മുന്‍ കാല സംഭവങ്ങള്‍ പരിശോധിച്ചാല്‍ സുപ്രധാനമായൊരു കാര്യം വ്യക്തമാകുന്നതാണ്. അപവാദിത വിശ്വാസിയുടെ ക്ഷമയും വിശ്വാസവുമെന്ന പോലെ, സഹവിശ്വാസികളുടെ നിലപാടും അഭിപ്രായവും പരീക്ഷണ വിധേയമാകുന്നുവെന്നതത്രെ അത്.
വിശ്വാസികല്‍ക്കിടയില്‍ പരസ്പരം വിശ്വാസമുണ്ടായിരിക്കണം. ശത്രുക്കള്‍, വ്യാജ തെളിവുകളിലൂടെയും സാക്ഷ്യങ്ങളിലൂടെയുമായിരിക്കും തങ്ങളുടെ വാദഗതികള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുകയെന്ന് മുന്‍ ഉദാഹരണങ്ങളില്‍ നിന്നു മനസ്സിലായല്ലോ. അപവാദിതരെ, മറ്റുള്ളവര്‍ക്കിടയില്‍, വിശിഷ്യാ അയാളുടെ അനുയായികള്‍ക്കിടയില്‍, തരം താഴ്ത്തുകയാണവരുടെ ലക്ഷ്യം. തദ്വാരാ, വിശ്വാസികല്‍ക്കിടയില്‍ ആഭ്യന്തര പിളര്‍പ്പും കലഹവും സൃഷ്ടിക്കാനവര്‍ ഉദ്ദേശിക്കുന്നു. ബദീഉസ്സമാനോട് അനുവര്‍ത്തിച്ചത് ഈ നയമായിരുന്നുവെന്ന് നാം കണ്ടു. ഇസ്‌ലാമിനോടും ആത്മീയ മൂല്യങ്ങളൊടും അഭിനിവേശമുണ്ടായിരുന്ന അദ്ദേഹത്തെ ഒരു കപടവിശ്വാസിയായി ചിത്രിക്കരിക്കാന്‍ ആവിഷകരിക്കപ്പെട്ട ഒരു ദുഷ്പ്രചരണത്തിന്നായിരുന്നുവല്ലോ അദ്ദേഹം വിധേയനായത്. തികച്ചും വഞ്ചനാപരമായൊരു പ്രവര്‍ത്തനമാണിവിടെ നടന്നത്. മുസ്‌ലിംകള്‍ക്കിടയില്‍ ശൈഥില്യമുണ്ടാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. മുസ്‌ലിംകള്‍ പരസ്പരം സഹകരിക്കണമെന്നാണ് ഖുര്‍ ആനിന്റെ നിര്‍ദ്ദേശം:
സത്യനിഷേധികളും അന്യോന്യം മിത്രങ്ങളാകുന്നു. ഇത് (ഈ നിര്‍ദേശങ്ങള്‍) നിങ്ങള്‍ പ്രാവര്‍ത്തികമാക്കിയിട്ടില്ലെങ്കില്‍ നാട്ടില്‍ കുഴപ്പവും വലിയ നാശവും ഉണ്ടായിത്തീരുന്നതാണ്. (8: 730
അതിനാല്‍, ഒരു വിശ്വാസിയെ കുറിച്ച് എന്തെങ്കിലും അപവാദം കേള്‍ക്കുമ്പോള്‍, ആദ്യമായി അതിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കുക സഹവിശ്വാസികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. അപവാദിതന്‍ ദൈവ ഭക്തനും ഖുര്‍ആനിക പാതയിലൂടെ ചരിക്കുന്നവനുമാണെന്നറിയപ്പെടുന്നവനാണെങ്കില്‍, അയാളെ കുറിച്ച് സദ്‌വിചാരം വെച്ചു പുലര്‍ത്തുകയാണ് വേണ്ടത്.
