക് ഉയർത്തിയതും അവൻ തന്നെ. നിങ്ങൾക്ക് അവൻ നൽകിയ കഴിവിൽ നിങ്ങളെ പരീക്ഷിക്കാനാണിത്. സംശയമില്ല; നിന്റെ നാഥൻ വേഗം ശിക്ഷാനടപടി സ്വീകരിക്കുന്നവനാണ്. ഒപ്പം ഏറെ പൊറുക്കുന്നവനും ദയാപരനും തന്നെ.”(6:165)

”ഭൂമിയിൽ അവരെ നാം പല സമൂഹങ്ങളായി വിഭജിച്ചിരിക്കുന്നു. അവരിൽ സജ്ജനങ്ങളുണ്ട്. നേരെമറിച്ചുള്ളവരുമുണ്ട്. നാം അവരെ ഗുണദോഷങ്ങളാൽ പരീക്ഷിച്ചുകൊണ്ടിരുന്നു. ഒരുവേള അവർ തിരിച്ചുവന്നെങ്കിലോ.”(7:168)

”മരണവും ജീവിതവും സൃഷ്ടിച്ചവൻ. കർമ നിർവഹണത്തിൽ നിങ്ങളിലേറ്റം മികച്ചവരാരെന്ന് പരീക്ഷിക്കാനാണത്. അവൻ അജയ്യനാണ്. ഏറെ മാപ്പേകുന്നവനും.”(67:2)

”പിന്നീട് അവർക്ക് ശേഷം നിങ്ങളെ നാം ഭൂമിയിൽ പ്രതിനിധികളാക്കി. നിങ്ങൾ എങ്ങനെ ചെയ്യുന്നുവെന്ന് നോക്കിക്കാണാൻ.”(10:14)

”ഭദ്രതയോടെ നൂൽ നൂറ്റ ശേഷം അത് പല തുണ്ടുകളാക്കി പൊട്ടിച്ചു കളഞ്ഞവളെപ്പോലെ നിങ്ങളാകരുത്. ഒരു സമൂഹത്തിന് മറ്റൊരു ജനസമൂഹത്തേക്കാൾ സംഖ്യാബലമുള്ളതുകൊണ്ട് നിങ്ങൾ നിങ്ങളുടെ ശപഥങ്ങളെ പരസ്പരം വഞ്ചനോപാധിയാക്കരുത്. അതിലൂടെ അല്ലാഹു നിങ്ങളെ പരീക്ഷിക്കുക മാത്രമാണ് ചെയ്യുന്നത്. ഉയിർത്തെഴുന്നേൽപ് നാളിൽ നിങ്ങൾ ഭിന്നിച്ചിരുന്ന കാര്യങ്ങളുടെ നിജസ്ഥിതി നിങ്ങൾക്കവൻ വ്യക്തമാക്കിത്തരിക തന്നെ ചെയ്യും.”(16;92)

”നിങ്ങളുടെ നാഥൻ ഇങ്ങനെ വിളംബരം ചെയ്ത സന്ദർഭം: നിങ്ങൾ നന്ദി കാണിക്കുകയാണെങ്കിൽ ഞാൻ നിങ്ങൾക്ക് അനുഗ്രഹങ്ങൾ ധാരാളമായി നൽകും. അഥവാ നന്ദികേട് കാണിക്കുകയാണെങ്കിൽ എന്റെ ശിക്ഷ കടുത്തതായിരിക്കുകയും ചെയ്യും.”(147)

”അവൻ സമുദ്രത്തെ നിങ്ങൾക്ക് വിധേയമാക്കിത്തന്നു. നിങ്ങളതിൽനിന്ന് പുതുമാംസം ഭക്ഷിക്കാനും നിങ്ങൾക്കണിയാനുള്ള ആഭരണങ്ങൾ കണ്ടെടുക്കാനും. കപ്പൽ അതിലെ അലമാലകളെ കീറിമുറിച്ച് സഞ്ചരിക്കുന്നത് നീ കാണുന്നുണ്ടല്ലോ: നിങ്ങൾ അല്ലാഹുവിന്റെ ഔദാര്യം തേടാൻ വേണ്ടി. നിങ്ങൾ അവനോട് നന്ദി കാണിക്കുന്നവരാകാനും.” (16:14)

”ഓർക്കുക: നിങ്ങൾ എണ്ണത്തിൽ വളരെ കുറവായിരുന്ന കാലം! ഭൂമിയിൽ നിങ്ങളന്ന് നന്നെ ദുർബലരായാണ് കരുതപ്പെട്ടിരുന്നത്. ആളുകൾ നിങ്ങളെ റാഞ്ചിയെടുത്തേക്കുമോയെന്നുപോലും നിങ്ങൾ ഭയപ്പെട്ടിരുന്നു. പിന്നീട് അല്ലാഹു നിങ്ങൾക്ക് അഭയമേകി. തന്റെ സഹായത്താൽ നിങ്ങളെ പ്രബലരാക്കി. നിങ്ങൾക്ക് ഉത്തമമായ ജീവിതവിഭവങ്ങൾ നൽകി. നിങ്ങൾ നന്ദിയുള്ളവരാകാൻ.”(8:26)

