കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാഷ്ട്രീയ പാര്‍ട്ടികളെല്ലാം സത്രീകള്‍ക്ക് പാര്‍ലമെന്റില്‍ 33 ശതമാനം സീറ്റുകള്‍ സംവരണം ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുന്നുെണ്ടങ്കിലും ഇത് നടപ്പിലാക്കാന്‍ ഇതുവരെ ആരും തന്നെ തയാറായിട്ടില്ല. എന്തിനേറെ, സ്ത്രീകള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോലും അവര്‍ വേണ്ടത്ര പരിഗണന നല്‍കുന്നില്ല. അതിനാല്‍ തന്നെ ഇക്കാരണത്താല്‍ വനിത രാഷട്രീയ പ്രവര്‍ത്തകര്‍ കടുത്ത നിരാശയിലാണ്.
ഈയാഴ്ച ബി.ജെ.പിയുടെ രണ്ട് വനിത നേതാക്കള്‍ അവര്‍ക്ക് സീറ്റ് നിഷേധിച്ചതില്‍ നേതൃത്വത്തിനെതിരെ പരസ്യമായി പ്രതിഷേധമറിയിച്ചിരുന്നു. ’33 ശതമാനം സംവരണ വിഷയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.ഡിയും ഒഴിച്ച് മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വാചകമടി മാത്രമേയുള്ളൂ’ എന്നാണ് ബി.ജെ.പി മഹാരാഷ്ട്ര നേതാവ് ഷൈന എന്‍.സി ട്വിറ്ററില്‍ പ്രതികരിച്ചത്. എട്ടു തവണ പാര്‍ലമെന്റ് അംഗമായ ബി.ജെ.പിയുടെ സുമിത്ര മഹാജന് ഇത്തവണ സീറ്റ് നിഷേധിച്ചിരിക്കുകയാണ്. എന്നാല്‍, താന്‍ ഇത്തവണ മത്സരിക്കുന്നില്ല എന്നാണ് സുമിത്ര പറഞ്ഞത്.
തങ്ങള്‍ അധികാരത്തിലേറിയാല്‍ വനിത സംവരണ ബില്‍ പാസാക്കുമെന്നാണ് ഈയാഴ്ച പുറത്തിറക്കിയ കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ പറയുന്നുണ്ട്. എന്നാല്‍, 2014ലും കോണ്‍ഗ്രസും ബി.ജെ.പിയും കേന്ദ്ര-സംസ്ഥാന തലങ്ങളില്‍ വനിതകള്‍ക്ക് തുല്യ പങ്കാളിത്തം നല്‍കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു.
വോട്ടുപിടിക്കാനായി നാളിതുവരെയായി കോണ്‍ഗ്രസ് നിരവധി വനിത സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കിയിട്ടുണ്ട്. 2019ല്‍ ആകെയുള്ള 344 സീറ്റുകളില്‍ 47 (13.7%) വനിതകള്‍ക്കാണ് കോണ്‍ഗ്രസ് സീറ്റ് നല്‍കിയതെന്ന് രാഷ്ട്രീയ നിരീക്ഷകനും കോളമിസ്റ്റുമായ ഗില്ലിസ് വെര്‍ണിയേഴ്‌സ് പറഞ്ഞു. ബി.ജെ.പി 374ല്‍ 45 (12%) വനിതകള്‍ക്കാണ് സീറ്റ് നല്‍കിയത്.
2019 വനിത സ്ഥാനാര്‍ത്ഥികള്‍
BJP: 45/374, 12%
INC: 47/344, 13.7%
AITC: 17/42, 40.5%
PSP (Lohia), 3/35, 7.9%
SP: 5/29, 17.2%
AMMK: 3/23, 13%
SHS: 1/22, 4.5%
ADMK: 1/21, 4.8%
DMK: 2/20, 10%
NCP: 2/18, 11.1%
BJD: 7/19, 36.8%
JD(U): 1/17, 5.9%
RJD: 3/17,17.6%
TRS: 2/17, 11.8%
BSP 1/12, 8.3%
എന്നിങ്ങനെ പോകുന്നു ഇത്തവണ പാര്‍ട്ടികള്‍ വനിതകള്‍ക്ക് നല്‍കിയ സീറ്റുകള്‍. (കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകള്‍) 1957 മുതല്‍ 2014 വരെയുള്ള ലോക്‌സഭ എം.പിമാരില്‍ വനിത എം.പിമാരുടെ കണക്കുകള്‍ കഴിഞ്ഞ ദിവസം ‘ന്യൂസ് 18’ പുറത്തുവിട്ടിരുന്നു. നിലവില്‍ പാര്‍ലമെന്റില്‍ 543 എം.പിമാരില്‍ 66 പേരാണ് വനിതകള്‍. അതായത് 11 ശതമാനം. ഓരോ 10 എം.പിമാരില്‍ 9 പേരും പുരുഷന്മാര്‍ ആണെന്നര്‍ത്ഥം. 2014ലെ തെരഞ്ഞെടുപ്പില്‍ 464 സീറ്റുകളില്‍ കോണ്‍ഗ്രസ് 60 വനിതകള്‍ക്ക് സീറ്റ് നല്‍കിയിരുന്നു. അതായത് 12.9 ശതമാനം. ബി.ജെ.പി 428ല്‍ 38 വനിതകളെയാണ് സ്ഥാനാര്‍ത്ഥികളാക്കിയത്. അതായത് 8.9 ശതമാനവും.
മൊത്തം സ്ഥാനാര്‍ത്ഥികളില്‍ എത്ര വനിത സ്ഥാനാര്‍ത്ഥികള്‍ ഉണ്ട് എന്ന് നോക്കിയാല്‍ തന്നെ ഇക്കാര്യത്തിലുള്ള ലിംഗ അസമത്വം കാണാന്‍ സാധിക്കും.
പാര്‍ലമെന്റില്‍ വനിതകള്‍ക്ക് 33 ശതമാനം വേണമെന്ന ആവശ്യം നടപ്പിലാക്കാന്‍ അല്‍പമെങ്കിലും ശ്രമിച്ചത് രണ്ട് പാര്‍ട്ടികള്‍ മാത്രമാണ്. പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസും ഒഡീഷയിലെ ബിജു ജനദാദളു(ബി.ജെ.ഡി)മാണത്. ബി.ജെ.പിയും കോണ്‍ഗ്രസും ഇക്കാര്യത്തില്‍ പരാജയപ്പെട്ടപ്പോള്‍ ഇവര്‍ ചെയ്തത് പ്രാധാന്യമര്‍ഹിക്കുന്നതും മാതൃകാപരവുമാണ്. മറ്റു പാര്‍ട്ടികളില്‍ പുരുഷന്മാരുടെ സീറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്ത്രീകളുടെ എണ്ണം വളരെ കുറവാണ്.
കോണ്‍ഗ്രസിലെയും ബി.ജെ.പിയിലെയും ഈ 47,45 വനിതകള്‍ ഏറെ ഉന്തും തള്ളുമുണ്ടാക്കിയാണ് ഈ സീറ്റുകള്‍ നേടിയെടുത്തത്. അവരുടെ തന്നെ പാര്‍ട്ടിക്കകത്തെ പുരുഷ നേതാക്കള്‍ക്കിടയില്‍ നിന്നും ഞെങ്ങിഞെരുങ്ങിയാണ് അവര്‍ ഇവിടം വരെയെത്തിയത്. ‘മറ്റു പാര്‍ട്ടികളെല്ലാം പാര്‍ലമെന്റില്‍ 33 ശതമാനം വനിത സംവരണത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. എന്നാല്‍ ഞങ്ങള്‍ മാത്രമാണ് 41 ശതമാനം സീറ്റുകള്‍ വനിതകള്‍ക്കായി സംവരണം ചെയ്തത്’. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കവെ തൃണമൂല്‍ അധ്യക്ഷ മമത ബാനര്‍ജി പറഞ്ഞു. അതിനാല്‍ തന്നെ ഏറ്റവും കൂടുതല്‍ വനിതകളെ നിര്‍ത്തിയ ഏക പാര്‍ട്ടിയെന്ന വിശേഷണവും തൃണമൂല്‍ നേടിയെടുത്തു.
ബി.ജെ.ഡിയുടെ നവീന്‍ പട്‌നായികും വനിതകള്‍ക്ക് 33 ശതമാനം സീറ്റുകള്‍ മാറ്റിവെച്ചു. 1990ല്‍ മുന്‍ ഒഡീഷ മുഖ്യമന്ത്രിയ ബിജു പട്‌നായിക് ആണ് രാജ്യത്തിനാകെ ആദ്യമായി ഇത്തരത്തില്‍ മാതൃക കാണിച്ചത്. ‘അദ്ദേഹമാണ് ത്രിതല പഞ്ചായത്തിലും സര്‍ക്കാര്‍ ജോലികളിലും ആദ്യമായി വനിതകള്‍ക്ക് 33% സീറ്റുകള്‍ സംവരണം ചെയ്തത’്.- ബിജു പറഞ്ഞു. 19 സ്ഥാനാര്‍ത്ഥികളില്‍ 7 സീറ്റാണ് (36.8%) ഇവര്‍ വനിതകള്‍ക്ക് നല്‍കിയത്.
അവലംബം:Thewire.in
വിവ: സഹീര്‍ അഹ്മദ്