നിരായുധീകരണത്തിനും ആയുധ നിയന്ത്രണത്തിനും ക്രമാനുഗതമായ സമീപനവും വിശദമായ പദ്ധതിയും ആവശ്യമായതിനാല്‍ തന്നെ യെമനില്‍ ദീര്‍ഘകാല നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ പരിഹരിക്കാനുള്ള യു.എന്‍ സമീപനം അപര്യാപ്തമാണ്. ഈയാഴ്ച യു.എന്‍ നിരായുധീകരണ വാരമായി ആചരിക്കുമ്പോള്‍ തുര്‍ക്കിയിലെ യെമന്‍ സൈനിക അറ്റാഷെയായ അസ്‌കര്‍ സഓലി തന്റെ കാഴ്ചപ്പാടുകള്‍ മിഡിലീസ്റ്റ് മോണിറ്റര്‍ പ്രതിനിധി മുഹമ്മദ് അല്‍ റആവിയോട് വിശദീകരിക്കുകയാണ്.
സായുധ സംഘങ്ങള്‍ യെമനെ ‘സമ്പൂര്‍ണ അരാജകത്വ’മാക്കി മാറ്റി, അതിലൂടെ രാജ്യത്തിന്റെ സുരക്ഷയും സുസ്ഥിരതയും നഷ്ടപ്പെട്ടതായും അദ്ദേഹം പറഞ്ഞു. നിരായുധീകരണത്തിന്റെ അഭാവം യെമനിലെ സമാധാന പ്രക്രിയയെ ബാധിച്ചു, ഇത് യുദ്ധം നീണ്ടുനില്‍ക്കുന്നതിന് കാരണമായി. യുദ്ധപ്രഭുക്കളുടെ ആവിര്‍ഭാവവും തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ വര്‍ദ്ധനവും രാജ്യത്തിന്റെ വിഭജനവും അഭൂതപൂര്‍വമായ മാനുഷിക ദുരന്തവും സൃഷ്ടിച്ചു-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2014 സെപ്തംബര്‍ 21ന് ‘ഹൂതി അട്ടിമറി’ക്ക് ശേഷം രാജ്യത്തിന്റെ തകര്‍ച്ചയോടെ മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹിന്റെ സഹായത്തോടെ ഇറാന്റെ പിന്തുണയുള്ള ഹൂതികള്‍ക്ക് ഭരണകൂടത്തിന്റെ ആയുധങ്ങള്‍ നിയന്ത്രിക്കാനുള്ള വാതില്‍ തുറന്നതായും സഓലി വിശ്വസിക്കുന്നു. രാജ്യത്തെ നിലനില്‍ക്കുന്ന അരാജകത്വം അല്‍-ഖ്വയ്ദക്കും സതേണ്‍ ട്രാന്‍സിഷണല്‍ കൗണ്‍സിലിന്റെ (എസ്ടിസി) സൈനിക സേനയ്ക്കും കൂടുതല്‍ ആയുധങ്ങള്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കി.
യു.എ.ഇ.യും സൗദിയുമടക്കമുള്ള പ്രാദേശിക ശക്തികള്‍ യെമനിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. ഇവര്‍ എസ്.ടി.സിക്ക് ആയുധങ്ങള്‍ നല്‍കുമ്പോള്‍ മറുഭാഗത്ത് ഇറാന്‍ ഡ്രോണുകളും മിസൈലുകളും ഉള്‍പ്പെടെ ഹൂതികള്‍ക്ക് മുമ്പ് രാജ്യത്ത് ഇല്ലാതിരുന്ന ആയുധങ്ങള്‍ ‘ഇപ്പോഴും കള്ളക്കടത്തിലൂടെ കൊടുക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.
യു.എന്‍ പ്രമേയങ്ങള്‍
യു.എന്‍ സുരക്ഷ കൗണ്‍സില്‍ പ്രമേയം 2216 (2015) ഹൂതികള്‍ അക്രമം അവസാനിപ്പിക്കണമെന്നും സൈനിക, സുരക്ഷാ സ്ഥാപനങ്ങളില്‍ നിന്ന് പിടിച്ചെടുത്ത എല്ലാ അധിക ആയുധങ്ങളും ഉപേക്ഷിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. യെമനിലെ സായുധ സംഘങ്ങളെ തകര്‍ക്കാന്‍ ഒരു അന്താരാഷ്ട്ര പ്രമേയം ‘പര്യാപ്തമല്ല’ എന്നാണ് ഞാന്‍ കരുതുന്നത്. കാരണം അവര്‍ അവരുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള ഒരു ഉപകരണമായി അക്രമത്തെ ഉപയോഗിക്കുകയാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഫലസ്തീനിലെ നിലവിലെ അവസ്ഥ.
നിരായുധീകരണം ഈ ഗ്രൂപ്പുകളെ ഭയപ്പെടുത്തുന്നു. യെമനിലെ ഇരു വിഭാഗവും അവരുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായാണ് സംഘര്‍ഷത്തെ ഉപയോഗപ്പെടുത്തുന്നത്. പ്രാദേശികവും അന്തര്‍ദേശീയവുമായ ശക്തികളുമായുള്ള അവരുടെ കളിയില്‍ കുതന്ത്രം മെനയുന്നതിനുള്ള വിലയേറിയ കാര്‍ഡ്’ ആയി ഹൂതികളെ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
റിയാദ് കരാര്‍
സൗദി അറേബ്യയുടെ ആഭിമുഖ്യത്തില്‍, അന്താരാഷ്ട്ര പിന്തുണയുള്ള യെമന്‍ സര്‍ക്കാര്‍ 2019 നവംബര്‍ 5ന് സൗദി തലസ്ഥാനമായ റിയാദില്‍ എസ്ടിസിയുമായി ഒരു കരാറില്‍ ഒപ്പുവച്ചു. ഒരു സഖ്യസര്‍ക്കാര്‍ രൂപീകരിക്കാനും രാജ്യത്തിന്റെ സായുധ സേനകളുടെ ഏകീകരണത്തിനും അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ക്കാരിനെ ഏദനിലേക്ക് തിരികെ കൊണ്ടുവരാനും കരാര്‍ ആവശ്യപ്പെടുന്നു.
എസ്.ടി.സി നിലവിലെ ഗവണ്‍മെന്റിന്റെ ഭാഗമായി മാറിയെങ്കിലും, കരാറിന്റെ സൈനിക ഭാഗം നടപ്പിലാക്കാന്‍ അവര്‍ ഇപ്പോഴും വിസമ്മതിക്കുന്നു’ ‘ദക്ഷിണ മേഖലയിലെ പല സംസ്ഥാനങ്ങളുടെയും നിയന്ത്രണം നഷ്ടപ്പെടുമെന്ന ഭയമാണ് കാരണം. ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളില്‍ എസ്ടിസി സേനയെ ഉള്‍പ്പെടുത്തും, അത് ആത്യന്തികമായി പ്രസിഡന്റ് അബ്ദുറബ്ബുഹ് മന്‍സൂര്‍ ഹാദിയുടെ ഗവര്‍ണര്‍മാരുടെ അധികാരത്തിന് കീഴിലുമായിരിക്കും.
ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളില്‍ എസ്ടിസിയുടെ സേനയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റിയാദ് ഉടമ്പടി പ്രകാരം ആത്യന്തികമായി പ്രസിഡന്റ് അബ്ദുറബ്ബുഹ് മന്‍സൂര്‍ ഹാദിയുടെ സര്‍ക്കാരിന്റെ അധികാരത്തിന് കീഴിലായിരിക്കും. എസ് ടി സിയും ഐ ആര്‍ ജിയും കരാറിനോടുള്ള തങ്ങളുടെ പ്രതിബദ്ധത ആവര്‍ത്തിച്ച് ഉറപ്പിച്ചിട്ടുണ്ടെങ്കിലും, കരാര്‍ പാലിക്കാന്‍ രണ്ട് കക്ഷികള്‍ക്കും യഥാര്‍ത്ഥത്തില്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തമാണ്.
ഈ ഗ്രൂപ്പുകളുടെ (ഹൂത്തികള്‍, എസ്.ടി.സി, അല്‍-ഖ്വയ്ദ) കൈകളില്‍ ആയുധങ്ങള്‍ സൂക്ഷിക്കുന്നത് ‘ദേശീയ സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുകയും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും തകര്‍ക്കുകയും ചെയ്യുന്നുവെന്നും സഓലി ഊന്നിപ്പറയുന്നു.
നിരായുധീകരണത്തെക്കുറിച്ചുള്ള അവബോധവും ധാരണയും പ്രോത്സാഹിപ്പിക്കുന്നതിനും ആയുധങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനും സമൂഹങ്ങളില്‍ സമാധാനം കൊണ്ടുവരുന്നതിനുമായി വര്‍ഷം തോറും ഒക്ടോബര്‍ 24-30 വരെ യു.എന്‍ നിരായുധീകരണ വാരം ആചരിക്കുന്നുണ്ട്.
അവലംബം: middleeastmonitor.com