സുലൈമാൻ നബി പറഞ്ഞു: ”ഇത് എന്റെ നാഥന്റെ അനുഗ്രഹഫലമാണ്. എന്നെ പരീക്ഷിക്കാനാണിത്. ഞാൻ നന്ദി കാണിക്കുമോ അതല്ല നന്ദികേട് കാണിക്കുമോയെന്ന് അറിയാൻ. നന്ദി കാണിക്കുന്നവർ സ്വന്തം നന്മക്കുവേണ്ടിത്തന്നെയാണ് നന്ദി കാണിക്കുന്നത്. എന്നാൽ ആരെങ്കിലും നന്ദികേട് കാണിക്കുന്നുവെങ്കിൽ സംശയംവേണ്ട; എന്റെ നാഥൻ അന്യാശ്രയമില്ലാത്തവനാണ്, അത്യുൽകൃഷ്ടനും.”(27:40)

അനുഗ്രഹങ്ങൾക്ക് ദൈവത്തോട് നന്ദി കാണിക്കാൻ ആവശ്യപ്പെടുന്ന നിരവധി ഖുർആൻ സൂക്തങ്ങളുണ്ട്.(2:56, 185, 3:123,5:6,89,8:26…..)

അല്ലാഹു നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി പ്രകടിപ്പിക്കുന്നവർക്ക് അവൻ അതിമഹത്തായ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുണ്ട്.
”നമ്മിൽ നിന്നുള്ള അനുഗ്രഹമായിരുന്നു അത്. അവ്വിധമാണ് നന്ദി കാണിക്കുന്നവർക്ക് നാം പ്രതിഫലം നൽകുന്നത്.”(54:35)

സഹനത്തിലൂടെ സമാധാനം

കർമങ്ങൾക്ക് അവയിൽ ഏർപ്പെടുന്നവർ ലക്ഷ്യംവെച്ച ഫലം തന്നെ ഉണ്ടാകണമെന്നില്ല. ലാഭമഭിലഷിച്ച് വ്യാപാരത്തിലേർപ്പെടുന്നവർ നഷ്ടം സഹിക്കേണ്ടി വരുന്നു. വരുമാനം പ്രതീക്ഷിച്ച് വയലേലകളിൽ വേല ചെയ്യുന്നവർ വിള നഷ്ടത്തിന്നിരയാവുന്നു. നാം നമ്മുടെ അറിവിന്റെയും പരിചയത്തിന്റെയും കഴിവിന്റെയും പരിമിതികളിൽ നിന്നുകൊണ്ട് കാര്യങ്ങൾ കണക്കുകൂട്ടി അതിനനുസൃതമായി പ്രവർത്തിക്കുന്നു. ചിലപ്പോൾ നമ്മുടെ സ്വപ്‌നങ്ങളും സങ്കല്പങ്ങളും നിമിഷനേരം കൊണ്ട് നിലംപൊത്തുന്നു. അപ്രതീക്ഷിതങ്ങളായ ആഘാതങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നു.

വിധിവിശ്വാസമില്ലാത്തവർ ഇത്തരം വിപത്തുകൾ വരുമ്പോൾ അസഹ്യമായ അസ്വസ്ഥതയ്ക്കും അക്ഷമക്കും അടിപ്പെടുന്നു. വേവലാതിപ്പെടുകയും പരാതി പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്നു. അവരുടെ ആശങ്കയും അരക്ഷിതബോധവുമകറ്റാൻ ആശ്വാസവചനങ്ങൾ പോലും അശക്തമായിരിക്കും.

എന്നാൽ ദൈവവിധിയിൽ വിശ്വസിക്കുന്നവർ സ്വസ്ഥരും നിർഭയരുമായിരിക്കും, തങ്ങളുടെ വിധിയിൽ തീർത്തും തൃപ്തരും. അത് തങ്ങൾക്ക് അനുകൂലമോ പ്രതികൂലമോ എന്നത് അവരെ സംബന്ധിച്ചിടത്തോളം അപ്രസക്തമത്രെ. വ്യഥയും വേവലാതിയും വിതുമ്പലും വിഹ്വലതയും വിധിയിലൊരു വ്യത്യാസവും വരുത്തുകയില്ലല്ലോ. ഇങ്ങനെ യഥാർഥ വിധിവിശ്വാസം കർമപ്രേരകമായി മാറുന്നു. മനഃശാന്തിയുടെ ഉറവിടമായിത്തീരുന്നു. ദൈവവിധിയെ സംബന്ധിച്ച അറിയിപ്പ് തന്നെ പ്രതിസന്ധികളിൽ പതറാതിരിക്കാനും അനുകൂലാവസ്ഥകളിൽ അമിതമായി ആഹ്ലാദിക്കാതിരിക്കാനും അഹങ്കരിക്കാതിരിക്കാനുമാണ്. അല്ലാഹു പറയുന്നു:

