ഇഷ്‌റത്ത് ജഹാനും മൂന്ന് സുഹൃത്തുക്കളും കൊല്ലപ്പെട്ട കേസില്‍ ഐ ബി യുടെ പങ്കിനെ ചോദ്യം ചെയ്തു കൊണ്ട് പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുന്നു. വ്യാജ ഏറ്റുമുട്ടല്‍ കേസ് സി.ബി.ഐ അന്വേഷിക്കുന്നതും പല പ്രമുഖ ഉദ്യോഗസ്ഥരുടെയും പങ്ക് വെളിപ്പെട്ടതും ഐ ബിക്ക് തലവേദന സൃഷ്ടിക്കുന്നുവെന്ന് അവര്‍ പറഞ്ഞു. ‘താഴെ പറയുന്ന മുഴുവന്‍ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ ഐ ബി ബാധ്യസ്ഥരാണ്. ഇനിയും ഇക്കാര്യം ഇന്ത്യന്‍ ജനതക്കു മുന്നില്‍ മറച്ചു വെക്കാന്‍ കഴിയില്ല. ഒരിക്കലും ഇവര്‍ നിയമത്തിനതീതരല്ല. ഐ ബി ഓഫീസര്‍മാര്‍ എന്തിനാണ് സത്യ സന്ധമായ അന്വേഷണത്തെ തടയുന്നതും ചോദ്യം ചെയ്യലുകളില്‍ നിന്നും ഒഴിഞ്ഞു മാറുന്നതെന്നും മനസിലാവുന്നില്ല’. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചോദിക്കുന്നു.
മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉന്നയിച്ച ചോദ്യങ്ങള്‍
അന്വേഷണം മുതിര്‍ന്ന ഓഫീസര്‍മാരിലേക്ക് നീണ്ടതു മുതല്‍ മുഖം രക്ഷിക്കാന്‍ തരം താഴ്ന്ന പ്രവര്‍ത്തനങ്ങളാണ് ഐ.ബി വൃത്തങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അന്വേഷണം വഴിതെറ്റിച്ച് ജനപിന്തുണ നേടാന്‍, എളുപ്പം വളയുന്ന ചില മാധ്യമങ്ങളെ കൂട്ടു പിടിച്ചിരിക്കുകയാണ് അവരിപ്പോള്‍. ഐ.ബി സ്‌പെഷല്‍ ഡയറക്ടര്‍ രാജേന്ദര്‍ കുമാറിന് സി.ബി.ഐ സമന്‍സ് അയച്ചപ്പോള്‍ ‘അന്വേഷണം ഐ ബിയുടെ ധാര്‍മ്മികതക്ക് കോട്ടം വരുത്തുമെന്ന’ പഴയ പല്ലവി ആവര്‍ത്തിക്കുകയായിരുന്നു. – ഒരന്വേഷണത്തില്‍ ഇല്ലാതായിപ്പോകുന്നതാണ് ഐ ബി യുടെ ധാര്‍മ്മികതയെന്ന് തോന്നും വിധമായിരുന്നു ആ പ്രസ്താവന – പിന്നീട് പ്രധാന മന്ത്രിക്കു പരാതി നല്‍കിയിട്ടും യാതൊന്നും നടക്കാത്തതിനാല്‍ സ്ഥിരം പരിപാടിയെന്ന നിലക്കാണ് അധാര്‍മ്മിക മാധ്യമപ്രവര്‍ത്തകരെ പാട്ടിലാക്കുന്നത്.
നരേന്ദ്രമോഡിയെ വധിക്കാന്‍ ആസൂത്രണം ചെയ്തത് സംബന്ധിച്ച് ആരോപണ വിധേയരായ പ്രതികള്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ടേപ്പ്, മുഴുസമയ വാര്‍ത്താചാനലായ ഹെഡ്‌ലൈന്‍സ് ടുഡേ ഇന്നലെ സംപ്രേഷണം ചെയ്തിരുന്നു. അമേരിക്കയിലെ എഫ്.ബി.ഐയുടെ ചോദ്യം ചെയ്യലില്‍, ഇഷ്‌റത്ത് ജഹാന്‍ ലഷ്‌കറെ ത്വയ്യിബയുടെ സജീവ പ്രവര്‍ത്തകയാണെന്ന് ഡേവിഡ് ഹെഡ്‌ലി സമ്മതിച്ചതായി ‘ഫസ്റ്റ് പോസ്റ്റ്’ അഭിപ്രായപ്പെടുകയും ചെയ്തു.
ടേപ്പ് പുറത്തു വിട്ട സമയം
കോടതി ഇഷ്‌റത്ത് ജഹാന്‍ കേസ് ഹിയറിംഗ് നിശ്ചയിക്കുന്നതിന്റെ 24 മണിക്കൂര്‍ മുമ്പാണ് ടേപ്പ് പുറത്തു വിട്ടത്. സി ബി ഐ അന്വേഷണം തെറ്റാണെന്ന് തെളിയിക്കാന്‍ പാകത്തിലുള്ള തെളിവെന്നു പറഞ്ഞ് രണ്ട് സി ഡി കള്‍ അഡ്വക്കേറ്റ് ജനറല്‍ തുഷാര്‍ മേത്ത സമര്‍പ്പിച്ചപ്പോള്‍ തന്നെ അത് ചോര്‍ത്തിയതിന്റെ ഗൂഢാലോചന വ്യക്തമായിരുന്നു.
