Current Date

Search
Close this search box.
Search
Close this search box.

ലുഖ്മാനുല്‍ ഹകീമും മകനും

അല്ലാഹു അത്യുന്നതിയിലേക്കുയര്‍ത്തിയ ലുഖ്മാന്, അവന്‍ തത്വജ്ഞാനവും ഗ്രഹണ ശക്തിയും ജ്ഞാനവും നല്‍കി. തത്വജ്ഞാനികളുടെ മാര്‍ഗത്തില്‍ പ്രവേശിക്കുന്നതിന്ന് അദ്ദേഹത്തിന്റെ കറുപ്പ് നിറമോ, മധുരഭാഷണത്തിന്ന് തടിച്ച ചുണ്ടുകളോ വിഘാതമായില്ല. തന്നെ നോക്കിയ ഒരാളോട് അദ്ദേഹം പറഞ്ഞു; തടിച്ച ചുണ്ടുള്ളവനായി നീ എന്നെ കാണുന്നു. പക്ഷെ, അതിലൂടെ വരുന്നത് മധുരഭാഷണമാണ്; കറുത്തവനായി നീ എന്നെ കാണുന്നു. പക്ഷെ, എന്റെ ഹൃദയം വെളുത്തതാണ്.’

തത്വങ്ങള്‍ സംസാരിച്ചിരുന്ന അദ്ദേഹത്തെ അതേ നിലക്കാണ് ഖുര്‍ആന്‍ വിവരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ നാമത്തിന്ന് നൈതികത നല്‍കുന്ന ഒരു അദ്ധ്യായം തന്നെ ഖുര്‍ആന്‍ അവതരിപ്പിച്ചിരിക്കുന്നു. സംസ്‌കരണ സംബന്ധമായ അദ്ദേഹത്തിന്റെ ചില ഉപദേശങ്ങള്‍ ഖുര്‍ആന്‍ എടുത്തു പറയുകയും ചെയ്തിരിക്കുന്നു. മക്കളെയും ശിഷ്യരെയും സംസ്‌കരിക്കാനുദ്ദേശിക്കുന്ന പിതാക്കള്‍ക്കും ഗുരുക്കള്‍ക്കും അവലംബിക്കാവുന്ന ഒരു ഭരണഘടനയും ശൈലിയുമത്രെ അത്.

രാജ്യവും കുടുംബവും
തത്വജ്ഞാന പ്രശസ്തിയില്‍ അദ്ദേഹത്തിന്റെ നാടും കുടുംബവും മൂടിപ്പോയിരിക്കുന്നു. അതെ കുറിച്ച സുദൃഢ ജ്ഞാനമുണ്ടാക്കുകയാണതിന്റെ ലക്ഷ്യം.  അതിനാല്‍ തന്നെ, തദ്വിഷയകമായി ഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നു:
• ലുഖ്മാന്‍ ബ്‌നു അങ്ഖാ’അ ബ്‌നു സറൂന്‍ എന്നാണ് പേര്‍. മൂക്ക് ചപ്പിയ ഹ്രസ്വകായനായ ഇദ്ദേഹം ഐല സ്വദേശിയായ ഒരു നൂബിയക്കാരനായിരുന്നു.
• ലുഖ്മാന്‍ ബ്‌നു ബാഊറ, അയ്യൂബ് നബിയുടെ സഹോദരീ പുത്രനോ, മാതൃസഹൊദരീ പുത്രനോ ആണ്. ആയിരത്തൊളം വര്‍ഷം ജീവിച്ച ഇദ്ദേഹം, ദാവൂദ് നബിയെ കാണുകയും അദ്ദേഹത്തില്‍ നിന്ന് ജ്ഞാനം നേടുകയും ചെയ്തിട്ടുണ്ട്. ദാവൂദ് നബി നിയുക്തനാവുന്നതിന്നു മുമ്പ് മതവിധി നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ നിയോഗാനന്തരം അത് നിറുത്തിക്കളഞ്ഞപ്പോള്‍, കാരണമന്വേഷിച്ച ഒരാളൊട് അദ്ദേഹം പറഞ്ഞു: പകരം ആള്‍ വന്നാല്‍, ഞാന്‍ തൃപ്തിയടയേണ്ടതല്ലേ?’

വാഖിദി പറയുന്നു: ബനൂ ഇസ്രായേല്യരിലെ ന്യായാധിപനായിരുന്നു അദ്ദേഹം.

മുജാഹിദ് പറയുന്നു: ഈജിപ്തിലെ സൂഡാനികളിലെ കറുത്തവനായിരുന്നു. ഒട്ടക ചുണ്ടുള്ള ഇദ്ദേഹത്തിന്നു അല്ലാഹു തത്വജ്ഞാനം നല്‍കിയിരുന്നു. എന്നാല്‍, പ്രവാചക പദവി നല്‍കിയിരുന്നില്ല.

ലുഖ്മാനും തത്വജ്ഞാനവും
അല്ലാഹു അദ്ദേഹത്തിന്ന് തത്വജ്ഞാനം നല്‍കുകയും അത് അദ്ദേഹത്തിന്റെ സവിശേഷതയാക്കുകയും ചെയ്തു. സ്വന്തം വാക്കിലും പ്രവര്‍ത്തിയിലുമെല്ലാം അത് പ്രകടമായിരുന്നു. ഹൃദയത്തിലും മനസ്സിലും അത് മികച്ചു നില്‍ക്കുകയും ചിന്തയെ സ്വാധീനിക്കുകയും ചെയ്തിരുന്നു. അല്ലാഹു പറയുന്നു:
‘ലുഖ്മാന് നാം തത്വജ്ഞാനം നല്‍കുകയുണ്ടായി’ (31; 12)

ഹിക്മത് അഥവാ തത്വജ്ഞാനം അല്ലാഹുവിന്റെ മഹത്തായ ഒരനുഗ്രഹമാണ്. അവന്‍ ഇച്ഛിക്കുന്നവര്‍ക്ക് മാതമേ അത് അവന്‍ നല്‍കുന്നുള്ളു. അല്ലാഹു പറയുന്നു:
‘താന്‍ ഉദ്ദേശിക്കുന്നവര്ക്ക്  അല്ലാഹു (യഥാര്‍ത്ഥ ) ജ്ഞാനം നല്‍കുന്നു. ഏതൊരുവന്ന് (യഥാര്‍ത്ഥ) ജ്ഞാനം നല്‍കപ്പെടുന്നുവോ അവന്ന് (അതു വഴി) അത്യധികമായ നേട്ടമാണ് നല്‍കയപ്പെടുന്നത്. എന്നാല്‍ ബുദ്ധിശാലികള്‍ മാത്രമേ ശ്രദ്ധിച്ച് മനസ്സിലാക്കുകയുള്ളൂ.’ ധ2: 269പ
‘ഇഹ്കാം’ എന്ന അറബി പദത്തില്‍ നിന്നാണ് ‘ഹികമതി’ന്റെ നിഷ്പന്നം. വാക്കിലെയും പ്രവര്‍ത്തനത്തിലെയും ദാര്‍ഢ്യതയത്രെ അത്. വിഡ്ഢികള്‍ക്ക് അത് ലഭ്യമല്ല. അത് കൊണ്ടാണ് ‘ജ്ഞാന’ത്തെ കുറിച്ച് ഹിക്മത് എന്ന് പറയുന്നത്.

ഈ സൂക്തത്തില്‍ നിരവധി തവണ, സര്‍വനാമമായി പ്രയോഗിക്കാതെ, ‘ഹിക്മത്’ എന്ന പദം ആവര്‍ത്തിക്കുന്നുണ്ട്. അതിന്റെ മഹത്വം ഉണര്‍ത്തുകയാണ് ലക്ഷ്യം.
‘ഹിക്മത്’ പണ്ഡിത വീക്ഷണങ്ങളില്‍ ‘ശരിയായ വാക്കും പ്രവര്‍ത്തിയുമാണ് ഹിക്മത്’ എന്ന് ഒരു വിഭാഗം പറയുന്നു. ഭയ ഭക്തി, സൂക്ഷമത, മതയുക്തി, അല്ലാഹുവോടുള്ള വഴക്കം എന്നിവയാണതെന്ന് മറ്റൊരു വിഭാഗം പറയുന്നു.

ദൈവികമതത്തെ കുറിച്ച ജ്ഞാനവും അതിലെ അറിവും തദാനുസാരമുള്ള അനുഷ്ടാനവുമാണ് ‘ഹിക്മത്’ എന്നാണ് മാലിക് ബ്‌നു അനസിന്റെ കാഴ്ചപ്പാട്.
ഈ ഹിക്മത് അദ്ദേഹത്തെ അത്യുന്നതിയിലേക്ക് ഉയര്‍ത്തുകയായിരുന്നു. ജാബിര്‍ പറഞ്ഞതായി ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു: അല്ലാഹു ഹിക്മത് വഴി ലുഖ്മാനെ അത്യുന്നതനാക്കി. ഒരു പരിചയക്കാരന്‍ അദ്ദെഹത്തെ കണ്ടപ്പോള്‍ ചോദിച്ചു:

‘ഇന്നിന്നവരുടെ അടിമയായിരുന്ന ആട്ടിടയനല്ലേ നിങ്ങള്‍?’
‘അതെ.’
‘പിന്നെ ഈ അവസ്ഥയില്‍ നീ എത്തിയതെങ്ങനെ?’
‘അല്ലാഹുവിന്റെ വിധിയാണത്. ഞാന്‍ അമാനത്ത് തിരിച്ചേല്പിക്കുന്നു; സത്യം പറയുന്നു; അനാവശ്യമായവ വര്‍ജ്ജിക്കുന്നു. ഇതെല്ലാമാണ് കാരണം.’
മറ്റൊരാള്‍ അദ്ദേഹത്തോട്:
‘നീ ലുഖ്മാനല്ലെ? ബനൂ സഹ്‌സാഹിന്റെ അടിമ?’
‘അതെ.’
‘ആട്ടിടയന്‍?’
‘അതെ.’
‘കറുത്ത വര്‍ഗക്കാരന്‍?’
‘എന്റെ കറുപ്പ് വ്യക്തമാണ്. പിന്നെ, എന്റെ കാര്യത്തിലെന്താണ് അത്ഭുതം?’
‘ആളുകള്‍ നിന്റെ പരവതാനിയില്‍ ചവിട്ടുകയും വാതില്‍ പൊതിയുകയും വാക്കില്‍ തൃപ്തിയടയുകയും ചെയ്യുന്നുണ്ടല്ലോ?’
‘സഹോദര പുത്രാ, ഞാന്‍ പറയുന്നത് ശ്രദ്ധിക്കുകയാണെങ്കില്‍, നിനക്കും അങ്ങനെയാകാം: ഞാന്‍ കണ്ണുകള്‍ താഴ്ത്തിവെക്കുന്നു; നാവ് തടയുന്നു; ജീവിതമാര്‍ഗത്തില്‍ ഇച്ഛാ നിഗ്രഹം നടത്തുന്നു; ഗുഹ്യസ്ഥാനം സൂക്ഷിക്കുന്നു; സത്യം പറയുന്നു; കരാര്‍ പാലിക്കുന്നു; അതിഥികളെ ആദരിക്കുന്നു; അയല്‍വാസിയെ പരിരക്ഷിക്കുന്നു. ഇതെല്ലാം കൊണ്ടാണ് ഞാന്‍ ഈ അവസ്ഥയിലെത്തിയത്.’

ഖാലിദ് റബഈ പറയുന്നു: ആശാരി പണിക്കാരനായ ഒരു എത്യോപ്യന്‍ അടിമയായിരുന്നു ലുഖ്മാന്‍. ഒരിക്കല്‍ യജമാനന്‍ അദ്ദേഹത്തൊട് കല്‍പിച്ചു:
ഈ ആടിനെ അറുത്തു തരിക.’  
അദ്ദേഹം അറുത്തു കൊടുത്തു. യജമാനന്‍ പറഞ്ഞു:  
‘അതിലെ ഏറ്റവും നല്ല രണ്ട് രക്തക്കട്ടകള്‍ എടുക്കുക.’
അദ്ദേഹം ഹൃദയവും നാവും പുറത്തെടുത്തു കൊടുത്തു. കുറെ കഴിഞ്ഞു വീണ്ടും യജമാനന്‍:
‘ഈ ആടിനെ അറുത്തു തരിക.’  
അദ്ദേഹം അറുത്തു കൊടുത്തു. യജമാനന്‍ പറഞ്ഞു:  
‘അതിലെ ഏറ്റവും മോശപ്പെട്ട രണ്ട് രക്തക്കട്ടകള്‍ എടുക്കുക.’
അദ്ദേഹം ഹൃദയവും നാവും പുറത്തെടുത്തു കൊടുത്തു.
യജമാനന്‍: ഏറ്റവും നല്ലതെടുത്തു തരാന്‍ പഞ്ഞപ്പോള്‍, നീ അവയെടുത്തു തന്നു. ഏറ്റവും മോശപ്പെട്ടത് എടുത്തു തരാന്‍ പറഞ്ഞപ്പോഴും അത് തന്നെയാണല്ലോ എടുത്തു തന്നിരിക്കുന്നത്?’
ലുഖ്മാന്‍: അവ രണ്ടും നന്നാവുകയാണെങ്കില്‍, പിന്നെ അവയെക്കാള്‍ നല്ല മറ്റൊന്നുമില്ല. അവ ചീത്തയാവുകയാണെങ്കിലാകട്ടെ, അവയെക്കാള്‍ ചീത്തയായത് മറ്റൊന്നുമില്ല.’  

ലുഖ്മാനും പ്രബോധനവും
തന്റെ ഉപദേശങ്ങളിലൂടെ, സംസ്‌കരണ സംബന്ധമായ സമ്പൂര്‍ണവും സാധുവുമായ കുറെ അടിസ്ഥാനങ്ങളും രീതികളുമാണ്, പിതാക്കന്മാര്‍ക്കും ഗുരുക്കന്മാര്‍ക്കും ലുഖ്മാന്‍ അവതരിപ്പിച്ചിരിക്കുന്നത്. സകല ബാധ്യതകളും അതില്‍ സമാഹരിക്കുകയും വിവിധ വശങ്ങള്‍ പരിഗണിക്കുകയും മുന്‍ഗണനാക്രമം അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു.

അങ്ങനെ, തന്റെ പുത്രനെ, ഇരു വീട്ടിലും സൗഭാഗ്യവാനും ശാന്തനും സന്തോഷവാനുമായ ഒരു ഉത്തമ മനുഷ്യനാക്കാന്‍ എറ്റവും പര്യാപ്തമായത് കൊണ്ടാണ് അദ്ദേഹം ആരംഭം കുറിച്ചിരിക്കുന്നത്. അദ്ദേഹം മകനെ ഉപദേശിക്കുകയാണ്: ‘എന്റെച കുഞ്ഞുമകനേ, നീ അല്ലാഹുവോട് പങ്കുചേര്‍ക്കരുത്. തീര്‍ച്ചയായും അങ്ങനെ പങ്കുചേര്‍ക്കുന്നത് വലിയ അക്രമം തന്നെയാകുന്നു. (31: 13)

ലക്ഷ്യം നിര്‍ണയിക്കുകയും സൃഷ്ടിപ്പിന്റെ ഉദ്ദേശ്യം വ്യക്തമാക്കുകയുമാണിവിടെ അദ്ദേഹം ചെയ്യുന്നത്. ഏകദൈവ വിശ്വാസവും വാക്കാലും പ്രവര്‍ത്തിയാലും അവന്നുള്ള ഇബാദത്തും ഉപദേശിക്കുന്നതിലൂടെ, ശിര്‍ക്കിന്റെ ചെളിക്കുണ്ടില്‍ നിന്നും മനസ്സിന്റെ തമസ്സില്‍ നിന്നും ഉയര്‍ത്തി, തന്റെ നാഥനുമായി മകനെ ബന്ധിപ്പിക്കുകയാണിവിടെ അദ്ദേഹം ചെയ്തിരിക്കുന്നത്. അത് തന്നെയാണല്ലോ നീതി. കാരണം മനുഷ്യന്‍ തന്നോട് ചെയ്യുന്ന ഏറ്റവും വലിയ അക്രമമാണല്ലോ ശിര്‍ക്ക്. ഏക ദൈവവിശ്വാസിയായാണല്ലോ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

ഒരു ഖുദ്‌സിയായ ഹദീസില്‍ അല്ലാഹു ഇങ്ങനെ പറയുന്നു: ‘ഋജുമാനസരായാണ് എന്റെ അടിയാറുകളെ ഞാന്‍ സൃഷ്ടിച്ചിരിക്കുന്നത്. പിന്നെ പിശാചുക്കള്‍ അവരെ തെറ്റിച്ചു കളയുകയായിരുന്നു. ഞാന്‍ അവര്‍ക്ക് അനുവദനീയമാക്കിയത് അവര്‍ നിഷിദ്ധമാക്കി. ഞാന്‍ പ്രമാണമവതരിപ്പിക്കാത്തവയെ അവര്‍ എന്റെ പങ്കാളികളാക്കാന്‍ കല്പിച്ചു.’ (ഇത് സാധുവാണെന്ന് ഇബ്‌നു തൈമിയ്യ അംഗീകരിക്കുന്നു. മജ്മൂഉല്‍ ഫത്വാവാ)

അതിനാല്‍, സംസ്‌കരണ കോവണിയുടെ പ്രഥമ പടിയാണ് ഏകദൈവവിശ്വാസത്തിലേക്കുള്ള ക്ഷണം. കുട്ടികളോടുള്ള മാതാപിതാക്കളുടെ ആദ്യബാധ്യതയും അത് തന്നെ. ‘കുഞ്ഞുങ്ങള്‍ക്ക് ആദ്യമായി പറഞ്ഞു കൊടുക്കേണ്ടത് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ ആണെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ടല്ലോ.
ആധുനിക കാലഘട്ടത്തില്‍ ശിര്‍ക്ക് ഭിന്ന ഭാഗങ്ങളായി തിരിഞ്ഞിരിക്കുന്നു. അതിനാല്‍, പ്രബോധന രീതിയിലും ഈ വ്യത്യസ്ഥതയുണ്ടാകേണ്ടതുണ്ട്. മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും യഥാര്‍ത്ഥ ബാധ്യത ഇതത്രെ.

ഏകദൈവ വിശ്വാസം ഉപദേശിച്ച ശേഷം അതിന്റെ കാരണം വ്യക്തമാക്കുകയാണദ്ദേഹം. പ്രസ്തുത വിശ്വാസം മനസ്സില്‍ രൂഡമൂലമാക്കുകയാണ് അതിന്റെ ഉദ്ദേശ്യം.
ദൃശ്യപ്രപഞ്ചത്തിലൂടെയും അതിലെ ദൃഷ്ടാന്തങ്ങളിലൂടെയും, അല്ലാഹുവിന്റെ കഴിവുകളും ഗുണങ്ങളും മനസ്സിലാക്കാന്‍, മകനെ അദ്ദേഹം ക്ഷണിക്കുകയാണ്. ഇവിടെ മകന്റെ അന്വോഷണ ബുദ്ധിയെ അദ്ദേഹം ആദരിക്കുകയാണ്. അവന്‍ അന്വോഷിക്കുകയാണ്: ഉപ്പാ, ആരും കാണാതെ ഞാന്‍ ഒരു കുറ്റം ചെയ്താല്‍ അല്ലാഹു അതെങ്ങനെ അറിയാനാണ്?’
പിതാവിന്റെ മറുപടി ഇങ്ങനെ; എന്റൈ കുഞ്ഞുമകനേ, തീര്ച്ചകയായും അത് (കാര്യം) ഒരു കടുക് മണിയുടെ തൂക്കമുള്ളതായിരുന്നാലും, എന്നിട്ടത് ഒരു പാറക്കല്ലിനുള്ളിലോ ആകാശങ്ങളിലോ ഭൂമിയിലോ എവിടെ തന്നെ ആയാലും അല്ലാഹു അത് കൊണ്ടുവരുന്നതാണ്. തീര്‍ച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു. (31: 16)

അല്ലാഹുവിന്റെ കഴിവിനെയും ചെറുതും വലുതുമായ എല്ലാറ്റിനെ കുറിച്ചും അവന്റെ ജ്ഞാനത്തെയും വിവരിക്കവെ, തന്റെ പുത്രന്റെ മനസ്സിനെ ‘പ്രശാന്ത മനസ്സിലേ (അന്നഫ്‌സുല്‍ മുത്വ്മഇന്ന)ക്ക് ഉയര്‍ത്തുകയാണ് തത്വജ്ഞനായ പിതാവ് ചെയ്യുന്നത്. ഏകാന്തതയില്‍ മനസ്സ് ആശങ്കയിലകപ്പെടാതിരിക്കാനാണത്. അല്ലാഹു സദാ നമ്മെ കണ്ടു കൊണ്ടിരിക്കുന്നു; നമ്മുടെ സകല ചലനങ്ങളും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു; എല്ലാ കാര്യങ്ങളും അവന്‍ നന്നായി അറിയുന്നു; അവന്‍ പരിശുദ്ധന്‍. അവന്ന് പങ്കാളികളില്ല; അടിമ തന്നെ അനുസരിക്കുന്നതും ലംഘിക്കുന്നതുമെല്ലാം അവന്‍ പരിപൂര്‍ണമായി അറിയുന്നുവെന്നത് അവന്റെ മഹത്തായ കഴിവുകളില്‍ പെടുന്നു. ഇവയെല്ലാം തന്നെ, ഒരു വിത്തിന്റെ തൂക്കമുള്ളവയാണെങ്കില്‍ പോലും അല്ലാഹു അത് കൊണ്ടുവരും. സമുദ്രത്തിന്റെ അടിത്തട്ടില്‍ വീഴുന്ന വിത്തിനെ കുറിച്ച് അല്ലാഹു അറിയുമോ എന്ന് മകന്‍ പിതാവിനോട് അന്വോഷിച്ചു. അപ്പോള്‍, ലുഖ്മാന്‍ ഈ സൂക്തം ആവര്‍ത്തിക്കുകയായിരുന്നു. ഇത് വഴി ദൈവിക കഴിവ് അവന്ന് അറിയിച്ചു കൊടുക്കുകയായിരുന്നു അദ്ദേഹം. ത്രാസ്സില്‍ ഭാരം തൂങ്ങാത്ത ഒരു കടുക് മണിക്ക് മനുഷ്യന്‍  തൂക്കം കാണുകയില്ല. എന്നാല്‍, ഈ സ്ഥലങ്ങളില്‍ ഒരാള്‍ക്കുള്ള കടുക് മണിതൂക്കം ആഹാരം നിലകൊള്ളുന്നുവെങ്കില്‍, അല്ലാഹു അത് കൊണ്ടുവന്നു അവകാശിക്ക് നല്‍കുന്നതാണ്.

ഭക്ഷണകാര്യത്തിന്ന് പ്രധാന്യം കല്പിക്കരുതെന്നാണ് മകനോടുള്ള അദ്ദേഹത്തിന്റെ ഒരു ഉപദേശമെന്നു തോന്നുന്നു. അത് ബാധ്യതാ നിര്‍വഹണത്തില്‍ നിന്നും ഭക്തരുടെ മാര്‍ഗമവലംബിക്കുന്നതില്‍ നിന്നും ശ്രദ്ധ തിരിക്കുമല്ലോ.

അല്ലാഹുവില്‍ ഭരമേല്പിക്കാനും അവന്റെയടുത്തുള്ളതില്‍ തൃപ്തി കണ്ടെത്താനുമുള്ള പ്രചോദനവും ഇതിലുണ്ട്.  തക്കീതുകളും പ്രതീക്ഷകളുമെല്ലാം ഈ ഉപദേശങ്ങളില്‍ നിന്ന് ലഭിക്കുന്നു. സംസ്‌കരണ പ്രവര്‍ത്തനത്തില്‍ അനിവാര്യമായ ഒരു രീതിയാണിത്. കാരണം, ജീവിതാവശ്യങ്ങള്‍ അലട്ടുമ്പോള്‍, ചിലപ്പോള്‍, അത്യുന്നത വിശ്വാസങ്ങളും മൂല്യങ്ങളും മനുഷ്യന്‍ വിസ്മരിച്ചു പോകും. അല്ലാഹുവോടുള്ള ബാധ്യതാ നിര്‍വഹണം വര്രെ പലപ്പോഴും ശ്രദ്ധിക്കാതെ പോകും. അതോടെ, അവനിലുള്ള തവക്കുലിന്റെ വലിയൊരു ഭാഗമാണ് നഷ്ടപ്പെടുന്നത്. ഭൂമിയില്‍ ഒളിഞ്ഞു കിടക്കുന്ന ആഹാരം പുറത്ത് കൊണ്ടുവരുന്നത് അവനാണല്ലോ. അതിനുള്ള അനുവദനീയ മാര്‍ഗാന്വോഷണത്തിന്റെ ഒരു ശ്രമം മാത്രമേ നാം നടത്തേണ്ടതുള്ളു. ആഹാരദായകനും അനുഗ്രഹ ദാതാവുമായ അവനോടുള്ള ബന്ധം നഷ്ടപ്പെടാത്ത വിധം, അവനോടുള്ള കൃതജ്ഞതാ പ്രകാശനത്തില്‍ നിന്നും സ്മരണയില്‍ നിന്നും, ഒരു നിമിഷം പോലും തെറ്റാതെ, നല്ല നിലയില്‍ അത് സ്വീകരിക്കുകയാണ് വെണ്ടത്.

വിവ : കെ.എ. ഖാദര്‍ ഫൈസി

Related Articles