യുക്രയിന്‍ വിഷയത്തില്‍ റഷ്യ ഇടപെടുന്നതില്‍ റഷ്യക്കും അമേരിക്കക്കും കേവല രാഷ്ട്രീയ പ്രശ്‌നം മാത്രമായിരിക്കും. എന്നാല്‍ റഷ്യന്‍ പക്ഷത്തോടൊപ്പം ചേരുന്നതോടെ തങ്ങളുടെ മാതൃ രാജ്യത്ത് നിന്ന് ആട്ടിയോടിപ്പിക്കപ്പെടുന്നതിന്റെ ഭീഷണിയിലാണ് താര്‍ത്താറുകളായ യുക്രയിനിലെ മുസ്‌ലിംകള്‍. 1944 ല്‍ സോവിയറ്റ് യൂണിയന്‍ നാടുകടത്തിയത് പോലുള്ള ഒരു രണ്ടാം നാടുകടത്തലിന്റെ ഭീതിയിലാണിവര്‍. ജര്‍മന്‍ നാസികളില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷം സോവിയറ്റ് യൂണിയന് കീഴിലായിരുന്നു യുക്രയിന്‍. 1944 ല്‍ ജോസഫ് സ്റ്റാലിന്റെ നേതൃത്വത്തില്‍ ക്രീമിയ പിടിച്ചടക്കിയ റഷ്യ, പ്രദേശത്തെ മുസ്‌ലിംകളായ താര്‍ത്താരികളെ നാടുകടത്തുകയായിരുന്നു. രണ്ട് ലക്ഷത്തോളം പേരെയാണ് അന്ന് നാടുകടത്തിയത്. സോവിയറ്റ് സൈന്യത്തോടൊപ്പം നാസികള്‍ക്കെതിരെ പോരാടിയ താര്‍ത്താരികളെയാണ് പിന്നീട് നാസി ചാരന്മാരെന്ന് പറഞ്ഞ് 1944ല്‍ സോവിയറ്റ് ഭരണകൂടം നാടുകടത്തിയിരുന്നത്.
സ്റ്റാലിന്റെ രഹസ്യപ്പോലീസായ NKVD (Narodnyy komissariat vnutrennikh del) People’s Commissariat of Internal Affairs യുടെ 32,000ത്തോളം വരുന്ന രഹസ്യപോലീസ് ട്രൂപ്പാണ് അന്ന് നാടുകടത്തല്‍ പ്രക്രിയക്ക് നേതൃത്വം കൊടുത്തത്. നാസി അധിനിവേശത്തിന് കീഴിലായിരുന്ന ക്രീമിയ ജര്‍മന്‍ അധിനിവേശത്തില്‍ നിന്ന് മുക്തമായി സോവിയറ്റ് യൂണിയനില്‍ ചേര്‍ന്നു. താര്‍ത്താരികള്‍ ജര്‍മന്‍ നാസികളോടൊപ്പം ചേര്‍ന്ന് സോവിയറ്റ് യൂണിയനെതിരെ ചാരപ്പണിചെയ്യുന്നു എന്നതായിരുന്നു അന്ന് താര്‍ത്താരികള്‍ക്കെതിരെ ആരോപിക്കപ്പെട്ടിരുന്ന കുറ്റം. നാടുകടത്താന്‍ സോവിയറ്റ് യൂണിയന്‍ സ്വീകരിച്ചിരുന്നരീതി പോലും വളരെ ക്രൂരമായിരുന്നു. രണ്ട് ലക്ഷത്തോളം വരുന്ന താര്‍ത്താരികള്‍ക്കെതിരെ യാതൊരു മുന്നറിയിപ്പുമില്ലാതെ വളരെ പെട്ടെന്ന് നാട് വിട്ട് പോകുവാന്‍ ആവശ്യപ്പെട്ടു. നാട് വിടാനുള്ള ആഹ്വാനം വന്നതിന് ശേഷം മുപ്പത് മിനിട്ട് മാത്രമേ അവര്‍ സോവിയറ്റ് അധിനിവിഷ്ട പ്രദേശത്ത് തങ്ങുവാന്‍ പാടുള്ളു എന്നായിരുന്നു നിര്‍ദ്ദേശം. നിര്‍ദ്ദേശം വന്നയുടനെ കുറെയാളുകള്‍ കയ്യിലൊതുങ്ങുന്ന അത്യാവശ്യ വസ്തുക്കളുമായി നാട് വിട്ടു. പെട്ടെന്ന് യാത്ര ചെയ്യാന്‍ കഴിയാത്തവര്‍ വധിക്കപ്പെട്ടു. ജീവനനോടെ രക്ഷപ്പെട്ടവര്‍ പിന്നീട് സൈബീരയയിലും മധ്യേഷ്യയിലും നിത്യവൃത്തിക്ക് വകയില്ലാതെ അഭയാര്‍ത്ഥികളായി വര്‍ഷങ്ങളോളം അലഞ്ഞ് തിരഞ്ഞു.
എന്നാല്‍ നാടുകടത്തല്‍ പ്രക്രിയ നടന്ന് കൊണ്ടിരിക്കുമ്പോള്‍ വലിയ വിഭാഗം താര്‍ത്താരി യോദ്ധാക്കള്‍ തങ്ങളുടെ കുടുബത്തോട് റഷ്യന്‍ സര്‍ക്കാര്‍ കാണിക്കുന്ന ക്രൂരതയറിയാതെ നാസികളുടെ റെഡ് ആര്‍മിക്കെതിരെ യുദ്ധം ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു. ഈ നാടുകടത്തലിനിടയില്‍ ക്രീമിയന്‍ താര്‍ത്താരികളുടെ പകുതിയോളം പേര് കൊല്ലപ്പെട്ടു. താര്‍ത്താരികള്‍ വസിച്ചിരുന്ന വീടുകളും മറ്റും ഒഴിഞ്ഞിടത്തേക്ക് റഷ്യന്‍ ഭാഷ സംസാരിക്കുന്ന പുതിയ സോവിയറ്റ് സര്‍ക്കാരനുകൂല വിഭാഗത്തെ കുടിയിരുത്തി. പിന്നീട് മീഖായേല്‍ ഗോര്‍ബച്ചേവിന്റെ പെരിസ്‌ട്രോയിക്ക വരുന്നത് വരെ താര്‍ത്താരികള്‍ക്ക് തങ്ങളുടെ രാജ്യത്ത് താമസിക്കാന്‍ സാധ്യമായില്ലെന്ന് മാത്രമല്ല കമ്മ്യൂണിസ്റ്റ് അധിവിഷ്ട ക്രീമിയന്‍ അതിര്‍ത്തിയിലേക്ക് വരാന്‍ കൂടി കഴിഞ്ഞില്ല. എന്നാല്‍ പെരിസ്‌ട്രോയിക്ക നടപ്പാക്കിയതിന് ശേഷം റഷ്യന്‍ വംശജരെ വീണ്ടും നാട്ടിലേക്ക് തന്നെ തിരികെ വരാന്‍ അനുവദിച്ച് തുടങ്ങിയെങ്കിലും റഷ്യന്‍കൊളോണിയല്‍ വംശീയതയുള്ളവര്‍ക്ക് താര്‍ത്താരികളെ മടക്കിവിളിക്കുന്നതില്‍ താല്‍പര്യമില്ലായിരുന്നു. ഇന്ന് റഷ്യയില്‍ ഏകദേശം മൊത്തം ജനസംഖ്യയുടെ 14 ശതമാനമാണ് മുസ്‌ലിംകള്‍. ജനസംഖ്യ (ഏകദേശം 300,000). ക്രീമിയയിലേക്കുള്ള തങ്ങളുടെ തിരിച്ച് വരവിന്റെ എഴുപതാം വാര്‍ഷികം ഈ വരുന്ന 2014 മാര്‍ച്ചിലായിരിക്കും.
ക്രീമിയാ വിഷയത്തില്‍ റഷ്യപിടിമുറുക്കുമ്പോഴും ക്രീമിയ റഷ്യയില്‍ ചേരുന്നതിനെ ഭീതിയോടെയാണ് ക്രീമിയന്‍ മുസ്‌ലിംകള്‍ വീക്ഷിക്കുന്നത്, വീണ്ടും 1944 ആവര്‍ത്തിക്കുമോ എന്നാണവരുടെ ഭയം. ക്രീമിയന്‍ മുസ്‌ലിംകളെ പ്രതിപക്ഷമായിത്തന്നെയാണ് ഇപ്പോഴും ക്രീമിയയിലെ പ്രാദേശിക സര്‍ക്കാര്‍ മനസിലാക്കുന്നത്. എന്നാല്‍ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പ്രദേശത്തെ അവഗണിക്കാനാവാത്ത ശക്തിയാണ് മുസ്‌ലിംകള്‍. ഒരു പുതിയ ഭരണകൂടം വരുമ്പോള്‍ അത് തങ്ങളെ ആട്ടിയോടിക്കുന്നവരാകാതിരിക്കാന്‍ മുസ്‌ലിംകള്‍ ശ്രമിക്കുമെന്നത് സ്വാഭാവികമാണ്. സാഹചര്യങ്ങള്‍ വെച്ച് നോക്കുമ്പോള്‍ അവര്‍ മര്‍ദ്ദകരായ റഷ്യന്‍ പക്ഷത്തിന് പിന്തുണ നല്‍കുമെന്ന് തോന്നുന്നില്ല. റഷ്യന്‍ പക്ഷം അധികാരത്തില്‍ വന്നാല്‍ പലായനത്തിന്റെ മുറിവുകള്‍ ഉണങ്ങിവരുന്ന ക്രീമിയന്‍് നിവാസികള്‍ക്കൊരു തിരച്ചടിയായിരിക്കുമത്. മുസ്‌ലിംകള്‍ റഷ്യന്‍ ഭരണകൂടത്തിന്റെ കീഴില്‍ വരുന്നതിനെ വെറുക്കുന്നുവെന്നും ക്രീമിയ കൊണ്ടുവന്നിട്ടുളള്ള റഫറാണ്ടത്തിനെതിരെ നിയമപരമായിത്തന്നെ നിലകൊള്ളുമെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് അല്‍ജസീറ പോലുള്ള മാധ്യമങ്ങള്‍ നടത്തിയ അഭിപ്രായ സര്‍വേകള്‍ വെളിപെടുത്തുന്നത്. അതായത് ക്രൂരതയും സേച്ഛാദിപത്യത്തവും നിലനില്‍ക്കുന്നക്കുന്ന റഷ്യക്ക് പകരം പുറമേക്കെങ്കിലും ജനാധിപത്യം നിലനില്‍ക്കുന്ന അമേരിക്കന്‍ പക്ഷത്തെയായിരിക്കും ക്രീമിയന്‍ മുസ്‌ലിംകള്‍ പിന്തുണക്കുക.