Current Date

Search
Close this search box.
Search
Close this search box.

അറബ് വിപ്ലവ വ്യവഹാരങ്ങളിലെ സ്വരഭേദങ്ങള്‍

അറബ് വസന്തന്താനന്തരമുണ്ടായ സൈദ്ധാന്തിക ചര്‍ച്ചകള്‍ സ്വാതന്ത്ര്യം, നീതി, ജനാധിപത്യം, പൊതുസമൂഹത്തിന്റെ അവകാശങ്ങള്‍ എന്നീ വിഷയങ്ങളില്‍ നിന്നും മാറി വിവിധ വൈരശക്തികളുടെ രാഷ്ട്രീയ വടംവലികളെ കുറിച്ചായത് അത്ഭുഭതകരമാണ്. അറബ് ലോകത്ത് വിപ്ലവം നടത്തിയ ജനങ്ങള്‍ ഈ ചര്‍ച്ചയില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ടിരിക്കുന്നു. എന്നുമാത്രമല്ല, അന്ത്യത്തിന്റെ സൂചനകളില്ലാത്ത യുദ്ധത്തില്‍ അവര്‍ വെറും കൊലയാളികളും ഇരകളുമായി മാറ്റപ്പെട്ടിരിക്കുന്നു.

എന്നാല്‍ എങ്ങനെയാണ് ഇത്രമേല്‍ പിഴച്ചത്?
കാര്യങ്ങള്‍ മനസിലാക്കാന്‍ വളരെ എളുപ്പമുള്ള ഒരു കാലമുണ്ടായിരുന്നു.  ദീര്‍ഘകാലം ജനങ്ങളെ അടിച്ചമര്‍ത്തിയ മര്‍ദ്ദകഭരണകൂടങ്ങള്‍, അവരുടെ ഗുണഭോക്താക്കളായിരുന്ന പാശ്ചാത്യശക്തികള്‍, ഭരണകൂടങ്ങളെ വിപ്ലവത്തെ അട്ടിമറിച്ച ജനങ്ങള്‍.

പൗരസമൂഹങ്ങള്‍ ഒരു സാന്നിധ്യമല്ലാത്തതുകൊണ്ടോ, ശക്തമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമായിരുന്നതുകൊണ്ടോ, സമാധാനപരമായ ശ്രമങ്ങളിലൂടെ മാറ്റംകൊണ്ടുവരാന്‍ സാധിക്കാതെ ഓരോ അറബ് രാജ്യത്തെയും ജനങ്ങള്‍ അടിസ്ഥാനപരമായ ആവശ്യങ്ങളില്‍ ഏകോപിക്കുമ്പോഴും തങ്ങളുടേതായ സമരരീതികളുമായ തെരുവിലിറങ്ങി.

യഥാര്‍ത്ഥത്തില്‍, 2011ന്റെ തുടക്കത്തില്‍ അറബികള്‍ ചെറുതായി ഐക്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. വിപ്ലവത്തിന്റെ രക്തവും പൊടിയുമേറ്റ് ഒരുതരത്തിലുള്ള ദേശീയവികാരം വളര്‍ന്നു. അവര്‍ തങ്ങളുടെ പ്രാഥമികമായ ദേശീയ സ്വത്വത്തെയും അറബികള്‍ എന്ന വിശാലസ്വത്വത്തെയും വ്യാപകമായി തിരിച്ചറിയാന്‍ തുടങ്ങി.

എല്ലാം തുടങ്ങിയത് ‘ജനങ്ങള്‍ക്ക് ഭരണകൂടത്തെ പുറന്തള്ളണം’ എന്ന മുദ്രാവാക്യത്തിലാണ്. അത്രയും കാര്യങ്ങള്‍ വ്യക്തമാണ്. രാജ്യത്തിന്റെ പൊതുസമ്പത്തും പ്രകൃതിവിഭവങ്ങളും കൊളളയടിക്കുകയും ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്തിരുന്ന പരമാധികാര ഭരണകൂടങ്ങള്‍ക്കു നേരെയുണ്ടായിരുന്ന വെറുപ്പായിരുന്നു പ്രഥമപ്രശ്‌നം. ഇര്‍ഹല്‍ (ഒഴിഞ്ഞുപോവുക) എന്ന മുദ്രാവാക്യത്തില്‍ അവര്‍ ആ രോഷം ചുരുക്കിപ്പറഞ്ഞു.

