ഇസ്രായേല്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പ് ജനുവരി രണ്ടാം പകുതിയില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ഇസ്രായേല്‍ പ്രസിഡന്റ് ബിന്‍യാമീന്‍ നെതന്യാഹു. പുതിയ ഭരണമാറ്റം വരെയുള്ള കാലത്തിനിടയില്‍ ഇസ്രായേല്‍ ഇറാന്‍ ആക്രമിക്കുകയില്ലെന്നാണ് ഇത് നല്‍കുന്ന സൂചന. മറിച്ച്, തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യ ആയുധമായി ഇറാന്‍ ആണവ പരീക്ഷണത്തെ മുന്നില്‍ നിര്‍ത്താനാണ് അദ്ദേഹത്തിന്റെ പദ്ധതി.
ഇറാന്റെ ആണവ സമ്പുഷ്ടീകരണത്തിനെതിരെ ഇസ്രായേല്‍ പ്രധാനമന്ത്രി ഇപ്പോള്‍ സംസാരിക്കുന്നത് അറബ് ലോകത്തിന്റെ ഭാഗത്ത് നിന്നാണ് എന്നത് ശ്രദ്ധേയമാണ്. ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണി നേരിടുന്ന കാര്യത്തിലും, അറബ് ലോകത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിലും ഇസ്രായേല്‍ കൂടെയുണ്ടെന്ന ധാരണ സൃഷ്ടിക്കാനുള്ള ശ്രമമാണിത്. അതായത് ഇറാനെതിരെ തങ്ങള്‍ നടത്താനിരിക്കുന്ന എല്ലാ ആക്രമണങ്ങളും, കേവലം ഇസ്രായേലിന്റെ മാത്രം നന്മക്ക് വേണ്ടിയല്ല, മറിച്ച് അറബ് ലോകത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് കൂടിയാണെന്ന് സ്ഥാപിക്കാനുള്ള ത്വരയാണ് ഇതിലൂടെ പ്രകടമാവുന്നത്. ചുരുക്കത്തില്‍, ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രായേലും, അറബ് ലോകവും ഒരു മുന്നണിയിലാണെന്ന ധാരണയിലാണ് ഇസ്രായേല്‍ പ്രസിഡന്റ് ബിന്‍യാമീന്‍ നെതന്യാഹു അഭിരമിക്കുന്നത്.
പ്രമുഖ ഫ്രഞ്ച് വീക്ക്‌ലിയായ ‘പാരിസ് മാച്ചി’ന് ഇന്നലെ നല്‍കിയ അഭിമുഖത്തില്‍ നെതന്യാഹു തന്റെ ഈ വീക്ഷണം തുറന്ന് പറയുകയുണ്ടായി. ഇസ്രായേല്‍ ഇറാനെതിരെ ആക്രമണം നടത്തിയതിന് ശേഷം ഏതാനും നിമിഷങ്ങള്‍ക്കകം തന്നെ മധ്യപൗരസ്ത്യ ദേശത്ത്ത സമാധാനം വ്യാപിക്കുമെന്ന് താന്‍ വിശ്വസിക്കുന്നതായി അദ്ദേഹം പറയുന്നു. ഇറാന്‍ ഇസ്‌ലാമിക് റിപ്പബ്ലിക്കിന് അറബ് ലോകത്ത് ഊഷ്മളമായ സ്വീകാര്യതയില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു.
നെതന്യാഹു തന്റെ വീക്ഷണങ്ങള്‍ എന്തടിസ്ഥാനത്തിലാണ് രൂപപ്പെടുത്തിയതെന്ന് നമുക്കറിയില്ല. പാക്കിസ്ഥാനും, തുര്‍ക്കിയും ഉള്‍പെടെയുള്ള ഇരുപത്തിരണ്ട് അറബ്-മുസലിം രാഷ്ടങ്ങളില്‍ അദ്ദേഹത്തിന്റെ ഗവണ്‍മെന്റ് രഹസ്യമായി അഭിപ്രായ സര്‍വേ നടത്തിയതിന്റെ ഫലമാണോ ഇത്? അതല്ല, അവിടങ്ങളിലെ നേതൃത്വങ്ങള്‍ ഇക്കാര്യം വ്യക്തമാക്കി അദ്ദേഹത്തിന് വല്ല സന്ദേശവും അയച്ചിട്ടുണ്ടോ?
