മനോരോഗികള്‍ മേയുന്ന ഇടമായി സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ മാറുന്നുണ്ടോ എന്ന ആശങ്ക പങ്കുവെക്കുന്നുണ്ട് സത്യന്‍ അന്തിക്കാട് ന്യൂ ജനറേഷന്‍ തമാശകള്‍ (പച്ചക്കുതിര ഫെബ്രുവരി)എന്ന ലേഖനത്തില്‍, കൃത്യമായ തെളിവോ ഉറപ്പോ ഒന്നുമില്ലാതെ ഓരോരുത്തരും സ്വന്തത്തെ ന്യായീകരിക്കാനും സ്ഥാപിക്കാനും ചെയ്യുന്ന തത്രപ്പാടുകളെ സഹതാപത്തോടെയാണ് സത്യന്‍ അന്തിക്കാട് വിശകലനം ചെയ്യുന്നത്.
ദൃശ്യം എന്ന സിനിമയാണ് തന്റെ ഒരു ഇന്ത്യന്‍ പ്രണയ കഥ എന്ന ചിത്രം വിജയിക്കാനുള്ള കാരണമെന്ന് ഞാന്‍ പറഞ്ഞു എന്ന രീതിയില്‍ ഫേസ്ബുക്കില്‍ പ്രചരിച്ചതിനെ പറ്റിയും പറയുന്നുണ്ട് അദ്ദേഹം. ദൃശ്യത്തിന് ടിക്കറ്റ് കിട്ടാത്തവരാണ് സത്യന്റെ സിനിമ കണ്ടത് എന്നാണ് അതിന്റെ സൂചന. ഏതോ മോഹന്‍ലാല്‍ ഫാന്‍ ഉണ്ടാക്കിയ പോസ്റ്റ്. ഇങ്ങനെ കള്ളങ്ങള്‍ പ്രചരിപ്പിച്ചാല്‍ സോഷ്യല് സൈറ്റുകളുടെ ഉദ്ദേശ്യശുദ്ധി തന്നെ നഷ്ടപ്പെടുമെന്നും അദ്ദേഹം എഴുതുന്നു.
‘പുതിയ കാലത്ത് ഇല്ലാതെ പോയത് നല്ല നിരൂപകരാണ്.. സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ വിപുലമായതോടെ വാളെടുത്തവരൊക്കെ വെളിച്ചപ്പാടായി മാറി.. ഒരു സിനിമ അനൗണ്‍സ് ചെയ്താല്‍ ബഹളങ്ങള്‍ തുടങ്ങുകയായി. സിനിമ കാണാതെ അഭിപ്രായമെഴുതി വിടുന്നവരുടെ എണ്ണവും കുറവല്ല.. കാര്യങ്ങള്‍ എളുപ്പമാണല്ലോ…. പത്രമാസികകളെ പോലെ ഒരു എഡിറ്ററോ പ്രസാധകനോ അവിടെ ഇല്ല. എഴുതുന്നതെന്തും പോസ്റ്റ് ചെയ്യാം… അങ്ങനെ ആത്മിനിര്‍വൃതിയടയുന്ന ന്യൂനപക്ഷമാണ് ഇ്ന്നത്തെ ഏറ്റവും വലിയ തമാശ’
**************************************
എം മുകുന്ദന്റെ അച്ഛന്‍ എന്ന കഥ (മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്‌ഫെബ്രുവരി-16) ഉള്ളില്‍ ശേഷിപ്പിക്കുന്നത് വല്ലാത്തൊരു പൊള്ളലും പിടച്ചിലുമാണ്. അനഘാ ശശിധരന് എല്ലാമായിരുന്നു അഛന്‍…
അവളെ കഥ ചൊല്ലി ഉറക്കിയിരുന്നതും കുളിപ്പിച്ചിരുന്നതുമെല്ലാം അഛനായിരുന്നു.
ഒരിക്കലവളുടെ കൂട്ടുകാരി അഞ്ജനയാണവള്‍ക്കൊരു പത്രം കൊണ്ട് വന്ന് കൊടുത്തത്. അതിലൊരു വാര്‍ത്തയുണ്ടായിരുന്നു. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ അഛന്‍ പീഡിപ്പിച്ചുവെന്ന്. തങ്ങളും എട്ടാം ക്ലാസിലാണല്ലോ എന്നവര്‍ ഭീതിയോടെ ഓര്‍ത്തു.
മുമ്പ് പ്ലസ് ടു വിദ്യാര്‍ഥിനിയെയും അച്ഛന്‍ പീഡിപ്പിച്ചിരുന്നുവെന്നും അഞ്ജലി പറഞ്ഞു..
പത്രങ്ങളില്‍ നിന്ന് കുട്ടികള്‍ മനസ്സിലാക്കിയത് പീഡിപ്പിക്കുന്നവരെല്ലാം അച്ഛന്‍മാരാണ് എന്നാണ്.
ശേഷം കഥയില്‍ ജ്യൂസ് കട നടത്തുന്ന കുഞ്ഞാപ്പു ജ്യൂസില്‍ മയക്കും പൊടി ചേര്‍ത്ത് അനഘയെ പീഡിപ്പിക്കുന്നു. അവള്‍ പക്ഷെ ഹോസ്പിറ്റലില്‍ പറയുന്നത് അഛന്റെ പേരാണ്. അവരെ സംബന്ധിച്ചിടത്തോളം പീഡിപ്പിക്കുന്നവരെല്ലാം അച്ഛന്‍മാരാണ് എന്ന് പത്രങ്ങള്‍ അവള്‍ക്ക് പറഞ്ഞുകൊടുത്തിട്ടുണ്ടല്ലോ…
പീഡനെ വാര്‍ത്തകളെ പര്‍വ്വതീകരിച്ചും പൈങ്കിളി വല്‍കരിച്ചും പത്രങ്ങള്‍ ഫീച്ചറുകള്‍ നിരത്തുമ്പോള്‍ അത് വായിക്കുന്ന കൂട്ടികള്‍ എന്ത് മനസ്സിലാക്കും എന്നാരും ഓര്‍ക്കാറില്ല. അതേപ്പറ്റിയുള്ള ശക്തമായ കഥ തന്നെ എം മുകുന്ദന്റെ അച്ഛന്‍.
***********************************
ചെന്നിനായകം പുരട്ടിയ മുലപ്പാല്‍ തന്ന് ഉമ്മ ചിരിച്ച ചിരിയായിരുന്നു അനുഭവത്തില്‍ ആദ്യത്തെ കാപട്യവും വിശ്വാസവഞ്ചനയുമെന്ന് പറയുന്നു ഷാഹുല്‍ഹമീദ് മേഴത്തൂരിന്റെ കവിത. (മാധ്യമം ആഴ്ച്ചപ്പതിപ്പ് ഫെബ്രുവരി 10)