ശാക്തീകരണത്തിനുമപ്പുറമായിരുന്നു ഇര്‍ഹല്‍. ദശലക്ഷക്കണക്കിന് മനുഷ്യര്‍, അവരില്‍ പലരും ദരിദ്രര്‍, കീറിയ വസ്ത്രങ്ങളും, വിശന്ന വയറും, ക്ഷീണിതശരീരങ്ങളുമൊക്കെയായി, ആശയുടെയും നിരാശയുടെയും നൂല്‍പാലത്തിലെന്ന പോലെ, മഹാനഗരങ്ങളിലെ തെരുവില്‍ ഒരേശബ്ദത്തില്‍ ഒരൊറ്റ മുദ്രാവാക്യം മുഴക്കി അവര്‍ നിന്നു: ഇര്‍ഹല്‍, ഒഴിഞ്ഞുപോവുക! അങ്ങനെ, അവര്‍, ഏകാധിപതികള്‍ ഒന്നിനുപിറകെ ഒന്നായി ഒഴിഞ്ഞുപോയി.

മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള തങ്ങളുടെ ശേഷിയുപയോഗിച്ച് അറബ് വസന്തത്തെ സംബന്ധിച്ച് രൂപംകൊണ്ട ആഖ്യാനങ്ങളെ അവര്‍ സമ്പുഷ്ടമാക്കികൊണ്ടിരുന്നു. സമാനമായ ആവശ്യങ്ങളും പതാകയും ഉയര്‍ത്തി തുനീഷ്യയിലും, കെയ്‌റോയിലും, സന്‍ആയിലും അറബ് ഏകീകരണത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാവാന്‍ തുടങ്ങി.

ഇരു സമുദായങ്ങള്‍ക്കിടയിലും വൈരം വിതക്കാനുള്ള ഭരണകൂടങ്ങളുടെ ശ്രമങ്ങള്‍ക്കിടയിലും, ക്രിസ്ത്യാനികളും മുസ്ലിങ്ങളും തമ്മിലുള്ള ഐക്യത്തിന്റെ ദൃഷ്ടാന്തങ്ങളും പ്രചരിക്കാന്‍ തുടങ്ങി. അത് ഈജിപ്തിലായിരുന്നു കൂടുതല്‍ പ്രകടമായത്. അറബ് ദേശങ്ങളെ തലമുറകളായി ഗ്രസിച്ചിരുന്ന ഗോത്രസ്വഭാവത്തെയും, പ്രാദേശികവാദത്തെയും, വിഭാഗീയതയെയും, മറ്റു വിഘടന ആശയാവലികളെയും വെല്ലുവിളിച്ച് മറ്റിടങ്ങളിലും അത്തരം ഐക്യപ്രവണതകള്‍ കാണാന്‍ തുടങ്ങി.

മുന്നോട്ട് പോകവേ, വിദ്യാഭ്യാസത്തില്‍ സ്ത്രീക്കുള്ള അവകാശത്തിലും, സമ്പത്തിന്റെ തുല്യവിതരണത്തിലും മറ്റുമൊയുള്ള അന്യായങ്ങളിന്മേല്‍ ഗൗരവപൂര്‍ണമായ പരാതികളും തദ്‌സംബന്ധമായ ആഖ്യാനങ്ങളും മുഖ്യധാരയിലെത്തി. ഭക്ഷണം, സ്വാതന്ത്ര്യം, സാമൂഹികനീതി എന്ന ഈജിപ്തില്‍ മുഴങ്ങിയ മുദ്രാവാക്യത്തിലായിരുന്നു അറബ് വിപ്ലവത്തിന്റെ ആഖ്യാനങ്ങളുടെ സമ്പൂര്‍ണസാക്ഷാത്കാരം കണ്ടത്.

