അറബ് ലോകത്ത് അലയടിച്ച് കൊണ്ടിരിക്കുന്ന പ്രകമ്പം ഒരുനാള്‍ ഇസ്രായേലിന് നേരെ തിരിയുമെന്നതില്‍ ആര്‍ക്കും സന്ദേഹമേതുമില്ല. ഇസ്രായേല്‍ സൈന്യാധിപന്‍ ബെന്നി ഗാന്റ്‌സിന്റെ പ്രവചനമൊന്നും അക്കാര്യത്തില്‍ ആവശ്യമില്ല. ഇതുസംബന്ധിച്ച് നടക്കുന്ന ഏത് നടപടിയും നേരിടാന്‍ തയ്യാറായി നില്‍ക്കുകയാണ് ഇസ്രായേല്‍. അറബ് രാഷ്ട്രത്തില്‍ ഇതുവരെയുണ്ടായിരുന്ന വരള്‍ച്ചയുടെ കാലഘട്ടം അവസാനിച്ചുവെന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു.
ഹുസ്‌നി മുബാറകിനെ പോലുള്ള ജൂത സേവകരായ ഭരണാധികാരികളുടെ കാലത്ത് അറബ് സമൂഹത്തിന്റെ സ്ഥിതി അതിദയനീയമായിരുന്നു. അയാള്‍ ഈജിപ്ഷ്യന്‍ ജനതയെ ചതിക്കുകയും, അടിച്ചമര്‍ത്തുകയും അവരുടെ മഹത്വം മലിനപ്പെടുത്തുകയും ചെയ്തു. അമേരിക്കന്‍-ഇസ്രായേല്‍ വലയില്‍ നിന്ന് രക്ഷപ്പെടാനുള്ള എല്ലാ പരിശ്രമങ്ങലെയും അയാള്‍ പ്രതിരോധിച്ചു.
ഈജിപ്ത് ഇപ്പോള്‍ ഇസ്രായേല്‍ അടിമത്വത്തില്‍ നിന്ന് മോചിതമായിരിക്കുന്നു. വലിയ യജമാനനായ അമേരിക്കയുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. ത്വലാഖ് ചൊല്ലാന്‍ തീരുമാനിച്ചതേയുള്ളൂ. അത് രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണ്. മാറ്റത്തിന്റെ പാതയിലുള്ള രാഷ്ട്രം, പരമാവധി അപകടങ്ങളും പ്രശ്‌നങ്ങളും കുറച്ച് തങ്ങളുടെ ദൗത്യം പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ്. രാഷ്ട്ര സുരക്ഷ, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി തുടഹങ്ങിയ ആഭ്യന്തര പ്രശ്‌നങ്ങള്‍ നേരിടുകയെന്നതും ഭരണകൂടത്തിന്റെ തന്നെ ബാധ്യതയാണല്ലോ.
വിധേയത്വ സംസ്‌കാരത്തിന് മേല്‍ അനുസരണക്കേട് കാണിച്ച അറബ് ജനത, ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ഇസ്രായേല്‍ തോന്നിവാസങ്ങള്‍ക്ക് നേരെയുള്ള സമീപനത്തില്‍ മാറ്റം വരുത്തി തുടങ്ങിയിട്ടുണ്ട്. അവര്‍ പൂര്‍വകാലത്തിലേക്ക് ഒരിക്കലും മടങ്ങുകയില്ലയെന്ന് ഉറപ്പാണ്. രാഷ്ട്രത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന ആഭ്യന്തര പ്രശ്‌നങ്ങളുന്നയിച്ച് രാഷ്ട്രീയ നേതൃത്വങ്ങള്‍ ഇസ്രായേലുമായുള്ള സന്ധിയുടെ കാലാവധി ദീര്‍ഘിപ്പിക്കാന്‍ ശ്രമിച്ചാല്‍ പോലും അത് നടക്കുകയില്ല. പഴയ ഭരണകൂടങ്ങളെ മാറ്റുന്നതില്‍ അറബ് ജനത വിജയിച്ചത്, അറബ് ലോകത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങളിലേക്ക് അവര്‍ അടുത്തു കൊണ്ടിരിക്കുന്നുവെന്നതിന്റെ സൂചനയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പിന്നാക്കം നില്‍ക്കുന്ന ഫലസ്തീന്‍ പ്രശ്‌നം പ്രഥമ സ്ഥാനത്തേക്ക് കടന്ന് വരും. ഗസ്സയിലും, വെസ്റ്റ് ബാങ്കിലുമുള്ള രാഷ്ട്രീയാധികാരികള്‍ തങ്ങളുടെ കീഴിലുള്ളവരുടെ നില സുരക്ഷിതമാക്കാനുള്ള സജീവ ശ്രമിത്തിലാണ്. മാത്രമല്ല, വഴിതെറ്റിയ ഭരണാധികാരികളോട് അറബ് ജനത സ്വീകരിച്ച സമീപനം നമുക്ക് മുന്നില്‍ തന്നെയുണ്ടല്ലോ.
ജനകീയാടിത്തറയില്‍ കെട്ടിപ്പടുക്കപ്പെട്ട അറബ് പാര്‍ലിമെന്റിന്റെ സാന്നിദ്ധ്യം, ഇസ്രായേല്‍ വിരുദ്ധ രാഷ്ട്രീയ നയം സ്വീകരിക്കാന്‍ ഭരണകൂടത്തെ സമ്മര്‍ദ്ധത്തിലാക്കുന്നതാണ്. അതിനാല്‍ തന്നെ ഇസ്രായേല്‍ ഒപ്പ് വെച്ച വ്യാജ സമാധാനക്കരാറുകളിലും മറ്റും പുനര്‍വിചിന്തനം നടത്തുന്നതിനും ഇത് കാരണമായേക്കും.
ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് ചില രാഷ്ട്രങ്ങളിലെ ഭരണകൂടങ്ങളെ താഴെയിറക്കാനും, ജനാധിപത്യ സംവിധാനം രൂപപ്പെടുത്താനും സാധിച്ചില്ലെങ്കില്‍ പോലും, ജനങ്ങളുടെ കയ്യിലും ആയുധമെത്തുമെന്നതിന് ശക്തമായ തെളിവാണത്. അറബ് രാഷ്ട്രങ്ങള്‍ ഇതുവരെ ഇസ്രായേലിനോട് ചേര്‍ന്ന അതിര്‍ത്തിയില്‍ സുഭദ്രമായി പരിപാലിച്ച് പോന്നിരുന്ന സുരക്ഷിതത്വം അതോട് കൂടി നഷ്ടപ്പെടാനും, അധിനിവിഷ്ട ദേശത്ത് ഇസ്രായേലിന്റെ സ്വാസ്ഥ്യം നഷ്ടപ്പെടാനും അത് വഴിവെച്ചിരുക്കുന്നു. ലബനാനില്‍ നിലവിലുള്ള അരക്ഷിതാവസ്ഥ, സിറിയയില്‍ പോരാട്ടത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടി സന്നദ്ധരായി മുന്നോട്ട് വരുന്നവരുടെ ആധിക്യം, ഇസ്രായേലിനെതിരെ ആക്രമണം നടത്തുന്നതിന് സജ്ജരായ രഹസ്യ ഗ്രൂപ്പുകളെ ജോര്‍ദാനില്‍ നിന്ന് പിടികൂടിയത് തുടങ്ങിയവയെല്ലാം ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം ദുസ്സൂചനകളാണ്. ഈജിപ്താവട്ടെ, ഏത് നിമിഷവും പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുള്ള യുദ്ധത്തിന് തയ്യാറായി നില്‍ക്കുകയാണ്. അവരുടെ രാഷ്ട്രീയ നേതൃത്വം പ്രതീക്ഷിക്കുന്ന യുദ്ധം സുഡാനോടോ, ലിബിയയോടോ അല്ല, മറിച്ച് ഇസ്രായേലിനോടാണ്. ഈജിപ്ഷ്യന്‍ സൈന്യത്തെ സംബന്ധിച്ചിടത്തോളം ഇസ്രായേല്‍ തന്നെയാണ് ഒന്നാം നമ്പര്‍ ശത്രു.
അമേരിക്കക്കും, ഇസ്രായേലിനും വിധേയപ്പെട്ടിരുന്ന കാലം അവസാനിച്ചിരിക്കുന്നു. സമാധാനക്കരാര്‍ കൊണ്ടും, പനിനീര്‍ പൂവ് കൊണ്ടും ഇസ്രായേലിനെ വരവേറ്റിരുന്ന നേതാക്കന്മാര്‍ ഇന്ന് ചവറ്റുകുട്ടയിലാണ്. ഇസ്രായേലെന്ന അധിനിവേശ രാഷ്ട്രത്തിന്റെ പരാജയത്തെ അകറ്റാന്‍ അവരുടെ സൈനിക ശക്തി പര്യാപ്തവുമല്ല. അങ്ങനെയായിരുന്നുവെങ്കില്‍ ലോകചരിത്രത്തിലെ ഏറ്റവും വലിയ ശക്തിയായിരുന്ന അമേരിക്കക്ക് അഫ്ഗാന്‍-ഇറാഖ് പോരാളികള്‍ക്ക് മുന്നില്‍ തലകുനിച്ച് മടങ്ങേണ്ട ഗതി വരില്ലായിരുന്നു.
വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി