ഈ താബിഇയെക്കുറിച്ച് വല്ലതും നിങ്ങള്‍ക്കറിയുമോ ? ജീവിതത്തിന്റെ മുഴു രംഗത്തും സുകൃതം ചെയ്ത മഹാനായിരുന്ന ഇദ്ദേഹം അബൂബക്കര്‍ സിദ്ദീഖ് (റ)വിന്റെ പേരക്കുട്ടിയാണ്. അദ്ദേഹത്തിന്റെ പിതാവ് മുഹമ്മദ്. മാതാവ്, അവസാനത്തെ പേര്‍ഷ്യന്‍ ചക്രവര്‍ത്തി കിസ്‌റാ യസ്ദജര്‍ദിന്റെ പുത്രി. പക്ഷെ അവ്വിധം പ്രശസ്തിയേക്കാള്‍ അദ്ദേഹത്തെ തേടിയെത്തിയത് വിജ്ഞാനവും ദൈവഭയവും കൈമുതലാക്കിയ ജീവിത രീതിയിലൂടെയാണ്. ആരും കൊതിച്ചു പോകും വിധമുള്ള പ്രശസ്തിയാണ് അദ്ദേഹത്തെ തേടിയെത്തിയത്. മദീനയിലെ ഏഴ് കര്‍മ്മശാസ്ത്ര വിശാരദന്‍മാരില്‍ ഓരാള്‍. താന്‍ ജീവിച്ച സമയത്തെ, ബുദ്ധകൂര്‍മ്മതയും ആരാധനാനിഷ്ഠയും കൂടതലുണ്ടായിരുന്ന പണ്ഡിതന്‍. അബൂബക്കര്‍ സിദ്ദീഖ് (റ)വിന്റെ പേരമകന്‍ ഖാസിം ബിന്‍മഹമ്മദിന്റെ ജീവിതമാണ് ഇത്തരം സൗഭാഗ്യങ്ങള്‍ നിറഞ്ഞത്.
മൂന്നാം ഖലീഫ ഉസ്മാന്‍ ബിന്‍ അഫ്ഫാന്റെ കാലത്താണ് ഖാസിം ജനിക്കുന്നത്. പക്ഷെ പുറത്ത് പ്രശ്‌നകലുഷിതമായ അന്തരീക്ഷം നിലനില്‍ക്കുമ്പോള്‍ ആ കുട്ടി വീട്ടില്‍ ചടഞ്ഞു കൂടിയിരിക്കുകയായിരുന്നില്ല. അതിനിടയിലാണ്, ആരാധനാനിരതനും ഭൗതിക വിരക്തനുമായിരുന്ന ഖലീഫ ഉസ്മാന്‍(റ) ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിനിടെ കൊല്ലപ്പെടുന്നത്. മുആവിയയും അലിയും തമ്മിലുള്ള അധികാര പ്രശ്‌നം പടര്‍ന്നു പിടിച്ചു. പിന്നീട് പേടിപ്പെടുത്തുന്നതും ഓര്‍മ്മിക്കാനാഗ്രഹിക്കാത്തതുമായ സംഭവവികാസങ്ങളാണ് നടന്നത്. അമീര്‍ അലി ബിന്‍ അബൂത്വാലിബിന്റെ കീഴില്‍ ഗവര്‍ണറായി നിയമിക്കപ്പെട്ട പിതാവിന്റെ അടുത്തേക്കുള്ള യാത്രയിലാണ് ബാലനായിരുന്ന ഖാസിമും സഹോദരിയും. പക്ഷെ അതിനു മുമ്പ് തന്നെ കലാപത്തിന്റെ കരാളഹസ്തങ്ങള്‍ പിതാവിനെ പൊതിഞ്ഞിരുന്നു. അതിക്രൂരമായി അദ്ദേഹം കൊലചെയ്യപ്പെട്ടു. ശേഷം മുആവിയന്‍ അനുകൂലികള്‍ അധികാരമേറ്റപ്പോള്‍ മദീനയില്‍ തിരിച്ചെത്തിയ അദ്ദേഹം തീര്‍ത്തും അനാഥനായിത്തീര്‍ന്നിരുന്നു.
താന്‍ ചെയ്ത അതി ദുര്‍ഘടം പിടിച്ച ഈ യാത്രയെക്കുറിച്ച് അദ്ദേഹം പിന്നീട് വിവരിച്ചത് ഇപ്രകാരമായിരുന്നു. ‘ മിസ്‌റില്‍ വച്ച് എന്റെ പിതാവ് കൊല്ലപ്പെട്ട സന്ദര്‍ഭത്തില്‍ അമ്മാവന്‍ അബ്ദുറഹാമാന്‍ എന്നെയും ചെറിയ പെങ്ങളെയും കൂട്ടി മദീനയിലെത്തി. ഞങ്ങളെത്തിയതറിഞ്ഞ അമ്മായി ആയിഷ(റ) വന്ന് ഞങ്ങളെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. പിന്നീട് ഞാനും പെങ്ങളും അവരുടെ തണലിലായിരുന്നു വളര്‍ന്നത്. അവരേക്കാള്‍ നന്മ നിറഞ്ഞ ഒരു മാതാവിനെയും പിതാവിനെയും ഞാന്‍ കണ്ടിട്ടില്ല. അതിരറ്റ് ഞങ്ങളെ സ്‌നേഹിച്ചിരുന്നു അവര്‍. സ്വന്തം കൈകൊണ്ട് ഭക്ഷണം വാരിത്തരുമായിരുന്നു. നമ്മള്‍ കഴിച്ച് ബാക്കിയുണ്ടെങ്കില്‍ മാത്രമായിരുന്നെങ്കില്‍ അവര്‍ കഴിച്ചിരുന്നത്. നവജാതനായ ശിശുവിനോട് തന്റെ മാതാവിനുളവാകുന്നതിനേക്കാള്‍ പ്രിയം അവര്‍ക്ക് നമ്മളോടുണ്ടായിരുന്നു. ഞങ്ങളെ കുളിപ്പിച്ചു തരികയും മുടി നന്നായി ചീകിയൊതുക്കിത്തരികയും ചെയ്യുമായിരുന്നു. ഏറ്റവും മികച്ച വസത്രങ്ങളായിരുന്നു അവര്‍ നമുക്ക് വേണ്ടി വാങ്ങിയിരുന്നത്. നന്‍മകള്‍ ചെയ്യാന്‍ പ്രേരിക്കുക മാത്രല്ല അതിനായി പരിശീലിപ്പിക്കുകയും ചെയ്യുമായിരുന്നു. തിന്‍മയില്‍ നിന്നും മാറി നടക്കാന്‍ നിന്തരം പറയുമായിരുന്നു. വിശുദ്ധഖുര്‍ആനെ ജീവിത പദ്ധതിയായി കാണാന്‍ അവര്‍ എപ്പോഴും ഉപദേശിക്കുമായിരുന്നു. സുന്നത്ത് മുറുകെപ്പിടിക്കാന്‍ പ്രേരിപ്പിക്കുമായിരുന്നു. പെരുന്നാള്‍ ദിനത്തില്‍ നമ്മെ കുളിച്ചൊരുക്കി പളളിയിലേക്ക് കൂട്ടുകയും ബലിയറുക്കുന്നത് കാണാന്‍ അവസരം തരുമായിരുന്നു.
വിവ : ഇസ്മായില്‍ അഫാഫ്