അറബ് വസന്തത്തിന്റെ ആ ഘട്ടത്തില്‍, അറബികളെ കുറിച്ചുണ്ടാക്കിയെടുത്തിട്ടുള്ള പ്രതിഛായയോട് പുതിയ പ്രവണതകളെ ചേര്‍ത്ത് കെട്ടാന്‍ ടെലിവിഷന്‍ ചര്‍ച്ചകള്‍ക്കും, പത്രലേഖനങ്ങള്‍ക്കും, സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ക്കും നന്നേ പണിപെടേണ്ടി വന്നു. അറബ് ദേശീയ മാധ്യമങ്ങളിലൂടെയും പാന്‍ അറബ് മാധ്യമങ്ങളിലൂടെയും ‘സ്വാതന്ത്യം’, ‘ജനാധിപത്യം’, ഏറ്റവുമൊടുവില്‍ ‘വികസനം’ തുടങ്ങിയ പദാവലികള്‍ ചര്‍ച്ചകളില്‍ മുഴച്ചുനിന്നു.

കാര്യങ്ങള്‍ അപ്പോഴൊക്കെയും സുഭദ്രമായിരുന്നു. വിപ്ലവത്തിന്റെ ശേഷിപ്പുകള്‍ ഈജിപതിലെ തഹ്‌രീര്‍ ചത്വരത്തില്‍ നിന്നും ഇല്ലാതാവുന്നതോടെയും, ലിബിയയില്‍ (പ്രാദേശികമായ ഉയര്‍ത്തെഴുന്നേല്‍പിനെ വിനാശകരമായ യുദ്ധത്തിലേക്ക് ആനയിച്ച നാറ്റോക്ക് സ്‌തോത്രം) നിന്നും യുദ്ധസന്നാഹങ്ങളും ഓര്‍ഡിനന്‍സുകളും മാറ്റപ്പെടുന്നതോടെയും ഭദ്രമായ ജനാധിപത്യത്തിന്റെ സാമ്പത്തിക അഭിവൃദ്ധിയുടെയും നാളുകള്‍ എണ്ണിതുടങ്ങുമെന്നാണ് പരക്കെയുണ്ടായിരുന്ന കണക്കുകൂട്ടലുകള്‍.

എന്നാല്‍ ആഗ്രഹം പോലെ -അത് നല്ല ആഗ്രഹങ്ങളാണെങ്കിലും ശരി- സംഭവിക്കുന്നതല്ലല്ലോ ചരിത്രം. എന്നാല്‍ മുദ്രാവാക്യങ്ങള്‍ എത്ര ശക്തമാവട്ടെ, മന്ത്രണങ്ങള്‍ എത്രമേല്‍ വശ്യമാവട്ടെ, അഴിമതിയുടെയും ദാരിദ്ര്യത്തിന്റെയും പരമാധികാരത്തിന്റെയും ദുര്‍മേദസ്സുകള്‍ ഇല്ലാതാവാന്‍ അതിലുമപ്പുറം പലതും സംഭവിക്കേണ്ടിയിരിക്കുന്നു.

എന്നാല്‍ വിപ്ലവാനന്തരം ഈ രാജ്യങ്ങളെ രാഷ്ട്രീയ സുസ്ഥിരതയിലേക്കും സാമ്പത്തിക വീണ്ടെടുപ്പിലേക്കും വഴികാണിച്ചിരുന്നത് പുറന്തള്ളപ്പെട്ട ഏകാധിപതികളുടെ തോഴന്മാരും ഗുണഭോക്താക്കളുമായിരുന്ന മേലാളര്‍ക്കു തന്നെയായിരുന്നു.

വിപ്ലവം നടന്ന അറബ് രാജ്യങ്ങളിലെ സ്ഥിതിഗതികള്‍ പൊടുന്നനെ മാറിമറിയുന്നതും നിശ്ചലമാവുന്നതുമൊക്കെ വീക്ഷിക്കുന്നത് ഒരേ സമയം കൗതുകവും ആശ്ചര്യവുമണര്‍ത്തുന്നതായിരുന്നു. വിപ്ലവങ്ങള്‍ക്ക് ഊര്‍ജ്ജം പോരാഞ്ഞിട്ടോ വികാരാവേശമില്ലാഞ്ഞിട്ടോ അല്ല. ഈ രാജ്യങ്ങളുടെ സമത്വത്തിലൂന്നിയ സാമ്പത്തികവ്യവസ്ഥയും സാമ്പത്തിക സുതാര്യതക്കുള്ള സംവിധാനവും ഈ രാജ്യങ്ങളിലെ മേലാളര്‍ തന്നെ നിശ്ചയിക്കുമെന്ന നിഷ്‌കളങ്കമായ അബദ്ധ ധാരണകള്‍ക്കാണ് അടിയേറ്റത്. ഈജിപ്ത് ആയിരുന്നു ഈ വൈരുധ്യങ്ങളുടെ പ്രധാനകേന്ദ്രം.

അറബ് ജനതയുടെ വികാരങ്ങളെന്തുതന്നെയായാലും, അറബ് വിപ്ലവത്തിന്റെ അനുഭവങ്ങളെ നിര്‍വചിച്ച പ്രതിലോമപരമായ ധാരണകള്‍ തന്നെയാണ് പഴയ ഭരണകൂടവും അതിന്റെ ഗുണഭോക്താക്കളും കാര്യങ്ങളെ പൂര്‍വ്വസ്ഥിതിയിലെത്തിക്കാന്‍ ഉപയോഗിച്ചത്. ജനുവരി 25ന്റെ വിപ്ലവത്തിന് ശേഷം, ഹുസ്‌നി മുബാറക്കിനെ പുറന്തള്ളി പത്തുദിവസത്തിന് ശേഷം, ആദ്യമായി ഈജിപ്ത് സന്ദര്‍ശിച്ച വിദേശരാജ്യ തലവന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ആയിരുന്നതെന്നതു തന്നെ ഒരുപാട് കാര്യങ്ങള്‍ മനസിലാക്കിത്തരുന്നുണ്ട്. അദ്ദേഹത്തിന്റെ കൂടെ ആയുധവ്യാപാരികളും സൈനിക കോണ്‍ട്രാക്ടര്‍മാരുമുണ്ടായിരുന്നു. ഈജിപ്തിലെ സൈനിക നേതാക്കള്‍ക്ക് ആയുധങ്ങള്‍ വാഗ്ദാനം ചെയ്യാനായിരുന്നു അദ്ദേഹം അവിടെ എത്തിയത്. വിപ്ലവാനന്തരം ദാരിദ്യത്തിലുഴലുന്ന ഈജിപതിന് ആവശ്യം ആയുധങ്ങളാണെന്നാവും ബ്രിട്ടന്‍ കണക്കുകൂട്ടിയിട്ടുണ്ടാവുക.

മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴും ഈജിപ്തുമായി സഹകരണം പുരോഗമിക്കുന്നതില്‍ കെറി സന്തുഷ്ടനാണെന്ന തരത്തിലുള്ള ഓഗസ്റ്റ് 2 ലെ വാര്‍ത്ത വായിക്കുമ്പോള്‍ കാര്യങ്ങള്‍ മനസിലാവും. യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ ഈജിപ്ത് സന്ദര്‍ശനവും പോര്‍വിമാനങ്ങളും മറ്റു ആയുധങ്ങളും വാഗ്ദാനം ചെയാനായിരുന്നു.

ദാരിദ്യം നിലനില്‍ക്കുന്നതിനാലും, സ്വാതന്ത്യത്തിന്റെ ലക്ഷണങ്ങള്‍ സമീപദൂരത്തൊന്നുമില്ലാത്തതിനാലും, സാമൂഹികനീതിയില്ലാത്തതിനാലും, അറബ് വസന്തം അതിന്റെ ഒരുലക്ഷ്യവും കൈവരിച്ചിട്ടില്ലെന്നുതന്നെ പറയാം. എന്നാല്‍ തങ്ങളുടെ പോരായ്മകളെ കുറിച്ച് തിരിച്ചറിഞ്ഞ അറബ് മേലാളന്മാരും, സൈന്യങ്ങളും, ഭരണകൂടങ്ങളും കൂടുതല്‍ ജാഗ്രത കൈവരിച്ച് ശക്തമായ നിലകൈവരിച്ചിരിക്കുന്നു.

