വിശ്വാസികള്‍ക്കെതിരെ, അവിശ്വാസികളെപ്പോഴും ഉപദ്രവകരമായ വാക്കുകളും അപവാദവും ഉപയോഗിച്ചു കൊണ്ടിരിക്കുമെന്നത് ഒരു വസ്തുതയാണ്. കാരണം, അല്ലാഹുവിന്റെ ഒരു ശ്വാശ്വത നിയമമാണത്. അതിനാല്‍ തന്നെ, വിശ്വാസികള്‍ ഇതേ കുറിച്ച് ബോധവന്മാരായിരിക്കണം. തദ്വാരാ, സഹ വിശ്വാസിയെ കുറിച്ച ദുര്‍ വിചാരവും അയാളോടുള്ള അനീതിയും ഒഴിവാക്കാന്‍ കഴിയും. സത്യത്തില്‍, അപവാദം വഴി, വിശ്വാസിയുടെ ആത്മാര്‍ത്ഥതയാണ് വെളിപ്പെട്ടു കൊണ്ടിരിക്കുന്നതെന്നു കൂടി വിശ്വാസി മനസ്സിലാക്കേണ്ടിയിരിക്കുന്നു.
‘തീയുള്ളൈടത്ത് പുകയുണ്ടാകുമല്ലോ.’ ‘അയാളെ കുറിച്ചു പറയുന്നത് എന്നെ കുറിച്ച് പറയാത്തതെന്താണ്? തുടങ്ങി ഖുര്‍ആനിക വിരുദ്ധമായ മുറുമുറുപ്പുകള്‍ ചിലരില്‍ നിന്നുണ്ടാവുക സ്വാഭാവികം. കാര്യങ്ങളെ ഖുര്‍ആനിക ബാഹ്യമായി വ്യാഖ്യാനിക്കുക വഴി ഭീമാബദ്ധമാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. മറ്റൊരു ഭാഷയില്‍, ഖുര്‍ആന്‍ പ്രസ്താവിച്ച വസ്തുതകള്‍ വിസ്മരിക്കുകയാണീവര്‍ ചെയ്യുന്നത്. വിശ്വാസികള്‍ ജാഗ്രത പാലിക്കേണ്ട കാര്യമാണീത്.
ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാതിരിക്കുകയും, ഇത്തരം നുണകള്‍ തങ്ങള്‍ അംഗീകരിക്കുകയില്ലെന്നു തുറന്നു പറയുകയും ചെയ്യുക വിശ്വാസിയുടെ ബാധ്യതയത്രെ. ഇതവരുടെ കുതന്ത്രങ്ങളെ നിഷ്ഫലമാക്കി കളയും. വിശ്വാസികള്‍ക്കെതിരായ ഈ ഗൂഢാലോചനയില്‍ പങ്കെടുത്തവരുടെ ആധിക്യം, അത് സത്യമാണെന്നതിന്നു തെളിവല്ല. ഭൂരിപക്ഷത്തിന്നു പലപ്പോഴും തെറ്റു പറ്റാമെന്നാണല്ലോ ഖുര്‍ആനിന്റെ സിദ്ധാന്തം:
‘ഭൂമിയിലുള്ളവരില്‍ അധികപേരെയും നീ അനുസരിക്കുന്ന പക്ഷം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്നും നിന്നെ അവര്‍ തെറ്റിച്ചുകളയുന്നതാണ്. ഊഹത്തെ മാത്രമാണ് അവര്‍ പിന്തുടരുന്നത്. അവര്‍ അനുമാനിക്കുക മാത്രമാണ് ചെയ്യുന്നത്.’ (6: 116)
ദൈവ ധിക്കാരികളില്‍ നിന്നാണ് ആരോപണമുയരുന്നതെങ്കില്‍, ശക്തമായ തെളിവുണ്ടെങ്കിലേ അത് ഗൗരവമായി കാണുകയും അന്വേഷണം നടത്തുകയും ചെയ്യേണ്ടതുള്ളു. ‘നിജ സ്ഥിതി വ്യക്തമായി അന്വേഷിച്ചറിയുക’ എന്ന ഖുര്‍ആനിക നിര്‍ദ്ദേശം കൈകൊണ്ട ശേഷമേ ഇത്തരം ആരോപണങ്ങള്‍ വിശ്വസിക്കാവൂ എന്നാണ് ഖുര്‍ആനിക നിര്‍ദേശം:
‘സത്യവിശ്വാസികളേ, ഒരു അധര്‍മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതക്ക് നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്റെ് പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി.’ (49: 6)
വിവ : കെ.എ. ഖാദര്‍ ഫൈസി