Current Date

Search
Close this search box.
Search
Close this search box.

‘ഗസ്സ എന്നെ പഠിപ്പിച്ചത്’

khaled-meshaal.jpg

നിങ്ങള്‍ക്ക് നന്ദി, അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. ഞങ്ങളുടെ വേദനയിലും പോരാട്ടത്തിലും കൂടെ നില്‍ക്കുന്ന, അറബ് – ഇസ്‌ലാമിക ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും ഇവിടെ എത്തിയ എല്ലാ ധീരപോരാളികള്‍ക്കും എന്റെ നന്ദി. ഇത് വല്ലാത്തൊരു മുഹൂര്‍ത്തമാണ്. ഫലസ്തീന്‍ ചെറുത്ത്‌നില്‍പ് പോരാട്ട ചരിത്രത്തിലെ നിറസാന്നിദ്ധ്യമായ ഹമാസിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികവും, ഇസ്രയേല്‍ അധിനിവേശത്തിനെതിരായ ഗസ്സയുടെ വിജയവും ഒത്തുവന്നിരിക്കുന്ന മുഹൂര്‍ത്തം. ഗസ്സയുടെ വിജയം ഫലസ്തീനികളുടെ പെരുന്നാളാണ്. ഇവിടത്തെ പോരാളികള്‍ സൃഷ്ടിച്ച സുവര്‍ണനിമിഷങ്ങളാണത്. ഖൈബറിന്റെ മഹത്തായ സ്മരണകളുടെ കൂടെയാണ് ഇവരണ്ടും സമാഗതമായിരിക്കുന്നത് എന്നത് യാദൃശ്ചികമായിരിക്കില്ല. ഖൈബറിലെ പരാജയം സയണിസ്റ്റുകള്‍ക്ക് മേല്‍ ആവര്‍ത്തിക്കുക തന്നെ ചെയ്യുമെന്നതിന്റെ സൂചനയാണത്. ‘ഖൈബര്‍ നശിച്ചിരിക്കുന്നു. ഞങ്ങള്‍ അവരുടെ നടുത്തളത്തില്‍ ചെന്നിറങ്ങിയാല്‍ അവരുടെ പ്രഭാതം വളരെ മോശം തന്നെ’ എന്നരുളിയത് സാക്ഷാല്‍ പ്രവാചകനാണല്ലോ.
 
സഹോദരന്മാരെ, സയണിസ്റ്റ് ഭീകരവാദികള്‍ ഗസ്സക്ക് മേല്‍ വീണ്ടുമൊരു ആക്രമണം നടത്താന്‍ കോപ്പുകൂട്ടുന്ന, അല്ലെങ്കില്‍ ലബനാനെയോ, ഇറാനെയോ ലക്ഷ്യം വെക്കാന്‍ മുന്നൊരുക്കം നടത്തുന്ന പശ്ചാത്തലത്തില്‍ ഏതാനും പാഠങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് പകര്‍ന്ന് നല്‍കുകയാണ്. ഇനി പറയുന്ന കാര്യങ്ങളെല്ലാം ഭീരുക്കളായ സയണിസ്റ്റുകള്‍ ഗസ്സക്ക് മേല്‍ നടത്തിയ ആക്രമണത്തില്‍ നിന്ന് തന്നെയുള്ളവയാണ്.

പോരാട്ടം ജനകീയമാവുകയും ജനങ്ങള്‍ അവ ഏറ്റെടുക്കുകയും ചെയ്യുമ്പോള്‍ വിജയം പൂവണിയുമെന്നതാണ് അവയില്‍ പ്രഥമമായത്. നേതൃത്വവും, നിശ്ചയദാര്‍ഢ്യവും പോരാട്ടത്തെ താലോലിക്കുന്ന ജനതയും ഒരുമിച്ച് ചേര്‍ന്നാല്‍ വിജയം സുനിശ്ചിതമാണ്. ചെറുത്ത് നില്‍പിന് വെളളമൊഴിച്ച് പരിപാലിക്കുന്ന സമൂഹവും, ശക്തമായ വിശ്വാസവും, അല്ലാഹുവിലുള്ള ഭരമേല്‍പിക്കലും ചേരുന്നതോടെ വിജയം കരഗതമാവുമെന്നതിന് ഗസ്സയുടെ വിജയം സാക്ഷിയാണ്. ഇവിടെ വിജയം സൃഷ്ടിച്ചത് പോരാളികളും, സാധാരാണ ജനതയുമായിരുന്നു.

നമ്മുടെ ഫലസ്തീന്‍ ജനതയിലേക്ക് നോക്കൂ. ഇവിടത്തെ സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടങ്ങിയ മഹത്തായ കുടുംബങ്ങള്‍ പോരാട്ടമാര്‍ഗത്തില്‍ അടിയുറച്ച് നിന്നപ്പോഴാണ് ശത്രുക്കള്‍ പരാജയം സമ്മതിക്കുകയും പിന്‍വലിയുകയും ചെയ്തത്. സമ്മൂന്‍ കുടുംബം, ദായ കുടുംബം, ദീബ്, ബഅ്‌ലൂഷ, അബൂ അയ്ശ, സ്വാലിഹ തുടങ്ങിയ കുടുംബങ്ങള്‍, ഇവര്‍ക്കെല്ലാം ആയിരം അഭിവാദ്യങ്ങളും അല്ലാഹുവിന്റെ അടുത്ത് നിന്ന് മഹത്തായ പ്രതിഫലവുമുണ്ട്. ആയിരത്തിയഞ്ഞൂറോളം രക്തസാക്ഷികള്‍, ആയിരക്കണക്കിന് മുറിവേറ്റവര്‍, പതിനായിരക്കണക്കിന് നാടുകടത്തപ്പെട്ടവര്‍ തുടങ്ങിയവരാണ് പോരാട്ടം സൃഷ്ടിക്കുകയും, നമ്മുടെ അഭിമാനകേന്ദ്രമായി മാറുകയും ചെയ്തത്.

ചെറുത്ത് നില്‍പ് പോരാളികളും, അവരുടെ നായകരും അവര്‍ ഏത് പാര്‍ട്ടിക്കാരും, വിഭാഗങ്ങളുമാവട്ടെ, ഒരൊറ്റ കിടങ്ങില്‍ ഒരുമിച്ച് നിന്ന് ഇവരൊക്കെയും ഈ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരിക്കുന്നു. ത്യാഗവും രക്തസാക്ഷിത്വവും കൊണ്ട് നേതൃത്വം ജനങ്ങള്‍ക്ക് മുന്നില്‍ നടന്ന കാഴ്ചയാണ് ഗസ്സയില്‍ നാം കണ്ടത്. നിസാര്‍ റയ്യാന്‍, സഈദ് സ്വിയാം, തൗഫീഖ് ജബിര്‍, ഇസ്മാഈല്‍ ജഅബരി തുടങ്ങിയവര്‍ ആ പരമ്പരിയിലെ കണ്ണികളാണ്. അതിനാല്‍ തന്നെ ഈ ജനത ഒരിക്കലും പരാജയപ്പെടുകയോ, ശത്രുക്കള്‍ അവര്‍ക്ക് മേല്‍ വിജയിക്കുകയോ ഇല്ല. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹമാണിത്. സ്വന്തം ജനത പൂര്‍ണമായും ഏറ്റെടുത്ത ഒരു പോരാട്ടവും പരാജയപ്പെടുകയില്ല എന്നതാണ് ഇവയെല്ലാം നമുക്ക് നല്‍കുന്ന സന്ദേശം.  

ഗസ്സയുടെ ചെറുത്ത് നില്‍പിലും വിജയത്തിലും ലോകമുസ്‌ലിം ഉമ്മത്ത് പങ്കാളികളാണ്. പൊതുജനം കേവലം തെരുവില്‍ ശബ്ദമുണ്ടാക്കുന്നവര്‍ മാത്രമാണെന്ന് മുന്‍ഗാമികള്‍ പറയാറുണ്ടായിരുന്നു. എന്നാല്‍ പൊതുജനം പോരാട്ടഗോഥയില്‍ നിര്‍ണായക സ്വാധീനമുള്ള ശക്തിയാണെന്നും, അതിന്റെ സ്ഥാനം വലിയതാണെന്നും ഗസ്സയിലെ പോരാട്ടം തെളിയിച്ചിരിക്കുന്നു. ഗസ്സായുദ്ധത്തിന്റെ സന്ദര്‍ഭത്തില്‍ ഒരു വിദേശ നയതന്ത്രവിദഗ്ദന്‍ എന്നോട് പറഞ്ഞു. അറബ് – ഇസ്‌ലാമിക ലോകത്തെ സാധാരാണ ജനങ്ങളുടെ ആര്‍ത്തിരമ്പലും, പ്രതിഷേധവും കണ്ടപ്പോഴാണത്രെ ഇസ്രായേല്‍ വെടിനിര്‍ത്താനാവശ്യപ്പെട്ട് രംഗത്ത് വന്നത്. മുസ്‌ലിം ഉമ്മത്തിലെ പണ്ഡിതന്മാര്‍, ധൈഷണിക നേതൃത്വങ്ങള്‍, സാംസ്‌കാരിക നായകന്മാര്‍, മാധ്യമ പ്രവര്‍ത്തകര്‍, സാഹിത്യകാരന്മാര്‍ തുടങ്ങിയവര്‍ അണിനിരന്ന പൊതു ജനമുന്നണി അമൂല്യനിധി തന്നെയാണ്. ഗസ്സയുടെ വിജയത്തില്‍ അവര്‍ക്ക് നിസ്സാരമല്ലാത്ത പങ്കാണുള്ളത്. ഈ നിര്‍ണായക സന്ദര്‍ഭത്തില്‍ ഉമ്മത്തിന്റെ പണ്ഡിതനായ ശൈഖ് യൂസുഫുല്‍ ഖറദാവിയോട് ഞാന്‍ പറയട്ടെ. ‘താങ്കളെ വിമര്‍ശിക്കാന്‍ ചില അവിവേകികള്‍ ധൈര്യം കാണിച്ചിട്ടുണ്ട്. താങ്കളവരെ പരിഗണിക്കേണ്ടതില്ല. എല്ലാ ആദരണീയരാലും ആദരിക്കപ്പെടുന്നവനാണ് താങ്കള്‍. എന്നാല്‍ ആദരിക്കപ്പെടാത്തവരുടെ കാര്യം നാം പരിഗണിക്കേണ്ടതുമില്ല.’

ശൈഖ് ഖറദാവി നമ്മോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും, പിന്തുണക്കുകയും ചെയ്തിരിക്കുന്നു. അദ്ദേഹം ഈജിപ്തിന്റെ സന്തതിയും അഭിമാനവുമാണ്. അറബ് – ഇസ്‌ലാമിക ലോകത്തുള്ള നമ്മുടെയും അഭിമാനമാണ്. അദ്ദേഹത്തോടൊപ്പമെത്തുന്ന ആരും ഇവിടെയില്ല. പണ്ഡിതന്മാര്‍ അദ്ദേഹത്തെ കണ്ട് പഠിക്കണം. ഭരണാധികാരിയെ തൃപ്തിപ്പെടുത്താത്തവയാണെങ്കില്‍ പോലും സത്യം തുറന്ന് പ്രഖ്യാപിക്കുന്നവരായിരിക്കണം.

മാനവസമൂഹങ്ങളില്‍ നന്മയുടെ കിരണങ്ങള്‍ ഇനിയും അവശേഷിക്കുന്നുണ്ട്. സയണിസ്റ്റ് യുദ്ധത്തെ ചെറുത്ത് തോല്‍പിക്കുന്നതില്‍ ഗസ്സയുടെ കൂടെ നിന്നവരെ നമുക്കറിയാം. കിഴക്കില്‍ – പടിഞ്ഞാറ് ദേശങ്ങളില്‍ നിന്നും നമുക്ക് പിന്തുണ ലഭിച്ചു. പച്ചയായ മനുഷ്യ മനസ്സാക്ഷിയെ പ്രതിനിധീകരിക്കുന്ന വര്‍ത്തമാനങ്ങള്‍ നാം കേട്ടു. ‘നമ്മുടെ സൃഷ്ടികളില്‍ ജനത്തെ സത്യപാതയില്‍ നയിക്കുകയും സത്യനിഷ്ഠയോടെ നീതി നടത്തുകയും ചെയ്യുന്ന ഒരു വിഭാഗമുണ്ട്.’ (അഅ്‌റാഫ് 181) സമൂഹത്തിന്റെ മനസാക്ഷി ജീവനോടെ ഇരിക്കുന്ന കാലത്തോളം ഇത് ആവര്‍ത്തിക്കുക തന്നെ ചെയ്യും.

യൂറോപ്പ്, ലാറ്റിനമേരിക്ക, ഏഷ്യ, ആഫ്രിക്ക തുടങ്ങി ലോകത്തിന്റെ എല്ലാപ്രദേശങ്ങൡല്‍ നിന്നും ഗസ്സയിലേക്കൊഴുകിയ ആണ്‍കുട്ടികളെയും യാത്രാസംഘങ്ങളെയും, കപ്പലുകളെയും ഞങ്ങള്‍ അഭിനന്ദിക്കുകയും, അവര്‍ക്ക് നന്ദി പ്രകാശിക്കുകയും ചെയ്യുന്നു. അവരില്‍ ബ്രിട്ടീഷ് രാഷ്ട്രീയപ്രവര്‍ത്തകനായ ജോര്‍ജ് ഗലവിയെ ഞാന്‍ പ്രത്യേകം പരാമര്‍ശിക്കുന്നു. അവരില്‍ മറ്റൊരാള്‍ ബ്രിട്ടനില്‍ നിന്ന് തന്നെയുള്ള അന്ധനായ ലോര്‍ഡ് കഫീഫ് ആണ്. ഭാര്യയുടെ കൂടെ ഗസ്സ സന്ദര്‍ശിച്ചതിന് ശേഷം അദ്ദേഹം അന്താരാഷ്ട്ര സമൂഹങ്ങളോട് പറഞ്ഞത് ഇപ്രകാരമായിരുന്നു. ‘നിങ്ങളുടെ അന്ധത മതിയാക്കാറായിരിക്കുന്നു. അന്ധന് പോലും കാഴ്ച നല്‍കുന്നവയാണ് ഗസ്സയിലെ പരാക്രമങ്ങള്‍്’. സയണിസ്റ്റുകളുടെ വൈറ്റ് ഫോസ്ഫറസ് ഷെല്ലാക്രമണത്തില്‍ കണ്ണ് നഷ്ടപ്പെട്ട പന്ത്രണ്ടുകാരനായ ലുഅയ് സുബ്ഹ് എന്ന പിഞ്ചുകുഞ്ഞിനെ ചേര്‍ത്ത് പിടിച്ച് അദ്ദേഹം പറഞ്ഞു. ‘എനിക്കും നിനക്കും കാഴ്ച നഷ്ടപ്പെട്ടിരിക്കുന്നു പക്ഷെ ഉള്‍ക്കാഴ്ച നഷ്ടപ്പെട്ടിട്ടില്ല. ഗസ്സയുടെ ഉപരോധം അവസാനിപ്പിക്കാന്‍ നമുക്ക് ഒരുമിച്ച് പണിയെടുക്കാം. ലോര്‍ഡ് കഫീഫ്, ഞാന്‍ താങ്കളോട് പറയട്ടെ, അന്ധനായ താങ്കളുടെ ഉള്‍ക്കാഴ്ച നഷ്ടപ്പെട്ടിട്ടില്ല. പക്ഷെ താങ്കളുടെ പ്രദേശത്ത് കണ്ണുകൊണ്ട് കാണുന്ന പലര്‍ക്കും ഉള്‍ക്കാഴ്ചയും മാനവിക മൂല്യങ്ങളും ഇക്കാലത്ത് നഷ്ടപ്പെട്ടിരിക്കുന്നു.

ഇസ്രായേല്‍ വീണ്ടും യുദ്ധത്തിന് കോപ്പുകൂട്ടുന്ന ഈ സന്ദര്‍ഭത്തില്‍ നമുക്ക് ലോകമനസ്സാക്ഷിയോട് പറയാനുള്ളത് ഇതാണ് ‘സയണിസ്റ്റുകള്‍ക്കെതിരായ ഫലസ്തീനികളുടെയും അറബ് – ഇസ്‌ലാമിക സമൂഹത്തിന്റെയും പോരാട്ടം, തിന്മക്കെതിരായ നന്മയുടെയും അക്രമത്തിനെതിരായ നീതിയുടെയും അധിനിവേശത്തിനെതിരായ സ്വാതന്ത്ര്യത്തിന്റെയും പോരാട്ടമാണ്.

ആയുധത്തിലും സംഹാരത്തിലും ഇസ്രായേല്‍ മുന്നില്‍ തന്നെയാണ്. എന്നാല്‍പോലും വിജയം വരിക്കാന്‍ അവര്‍ അശക്തരാണ്. സയണിസ്റ്റുകള്‍ ഏതെങ്കിലും സൈന്യത്തെയും, സംഘടനകളെയും പരാജയപ്പെടുത്തിയിട്ടുണ്ടാകാം. പക്ഷെ ചെറുത്ത് നില്‍പിനെയും, അതിന് ജീവന്‍ നല്‍കുന്ന ജനതയെയും തോല്‍പിക്കാന്‍ കഴിഞ്ഞിട്ടുമില്ല, കഴിയുകയുമില്ല. ഗസ്സ നമ്മെ പഠിപ്പിച്ച പാഠമാണത്. ഞങ്ങള്‍ ആരെയും യുദ്ധത്തിന് ക്ഷണിക്കുന്നില്ല. പക്ഷെ ഞങ്ങള്‍ക്ക് മേല്‍ അത് അടിച്ചേല്‍പിച്ചാല്‍ -ഞാന്‍ മുമ്പ് പ്രഖ്യാപിച്ചത് പോലെ- അതിയായ ഇഷ്ടത്തോടെ ഞങ്ങളത് ഏറ്റെടുക്കും. ഇസ്രായേലിനെ പരാജയപ്പെടുത്തുന്നത് വരെ ഞങ്ങളത് തുടരുകയും ചെയ്യും. ഇന്‍ ശാ അല്ലാഹ്…

ഗസ്സയുടെ കാര്യത്തില്‍ ചിലര്‍ കാണിക്കുന്ന അവധാനതയും, ഗസ്സക്ക് എതിരെ നല്‍കുന്ന പിന്തുണയും നിന്ദ്യകരവും പരാജിതവുമായ തീരുമാനമാണ്. അവര്‍ക്ക് അപമാനം മാത്രമാണ് അത് അവശേഷിക്കുക. അവര്‍ക്കും അവരുടെ ആഗ്രഹങ്ങള്‍ക്കുമിടയില്‍ മറയിടപ്പെട്ടരിക്കുന്നു. മുന്‍കാലത്തെ എല്ലാ അക്രമികള്‍ക്കും സംഭവിച്ചത് പോലെ. ‘അദ്ദേഹത്തിനെതിരെ അവര്‍ തന്ത്രമൊരുക്കി. എന്നാല്‍ നാമവരെ എല്ലാം നഷ്ടപ്പെട്ടവരാക്കി.’ (അന്‍ബിയാഅ് 71)

വിവ : അബ്ദുല്‍ വാസിഅ് ധര്‍മഗിരി 

Related Articles