ഫെബ്രുവരി 24 മുതല്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ അരങ്ങേറിയ മൂന്നു ദിവസത്തെ വംശീയ കലാപത്തില്‍ സംഘ്പരിവാര്‍ ഭീകരര്‍ തകര്‍ത്തത് 14ല്‍ അധികം പള്ളികളും ദര്‍ഗകളുമെന്ന് റിപ്പോര്‍ട്ട്. ഭൂരിഭാഗം പള്ളികളും ബോംബെറിഞ്ഞ് തകര്‍ത്ത് തരിപ്പണമാക്കിയ നിലയിലാണ്. പള്ളികളില്‍ കലാപകാരികള്‍ കയറി അടിച്ചു തകര്‍ക്കുകയും വിശുദ്ധ ഗ്രന്ഥങ്ങളടക്കം കൂട്ടിയിട്ട് കത്തിക്കുകയും ഫര്‍ണിച്ചറുകള്‍ തകര്‍ക്കുകയും ചെയ്തു. പലയിടത്തും തീ കൊടുക്കുന്നതിന് മുമ്പ് ആക്രമികള്‍ കണ്ണില്‍ കണ്ടതെല്ലാം അടിച്ചു തകര്‍ത്തു. ടാപ്പുകളും ജനലുകളും വാതിലുകളും തകര്‍ത്തു. ഇതിനു ശേഷമാണ് പള്ളികള്‍ക്ക് തീ കൊളുത്തിയത്. ഈ സമയത്ത് പള്ളിയിലുണ്ടായിരുന്ന ഇമാമിനും മുഅദ്ദിനും നേരെ ക്രൂരമായ ആക്രമണങ്ങളാണ് അഴിച്ചുവിട്ടത്.
പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലായ ‘സ്‌ക്രോള്‍’ ആണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടും അത് സാധൂകരിക്കുന്ന ചിത്രങ്ങളും പുറത്തുവിട്ടത്. ഇരുമ്പ് ദണ്ഡുകള്‍ കൊണ്ടും വടികള്‍ കൊണ്ടുമാണ് മര്‍ദിച്ചത്. ആക്രമണങ്ങള്‍ പലതും പട്ടാപ്പകലാണ് നടന്നത്. ഹിന്ദുക്കളും മുസ്ലിംകളും ഇടകലര്‍ന്ന് ജീവിക്കുന്ന ഇടങ്ങളിലെ പള്ളികളില്‍ ജയ് ശ്രീറാം മുഴക്കിയാണ് ഹിന്ദുത്വ ഭീകരവാദികള്‍ സംഹാരതാണ്ഡവമാടിയത്. ഇതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഓരോ ആക്രമി സംഘത്തിലും 20ല്‍ കുറയാത്ത ആളുകള്‍ ഉണ്ടായിരുന്നുവെന്നാണ് അത് കാണിക്കുന്നത്.
10 കിലോമീറ്റര്‍ ചുറ്റളവിലുള്ളതാണ് ഈ 14 പള്ളികളും ദര്‍ഗകളും. ഇവയില്‍ മിക്കതും ഹിന്ദു-മുസ്ലിംകള്‍ ഇടകലര്‍ന്ന് ജീവിക്കുന്ന പ്രദേശങ്ങളിലുള്ളതാണ്. 1970ല്‍ നിര്‍മിച്ച പുരാതന പള്ളിയും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇതില്‍ പലതും ഉള്‍പ്രദേശങ്ങളിലായിരുന്നു. അതുകൊണ്ട് തന്നെ പ്രദേശവാസികള്‍ക്കൊഴികെയുള്ളവര്‍ക്ക് അത് കണ്ടെത്താന്‍ ബുദ്ധിമുട്ടായിരുന്നു. പള്ളികള്‍ തകര്‍ത്ത ഇടങ്ങളിലെല്ലാം മുസ്ലിം വീടുകളും കടകളും തകര്‍ക്കപ്പെട്ടിട്ടുണ്ട്.
എന്നാല്‍, ഈ മേഖലകളിലുള്ള വലുതോ ചെറുതോ ആയ ഒരു ക്ഷേത്രം പോലും ആക്രമിക്കപ്പെട്ടിട്ടില്ല. താഴെയുള്ള ചിത്രങ്ങളിലുള്ള പള്ളികളിലെല്ലാം വൃത്തിയാക്കലും പുന:നിര്‍മാണവും ആരംഭിച്ചെങ്കിലും നീതി എന്നത് വിദൂര സ്വപ്‌നമായി അവശേഷിക്കുകയാണിവിടെ. ഫെബ്രുവരി 27നും മാര്‍ച്ച് ഏഴിനും ഇടയിലുള്ള അഞ്ച് ദിവസങ്ങളിലായി ‘സ്‌ക്രോള്‍’ ലേഖിക സന്ദര്‍ശനത്തിനിടെ എടുത്ത ഈ ചിത്രങ്ങള്‍ പള്ളികള്‍ ആസൂത്രിതമായി തകര്‍ക്കപ്പെട്ടതിന്റെ തെളിവുകളാണ്. മതപരമായ അസഹിഷ്ണുതയുടെ അടയാളങ്ങളായാണ് ഇത് സൂചിപ്പിക്കുന്നത്.
സംഘ്പരിവാര്‍ ഭീകരര്‍ തകര്‍ത്ത പളളികളുടെ ചിത്രങ്ങള്‍;