ഗള്‍ഫ് രാഷ്ട്രങ്ങളിലെ ചില ഭരണകൂടങ്ങള്‍ക്ക് ഇറാന്റെ ആണവ പരീക്ഷണങ്ങളില്‍ ആശ്ങ്കയുണ്ടെന്നത് ശരി തന്നെയാണ്. എന്നാല്‍ മൊറോക്കന്‍ നാടുകള്‍, സുഡാന്‍, യമന്‍, ഇറാഖ്, ഫിലസ്തീന്‍, ഈജിപ്ത്, സിറിയ, ലബനാന്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ ഇതില്‍ നിന്നും ഭിന്നമാണ്. അവരെ സംബന്ധിച്ചിടത്തോളം ഒന്നാം നമ്പര്‍ ശ്ത്രുവും, ഏറ്റവും വലിയ അപകടവും ഇസ്രായേല്‍ തന്നെയാണ്. കാരണം, അതിര്‍ത്തികളില്ലാത്ത, ആധുനിക ആയുധങ്ങളുള്ള, അയല്‍പക്ക രാഷ്ട്രങ്ങള്‍ക്ക് നേരെ ഇതുവരെ ആറിലധികം ആക്രമണങ്ങള്‍ നടത്തിയ ചട്ടമ്പി രാഷ്ട്രമാണ് ഇസ്രായേല്‍.
ഇറാനോട് ഏറ്റവും നല്ല വിധത്തിലുള്ള ബന്ധം ആഗ്രഹിക്കുന്നവരാണ് മിക്ക അറബ് രാഷ്ട്രങ്ങളും. ആഭ്യന്തര കാര്യങ്ങളില്‍ പരസ്പരം ഇടപെടാതെ മുന്നോട്ട് പോവണമെന്നത് തന്നെയാണ് ഇരു കൂട്ടരുടെയും ആഗ്രഹം. ഇരുപത്തൊന്ന് അറബ് രാഷ്ട്രങ്ങളുടെ അമ്പാസഡര്‍മാര്‍ (പ്രതിനിധികള്‍) ഇപ്പോഴും തെഹ്‌റാനിലുണ്ടെന്നത് തന്നെയാണ് ഇതിന് ഏറ്റവും വലിയ തെളിവ്. അവരില്‍ ആറെണ്ണം ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നുള്ളവരാണെന്ന് നാം മനസ്സിലാക്കണം.
നെതന്യാഹു അറബ് ലോകത്തിന്റെ പ്രതിനിധിയോ വക്താവോ അല്ല. അങ്ങനെ ആകാവതുമല്ല. അറബ് പിന്തുണയെന്ന വ്യാജകഥയുടെ അടിസ്ഥാനത്തില്‍ ഇറാനെതിരെ പദ്ധതികള്‍ മെനയുകയാണ് അയാള്‍. ഇറാഖിലെ ആണവ പരീക്ഷണത്തെ തകര്‍ക്കാന്‍ 1981-ല്‍ അവര്‍ രംഗത്ത് വന്നത് നാം മറന്നിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് സിറിയക്കെതിരെയും അത് ആവര്‍ത്തിക്കപ്പെട്ടതാണ്. ആഴ്ചകള്‍ക്ക് മുമ്പ് സുഡാന്റെ തലസ്ഥാനമായ ഖാര്‍ത്തൂമിലെ സൈനിക ഫാക്ടറി ഇസ്രായേല്‍ വിമാനങ്ങള്‍ തകര്‍ത്തത് നാം അറിഞ്ഞതാണ്.
അറബ്-ഇസ്‌ലാമിക് രാഷ്ട്രങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ഭീഷണി ഇസ്രായേല്‍ മാത്രമാണ്. പരിപാവനമായ മണ്ണും, ഗേഹവും അധിനിവേശം നടത്തിയവരാണ് അവര്‍. ഗസ്സ ഉപരോധിക്കുകയും, ദിനംതോറും അവിടെ ആക്രമണം നടത്തുകയും, അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുകയും ചെയ്യുന്നു അവര്‍. ഇറാനെതിരായ പോരാട്ടത്തില്‍ അക്രമിയായ ഇസ്രായേലിന്റെ കൂടെ അറബ് ഭരണാധികാരികള്‍ അണിനിരക്കുന്നത് കാണാന്‍ നാമാഗ്രഹിക്കുന്നില്ല. അറബികളുടെ സ്ഥാനം ഇസ്രായേലിന്റെ എതിര്‍ചേരിയിലാണ്. അവര്‍ അക്രമികളും തെമ്മാടികളുമായിരിക്കുന്ന കാലത്തോളം.
വിവ : അബ്ദുല്‍ വാസിഅ് ധര്‍മഗിരി