വിശ്വാസികളോടുള്ള അവിശ്വാസികളുടെ വെറുപ്പ് വളരെ ശക്തമായിരിക്കും. അതിനാല്‍ തന്നെ, അവരെ കൊള്ളരുതാത്തവരായി ചിത്രീകരിക്കാനും തെറ്റായ വിശ്വാസങ്ങള്‍ അവരിലാരോപിക്കാനും ഇവരാഗ്രഹിക്കുന്നു. മതമൂല്യങ്ങളില്‍ നിന്നകന്നു കഴിയുന്നവര്‍ അല്ലാഹുവിന്റെ ഇഷ്ട ദാസരെ എപ്പോഴും അപവദിച്ചു കൊണ്ടിരിക്കും. ഇതെ കുറിച്ച് വിശ്വാസികള്‍ എപ്പോഴും ബോധവാന്മാരായിരിക്കണം. അല്ലാഹു പറയുന്നു:
‘ആകയാല്‍ അല്ലാഹു തന്റെ ദൂതന്മാരോട് ചെയ്ത വാഗ്ദാനം ലംഘിക്കുന്നവനാണെന്ന് നീ വിചാരിച്ച് പോകരുത്. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും ശിക്ഷാനടപടി കൈക്കൊള്ളുന്നവനുമാണ്; ഭൂമി ഈ ഭൂമിയല്ലാത്ത മറ്റൊന്നായും, അത് പോലെ ആകാശങ്ങളും മാറ്റപ്പെടുകയും ഏകനും സര്‍വ്വാധികാരിയുമായ അല്ലാഹുവിങ്കലേക്ക് അവരെല്ലാം പുറപ്പെട്ട് വരുകയും ചെയ്യുന്ന ദിവസം.’ (14: 46, 47)
അതെ, ഇത്തരം കുതന്ത്രങ്ങളെല്ലാം അല്ലാഹു പരജായപ്പെടുത്തുകയും, യൂസുഫിന്റെയും മറ്റു വിശ്വാസികളുടെയും കാര്യത്തിലുണ്ടായത് പോലെ, വിശ്വാസികളെ ഒരു ശുഭപര്യവസാനത്തിലേക്ക് നയിക്കുകയും ചെയ്യും. പക്ഷെ, അത് വരെ, അപവദിതനായ തങ്ങളുടെ സഹ മുസ്‌ലിമിനെ കുറിച്ച് സൗമനസ്യവും സദ്‌വിചാരവും പുലര്‍ത്താന്‍, വിശ്വാസികള്‍ ബാധ്യസ്തരാണ്. അപവാദിത മുസ്‌ലിമിനോട് അനുവര്‍ത്തിക്കേണ്ട നിലപാടും അവരോട് തെറ്റായി പെരുമാറുന്നവര്‍ക്കുള്ള താക്കീതും താഴെ സൂക്തങ്ങളില്‍ കാണാം:
‘തീര്‍ച്ചയായും ആ കള്ള വാര്‍ത്തയും കൊണ്ട് വന്നവര്‍ നിങ്ങളില്‍ നിന്നുള്ള ഒരു സംഘം തന്നെയാകുന്നു. അത് നിങ്ങള്‍ക്ക് ദോഷകരമാണെന്ന് നിങ്ങള്‍ കണക്കാക്കേണ്ട. അല്ല, അത് നിങ്ങള്‍ക്ക് ഗുണകരം തന്നെയാകുന്നു. അവരില്‍ ഓരോ ആള്‍ക്കും താന്‍ സമ്പാദിച്ച പാപം ഉണ്ടായിരിക്കുന്നതാണ്. അവരില്‍ അതിന്റെ നേതൃത്വം ഏറ്റെടുത്തവനാരോ അവന്നാണ് ഭയങ്കര ശിക്ഷയുള്ളത്. നിങ്ങള്‍ അത് കേട്ട സമയത്ത് സത്യവിശ്വാസികളായ സ്ത്രീകളും പുരുഷന്‍മാരും തങ്ങളുടെ സ്വന്തം ആളുകളെപ്പറ്റി എന്തുകൊണ്ട് നല്ലതു വിചാരിക്കുകയും, ഇതു വ്യക്തമായ നുണ തന്നെയാണ് എന്ന് പറയുകയും ചെയ്തില്ല? അവര്‍ എന്തുകൊണ്ട് അതിനു നാലു സാക്ഷികളെ കൊണ്ടു വന്നില്ല.? എന്നാല്‍ അവര്‍ സാക്ഷികളെ
കൊണ്ട് വരാത്തതിനാല്‍ അവര്‍ തന്നെയാകുന്നു അല്ലാഹുവിങ്കല്‍ വ്യാജവാദികള്‍. ഇഹലോകത്തും പരലോകത്തും നിങ്ങളുടെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവുമില്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ ഈ സംസാരത്തില്‍ ഏര്‍പെട്ടതിന്റെ പേരില്‍ ഭയങ്കരമായ ശിക്ഷ നിങ്ങളെ ബാധിക്കുമായിരുന്നു. നിങ്ങള്‍ നിങ്ങളുടെ നാവുകള്‍ കൊണ്ട് അതേറ്റു പറയുകയും, നിങ്ങള്‍ക്കൊരു വിവരവുമില്ലാത്തത് നിങ്ങളുടെ വായ്‌കൊണ്ട് മൊഴിയുകയും ചെയ്തിരുന്ന സന്ദര്‍ഭം. അതൊരു നിസ്സാരകാര്യമായി നിങ്ങള്‍ ഗണിക്കുന്നു. അല്ലാഹുവിന്റെ അടുക്കല്‍ അത് ഗുരുതരമാകുന്നു. നിങ്ങള്‍ അത് കേട്ട സന്ദര്‍ഭത്തില്‍ ഞങ്ങള്‍ക്ക് ഇതിനെ പറ്റി സംസാരിക്കുവാന്‍ പാടുള്ളതല്ല. (അല്ലാഹുവേ,) നീ എത്ര പരിശുദ്ധന്‍! ഇത് ഭയങ്കരമായ ഒരു അപവാദം തന്നെയാകുന്നു എന്ന് നിങ്ങള്‍ എന്തുകൊണ്ട് പറഞ്ഞില്ല? നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍ ഇതു പോലുള്ളത് ഒരിക്കലും നിങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് അല്ലാഹു നിങ്ങളെ ഉപദേശിക്കുന്നു.’ (24: 11 – 17)
വിവ : കെ.എ. ഖാദര്‍ ഫൈസി