മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന അപരനാമത്തിലറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീര്‍ 1982 ല്‍ ഇന്ത്യാ ഗവണ്‍മെന്റ് പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു. ആധുനിക മലയാള സാഹിത്യത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടു. 1908 ജനുവരി 19ന് തിരുവിതാംകൂറിലെ തലയോലപ്പറമ്പ് (കോട്ടയം) ഗ്രാമത്തില്‍ ജനിച്ചു. പിതാവ് കായി അബ്ദുറഹ്മാന്‍, മാതാവ് കുഞ്ഞാത്തുമ്മ. പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ലീഷ് സ്‌കൂളിലും. ഫാബി ബഷീറാണ് ഭാര്യ. അനീസ്, ഷാഹിന എന്നിങ്ങനെ രണ്ട് മക്കളുണ്ട്. 1994 ജൂലൈ 5ന് ബഷീര്‍ അന്തരിച്ചു.
മലയാളത്തിലെ ഉജ്വലനായ സാഹിത്യകാരനായിരുന്നു ബഷീര്‍ എന്നതിനൊപ്പം മറ്റൊരു ചിത്രം കൂടി ബഷീറിനുണ്ടായിരുന്നു. അതാവട്ടെ തീഷ്ണമായ ജീവിതപാതകളായിരുന്നു. സാഹിത്യരംഗത്തെ സാമ്പ്രാദായിക വൃത്തത്തില്‍ നിന്ന് മാറി സ്വന്തമായ ശൈലി രൂപീകരിച്ച് സാമാന്യം മലയാളഭാഷ അറിയാവുന്ന ആര്‍ക്കും മനസ്സിലാവുന്ന രീതിയാണ് ബഷീര്‍ സാഹിത്യം. ബഷീറിയനിസം അഥവാ ബഷീര്‍ സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു. ഹാസ്യം കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിച്ചു കൂടെ കരയിപ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന മനുഷ്യരുടെ കഥകള്‍ അദ്ദേഹം പറഞ്ഞപ്പോള്‍ അത് ജീവസ്സുറ്റതായി, കാലാതിവര്‍ത്തിയായി. അത്തരം ആളുകളായിരുന്നു ബഷീറിന്റെ ലോകം. ബഷീറിന്റെ ലോകം. ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകള്‍ക്കോ ,വികാരങ്ങള്‍ക്കോ അതുവരെയുള്ള സാഹിത്യത്തില്‍ സ്ഥാനമുണ്ടായിരുന്നില്ല. സമൂഹത്തിനു നേരെയുള്ള വിമര്‍ശനം നിറഞ്ഞ ചോദ്യങ്ങള്‍ അദ്ദേഹം ഹാസ്യത്തിലൊളിപ്പിച്ചു വച്ചു. സമൂഹത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നവര്‍ മാത്രം നായകന്‍മാരാവുക, മുസ്‌ലിം കഥാപാത്രങ്ങളെ വില്ലന്മാരായി ചിത്രീകരിക്കുക തുടങ്ങിയ പ്രവണതകളില്‍ നിന്നും നോവലുകള്‍ക്ക് മോചനം നല്‍കിയത് ബഷീറാണ്. തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രത അദ്ദേഹത്തിന്റെ കൃതികളെ അനശ്വരമാക്കി. ഇസ്‌ലാം മതത്തില്‍ ഒരുകാലത്തു നിലനിന്നിരുന്ന എല്ലാവിധ അനാചാരങ്ങള്‍ക്കെതിരെയും വിമര്‍ശനാത്മകമായി അദ്ദേഹം തൂലിക ചലിപ്പിച്ചു. ആള്‍ദൈവങ്ങളെയും ആത്മീയ ചൂഷണങ്ങളെയും സ്വതസിദ്ധമായ പരിഹാസ്യത്തോടെ മലര്‍ത്തിയടിച്ചു.
കൃത്യമായ കാഴ്ചപ്പാടില്‍ നിന്നു കൊണ്ട് ദൈവത്തെയും ദൈവിക ദര്‍ശനത്തെയും വിശകലനം ചെയ്യുകയും അയുക്തമായ മറ്റു ചിന്താഗതികളെ തന്റെതായ ശൈലിയില്‍ വിശകലനം നടത്തുകയും ചെയ്തിട്ടുണ്ട്. പ്രപഞ്ചം താനേ ഉണ്ടായതാണ് എന്നു വിശ്വസിക്കാന്‍ എനിക്കു കഴിയില്ല. ദൈവാസ്തിക്യത്തെ കുറിച്ച ചില ആവിഷ്‌കാരങ്ങള്‍ ബഷീര്‍ ഇപ്രകാരം കുറിക്കുന്നു. നിങ്ങളിലെ രാഷ്ട്രീയ നേതാക്കളോ അഛനോ അമ്മയോ അമ്മായിയമ്മയോ സൃഷ്ടിച്ചതാണ് ഈ മഹാ പ്രപഞ്ചം എന്നു കരുതിയാലും കുഴപ്പമൊന്നുമില്ല. പക്ഷേ ഈ പറഞ്ഞതെല്ലാം ചത്താല്‍ ചീഞ്ഞു നാറുന്ന ജീവികളാണല്ലോ. നശിക്കാത്തതായി ദൈവം മാത്രമാണുള്ളത്. ഉണ്ടായിരുന്നത്, ഉള്ളത്, എന്നുമുണ്ടായിരിക്കും. ആ ഈശ്വരന്‍ മാത്രമാകുന്നു സ്വയംഭൂ. രുപമില്ല, ബുദ്ധിക്കും സങ്കല്പങ്ങള്‍ക്കുമപ്പുറം. അല്ലാഹു നൂറുസമാവാത്തി വല്‍ അര്‍ളി പൊരുള്‍ മനസിലായോ?…(ബഷീര്‍ സംഭാഷണങ്ങള്‍ പേജ് 67). പ്രബോധനപരമായ സന്ദേശങ്ങളും ബഷീര്‍ കൃതികളില്‍ കാണാം. ഇതൊക്കെ എങ്ങനെയുണ്ടായി എന്ന് ചിന്തിക്കുമ്പോഴാണ് ഒരു കാരണത്തെപ്പറ്റി ഓര്‍മ വരുന്നത്. പ്രപഞ്ചങ്ങളുടെ ചൈതന്യം. വെളിച്ചം. ഇതിനെയാണ് ഞാന്‍ ദൈവം എന്നു പറയുന്നത്. ഇതാകുന്നു അല്ലാഹു. ഇതാകുന്നു ആദി ബ്രഹ്മം. ഇതാകുന്നു സനാതന സത്യം.” (ബഷീര്‍: സംഭാഷണങ്ങള്‍, 106).
രസകരവും സാഹസികവുമാണ് ബഷീറിന്റെ ജീവിതം. ഒമ്പതാം ക്ലാസില്‍ പഠിക്കുന്നകാലം. കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാന്‍ വീട്ടില്‍ നിന്നും ഒളിച്ചോടിയതാണ് ബഷീറിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. കാല്‍നടയായി എറണാകുളത്തു ചെന്നു കളളവണ്ടി കയറി കോഴിക്കോട്ടെത്തിയ ബഷീര്‍ സ്വാതന്ത്ര്യ സമര രംഗത്തേക്ക് എടുത്തുചാടി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ ഉപ്പു സത്യാഗ്രഹത്തില്‍ പങ്കുകൊണ്ടു. സ്വാതന്ത്ര്യ സമരസേനാനി എന്ന നിലയില്‍ മദിരാശി, കോഴിക്കോട്, കോട്ടയം, കൊല്ലം, തിരുവന്തപുരം ജില്ലകളില്‍ തടവില്‍ കിടന്നു. ഗാന്ധിജിയെ തൊട്ടു എന്ന് പില്‍ക്കാലത്ത് അദ്ദേഹം അഭിമാനത്തോടെ പരാമര്‍ശിച്ചിട്ടുണ്ട്. 1930-ല്‍ കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ജയിലിലായി. പിന്നീട് ഭഗത് സിംഗ് മാതൃകയില്‍ തീവ്രവാദ സംഘമുണ്ടാക്കി. തീവ്രവാദ സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിലെഴുതിയ തീപ്പൊരി ലേഖനങ്ങളാണ് ആദ്യകാല കൃതികള്‍. ‘പ്രഭ’ എന്ന തൂലികാനാമമാണ് അന്ന് അദ്ദേഹം സ്വീകരിച്ചിരുന്നത്. വാരിക പിന്നീടു കണ്ടുകെട്ടി. അറേബ്യ, ആഫ്രിക്ക തീരങ്ങളിലും സഞ്ചരിച്ചു. അഞ്ചാറു വര്‍ഷം സന്യസിച്ചു. ഹിന്ദു സന്യാസിമാരുടെയും സൂഫികളായ മുസ്‌ളീം സന്യാസിമാരുടെയും കൂടെ. പത്തുവര്‍ഷത്തോളം ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു.
അതിസാഹസികമായ ഈ കാലയളവില്‍ ബഷീര്‍ കെട്ടാത്ത വേഷങ്ങളില്ല. ഉത്തരേന്ത്യയില്‍ ഹിന്ദു സന്ന്യാസിമാരുടെയും, സൂഫിമാരുടെയും കൂടെ ജീവിച്ചു, കണക്കപ്പിളള, ട്യൂഷന്‍ മാസ്റ്റര്‍, കൈനോട്ടക്കാരന്‍, പാചകക്കാരന്‍, മില്‍ തൊഴിലാളി, ലൂം ഫിറ്റര്‍, മോട്ടോര്‍ വര്‍ക്ഷോപ്പിലെ ഗേറ്റ് കീപ്പര്‍, ന്യൂസ്‌പേപ്പര്‍ ബോയ്, ഹോട്ടല്‍ത്തൊഴിലാളി, മാജിക്കുകാരന്റെ അസിസ്റ്റന്റ്, പഴക്കച്ചവടക്കാരന്‍, പ്രൂഫ് റീഡറുടെ കോപ്പി ഹോള്‍ഡര്‍, ഹോട്ടല്‍ നടത്തിപ്പുകാരന്‍, കപ്പലിലെ ഖലാസി, ചായപ്പണിക്കാരന്‍, കമ്പൗണ്ടര്‍ ഹോമിയോപ്പതി, സ്‌പോര്‍ട്‌സ്, ഗുഡ്‌സ് ഏജന്റ്, ബുക്ക് സ്റ്റാള്‍ ഓണര്‍, മൂന്നു ആഴ്ച്ചപ്പതിപ്പുകളുടെ പത്രാധിപര്‍ ഏറ്റെടുക്കാത്ത ജോലികള്‍ ഒന്നുമില്ലായിരുന്നു. പാചകക്കാരനായും, മാജിക്കുകാരന്റെ സഹായിയായും കഴിഞ്ഞു. പല ജോലികളും ചെയ്തു. അറബിനാടുകളിലും ആഫ്രിക്കയിലുമായി തുടര്‍ന്നുളള സഞ്ചാരം.ഏകദേശം 9 വര്‍ഷത്തോളം നീണ്ട ഈ യാത്രയില്‍ അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു, മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളുംതീവ്ര ദാരിദ്ര്യവും,മനുഷ്യ ദുരയും നേരിട്ടു കണ്ടു, ബഷീറിന്റെ ജീവിതം തന്നെയാണ് അദ്ദേഹത്തിന്റെ സാഹിത്യം എന്നു പറയാം. ഇതുപോലെ സ്വതന്ത്രമായി ലോകസഞ്ചാരം നടത്തിയ എഴുത്തുകാര്‍ മലയാള സാഹിത്യത്തില്‍ വിരളമാണെന്നു പറയാം. ലോകം ചുറ്റലിനിടയില്‍ കണ്ടെത്തിയ ഒട്ടേറെ ജീവിത സത്യങ്ങള്‍ അദ്ദേഹത്തിന്റെ കൃതികളില്‍ കാണാം.
പദ്മനാഭ പൈ പത്രാധിപരായിരുന്ന ‘ജയകേസരി’യില്‍ പ്രസിദ്ധീകരിച്ച തങ്കം ആണ് ആദ്യം പ്രസിധീകരിച്ച കഥ. ജോലിയന്വേഷിച്ചാണ് ബഷീര്‍ പത്രാധിപരുടെയടുത്തെത്തിയത്. എന്നാല്‍ ജോലി തരാന്‍ നിവൃത്തിയില്ലെന്നും, കഥ എഴുതിത്തന്നാല്‍ പ്രതിഫലം തരാം എന്നും മറുപടി കേട്ട ബഷീര്‍ ഗത്യന്തരമില്ലാതെ ഒരു കഥ എഴുതുകയായിരുന്നു. കറുത്തിരുണ്ട് വിരൂപയായ നായികയും, ചട്ടുകാലും , കോങ്കണ്ണും, കൂനുമുള്ള യാചകന്‍ നായകനുമായി എഴുതിയ ആ കഥയാണ് തങ്കം.
പുരസ്‌കാരങ്ങള്‍: ഇന്ത്യാ ഗവണ്‍മന്റിന്റെ പത്മശ്രീ (1982), കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ‘ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ്’ ബിരുദം (1987), സംസ്‌കാരദീപം അവാര്‍ഡ് (1987), പ്രേംനസീര്‍ അവാര്‍ഡ് (1992), ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ് (1992), മുട്ടത്തുവര്‍ക്കി അവാര്‍ഡ് (1993), വള്ളത്തോള്‍ പുരസ്‌കാരം(1993).