340ലധികം സീറ്റുകള്‍ ബി.ജെ.പിയും അവരുടെ സഖ്യകക്ഷികളും നേടുമെന്നാണ് ഇന്ത്യന്‍ മാധ്യമങ്ങളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിച്ചിരുന്നത്. തീവ്ര ദേശീയതയുടെ വക്താക്കള്‍ ആഗോളതലത്തില്‍ വിജയിക്കുന്ന തംരംഗത്തിന്റെ ഭാഗമാണ് മോദിയുടെ രണ്ടാമൂഴമെന്നാണ് ആഗോള വാര്‍ത്ത ഏജന്‍സിയായ റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്. യു.എസ്,ബ്രസീല്‍,ഇറ്റലി എന്നീ രാജ്യങ്ങളില്‍ ഇത്തരത്തില്‍ നിലപാടുള്ളവരാണ് അധികാരത്തിലുള്ളത്.
‘മുസ്‌ലിംകളുടെ വോട്ടുകള്‍ തങ്ങള്‍ക്ക് കിട്ടി, പ്രത്യേകിച്ചും മുസ്‌ലിം സ്ത്രീകളുടെ വോട്ടുകള്‍. 100 കോടിയിലധികം ജനങ്ങളുടെ വോട്ടുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചു’ എന്നാണ് മുതിര്‍ന്ന ബി.ജെ.പി നേതാവ് നളിന്‍ കോഹ്‌ലി പറഞ്ഞത്. അഞ്ചു ദശകങ്ങള്‍ക്കു ശേഷം ആദ്യമായിട്ടാണ് ഇത്രയും ഭൂരിപക്ഷത്തില്‍ ഒരു മുന്നണി രണ്ടാമതും അധികാരത്തില്‍ തിരിച്ചെത്തുന്നത്.
മുസ്‌ലിംകളെയും ന്യൂനപക്ഷങ്ങളെയും വിഭജിക്കുന്ന ഒരു രാജ്യം എന്നാണ് ആഗോളതലത്തില്‍ വരെ ഇന്ത്യയെ വിലയിരുത്തുന്നത്. അതിനാല്‍ തന്നെ ഇന്ത്യയില്‍ ഇനി എന്താണ് സംഭവിക്കുക എന്നാണ് എല്ലാവരും ചോദിക്കുന്നത്. ”രണ്ടാം തവണയും വിജയിച്ചത് ഒരു പ്രത്യയശാസ്ത്രത്തിന്റെ വിജയം കൂടിയാണ്. ഇതൊരു വ്യക്തി പ്രഭാവത്തിന്റെ വിജയമാണെങ്കിലും. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും സംസ്ഥാനങ്ങളും അധീനതയിലാക്കി ഭൂരിപക്ഷത്തിന്റെ രാജ്യമാക്കി മാറ്റുക എന്നതാണ് ബി.ജെ.പിയുടെ അജണ്ട”. ഡല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ സന്തോഷ് കുമാര്‍ റായി പറഞ്ഞു.
മോദിയുടെ വിജയം ഇന്ത്യയിലെ 20 കോടി മുസ്‌ലിംകളെ അപകടത്തിലാക്കുമോ
ചൊവ്വാഴ്ച ‘ദി നാഷന്‍’ ഒരു ആര്‍ട്ടിക്കിള്‍ പ്രസിദ്ധീകരിച്ചിരുന്നു. ‘മോദിയുടെ വിജയം ഇന്ത്യയിലെ 20 കോടി മുസ്ലിംകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തും’ എന്നായിരുന്നു ലേഖനത്തിന്റെ തലക്കെട്ട്. ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ വിസിറ്റിങ് പ്രൊഫസറും ആന്റി സെക്‌സ് ട്രാഫിക്കിങ് സംഘടനയായ അപ്‌നെ ആപ് വുമണ്‍ വേള്‍ഡ് വൈഡ് സ്ഥാപകനുമായ രൂചീര ഗുപ്തയാണ് ഈ ലേഖനമെഴുതിയത്.
ലേഖനത്തില്‍ അദ്ദേഹം പറയുന്നു. വ്യാാഴ്ച പുറത്തു വരുന്ന തെരഞ്ഞെടുപ്പ് ഫലം രാജ്യത്തെ 20 കോടി മുസ്‌ലിംകളെ അപകടത്തിലാക്കാന്‍ ഇടയായേക്കും. 2015 മെയിനും 2018 ഡിസംബറിനും ഇടയില്‍ രാജ്യത്ത് പശുവിന്റെ പേരില്‍ 44ാളം പേരെയാണ് ജനക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത് എന്നാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പുറത്തു വിടുന്ന കണക്കുകള്‍. ഇതില്‍ 36 പേര്‍ മുസ്ലിംകളാണ്. പോത്തിറച്ചി കഴിച്ചതിന്റെ പേരിലോ പശുക്കളെ കൊണ്ടുപോകുന്നതിന്റെ പേരിലോ ആണ് ഇതെല്ലാം. ചിലരെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കിയും കൈകള്‍ പിന്നിലേക്ക് കെട്ടി മര്‍ദിച്ചുമാണ് കൊലപ്പെടുത്തിയത്. ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം മുസ്ലിംകള്‍ക്ക് സുരക്ഷ ഒരുക്കുന്നതിന് പകരം പശുവിനെ സംരക്ഷിക്കാനായി ദേശീയ കമ്മീഷന്‍ രൂപീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. പൊലിസ് ആക്രമികള്‍ക്ക് പകരം പരാതിക്കാര്‍ക്കെതിരെ കേസെടുത്തു. ചില ബി.ജെ.പി നേതാക്കള്‍ പരസ്യമായി കൊലപാതകത്തെ ന്യായീകരിച്ചു.
സിറിയക്കും നൈജീരിയക്കും ഇറാഖിനു ശേഷം നാലാമതായി ലോകത്ത് മതപരമായ അസഹിഷ്ണുത നിലനില്‍ക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ എന്നാണ് ‘പ്യൂ റിസര്‍ച്ച് സെന്റര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നത്. മോദിയുടെ സാമ്പത്തിക നയങ്ങള്‍ നിരവധി സാധാരണക്കാരുടെ പേടിസ്വപ്‌നമായിരുന്നു. 2014നും 2016നും ഇടയില്‍ 36,320 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. അതായത് ശരാശരി ഒരു ദിവസം 33 പേര്‍ സ്വയം ജീവനൊടുക്കുന്നു. വിദ്യാര്‍ത്ഥികളുടെയും കര്‍ഷകരുടെയും നേതൃത്വത്തില്‍ ഒരു ബഹുജന പ്രക്ഷോഭം രാജ്യത്ത് സംഘടിപ്പിച്ചിരുന്നു. അതിനെത്തുടര്‍ന്ന് മോദി സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളെയും പ്രൊഫസര്‍മാരെയും അനാവശ്യമായി അറസ്റ്റു ചെയ്തു. പ്രതികാര നടപടികള്‍ ആരംഭിച്ചു. മാധ്യമങ്ങളുടെ വായ മൂടിക്കെട്ടി. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ അഴിമതിക്കുറ്റം ചുമത്തി. ഒരു മാധ്യമപ്രവര്‍ത്തക,രണ്ട് എഴുത്തുകാര്‍,ഒരു ജഡ്ജി എന്നിവര്‍ കൊല്ലപ്പെട്ടു.
ഇത്തരം ഭീകരതയെ ന്യായീകരിക്കാന്‍ മോദി ഇസ്ലാമോഫോബിയയുടെ പ്രത്യാഘാതങ്ങളാണ് ഇതെല്ലാം എന്ന് പറഞ്ഞു പൊതുജന ശ്രദ്ധ തിരിച്ചു വിട്ടു. മതവിശ്വാസത്തിന്റെ പേരില്‍ ജനക്കൂട്ടം മുസ്ലിം യുവാക്കളുടെ വീടുകളിലേക്ക് ആക്രമം അഴിച്ചു വിട്ടു. മുസ്ലിം-ദലിത് യുവാക്കള്‍ ഹിന്ദു യുവതികളെ പ്രണയിക്കുന്നുവെന്നാരോപിച്ച് ആന്റി റോമിയോ സ്‌ക്വാഡ് രൂപീകരിച്ച ആക്രമം അഴിച്ചു വിട്ടു. കഴിഞ്ഞ ജൂണില്‍ സംഘര്‍ഷത്തിനിടെ ജനക്കൂട്ടം കശ്മീരില്‍ പൊലിസ് ഓഫിസറെ അടിച്ചു കൊന്നു.
ശിക്ഷയില്‍ നിന്ന് ഒഴിവാക്കാനെന്ന പേരില്‍ ആക്രമികള്‍ ദലിത്,മുസ്ലിം,ആദിവാസി പെണ്‍കുട്ടികളെ ബലാല്‍സംഘം ചെയ്തു. കശ്മീരില്‍ 8 വയസ്സുകാരിയെ ക്ഷേത്രത്തില്‍ വച്ച് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പെണ്‍കുട്ടിക്ക് വേണ്ടി വാദിക്കുന്ന അഭിഭാഷകക്ക് നേരെ ബി.ജെ.പി നേതാക്കളുടെ നിരന്തര വധ ഭീഷണിയുണ്ടായി. 17കാരിയായ ദലിത് പെണ്‍കുട്ടിയെ ബലാല്‍സംഘം ചെയ്തത് ബി.ജെ.പി നേതാവാണെന്ന് പരാതിപ്പെട്ട പിതാവിനെ പൊലിസ് വ്യാജ കുറ്റം ചുമത്തി അറസ്റ്റു ചെയ്യുകയും പൊലിസ് സ്റ്റേഷനില്‍ വെച്ച് നിഗൂഢമായി കൊല്ലപ്പെടുകയും ചെയ്തു.
ബി.ജെ.പിയുടെ തീവ്രവാദത്തിന്റെ വക്താവും മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയുമായ പ്രഗ്യാ സിങ് ഠാക്കൂര്‍ മത്സരിച്ചതും മോദി അവരെ അനുകൂലിക്കുന്നതിന് തുല്ല്യമാണ്. രണ്ടു തവണ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് അംഗം ദിഗ് വിജയ് സിങ്ങിനെയാണ് ഠാക്കൂര്‍ പരാജയപ്പെടുത്തിയത്.
1920ലാണ് തീവ്രഹിന്ദുത്വത്തിന്റെ ആശയവുമായി ആര്‍.എസ്.എസ് രൂപീകരിക്കുന്നത്. 1929ല്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍,മുസോളിനി എന്നിവരുടെ പാത സ്വീകരിച്ച ആര്‍.എസ്.എസ് 1948ല്‍ മഹാത്മാ ഗാന്ധിയെ കൊന്നു.
ദ്രുവീകരണ ക്യാംപയിന്‍
മോദിയും തന്റെ പാര്‍ട്ടി അനുയായികളും തങ്ങളെ രാഷ്ട്രീയമായി എതിര്‍ക്കുന്നവരെ പാകിസ്താനികളായും പാകിസ്താന്‍ അനുകൂലികളായും ചിത്രീകരിച്ചു. ഫെബ്രുവരിയില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട പട്ടാളക്കാരെ ആദരിക്കാന്‍ ബി.ജെ.പിക്ക് പിന്തുണ നല്‍കൂ എന്നാണ് അവര്‍ വോട്ടര്‍മാരോട് പറഞ്ഞത്. ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ഗീയ ധ്രുവീകരണമാണ് അമിത് ഷായും മോദിയും രാജ്യത്ത് നടത്തിയത്. അവരുടെ തന്ത്രങ്ങള്‍ക്ക് ഹിന്ദു തീവ്ര വലതുപക്ഷ വിഭാഗത്തിന്റെ പിന്തുണയും ലഭിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ യാതൊരു ധ്രുവീകരണമോ വര്‍ഗ്ഗീയതോ ഉണ്ടായില്ല എന്നാണ് ഈ തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നതെന്നും അവര്‍ ന്യായീകരിക്കും.
ബി.ജെ.പിയുടെ ഈ കൂറ്റന്‍ വിജയം രാജ്യത്ത് മതനിരപേക്ഷതക്കുള്ള വലിയ ഭീഷണിയാണെന്ന് ആശങ്കപ്പെടുകയാണ് ഇപ്പോള്‍ ഇന്ത്യയിലെ മുസ്ലിംകള്‍. ഈ തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിയുടെ മുസ്ലിം വിരുദ്ധ ക്യാംപയിന്റെ വിജയമാണ് കാണിക്കുന്നത്. മുസ്ലിംകളെ രാജ്യത്ത് നിന്ന് ഇല്ലാതാക്കി ഇവിടെ ഒരു ഹിന്ദു രാഷ്ട്രമാക്കി പ്രഖ്യാപിക്കുമെന്നും മുസ്ലിംകള്‍ ഭയപ്പെടുന്നു. കോണ്‍ഗ്രസിന്റെ ആറിരട്ടി പരസ്യങ്ങളാണ് ബി.ജെ.പി ഗൂഗിള്‍,ഫോസ്ബുക്ക് വഴി പ്രചരിപ്പിച്ചതെന്നും ഇത് മൊത്തം 20 ഇരട്ടിയാണെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അവലംബം: countercurrents.org
വിവ: സഹീര്‍ അഹ്മദ്