‘ഈ പത്രം ഹൈന്ദവ തീവ്രവാദികള്‍ വമിപ്പിക്കുന്ന വിഷവും പേറി ഓരോ ദിവസവും അതിരാവിലെ തന്നെ ഞങ്ങളുടെ വീട്ടിലെത്തുന്നത് തടയാന്‍ ഞാന്‍ നിര്‍ബന്ധിതയാണ്. കച്ചവടത്തെയോ സമുദായത്തെയോ ആധാരമാക്കിയല്ല ദേശീയതയെ കുറിച്ചുളള ചില ആദര്‍ശങ്ങളിലാണല്ലോ മാതൃഭൂമി പത്രം ഉയര്‍ന്നുവന്നത്. ……. അവയുടെ പരോക്ഷമായ ഭൂരിപക്ഷ സമുദായക്കൂറ് പണ്ടുമുതലേയുള്ളതാണ്…..’ മലയാളത്തിലെ സാംസ്‌കാരിക നായകന്മാരും സാഹിത്യകാരന്മാരും തൊട്ടുകളിക്കാന്‍ ഇഷ്ടപ്പെടാത്ത വിഷയത്തെ ധൈര്യസമേതം ചോദ്യംചെയ്തുകൊണ്ട് തിരുവനന്തപുരം സെന്റര്‍ഫോര്‍ സ്റ്റഡീസിലെ അസോസിയേറ്റ് പ്രൊഫസറും ഗ്രന്ഥകാരിയും സാമുഹിക ശാസ്ത്രജ്ഞയുമായ ജെ.ദേവിക മാതൃഭൂമി പത്രാധിപര്‍ക്കായി എഴുതിയതാണ് മേലുദ്ധരണികള്‍.
അത്തരമൊരു എഴുത്തുണ്ടായ സാമൂഹിക സാപചര്യത്തെയും നമ്മുടെ പത്രപ്രസിദ്ദീകരണങ്ങളുടെ ഉള്ളുകള്ളികളെയും മുസ്‌ലിം സമുദായത്തെക്കുറിച്ചുള്ള മറ്റുള്ളവരുടെ കാഴ്ചപ്പാടുകളെയും കുറിച്ചുള്ള നിലപാടുകള്‍ വ്യകത്മാക്കുകയാണ് ഇക്കുറി പ്രബോധനം വാരികയിലൂടെ ദേവിക. മതസൗഹാര്‍ദ്ദം സംരക്ഷിക്കേണ്ടത് മുസ്‌ലിംകളുടെ മാത്രം ബാധ്യതയാകുന്നത് എങ്ങനെയാണെന്ന ചോദ്യമുന്നയിച്ചുകൊണ്ടു പൊതുസമൂഹത്തിനു മുന്നിലേക്ക് ഒട്ടനവധി ചോദ്യമുന്നയിക്കുകയാണ് പ്രസ്തുത ലേഖനത്തിലൂടെ അവര്‍. ആഗോള മൂസ്‌ലിം പേടിയില്‍ നിന്നു ഭിന്നമായി കേരളത്തില്‍ പ്രത്യേകമായി ഉരുത്തിരിയുന്ന മുസ്‌ലിം സമ്പന്നപേടിയെക്കുറിച്ചുകൂടി പ്രതിപാതിക്കുന്ന ‘പൊതുചര്‍ച്ചായിടം അങ്കത്തട്ടല്ല, കേരളത്തിലെ മുസ്‌ലിം ജനങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുന്നവരോട്’ എന്ന ചിന്താപരമായ ഈ ലേഖനം പ്രബോധനത്തിന്റെ 2015 ആഗസ്റ്റ് ലക്കം 15ലേതാണ്.
ഒന്നും കെട്ടും രണ്ടും കെട്ടും ഇ.എം എസിന്റെ ഓളെയും കെട്ടും
ഇന്ത്യന്‍ മുസ്‌ലിംകള്‍ ഒട്ടനേകം പ്രതികൂല കാലാവസ്ഥകളിലൂടെ കടന്നുപോയിട്ടുണ്ട്. വര്‍ഗീയ കലാപങ്ങളും ബാബരിമസ്ജിദിന്റെ ധ്വംസനവും ശരീഅത്ത് വിവാദവുമൊക്കെ അതുപോലെയുള്ള സംഗതികളാണ്. ഇന്ത്യന്‍ മുസ്‌ലിമിന്റെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന ഒന്നായിരുന്നു ശരീഅത്ത് വിവാദം. മാധ്യമങ്ങല്‍ അനുകൂലിച്ചും പ്രതികൂലിച്ചും എഴുതുകയും ബുദ്ധിജീവികളെന്നുപറയുന്നവര്‍ ഇസ്‌ലാമിക ശരീഅത്തിനെ എതിര്‍ക്കാനായി പേജും സേറ്റേജും അന്വേഷിച്ചു നടന്ന കാലവുമായിരുന്നു ശരീഅത്ത് വിവാദ കാലം. ഇ.എം.എസിനെപ്പോലുള്ളവരായിരുന്നു അതില്‍ പ്രധാനികള്‍. രണ്ടും കെട്ടും മൂന്നും കെട്ടും ഇ.എം.എസ്സിന്റെ ഓളെയും കെട്ടും എന്നു മുസ്‌ലിം ചെറുപ്പക്കാരില്‍ ചിലരെങ്കിലും പാടി നടന്ന, ഇടതുപക്ഷത്തിന്റെ ഭാഗമായിരുന്ന ലീഗും മാതൃസംഘടനയിലേക്ക് തിരിച്ചുപോയിരുന്ന ആ കാലത്തെക്കുറിച്ചും കാന്തപുരം സുന്നികളുടെ അക്കാലത്തെ നിലപാടിനെക്കുറിച്ചും ഓര്‍മിച്ചെടുക്കുകയാണ് സുന്നി അഫ്കാര്‍.’ശരീഅത്ത് വിവാദകാലത്തെ സ്മരണകള്‍’ എന്ന പേരില്‍ എംകെ കൊടശ്ശേരി ഫൈസിയുമായി ഹാരിസ് അമീന്‍ വാഫി നടത്തിയ അഭിമുഖമാണ് ഇത്. 2015 ആഗസ്റ്റ് ലക്കം സുന്നി അഫ്കാര്‍ മാസികയിലാണ് പ്രസ്തുത അഭിമുഖത്തിലൂടെ ഇത് ചര്‍ച്ച ചെയ്യുന്നത്.
ഫേസ് ബുക്ക് എന്നത് ഭരണകൂടവും അധികാരവൃത്തത്തിലെ വിധേയപ്രജകളും കൂടുന്ന ഇടമാണോ? എന്തുകൊണ്ടാണ് ഫേസ്ബുക്കിലവര്‍ ജാതി ചോദിക്കുന്നത് സ്ത്രീകളെ വിലക്കുന്നത് എന്തിനാണ്? ഈ ചോദ്യം വന്നത് മാധ്യമം ആഴ്ചപ്പതിപ്പിലൂടെയാണ് .ഫേസ്ബുക്ക് എന്ന നവമാധ്യമചര്‍ച്ചകളില്‍ വിമര്‍ശനത്തിനും ബ്ലോക്ക്‌ചെയ്യലിനും കൂട്ട റിപ്പോര്‍ട്ടിംങ്ങുകള്‍ക്കും ഇരയായ സ്ത്രീകള്‍ ഒട്ടനവധിയുണ്ട്. നമുക്കറിയുന്നവരും അറിയാത്തവരും പ്രഗല്‍ഭരും അല്ലാത്തവരുമായി. ‘ഫേസ്ബുക്ക് റിപ്പബ്ലിക്കിലെ കലാപങ്ങള്‍’ എന്ന കെ.പി റഷീദിന്റെ എന്ന പതിനനഞ്ചു പേജോളം വരുന്ന കവര്‍സ്‌റ്റോറിയടക്കം ഫേസ്ബുക്ക് വിമര്‍ശനത്തിന് നിരന്തരം ഇരയായ പ്രമുഖ ബ്ലോഗെഴുത്തുകാരി ഇഞ്ചിപ്പെണ്ണ്, ഭാഷാ ശാസ്ത്രഗവേഷക മായാ ലീല, പ്രീത ജി.പി അരുന്ധതി റോയി തുടങ്ങിയവരുടെ അനുഭവങ്ങളുമായാണ് ഈയാഴ്ചത്തെ മാധ്യമം ആഴ്ചപ്പതിപ്പ് (2015 ആഗസ്റ്റ് 31) നമുക്ക് മുന്നിലേക്കെത്തുന്നത്. ഫേസ്ബുക്ക് അക്കൗണ്ടുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും വായിക്കാനും ചര്‍ച്ചചൊനും പറ്റിയ ലേഖനമാണിത്.