”ഭൂമിയിലോ നിങ്ങളിലോ ഒരു വിപത്തും വന്നുഭവിക്കുന്നില്ല; നാമത് മുമ്പേ ഒരു ഗ്രന്ഥത്തിൽ രേഖപ്പെടുത്തി വെച്ചിട്ടല്ലാതെ. അത് അല്ലാഹുവിന് ഏറെ എളുപ്പമുള്ള കാര്യമാണല്ലോ.നിങ്ങൾക്കുണ്ടാകുന്ന നഷ്ടത്തിന്റെ പേരിൽ ദുഃഖിക്കാതിരിക്കാനും നിങ്ങൾക്ക് അവൻ തരുന്നതിന്റെ പേരിൽ സ്വയം മറന്നാഹ്ലാദിക്കാതിരിക്കാനുമാണിത്. പെരുമ നടിക്കുന്നവരെയും പൊങ്ങച്ചക്കാരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല.” (57:22,23)

ജീവിതം ഒരു പരീക്ഷണമാണെന്ന് മനസ്സിലാക്കിയവരെ അത്തരം ആപത്തുകൾ തളർത്തുകയോ നിരാശരോ നിഷ്‌ക്രിയരോ ആക്കുകയില്ല. തങ്ങളുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തി ബാധ്യത പൂർത്തീകരിച്ചിട്ടുണ്ടെന്ന് അവർ സമാശ്വസിക്കുന്നു. ബാക്കിയൊക്കെ ദൈവവിധിയാണെന്നും അല്ലാഹുവിൽ ഭരമേൽപിച്ച് ക്ഷമിച്ചാൽ വരാനിരിക്കുന്ന ശാശ്വത ജീവിതത്തിൽ വിജയം ഉറപ്പാണെന്നും വിശ്വസിച്ച് സമാധാനിക്കുന്നു. വർധിതമായ ആവേശത്തോടെ കർമരംഗത്ത് ഉറച്ചുനിൽക്കുന്നു. വിജയത്തെയും നേട്ടത്തെയും സംബന്ധിച്ച തികഞ്ഞ പ്രതീക്ഷയോടെ പണിയെടുക്കുന്നു. മോഹങ്ങളൊക്കെയും പൂവണിയാറില്ലെന്നത് കൊണ്ട് മാത്രം ആരും ഒന്നും ആഗ്രഹിക്കാതിരിക്കാറില്ല. സ്വപ്‌നങ്ങൾ കാണാതിരിക്കാറില്ല. മനുഷ്യൻ കൊതിച്ചതല്ല, ദൈവം വിധിച്ചതാണ് കിട്ടുകയെന്ന്‌വിശ്വാസികൾക്ക് നല്ല ബോധ്യമുണ്ട്.

”ആകാശഭൂമികളുടെ താക്കോലുകൾ അവന്റെ അധീനതയിലാണ്. അവനുദ്ദേശിക്കുന്നവർക്ക് അളവറ്റ വിഭവങ്ങൾ നൽകുന്നു. അവനിഛിക്കുന്നവർക്ക് അതിൽ കുറവ് വരുത്തുന്നു. അവൻ സകല സംഗതികളും നന്നായറിയുന്നവനാണ്.” (42:11)

”നിങ്ങൾ ചിന്തിക്കുന്നില്ലേ?നിങ്ങൾ വിതക്കുന്ന വിത്ത്, അതിൽ നിന്ന് വിള മുളപ്പിക്കുന്നത് നിങ്ങളോ അതോ നാമോ? നാം ഉദ്ദേശിച്ചിരുന്നെങ്കിൽ അതിനെ ഉണങ്ങിയ താളുകളാക്കുക തന്നെ ചെയ്യും. അപ്പോഴോ നിങ്ങൾ നിരാശയോടെ പറയുമായിരുന്നു:

ഞങ്ങൾ കടക്കെണിയിലായല്ലോ.” (56:63-66)