സ്വയം അജയ്യരായും തങ്ങളുടെ ജനതയെ കുറിച്ച് അവര്‍ എക്കാലത്തും വിനീതവിധേയരായിരിക്കുമെന്നും ധരിച്ചിരുന്ന അറബ് ഭരണകൂടങ്ങളെ ഭീതിപിടികൂടിയിട്ടുണ്ട്. ആ തിരിച്ചറിവിന്റെ ഫലമെന്നോണം, വ്യാപകമായ പ്രാദേശിക സംഘര്‍ഷങ്ങളും രാഷ്ട്രീയ ചേരിതിരിവുകളും സംഭവിച്ചിട്ടുണ്ട്. അതോടെ വിപ്ലവങ്ങള്‍ തീവ്രവാദികള്‍ക്കും പാശ്ചാത്യ ഇടപെടലിനും വഴിവെക്കുന്ന പ്രാദേശിക സംഘര്‍ഷത്തിനും, അതിര്‍ത്തി ഭേദിച്ചുള്ള യുദ്ധങ്ങള്‍ക്കും കാരണമായി.

രണ്ടാം ലോകമഹായുദ്ധത്തിനു മുന്നോടിയായി പഴയ ബ്രിട്ടീഷ് കോളണികള്‍ക്കിടയില്‍ ഓട്ടോമന്‍ സാമ്രാജ്യത്തെ വീതിച്ചത് മുതല്‍ അറബ് ലോകം, വിശിഷ്യാ മധ്യേഷ്യ, ഇതുപോലൊരു രാഷ്ട്രീയ കാലുഷ്യത്തിന് വിധേയമായിട്ടില്ല. ഈ കാലുഷ്യത്തിന്റെ അനന്തരമായി സംഭവിക്കാനിരിക്കുന്നത് പണ്ട് സംഭവിച്ചതിന് സമാനമായുള്ളതു തന്നെയാകാം. ഇപ്പോഴത്തെ സംഘര്‍ഷങ്ങളുടെ പ്രധാനകാരണങ്ങളെ പഠിക്കുമ്പോള്‍ അതാണ് മനസിലാവുന്നത്.

എന്നാല്‍, ജനകീയവും സാര്‍വത്രിക അംഗീകാരമുള്ളതുമായ അറബ് വസന്തത്തിന്റെ ആഖ്യാനങ്ങളെ സങ്കീര്‍ണവും ദുര്‍ബലവും, വരേണ്യവുമായ ഒന്നാക്കി മാറ്റാന്‍ പുതിയ മാറ്റങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട്. അവിടെ ജനങ്ങള്‍ക്കല്ല സ്ഥാനം, എന്നുമാത്രം പറയാം.

സ്ഥലകാല ബന്ധിതമായ ഒരു ചരിത്രഘട്ടത്തിലെ രാഷ്ട്രീയ മുന്‍ഗണനകളെ മനസിലാക്കാന്‍ ശ്രമിക്കുമ്പോള്‍ അതില്‍ പ്രധാന ഘടകമാവുന്നത് ഭാഷയാണ്. ഇപ്പോള്‍ മധ്യേഷ്യയില്‍ നടക്കുന്ന സംഭവങ്ങളെപ്രതിയുള്ള ചര്‍ച്ചകളില്‍ മുഴച്ചുനില്‍ക്കുന്നത് രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കുവേണ്ടി നടക്കുന്ന പ്രാദേശികവൈരങ്ങളും, വിഭാഗീയയുദ്ധങ്ങളും, മത-ഗോത്ര പ്രശ്‌നങ്ങളുമൊക്കെയാണ്. തങ്ങളുടെ അസ്തിത്വത്തെ സംബന്ധിച്ച് യാതൊരു അര്‍ത്ഥവും നല്‍കിയിരുന്നില്ലാത്ത ദേശരാഷ്ട്രങ്ങളുടെ പതാകകളുയര്‍ത്താനും, വിജയശ്രീലാളിതന്റെ ചിരിയും ക്രൂരതയും എക്കാലത്തും പതിഞ്ഞുനില്‍ക്കുന്ന മുഖങ്ങളുള്ള ഏകാധിപതികളുടെ കൂറ്റന്‍പടങ്ങള്‍ വഹിക്കാനും ദേശരാഷ്ട്രങ്ങളുടെ പൊലിമയുള്ള ചടങ്ങുകള്‍ ഇനിയും വല്ലപ്പോഴും ആവര്‍ത്തിച്ചേക്കാം. പക്ഷെ ജനങ്ങളെ സംബന്ധിച്ചടത്തോളം അവര്‍ പിന്നെയും അരികുവല്‍കരിക്കപ്പെടുകയാണ്.

മൊഴിമാറ്റം: മുഹമ്മദ് അനീസ്

Related Articles