Current Date

Search
Close this search box.
Search
Close this search box.

വിശുദ്ധ ഖുര്‍ആന്‍ പുതുലോകത്തിന് രൂപം നല്‍കിയ ഗ്രന്ഥം

‘ഇതാണ് വേദപുസ്തകം. അതിലൊട്ടും സംശയമില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്കിതു വഴികാട്ടി.’ഖുര്‍ആന്‍ 2:2

എല്ലാ അബദ്ധങ്ങളില്‍ നിന്നും മുക്തമാണെന്ന് രചയിതാവ് തന്നെ ആമുഖത്തില്‍ വ്യക്തമാക്കുന്ന വല്ല ഗ്രന്ഥവും ആരെങ്കിലും കണ്ടിരിക്കുമോ? അത്തരത്തിലുള്ള ആത്മവിശ്വാസത്തോടും ആധികാരികതയോടും കൂടി സംസാരിക്കുന്ന രചയിതാവിനെ കുറിച്ച് ആരെങ്കിലും കേട്ടിരിക്കുമോ? എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ അത്തരത്തിലുള്ള ഒരു ഗ്രന്ഥമാണ്. മുഹമ്മദ് എന്ന് പേരായ മനുഷ്യന് അവതീര്‍ണ്ണമായ ഗ്രന്ഥം. അതിന്റെ രചയിതാവാകട്ടെ സര്‍വ്വ പ്രപഞ്ചത്തിന്റേയും നാഥനും പരിപാലകനുമായ അല്ലാഹു തന്നെ.

ലോകം ഏറ്റവും അധ:പതിച്ച ഒരു കാലഘട്ടത്തില്‍ അവതീര്‍ണ്ണമായ വേദഗ്രന്ഥമാണ് ഖുര്‍ആന്‍. മര്‍ദ്ദനവും ക്രൂരതയും എല്ലാ അതിര്‍ വരമ്പുകളേയും ലംഘിക്കുകയും അഹംങ്കാരികളായ അധികാരി വര്‍ഗ്ഗം മനുഷ്യരെ അടിമകളാക്കുകയും ചെയ്ത കാലം. അന്ന് സ്ത്രീകള്‍ക്ക് ഭൂമിയില്‍ അവരുടെ എല്ലാ മഹത്വവും നഷ്ടപ്പെട്ട്‌പോയിരുന്നു. അത്തരമൊരു കാലത്തെ റമദാനിലെ ഒരു രാത്രി. അന്നായിരുന്നു മനുഷ്യ ചരിത്രത്തിന്റെ ദിശ നിര്‍ണ്ണയിക്കാന്‍ വിധിക്കപ്പെട്ട രാവായി മാറാന്‍ സൗഭാഗ്യം കൈവന്നത്. അതെ ഖുര്‍ആന്‍ അവതീര്‍ണ്ണമായ റമദാനിന്റെ രാവ്.

പതിനാല് നൂറ്റാണ്ട് മുമ്പ് അല്ലാഹു മനുഷ്യനെ അടിമത്വത്തിന്റെ അപമാനത്തില്‍ നിന്ന് മോചിപ്പിക്കാന്‍ തീരുമാനിക്കുകയും ഭൂമിയില്‍ അവന്റെ ഒരു പ്രവാചകനെ മാര്‍ഗ്ഗദര്‍ശനത്തിനായി നിയോഗിക്കാന്‍ നിശ്ചയിക്കുകയുണ്ടായി. അതായിരുന്നു വിധിനിര്‍ണ്ണായക രാവ്. (ലൈലത്തുല്‍ ഖദ്ര്‍്). അല്ലാഹുവിന്റെ കല്‍പന പ്രകാരം ജിബ്‌രീല്‍ മലക്ക് സ്വര്‍ഗ്ഗവും ഭൂമിയും തമ്മില്‍ അനശ്വരമായ ബന്ധമുണ്ടാക്കിയ രാവ്. മനുഷ്യ സമൂഹത്തിന്റെ ഭാവിഭാഗധേയം നിര്‍ണ്ണയിച്ച രാവ്. ആ രാത്രിയല്‍ അവതീര്‍ണ്ണമായ ഖുര്‍ആനാണ് അരക്ഷിതാവസ്ഥയില്‍ കഴിഞ്ഞിരുന്ന മാനവരാശിയെ പരിവര്‍ത്തിപ്പിച്ചത്. അവരെ ആമുലാഗ്രം മാറ്റിമറിക്കുകയും മനുഷ്യരെ സമ്പൂര്‍ണ്ണതയിലേക്ക് ഉയര്‍ത്തുകയും ചെയ്തത് ആ ഗ്രന്ഥമാണ്. വിശുദ്ധ ഖുര്‍ആന്‍ ജന ഹൃദയങ്ങളെ ആമൂലാഗ്രം പരിവര്‍ത്തിപ്പിച്ചു. അവരുടെ സ്വഭാവത്തെന്മ രൂപപ്പെടുത്തുകയും അജ്ഞതയെ പിഴുതെറിയുകയും ചെയ്തു. ധാര്‍മ്മിക മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ സമൂഹത്തെ പുനര്‍ നിര്‍മ്മിച്ച മഹത്തായ ഒരു ഗ്രന്ഥമാണത്.

നിയമരാഹിത്യം,അശ്‌ളീലത,അവിവേകത്വം എന്നിവ കൊണ്ടെല്ലാം അക്കാലഘട്ടത്തിലെ അറബി സമൂഹം സ്വയം നാശത്തിന്റെ വക്കിലായിരുന്നു. അവരുടെ ഈ അവസ്ഥയെ ഖുര്‍ആന്‍ വിശേഷിപ്പിച്ചത് ജാഹിലിയ്യത് അഥവാ അന്ധരാളം എന്നായിരുന്നു. രണ്ട് വന്‍ശക്തികളുടെ – കിഴക്ക് പേര്‍ഷ്യന്‍ സാമ്രാജ്യവും പടിഞ്ഞാറ് റോമന്‍ സാമ്രാജ്യവും – താണ്ഡവം കൊണ്ട് അവഹേളിക്കപ്പെട്ട ജനതയായിരുന്നു അറബികള്‍. ഈ ക്രമസമാധാനമില്ലാത്ത,അപരിഷ്‌കൃതരായ ജനതയെ അധിനിവേശപ്പെടുത്താന്‍ യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് പോലും താല്‍പര്യമുണ്ടായിരുന്നില്ല.

പക്ഷെ എന്നിട്ടും വിശുദ്ധ ഖുര്‍ആന്‍ നിന്ദ്യരായ ആ ജനതയിലായിരുന്നു അവതരിച്ചത് എന്നത് എന്തൊരത്ഭുതമാണ്. അല്ലാഹു ഉദ്ദേശിക്കുകയാണെങ്കില്‍ ഒരു ജനതയുടെ അവസ്ഥ അനായാസം മാറ്റാന്‍ അവന് സാധിക്കുമെന്നതിന്റെ തെളിവ് കൂടിയാണത്. യാതൊരു യുക്തിയുമില്ലാതെ ഒരു ജനതയെ നേര്‍വഴിയില്‍ നയിക്കുക എന്നത് അല്ലാഹുവിന്റെ നടപടിക്രമമല്ല. സ്വന്തം പരിശ്രമഫലമായി അവരവര്‍ ആര്‍ജിക്കേണ്ടതാണ് സന്മാര്‍ഗ്ഗദര്‍ശനം. അപ്പോള്‍ മാത്രമേ അല്ലാഹു അവരെ സഹായിക്കുകയുള്ളൂ.

ഖുര്‍ആന്‍ പറയുന്നു. ‘പറയുക, ആധിപത്യത്തിനുടമയായ അല്ലാഹുവേ, നീ ഇച്ഛിക്കുന്നവര്‍ക്ക് നീ ആധിപത്യമേകുന്നു. ഇച്ഛിക്കുന്നവരില്‍ നിന്ന് ആധിപത്യം നീക്കിക്കളയുന്നു; നീ ഉദ്ദശേിക്കുന്നവരെ നീ പ്രതാപികളാക്കുന്നു. നീ ഉദ്ദശേിക്കുന്നവരെ ഹീനരാക്കുകയും ചെയ്യുന്നു. സമസ്ത സൗഭാഗ്യങ്ങളും നിന്റെ കയ്യിലാണ്. തീര്‍ച്ചയായും നീ എല്ലാ കാര്യത്തിനും കഴിവുറ്റവന്‍ തന്നെ’. (3:26) ആ ദൈവിക ഗ്രന്ഥത്തിന്റെ അര്‍ത്ഥവത്തായ മറ്റു പേരുകള്‍ ഇങ്ങനെ: അത് മാര്‍ഗ്ഗ ദര്‍ശനമാണ്. അത് സദ്വിവരണത്തിന്റെ മുദ്രയാണ്. സത്യാസത്യ വിവേചന മാനദണ്ഡമാണത്. തെളിഞ്ഞ വിശദീകരണമാണത്.

വിവ: ഇബ്‌റാഹീം ശംനാട്

Related Articles