എന്നാൽ ഇത്തരം സന്ദർഭങ്ങളിലെല്ലാം വിശ്വാസി ക്ഷമ പാലിക്കുകയും സഹനമവലംബിക്കുകയും അല്ലാഹുവിൽ ഭരമേൽപ്പിക്കുകയും ചെയ്യുന്നു. ഖുർആൻ പറയുന്നു: ”ചില്ലറ പേടി, പട്ടിണി, ജീവധനാദികളുടെ നഷ്ടം, വിളനാശം എന്നിവയിലൂടെ നാം നിങ്ങളെ പരീക്ഷിക്കുകതന്നെ ചെയ്യും. അപ്പോഴൊക്കെ ക്ഷമിക്കുന്നവരെ ശുഭവാർത്ത അറിയിക്കുക. തങ്ങളെ വല്ല വിപത്തും ബാധിച്ചാൽ അവർ പറയുന്നു: ”ഞങ്ങൾ അല്ലാഹുവിന്റേതാണ്. അവനിലേക്കുതന്നെ തിരിച്ചുചെല്ലേണ്ടവരും. അവർക്ക് അവരുടെ നാഥനിൽ നിന്നുള്ള അതിരറ്റ അനുഗ്രഹങ്ങളും കാരുണ്യവുമുണ്ട്. അവർ തന്നെയാണ് നേർവഴി പ്രാപിച്ചവർ.”(2:155-157)

എല്ലാം നൽകുന്നതും തിരിച്ചെടുക്കുന്നതും അല്ലാഹുവാണെന്നും അവൻ തന്നെ പരീക്ഷിക്കുകയാണെന്നും തിരിച്ചറിഞ്ഞ വിശ്വാസി ഏത് പ്രതിസന്ധികളിലും പ്രയാസങ്ങളിലും അസ്വസ്ഥനോ പരിഭ്രാന്തനോ ആവുകയില്ല. ക്ഷമിക്കുകയും സഹിക്കുകയും ചെയ്താൽ ദൈവത്തിന്റെ പ്രീതിയും പ്രതിഫലവും ലഭിക്കുമെന്നതിനാൽ പ്രതീക്ഷാപൂർവ്വം എല്ലാം സഹിക്കുന്നു. ക്ഷമിക്കുന്നു. അതോടെ മനസ്സ് തീർത്തും ശാന്തമാവുന്നു. സമാധാനപൂർണവും നിർഭയവുമാവുന്നു.

ചുറുചുറുക്കോടെ ഓടിച്ചാടി നടക്കുന്ന ചെറുപ്പക്കാരൻ വാഹനാപകടത്തിൽ നട്ടെല്ലിന് ക്ഷതം പറ്റി കിടപ്പിലാവുന്നു. പലവിധ ചികിത്സകളും നടത്തി നോക്കുന്നു. പക്ഷേ, ഒന്നും ഫലിക്കുന്നില്ല. എല്ലാ ചികിത്സാരീതികളും പരീക്ഷിച്ചു നോക്കുന്നു. അവസാനം മുഴുവൻ വൈദ്യവിദ്യകളും ഇരിക്കാനോ നിൽക്കാനോ നടക്കാനോ കഴിയില്ലെന്ന് വിധിയെഴുതുന്നു. അതോടെ മരണം വരെ കട്ടിലിൽ കഴിയേണ്ടി വരുമെന്ന് അയാൾ മനസ്സിലാക്കുന്നു. അപ്പോൾ അത്യധികം അസ്വസ്ഥനാവുക സ്വാഭാവികം മാത്രം.

ഇത്തരമൊരു സാഹചര്യത്തിൽ ആ രോഗിയെ ആശ്വസിപ്പിക്കാൻ ലോകത്ത് ഒരു ഭൗതികദർശനത്തിനും പ്രത്യയശാസ്ത്രത്തിനും സാധ്യമല്ല. ഇരുപതാം നൂറ്റാണ്ട് കണ്ട വീരവിപ്ലവകാരി വി.ഐ. ലെനിൻ പോലും വാതരോഗത്തിന്നടിപ്പെട്ടപ്പോൾ അത്യധികം അസ്വസ്ഥനായി തന്റെ ആത്മമിത്രമായ സ്റ്റാലിനോട് സയനൈഡ് ആവശ്യപ്പെട്ടത് അതിനാലാണല്ലോ. എന്നാൽ ദൈവവിധിയിൽ ദൃഢമായി വിശ്വസിക്കുന്നവർ സകലതും സ്രഷ്ടാവിൽ സമർപ്പിച്ച് ആശ്വാസമനുഭവിക്കുന്നു. മുഖത്തെ പ്രസന്നതയും പ്രസാദാത്മകതയും മങ്ങാത, മായാതെ നിലനിർത്തുന്നു. അവർ മനസ്സമാധാനത്തോടെ ആത്മഗതം ചെയ്യുന്നു: ”തനിക്ക് കയ്യും കാലും കണ്ണും കാതും നാക്കും മൂക്കും ആയുസ്സും ആരോഗ്യവും ജീവനും നൽകിയത് ദൈവമാണ്. അവൻ കനിഞ്ഞേകിയ ആരോഗ്യം തൽകാലം അവൻ തന്നെ തിരിച്ചെടുത്തിരിക്കുന്നു. ഇതൊരു പരീക്ഷണമാണ്, ദൈവവിധി. പതറിച്ച പറ്റിയാൽ പരാജയമായിരിക്കും ഫലം, ക്ഷമിച്ചാൽ വിജയവും. ഒരുവിധ രോഗവും വേദനയും അല്ലലും അലട്ടും പ്രയാസവും കഷ്ടപ്പാടുകളുമൊന്നുമില്ലാത്ത, കൊതിച്ചതൊക്കെ കിട്ടുന്ന സർവ്വസുന്ദരവും ശാശ്വതവുമായ സ്വർഗം പ്രതിഫലമായി ലഭിക്കും.”

