യു.എ.ഇ ഇസ്രായേലുമായി പുതിയ നയതന്ത്ര കരാറിലേര്‍പ്പെട്ടത് ഫലസ്തീനിലെ രണ്ട് കക്ഷികളായി പ്രവര്‍ത്തിക്കുന്ന ഹമാസിനും ഫതഹിനും ഇടയില്‍ കൂടുതല്‍ ഐക്യത്തിന് കാരണമാകുമെന്നാണ് ഹമാസ് പറയുന്നത്. അറബി 21 ന്യൂസിനെ ഉദ്ധരിച്ചാണ് ഈ റിപ്പോര്‍ട്ട്. ഈ കരാര്‍ ഫലസ്തീനിലെ രണ്ട് എതിരാളികളായ ഫലസ്തീന്‍ അതോറിറ്റിയും ഹമാസും തമ്മില്‍ ഐക്യം കെട്ടിപ്പടുക്കുന്നതിന് സഹായകരമാകുമെന്നും അതിനായി ഈ അവസരം ഉപയോഗിക്കാമെന്നുമാണ് ഹമാസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
വെസ്റ്റ് ബാങ്കിലും ഗസ്സ മുനമ്പിലും യു.എ.ഇക്കെതിരായ സംയുക്ത രാഷ്ട്രീയ നടപടികള്‍ക്കുള്ള അവസരമായി ഇതിനെ ഉപയോഗിക്കാനാകുമെന്നും ഹമാസ് പ്രതീക്ഷ പങ്കുവെക്കുന്നു. നിലവിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വിയോജിപ്പുകള്‍ക്ക് കാരണമാകില്ല. ട്രംപിന്റെ വിവാദമായ പശ്ചിമേഷ്യന്‍ പദ്ധതിയെ ഫലസ്തീന്‍ അതോറിറ്റി തള്ളിക്കളഞ്ഞതിനു ശേഷം ഫലസ്തീന്‍ അതോറിറ്റിയെയും അതിന്റെ മാധ്യമങ്ങളെ വിമര്‍ശിക്കുന്നതും ഹമാസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.
Also read: കമലാ സുറയ്യയുടെ ഇസ്ലാം സ്വീകരണം: മകൻറെ വാക്കുകളിൽ
‘ഗള്‍ഫ് പ്രതിസന്ധി സഹായിക്കുന്നത് യു.എസിന്റെ ശത്രുക്കളെ’
ഗള്‍ഫ് മേഖലയില്‍ നിലനില്‍ക്കുന്ന നിലവിലെ പ്രതിസന്ധികള്‍ മേഖലയിലെ യു.എസിന്റെ എതിരാളികളെ മാത്രമാണ് സഹായിക്കുക എന്നാണ് കുവൈത്തിലെ യു.എസ് അംബാസിഡര്‍ അലീന റൊമനോസ്‌കി കഴിഞ്ഞ ദിവസം പറഞ്ഞത്. ”ഗള്‍ഫ് തര്‍ക്കം തുടരുന്നത് മേഖലയിലെ ഞങ്ങളുടെ എതിരാളികള്‍ക്ക് മാത്രമേ ഗുണം ചെയ്യൂ. ഇറാന്റെ സ്വാധീനത്തെ നേരിടുന്നതിനും തീവ്രവാദത്തെ നേരിടുന്നതിനുമുള്ള നമ്മുടെ പൊതുതാല്‍പര്യത്തിന് ഗള്‍ഫ് ഐക്യം അനിവാര്യമാണ്-” അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിനെ പരാജയപ്പെടുത്തുന്നതിനുള്ള അന്താരാഷ്ട്ര സഖ്യത്തിലെ സജീവ അംഗമാണ് കുവൈത്ത്. ഇറാഖില്‍ ഐ.എസ് പരാജയപ്പെട്ടതിനുശേഷവും ഭീകരതയ്ക്കെതിരായ അവരുടെ പങ്കാളിത്തം തുടരുകയാണെന്നും എലീന കൂട്ടിച്ചേര്‍ത്തു.
ഇസ്രായേലിന്റെ സമ്പദ്ഘടന ശക്തിപ്രാപിക്കുന്നു
യു.എ.ഇയുമായുള്ള കരാര്‍ പ്രാബല്യത്തില്‍ വന്നതിനു ശേഷം ആയുധ മേഖല അടക്കമുള്ള ഇസ്രായേലിന്റെ സമ്പദ്ഘടന ശക്തിപ്രാപിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ലണ്ടന്‍ ആസ്ഥാനമായുള്ള അല്‍-അറബ് അല്‍-ജദീദ് എന്ന ഇസ്രായേല്‍ മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കരാര്‍ ഒപ്പിട്ട ആദ്യ ദിവസം തന്നെ തെല്‍അവീവ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഓഹരി വിപണി മികച്ച നേട്ടം കൈവരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. യു.എ.ഇയില്‍ കൂടുതല്‍ ഇസ്രായേല്‍ കമ്പനികള്‍ പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
അവലംബം: middleeasteye.net
വിവ: പി.കെ സഹീര്‍ അഹ്മദ്