എന്തൊക്കെയയാലും ഈ വെളിപ്പെടുത്തലുകള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് ഐ ബി മറുപടി പറഞ്ഞേ മതിയാകൂ
– സി.ബി.ഐ അന്വേഷണം രാജേന്ദര്‍ കുമാറിലേക്ക് നീങ്ങുന്ന ഈ സന്ദര്‍ഭത്തില്‍ തന്നെ എങ്ങിനെയാണ് ഈ ടേപ്പ് ചില ചാനലുകള്‍ക്ക് ചോര്‍ന്നു കിട്ടിയത് ?
– ഇഷ്‌റത്ത് ജഹാനും കൂട്ടുകാരും വ്യാജ ഏറ്റുമുട്ടലിലാണ് കൊല ചെയ്യപ്പെട്ടത് എന്ന് 2009ല്‍ വിധിയെഴുതിയ മജിസ്‌ട്രേറ്റ് തമംഗ് മുമ്പാകെ എന്തുകൊണ്ട് ഈ സി ഡി സമര്‍പ്പിച്ചില്ല ?
– 2011ല്‍ അതേ അഭിപ്രായം പറഞ്ഞ പ്രത്യേക അന്വഷണ ഏജന്‍സി മുമ്പാകെ എന്തുകൊണ്ട് ഈ സി ഡി സമര്‍പ്പിച്ചില്ല?
– ലഷ്‌കര്‍ പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് താമസിക്കുന്നുണ്ടെന്ന വിവരം മഹാരാഷ്ട്ര ഗവണ്‍മെന്റിനെ അറിയിക്കാന്‍ ഐ ബി ശ്രമിച്ചോ?
– മോഡിയെ ഇല്ലാതാക്കാന്‍ നടത്തിയ സംഭാഷണം, ഐ ബി, എത്ര സംസ്ഥാനങ്ങളുമായും അന്വേഷണ ഏജന്‍സികളുമായും പങ്കുവച്ചു ?
– ഈ സംഭാഷണം റെക്കോര്‍ഡ് ചെയ്യപ്പെട്ട കൃത്യമായ തിയ്യതി ഏതാണ് ?
– ഇഷ്‌റത്തിനെക്കുറിച്ചോ ഒരു വനിതാ പ്രവര്‍ത്തകയെക്കുറിച്ചോ പോലും പരാമര്‍ശിക്കാത്ത അവസ്ഥയില്‍, ടേപ്പില്‍ പറഞ്ഞ ‘സസുറാല്‍’ ഇഷ്‌റത്ത് ജഹാന്റെ വീടിനെക്കുറിച്ചാണ് എന്നു പറഞ്ഞാല്‍ നമ്മള്‍ എങ്ങിനെ വിശ്വസിക്കും ?
– ഐ ബി നീക്കത്തെക്കുറിച്ച് ഒരിക്കല്‍ വിളിച്ചു പറഞ്ഞു എന്നതൊഴിച്ചാല്‍, അഹമദാബാദ് പോലീസ് കമ്മീഷണറായ കൗഷികുമായി രാജീന്ദര്‍ കുമാര്‍ എത്ര വട്ടം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട് ?
– ഡേവിഡ് ഹെഡ്‌ലിയെ ചോദ്യം ചെയ്ത എന്‍ ഐ എ റിപ്പോര്‍ട്ട് ഐ ബി കണ്ടിട്ടുണ്ടോ ? അതില്‍ ഇഷ് റത്ത് ജഹാനെക്കുറിച്ച് യാതൊരു പരാമര്‍ശവുമില്ല.
– ഹെഡ്‌ലിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്ത്യക്ക് കൈമാറാന്‍ സന്നദ്ധമല്ലെന്ന് അമേരിക്ക പറഞ്ഞതായി മുന്‍ ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിരിക്കെ ഈ വിവരം എങ്ങിനെയാണ് ചിലര്‍ക്ക് ചോര്‍ന്നു കിട്ടിയത് ?
യാതൊരു തെളിവുമില്ലാത്ത അടിസ്ഥാന രഹിതമായ കാര്യം നമ്മള്‍ വിശ്വസിക്കണം എന്ന രൂപത്തില്‍ സംപ്രേഷണം ചെയ്തവരോട് ഇനിയും ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കാനിരിക്കുന്നു. ഐ ബിക്കാര്‍ തങ്ങളുടെ നെറികേടിനു വേണ്ടി തെരഞ്ഞെടുത്തു എന്ന് അഭിമാനാര്‍ഹമായ സംഗതിയൊന്നുമല്ലെന്ന് അവര്‍ തിരിച്ചറിയാതെ പോകുന്നു.
ശബ്‌നം ഹാഷ്മി, അജിത് സാഹി തുടങ്ങിയ 23-ഓളം പത്ര പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും എഴുത്തുകാരും ചേര്‍ന്നാണ് പ്രസ്താവനയിറക്കിയത്.
അവലംബം : മുസ്‌ലിം മിറര്‍
വിവ : ഇസ്മാഈല്‍ അഫാഫ്