ഡോക്ടർ മുസ്തഫസ്സിബാഈ സിറിയയിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നായകനും പ്രമുഖ പണ്ഡിതനുമായിരുന്നു. തളർവാതം ബാധിച്ച് അദ്ദേഹത്തിന്റെ ഇടതുഭാഗം നിശ്ചലമായി. എന്നിട്ടും അദ്ദേഹം തന്റെ ജോലികൾ തുടർന്നു. കോളേജിൽ പോയി അധ്യാപനം നടത്തി. പൊതുയോഗങ്ങളിൽ പ്രസംഗിച്ചു. പുസ്തകരചനയിൽ മുഴുകി. രോഗബാധിതനായിക്കഴിഞ്ഞ ഏഴ് വർഷത്തിനിടയിലാണ് അദ്ദേഹം ശ്രദ്ധേയമായ മൂന്ന് ഗ്രന്ഥങ്ങളെഴുതിയത്.

1962 ൽ ആശുപത്രിയിലായിരിക്കെ ആശ്വസിപ്പിക്കാനെത്തിയ കൂട്ടുകാരോട് അദ്ദേഹം പറഞ്ഞു: ”ഞാൻ രോഗിയാണ്. സംശയമില്ല. എന്റെ കൈക്കും കാലിനും വേദനയുണ്ട്. എങ്കിലും എന്റെ കാര്യത്തിൽ അല്ലാഹു ചെയ്തുതന്ന അനുഗ്രഹം നോക്കൂ. അവൻ എന്നെ തീർത്തും തളർത്താൻ ശക്തനായിട്ടും എന്റെ ഒരു ഭാഗമേ തളർന്നുള്ളൂ, അതും ഇടതുവശം. തളർന്നത് വലതു വശമായിരുന്നെങ്കിൽ എനിക്ക് എഴുതാൻ സാധിക്കുമായിരുന്നോ? എന്റെ കാഴ്ചശക്തി നശിപ്പിക്കാൻ കഴിവുള്ള അല്ലാഹു എനിക്ക് അത്യാവശ്യമായ ആ കഴിവ് എടുത്തു കളഞ്ഞിട്ടില്ല. എന്റെ മസ്തിഷ്‌കത്തെ മരവിപ്പിക്കാൻ അല്ലാഹുവിന് ഒട്ടും പ്രയാസമില്ല. എന്നിട്ടും എനിക്ക് മനസ്സിലാക്കാനും ചിന്തിക്കാനും അവനത് വിട്ടു തന്നിരിക്കുന്നു. എന്റെ നാവിന്റെ ആരോഗ്യം അവൻ നിലനിർത്തിയിരിക്കുന്നു. ഇതെല്ലാം അവന്റെ ഔദാര്യവും വിശാലതയുമല്ലേ? അപാരമായ അനുഗ്രഹവും അതിരറ്റ കാരുണ്യവുമല്ലേ? പിന്നെ ഞാനെന്തിന് പരാതിപ്പെടണം? സങ്കടം പറയണം? എന്നോട് കാണിച്ച കാരുണ്യത്തിന് നന്ദി കാണിക്കുകയല്ലേ വേണ്ടത്?”

ജീവിതസായാഹ്നത്തിൽ അന്ധനായി മാറിയ ഇബ്‌നു അബ്ബാസിന്റെ വാക്കുകൾ ഇങ്ങനെ വായിക്കാം: ”എന്റെ ഇരുകണ്ണുകളിൽ നിന്നും അല്ലാഹു പ്രകാശത്തെ പിടിച്ചെടുത്തിരിക്കുന്നു. എങ്കിലും എന്റെ നാവിനും കേൾവിക്കും അവ രണ്ടിനേക്കാളും പ്രകാശമുണ്ട്. എന്റെ മനസ്സ് ശക്തമാണ്. ബുദ്ധിക്ക് വൈകല്യം സംഭവിച്ചിട്ടില്ല. നാവിന് തിളങ്ങുന്ന വാളുപോലെ മൂർച്ചയുണ്ട്.”

ഏക മകന്റെ മാതാപിതാക്കൾ. കാണികളിൽ ഏറെ കൗതുകമുണർത്തുന്ന നാലഞ്ചു വയസ്സ് പ്രായമുള്ളപ്പോൾ ആ കുഞ്ഞ് മരണമടയുന്നു. ഇത്തരം അനുഭവങ്ങൾക്കിരയാവുന്ന വ്യക്തികളനുഭവിക്കുന്ന വ്യഥയും വേദനയും വിവരണാതീതമത്രെ. നിലവിലുള്ള കുടുംബ സങ്കല്പം മുതലാളിത്ത വ്യവസ്ഥയുടെ സൃഷ്ടിയാണെന്നും വിവാഹമോ സ്വകാര്യഉടമാവകാശമോ ഇല്ലാതിരുന്ന പ്രാകൃത കമ്യൂണിസ്റ്റ് കാലഘട്ടത്തിൽ കുടുംബം സ്ത്രീ കേന്ദ്രീകൃതമായിരുന്നുവെന്നും കുട്ടികൾ അഛന്മാരെ തിരിച്ചറിഞ്ഞിരുന്നില്ലെന്നും വാദിച്ച കാറൽ മാർക്‌സ് പോലും തന്റെ മകന്റെ വിയോഗത്തിൽ ഏറെ വിഹ്വലനാവുകയുണ്ടായി. 1855 ൽ അദ്ദേഹത്തിന്റെ ഇഷ്ടപുത്രൻ എഡ്ഗാറിന് ഗുരുതരമായ രോഗം ബാധിച്ചു. എട്ടു വയസ്സുള്ള അതിസമർഥനായ ആ കുട്ടി മുഷ് എന്ന ഓമനപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. ഏക മകന്റെ രോഗശയ്യക്കരികിൽ ദിനരാത്രങ്ങൾ ഉറക്കമൊഴിച്ച് കഴിച്ചുകൂട്ടിയ മാർക്‌സ് അക്കാലത്ത് ഏംഗൽസിനെഴുതി: ”ഹൃദയം നീറുകയാണ്. തല പുകയുകയാണ്.” പിന്നീട് മുഷ് മരണമടഞ്ഞപ്പോൾ അദ്ദേഹമെഴുതി: ”പാവം മുഷ് മരിച്ചു…. എന്റെ ദുഃഖം എത്ര വലുതാണെന്ന് അറിയാമല്ലോ. ഒട്ടേറെ കഷ്ടപ്പാടുകൾ അനുഭവിച്ചിട്ടുള്ളവനാണ് ഞാൻ. പക്ഷേ യഥാർഥ ദുഃഖമെന്താണെന്ന് ഇപ്പോഴാണ് എനിക്ക് മനസ്സിലായത്.”

ഇത്തരം സാഹചര്യങ്ങളിലും വിധിയിൽ വിശ്വസിക്കുന്നവർ ആശ്വാസമനുഭവിക്കുന്നു. അവരുടെ മനസ്സു മന്ത്രിക്കുന്നു: ”തനിക്ക് കുഞ്ഞിനെ കനിഞ്ഞേകിയത് കരുണാമയനായ ദൈവമാണ്. തന്റെ ഓമന മകനെ തിരിച്ചു വിളിച്ചതും അവൻ തന്നെ. എല്ലാം അവന്റെ അലംഘനീയമായ വിധി. തന്നേക്കാൾ സ്‌നേഹവും കരുണയും വാത്സല്യവുമുള്ള സ്രഷ്ടാവിന്റെ വശം കുഞ്ഞിനെ തിരിച്ചേൽപിക്കുകയാണ് താൻ ചെയ്തത്. അതിനാൽ അക്ഷമ കാണിക്കുന്നത് തീർത്തും അസ്ഥാനത്താണ്. സഹനമവലംബിച്ചാൽ ലഭിക്കാനുള്ളത് സ്വർഗമാണ്. അനശ്വരമായ അതിന്റെ കവാടത്തിൽ തന്റെ ഓമനമകൻ തന്നെ സ്വാഗതം ചെയ്യാൻ മന്ദസ്മിതനായി കാത്തുനിൽക്കും.”

അല്ലാഹു വിശുദ്ധ ഖുർആനിലൂടെ നൽകിയ വാഗ്ദാനം അവർക്ക് ശാന്തിമന്ത്രമായി അനുഭവപ്പെടും.
”അവർ തങ്ങളുടെ നാഥന്റെ പ്രീതി കാംക്ഷിച്ച് ക്ഷമ പാലിക്കുന്നവരുമാണ്. നമസ്‌കാരം നിഷ്ഠയോടെ നിർവഹിക്കുന്നവരും നാം നൽകിയ വിഭവങ്ങളിൽ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുന്നവരുമാണ്. തിന്മയെ നന്മകൊണ്ടു തടയുന്നവരും. അവർക്കുള്ളതാണ് പരലോക നേട്ടം.അതായത് സ്ഥിരവാസത്തിനുള്ള സ്വർഗീയാരാമങ്ങൾ. അവരും അവരുടെ മാതാപിതാക്കളിലും ഇണകളിലും മക്കളിലുമുള്ള സദ്വൃത്തരും അതിൽ പ്രവേശിക്കും. മലക്കുകൾ എല്ലാ കവാടങ്ങളിലൂടെയും അവരുടെ അടുത്തെത്തും.മലക്കുകൾ പറയും: ‘നിങ്ങൾ ക്ഷമപാലിച്ചതിനാൽ നിങ്ങൾക്ക് സമാധാനമുണ്ടാവട്ടെ.’ ആ പരലോക ഭവനം എത്ര അനുഗ്രഹപൂർണം!” (13:22-24)

