ഇന്നേക്ക് ഒരു വര്ഷം മുമ്പാണ് ജമാൽ ഗഷോഗി തുര്‍ക്കിയിലെ സഊദി എംബസ്സിയില്‍ വെച്ച് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടു എന്നതിന്റെ സത്യം മനസ്സിലാക്കാന്‍ മൃതദേഹം പോലും ലഭിച്ചിട്ടില്ല. സഊദി രാജകുമാരന്റെ കല്‍പ്പന പ്രകാരമാണ് ഈ കൊല നടന്നത് എന്നാണു പൊതുവില്‍ പറയപ്പെടുന്നത്. അമേരിക്കന്‍ പത്രങ്ങള്‍ ഈ വിഷയത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
കൊലപാതകത്തിന്റെ ആഴ്ചകള്‍ക്ക് ശേഷം അര്‍ജന്‍റീനയില്‍ വെച്ച് നടന്ന G20 രാഷ്ട്രങ്ങളുടെ ഉച്ചകോടിയില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പങ്കെടുത്തിരുന്നെങ്കിലും വേണ്ടത്ര പരിഗണന അന്ന് ലഭിച്ചില്ല. പല നേതാക്കളുമായും ഒരു കൈകൊടുക്കല്‍ എന്നതിനപ്പുറം മറ്റൊന്നും അന്ന് നടന്നില്ല. ഫോട്ടോ സെക്ഷനില്‍ പോലും മുഹമ്മദിനെ ഒരു അരികിലാക്കി എന്നും അന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. മാത്രമല്ല അന്നത്തെ യോഗത്തിനിടയില്‍ ബ്രിട്ടന്‍ കാനഡ ഫ്രാന്‍സ് എന്നീ രാജ്യ നേതാക്കള്‍ കൊലയുടെ കാര്യത്തില്‍ മാന്യമായ ഒരു അന്വേഷണം നടത്താന്‍ സഊദിയോട് ആവശ്യപ്പെട്ടിരുന്നു . പക്ഷെ കൊല്ലം ഒന്ന് കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ പൂര്‍ണമായി മാറി മറഞ്ഞു. ഇപ്രാവശ്യം ജപാനിലാണ് G20 രാഷ്ട്രങ്ങളുടെ ഒത്തു ചേരല്‍ നടന്നത്. അവിടെ സഊദി രാജകുമാരന് വലിയ സ്വീകരണമാണ് ലഭിച്ചത്. ഫോട്ടോ സെക്ഷനില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബേ അമേരിക്കന്‍ പ്രസിഡന്‍റ് എന്നിവര്‍ക്കിടയില്‍ മുന്‍ നിരയില്‍ തന്നെ മുഹമ്മദും സ്ഥാനം പിടിച്ചു. മാത്രമല്ല സഊദിയുടെ തീവ്രവാദ വിരുദ്ധ നിലപാടുകളെ അമേരിക്കന്‍ പ്രസിഡന്റ് പ്രശംസിക്കുകയും ചെയ്തു.
ഈ മാസം സഊദി Davos in the Desert എന്ന പേരില്‍ ഒരു ബിസിനസ് സമ്മിറ്റ് നടത്തുന്നുണ്ട്. അടുത്ത ജി20 സമ്മേളനവും സഊദിയില്‍ തന്നെയാണ്. ഗഷോഗിയുടെ കൊലയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കൊല്ലത്തെ വ്യാപാര സമ്മിറ്റില്‍ പല പ്രഗല്‍ഭരും പങ്കെടുത്തിരുന്നില്ല. അതെ സമയം ഇക്കൊല്ലത്തെ സമ്മിറ്റില്‍ പങ്കെടുക്കാന്‍ പല വമ്പന്മാരും സമ്മതം പ്രകടിപ്പിച്ചിരിക്കുന്നു. അതെ സമയം ആംനസ്റ്റി ഇന്റര്‍നാഷണല്‍ തുടങ്ങി പത്തൊമ്പത് അന്തര്‍ദ്ദേശീയ മനുഷ്യാവകാശ സംഘടനകള്‍ ഇത്തരം നടപടികള്‍ കാരണം ഗഷോഗി വധം ഇല്ലാതായി പോകരുതെന്ന് ലോക രാഷ്ട്രങ്ങളെ ഉണര്‍ത്തുന്നു . അത് പോലെ തന്നെ രാജ്യത്ത് നിന്നും കാണാതാവുകയോ പീടിപ്പിക്കപ്പെടുകയോ ഇല്ലാതാക്കുകയോ ചെയ്യുന്ന പൗരന്മാരുടെ കാര്യവും അവഗണിക്കപ്പെട്ടേക്കാം എന്നവര്‍ ഉണര്‍ത്തുന്നു.
ഐക്യരാഷ്ട്രസഭ തന്നെ ഗഷോഗി വധത്തില്‍ സഊദിയുടെ വ്യക്തമായ ഇടപെടലിന് തെളിവുണ്ട് എന്നൊരിക്കല്‍ പറഞ്ഞതാണ്. പക്ഷെ ലോകത്തെ തന്നെ വലിയ എണ്ണ കയറ്റുമതി രാജ്യത്തോട് പിണങ്ങി നില്‍ക്കുന്നത് ഗുണം ചെയ്യില്ല എന്ന് പാശ്ച്യാത്യ രാജ്യങ്ങള്‍ മനസ്സിലാക്കുന്നു. ജര്‍മനി പോലുള്ള രാജ്യങ്ങള്‍ സഊദിക്ക് ആയുധം നല്‍കില്ല എന്ന കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നുണ്ട്, അതെ സമയം ഒരു നല്ല ആയുധ കച്ചവട രാജ്യത്തെ ഇല്ലാതാക്കാന്‍ അധികമാരും തയ്യാറല്ല എന്ന് കൂടി പറയണം.
ഇറാനെതിരെ ഒരു കൂട്ട് എന്നതാണു മറ്റൊരു രീതിയില്‍ അമേരിക്കക്ക് സഊദി. അക്കാരണത്താലും സഊദിയെ പിണക്കാന്‍ അമേരിക്ക തയ്യാറല്ല. കുറച്ചു മുമ്പ് യമനിലെ സഊദി ഇടപെടലിനെ എതിര്‍ത്തു അമേരിക്കന്‍ സനറ്റ് വോട്ടു ചെയ്തിരുന്നു. പക്ഷെ പ്രസിടന്റ്റ് അതിനെ വീറ്റോ ചെയ്യുകയും ചെയ്തു.
ഗഷോഗിയുടെ കൊല ലോകം എത്ര ഒളിപ്പിക്കാന്‍ ശ്രമിച്ചാലും അത് പുറത്തു വരും എന്ന് തന്നെയാണ് പടിഞ്ഞാറന്‍ മാധ്യമ ലോകം പറയുന്നത്. ലോക രാജ്യങ്ങള്‍ക്കിടയില്‍ പഴയ തടസ്സം ഇപ്പോള്‍ മുഹമ്മദിനില്ല എന്നത് ശരിയാണ്. ഒരിക്കല്‍ പൊതു രംഗത്തു നിന്നും പിറകോട്ടു പോയ മുഹമ്മദ് ഇപ്പോള്‍ മുന്നില്‍ തന്നെയുണ്ട്.
ദിവസങ്ങള്‍ക്കു മുമ്പ് പ്രശസ്ത മാധ്യമമായ CBS മുഹമ്മദ് ബിന്‍ സല്‍മാനുമായി ഒരു ഇന്റര്‍വ്യൂ നടത്തിയിരുന്നു . അതില്‍ താനാണ് ഗഷോഗിയെ കൊല്ലാന്‍ പറഞ്ഞത് എന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. പകരം സഊദിയുടെ ഭരണാധികാരി എന്ന നിലയില്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു .