Current Date

Search
Close this search box.
Search
Close this search box.

ഡോ. എം.പി. അബ്ദുസ്സമദ് സമദാനി

1959 ജനുവരി 1 ന് എം.പി അബ്ദുല്‍ ഹമീദ് മൗലവിയുടേയും ഒറ്റകത്ത് സൈനബയുടേയും മകനായി കോട്ടക്കലിലെ കുറ്റിപ്പുറത്ത് ജനിച്ചു. ഒന്നാം റാങ്കോടെ ബിരുദവും കോഴിക്കോട് ഫാറൂഖ്‌ കോളേജില്‍ നിന്ന് രണ്ടാം റാങ്കോടെ എം.എയും നേടി.  1981-82 ല്‍ ഫാറൂഖ്‌ കോളേജിലെ യൂനിയന്‍ ചെയര്‍മാനായിരുന്നു.  എം.എസ്.എഫിന്റെ സംസ്ഥാന സമിതി അംഗം, മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ഫാറൂഖ്‌ കോളേജ്, വളാഞ്ചേരിയിലെ മര്‍കസുത്തര്‍ബിയത്തില്‍ ഇസ്‌ലാമിയ്യ എന്നിവിടങ്ങളില്‍ കുറച്ച് നാള്‍ അദ്ധ്യാപകനായി ജോലി ചെയ്തു. ഇമ്മാനുവല്‍ കാന്റിന്റെയും മുഹമ്മദ് ഇഖ്ബാലിന്റെയും ദര്‍ശനങ്ങളെ കുറിച്ചുള്ള താരതമ്യപഠനത്തിന് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് എം.ഫില്‍ ( 1986) കരസ്ഥമാക്കി. കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ നിന്ന് എൽഎൽബി 2003 ലും പാസായി. ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്രു സർവകലാശാലയിൽ നിന്നാണ് ഡോക്ടർ ഓഫ് ഫിലോസഫി ബിരുദം ലഭിച്ചത്.

ബഹുഭാഷാ പണ്ഡിതൻ, വാഗ്മി, എഴുത്തുകാരൻ എന്നീ നിലകളിൽ പൊതുരംഗത്ത് സജീവമാണ്. കേരള നിയമ സഭയിലും ( 2011 മുതൽ 2016 ) രാജ്യസഭയിലും ( 1994-2000, 2000-2006) അംഗമായിരുന്നു. 2021 ഏപ്രിൽ 6മുതൽ മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ളള പാർലമെൻറ് അംഗമാണ്. 1994 മെയില്‍ ഗുരുവായൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പി.ടി. കുഞ്ഞഹമ്മദുമായി മത്സരിച്ചു പരാജയപെട്ടു.

വാഗ്മി എന്ന നിലയിലാണ് സമദാനി കൂടുതലും അറിയപ്പെടുന്നത്. പ്രസംഗത്തിന് ഫാദര്‍ തിയോഡോഷ്യസ് ട്രോഫിയും കുട്ടികൃഷ്ണമാരാര്‍ ട്രോഫിയും വി.കെ കൃഷ്ണമേനോന്‍ ട്രോഫിയും ലഭിച്ചിട്ടുണ്ട്. നിരവധി പ്രമുഖരുടെ ഇഗ്ലീഷ്, ഉറുദു പ്രസംഗങ്ങള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ‘മദീനയിലേക്കുള്ള പാത’ എന്ന തലക്കെട്ടില്‍ കോഴിക്കോട് കടപ്പുറത്തും മറ്റും നടത്തിയിട്ടുള്ള പ്രഭാഷണങ്ങള്‍ നിരവധി ആളുകളെ ആകര്‍ഷിച്ചു. ഉര്‍ദു ഭാഷയുടെ പ്രചരണത്തിനായി പ്രവര്‍ത്തിക്കുന്ന സമദാനി, കവി ഇഖ്ബാലിന്റെ ദര്‍ശങ്ങളുടെ വ്യാപനത്തിനായും പരിശ്രമിക്കുന്നു. അതിനായി കേരള ഇഖ്ബാല്‍ അക്കാദമി സ്ഥാപിച്ചു.

Related Articles