അല്ലാഹുവിന്റെ അലംഘനീയമായ വിധിയിൽ വിശ്വാസമർപ്പിക്കുന്നവർ തിരിച്ചറിയുന്നു; ക്ഷമിച്ചാലും അക്ഷമ കാണിച്ചാലും ഭൗതിക ഫലം ഒന്നു തന്നെ. എന്നല്ല; അക്ഷമ അസ്വാസ്ഥ്യം അധികരിപ്പിക്കുകയാണ് ചെയ്യുക. ക്ഷമയും സഹനവും മനസ്സിന് ശാന്തിയേകും. ദൈവസന്നിധിയിലോ ക്ഷമിക്കുന്നവർക്ക് മഹത്തായ പ്രതിഫലമുണ്ട്. അക്ഷമ അപരാധവും.

കർമനിരതമായ ജീവിതം

വിമർശകർ പ്രചരിപ്പിക്കുന്ന പോലെ വിധിവിശ്വാസികൾ എല്ലാം വിധിക്ക് വിട്ടുകൊടുത്ത് അലസരായിക്കഴിയുന്നവരല്ല. ദൈവവിധിയുണ്ടെങ്കിൽ ആഹാരം ലഭിച്ചുകൊള്ളുമെന്ന് കരുതി അധ്വാനിക്കാതെ അടങ്ങിയൊതുങ്ങിക്കഴിയുന്നവരുമല്ല. ദൈവഹിതമനുസരിച്ചാണ് മരണമുണ്ടാവുകയെന്നതിനാൽ രോഗമുണ്ടാകുമ്പോൾ ദൈവേഛയുണ്ടെങ്കിൽ സുഖമായിക്കൊള്ളുമെന്ന് കരുതി ചികിത്സ നടത്താതിരിക്കുന്നവരുമല്ല. വിശ്വാസികളാരും ജീവിതത്തിന്റെ ഭാഗധേയം വിധിക്ക് വിട്ടുകൊടുത്ത് ആലസ്യത്തിൽ ആമഗ്‌നരാവുകയില്ല. ശരിയായ പാത പരതിയെടുത്ത് അതിലൂടെ ജീവിത
പുരോഗതിക്കും ലക്ഷ്യപ്രാപ്തിക്കും പരമാവധി പണിയെടുക്കുകയാണ് ചെയ്യുക. അതിനാണ് ഇസ്‌ലാം അനുശാസിക്കുന്നത്. ദൈവവിധി പുലരുക മനുഷ്യകർമങ്ങളിലൂടെയാണല്ലോ. അല്ലാഹു പറയുന്നു: ”എല്ലാവർക്കും തങ്ങളുടെ പ്രവർത്തനങ്ങൾക്കനുസൃതമായ പദവികൾ ലഭിക്കും. അവരുടെ പ്രവർത്തനങ്ങൾ അല്ലാഹു അവർക്ക് പൂർത്തിയാക്കിക്കൊടുക്കും. അവരോട് അനീതി കാണിക്കുകയില്ല.” (46:19)

വെള്ളിയാഴ്ച ദിവസം പോലും ജുമുഅക്ക് മുമ്പും ശേഷവും വിശ്വാസി ജീവിതവിഭവങ്ങൾ തേടുന്നവരായിരിക്കുമെന്ന് ഖുർആൻ പഠിപ്പിക്കുന്നു.

പ്രവാചകൻ പറയുന്നു: ”നിങ്ങൾ പ്രഭാത പ്രാർഥന പൂർത്തിയാക്കിയാൽ ആഹാരത്തിനായി അധ്വാനിക്കാതെ ഉറങ്ങരുത്.”
”ലോകാവസാനം ആസന്നമായ ഘട്ടത്തിൽ പോലും നിങ്ങളിൽ ആരുടെയെങ്കിലും വശം ഒരു ഈന്തപ്പനത്തൈ ഉണ്ടെങ്കിൽ അവനത് നട്ടുകൊള്ളട്ടെ. അവനതിൽ പ്രതിഫലമുണ്ട്.”

