യഥാര്‍ഥത്തില്‍ പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രത്യേകിച്ച് മുസ്‌ലിം സമൂഹത്തിന്റെ ദേശസ്‌നേഹത്തെയും പൗരത്വത്തെയുമാണ് ഉല്‍ഖനനത്തിലൂടെ തുരന്നു നോക്കിയത്. ബാബരി ഒരു ദേശീയ ഉരക്കല്ലായി വര്‍ത്തിക്കുന്നു. ബാബരിയെക്കുറിച്ച് പറയാത്തവരും മൗനം പാലിക്കുന്നവരും മതേതരവാദികളും ബാബരിയെ ഓര്‍ക്കുന്നതും അതിനെ കുറിച്ച് സംസാരിക്കുന്നതും വര്‍ഗീയ വാദമാക്കാവുന്ന പ്രതീകമായിട്ട് നിലനില്‍ക്കുന്നു. 1992ന് ശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തീവ്രവാദികളെയും മതേതര നാട്യക്കാരെയും തിരിച്ചറിയാന്‍ മാത്രം ബാബരി മസ്ജിദിനെ ഉപയോഗിക്കുന്നു. ബാബരിയെ നിരന്തരം ഓര്‍ക്കുന്നതിലൂടെയാണ് നിയമവാഴ്ചയിലേക്കും നീതിബോധത്തിലേക്കും വഴിനടക്കാന്‍ സാധിക്കുകയുള്ളൂ. ഇനിയും നമ്മുടെ മറവികള്‍ ചാര്‍മിനാറും ശ്രീരംഗപട്ടണവുമെല്ലാം തകര്‍ക്കപ്പെടുന്നതിലേക്ക് നയിക്കും. മറക്കാനവകാശമില്ലാത്ത വിധം ജനാധിപത്യ ഇടങ്ങളില്‍ ജ്വലിച്ചു നില്‍ക്കുമ്പോഴാണ് ബാബരി ഓര്‍മകള്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായി മാറുന്നത്. ഇന്ത്യയിലെ സാമൂഹിക ധ്രുവീകരണത്തില്‍ ബാബരി മസ്ജിദിന്റെ തകര്‍ച്ച വലിയ പങ്കാണ് വഹിച്ചത്. ഒരു രാഷ്ട്രം എല്ലാവിധ സംവിധാനങ്ങളോടെയും നോക്കിനില്‍ക്കെയാണ് മസ്ജിദ് തകര്‍ക്കപ്പെട്ടത്. രാജ്യത്തിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംഘ്പരിവാരം ഈ ആചാരം നിര്‍വഹിച്ചത്! വ്യാജ ഏറ്റുമുട്ടലുകള്‍, സ്‌ഫോടന പരമ്പരകള്‍, ഗുജറാത്ത് കലാപം തുടങ്ങിയ ന്യൂനപക്ഷ ഹിംസയില്‍ ഭരണകൂടം ഒരു കാഴ്ചക്കാരന്‍ മാത്രമായിരുന്നു. ബാബരി മസ്ജിദ് പൊളിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് പ്രസംഗിച്ചു നടക്കുന്നവരുടെ കൂട്ടത്തില്‍ ഒരു ആത്മസുഖം ഭരണകൂടത്തിനും അനുഭവേദ്യമാണ്. ഒരു യാദൃശ്ചിക വൈകാരിക പ്രകടനത്തിലൂടെ തകര്‍ന്നടിഞ്ഞതല്ല ബാബരി മസ്ജിദ്. ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പി ഡോ. അംബേദ്കറുടെ ചരമദിനമായ ഡിസംബര്‍ 6 തെരഞ്ഞെടുത്തതിലൂടെ സംഘ്പരിവാര്‍ പ്രതിനിധാനം ചെയ്യുന്ന മുസ്‌ലിം പിന്നാക്ക വിരുദ്ധ രാഷ്ട്രീയത്തെയാണ് അവര്‍ ഉയര്‍ത്തിപ്പിടിച്ചത്. അതുകൊണ്ടുതന്നെയാണ് മുസ്‌ലിം-പിന്നാക്ക വിഭാഗങ്ങളുടെ രാഷ്ട്രീയ വളര്‍ച്ചയില്‍ ഇത് വളരെ വലിയ പങ്കുവഹിച്ചത്. ഭരണകൂടത്തെ ചലിപ്പിക്കുവാന്‍ രാഷ്ട്രീയവും വൈജ്ഞാനികവുമായ ഓര്‍മകള്‍ നിരന്തരം നിര്‍വഹിച്ചു കൊണ്ടേയിരിക്കണം.