ഒരിക്കൽ പ്രവാചകൻ രണ്ടുപേർ തമ്മിലുണ്ടായ കേസിൽ വിധി പറഞ്ഞു. പിരിഞ്ഞു പോയപ്പോൾ പരാജയപ്പെട്ടയാൾ പറഞ്ഞു: ”എനിക്ക് അല്ലാഹു മതി. അവൻ ഏറ്റവും നല്ല സംരക്ഷകനത്രെ.” ഇതുകേട്ട പ്രവാചകൻ അയാളോട് പറഞ്ഞു: ”ദൗർബല്യത്തെ ദൈവം വെറുക്കുന്നു. അതിനാൽ ശക്തിയും തന്റേടവും നേടുക. എന്നിട്ടും പരാജിതരായാൽ അപ്പോൾ നിങ്ങൾക്ക് പറയാം: എനിക്ക് അല്ലാഹു മതി. അവൻ ഏറ്റവും നല്ല സംരക്ഷകനത്രെ.”

മനുഷ്യൻ തന്റെ സാധ്യതകളൊക്കെയും സ്വരൂപിച്ച് പ്രതിബന്ധങ്ങളോടും പ്രതികൂല പരിസ്ഥിതികളോടും പൊരുതാൻ ബാധ്യസ്ഥനാണ്. വിജയം വരിക്കാൻ അതനിവാര്യമാണെന്ന് ഇസ്‌ലാം വ്യക്തമാക്കുന്നു. ദൃഢ നിശ്ചയം, സ്ഥിരചിത്തത, ത്യാഗമനസ്സ്, സ്ഥിരോത്സാഹം തുടങ്ങിയവയൊക്കെ സ്വായത്തമാക്കണമെന്ന് ഇസ്‌ലാം ആവശ്യപ്പെടുന്നു. പണിയെടുക്കാതെ അലസമായിരുന്ന് പതനങ്ങളും പാളിച്ചകളും പിഴവുകളുമൊക്കെ വിധിയുടെ മേൽ കെട്ടി വെക്കുന്നത് കടുത്ത കുറ്റമത്രെ. അശ്രദ്ധയുടെയും അനാസ്ഥയുടെയും അനിവാര്യഫലങ്ങൾക്ക് ദൈവവിധിയുടെ പരിവേഷമണിയിക്കുന്നത് അത്യന്തം അപലപനീയമാണ്. അധ്വാനിക്കാതെ ഫലം പ്രതീക്ഷിക്കുന്നതും കഷ്ടതകൾ സഹിക്കാതെ നേട്ടം കൊതിക്കുന്നതും മടയത്തമാണ്. കർമത്തിനേ അല്ലാഹു പ്രതിഫലം നൽകുകയുള്ളൂ.

ഒരാൾ പ്രവാചകനോട് ചോദിച്ചു: ”ദൈവദൂതരേ, ഞാൻ ഒട്ടകത്തെ ബന്ധിച്ച ശേഷം അല്ലാഹുവിൽ ഭരമേൽപിക്കണമോ അതോ അതിനെ അഴിച്ച് വിട്ട് കൊണ്ടോ?” പ്രവാചകൻ പ്രതിവചിച്ചു: ”അതിനെ കെട്ടിയിടുക. എന്നിട്ട് ദൈവത്തിൽ ഭരമേൽപിക്കുക.”
ആഹാരം കഴിക്കാതെ വിശപ്പ് മാറില്ല. വെള്ളം കുടിക്കാതെ ദാഹം ശമിക്കില്ല. വിത്തിറക്കാതെ വിളവുണ്ടാവില്ല. വൻവിജയങ്ങൾക്ക് മർമമറിഞ്ഞ കർമം അനിവാര്യമത്രെ. ഇത് മാറ്റമില്ലാത്ത ദൈവിക നിയമമാണ്. ഇതറിയുന്ന യഥാർഥ വിശ്വാസി സദാ കർമ നിരതനായിരിക്കും. അതിനാൽ വിശ്വാസം ആലസ്യമല്ല; ഔത്സുക്യമാണ് വളർത്തുക.

ഐഹികജീവിതം മുഴുക്കെ പരീക്ഷണമാണ്. അനുഗ്രഹങ്ങൾ നൽകിയും നിഷേധിച്ചും അല്ലാഹു അത് നിർവഹിക്കുന്നു. ഫലമറിയുക മരണാനന്തരം മറുലോകത്താണ്. അനുഗ്രഹങ്ങൾ ലഭ്യമാകുന്ന അനുകൂലാവസ്ഥയിൽ ആഹ്ലാദത്തിൽ മിതത്വം പുലർത്തണമെന്ന് ഇസ്‌ലാം അനുശാസിക്കുന്നു, അവ നിഷേധിക്കപ്പെടുമ്പോൾ ക്ഷമയും സഹനവും പാലിക്കണമെന്നും. വിജയം വാഗ്ദാനം ചെയ്യപ്പെട്ടത് അവ്വിധം പ്രവർത്തിക്കുന്നവർക്കാണ്. അങ്ങനെ വിധിവിശ്വാസം ജീവിതത്തിലെ ഒരു നിമിഷം പോലും പാഴാക്കാതെ പ്രയോജനപ്പെടുത്താൻ വിശ്വാസികളെ പ്രേരിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു. ( അവസാനിച്ചു )

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles