ഫലസതീന്‍ അതോറിറ്റിയില്‍ നിന്നും ഫലസ്തീന്‍ രാഷ്ട്രത്തിലേക്കുള്ള മാറ്റം, നയതന്ത്ര പ്രതിനിധികളെ അംബാസഡര്‍മാരാക്കി മാറ്റല്‍, ഇസ്രയേല്‍ സൈന്യത്തെ ഫലസ്തീന്‍ നഗരങ്ങളിലേക്ക് പ്രവേശിപ്പിക്കാതിരിക്കല്‍, അധിനിവേശത്തില്‍ നിന്ന് എണ്ണപ്പാടങ്ങളെയും മറ്റും സംരക്ഷിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ വരുന്ന യോഗത്തില്‍ ഗൗരവമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും. എന്നാല്‍ തുടക്കത്തില്‍ തന്നെ ഇസ്രായേലിന്റെ അതൃപ്തി ഉളവാക്കുന്ന തീരുമാനങ്ങളെടുക്കാന്‍ സാധ്യതയില്ലെന്നാണ് പ്രസിഡന്റിന്റെ വിശ്വസ്ഥരില്‍ നിന്നും അറിയാന്‍ സാധിച്ചത്. ഗസ്സയിലെ അവസാനത്തെ അതിക്രമങ്ങള്‍ക്ക് ശേഷം ഹമാസ് പുതിയ ആവശ്യങ്ങളുമായി മുന്നോട്ട് പോകുമ്പോള്‍ ഇസ്രായേലുമായുള്ള സന്ധിസംഭാഷണങ്ങള്‍ വളരെ പ്രയാസകരമായിരിക്കും.
ഗസ്സയിലെ അവസാന അതിക്രമങ്ങള്‍ക്ക് ശേഷം ഹമാസും ഫത്ഹും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമായിരിക്കുകയാണ്. പരസ്പരമുള്ള നന്മയാണ് നാം ഉദ്ദേശിക്കുന്നത്. അതിനുള്ള ഏറ്റവും ഉത്തമമായ മാര്‍ഗം തെരഞ്ഞെടുപ്പു തന്നെയാണ് എന്ന് മഹ്മൂദ് അബ്ബാസ് വിവരിച്ചിട്ടുണ്ട്. അധിനിവേശം അവസാനിപ്പിക്കാതെ ഇസ്രായേലുമായി ഒരു ചര്‍ച്ചക്കും തയ്യാറല്ലെന്ന് അബ്ബാസ് വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായേല്‍ ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ് എന്നതും ശ്രദ്ധേയമാണ്. പന്ത് ഇസ്രായേലിന്റെയും അമേരിക്കയുടെയും കോര്‍ട്ടിലാണ്, പക്ഷെ, രാഷ്ട്രീയമായ ഒരു പരിഹാരത്തിന് അവര്‍ തയ്യാറാകുമോ എന്നത് വളരെ പ്രധാനമാണ് എന്ന് അബ്ബാസ് വ്യക്തമാക്കി.
സാമ്പത്തികമായ നിരവധി പ്രതിസന്ധികളെയും അബ്ബാസ് അഭിമുഖീകരിക്കുന്നുണ്ട്. വര്‍ഷത്തില്‍ അമേരിക്ക നല്‍കിക്കൊണ്ടിരുന്ന അമ്പത് കോടി ഡോളര്‍ സഹായം മരവിപ്പിച്ചിരിക്കെ പ്രത്യേകിച്ചും. മാസത്തില്‍ ലഭ്യമായ നികുതിയുള്‍പ്പെടേയുള്ള വരുമാന മാര്‍ഗങ്ങള്‍ ഇസ്രായേല്‍ കണ്ടുകെട്ടിയതും വലിയ ഒരു പ്രതിസന്ധി തന്നെയാണ്. വരാനിരിക്കുന്ന അറബ് ഫോളോ അപ്പ് കമ്മിറ്റിയില്‍ സാമ്പത്തിക സുരക്ഷിതത്വത്തിനായുള്ള സഹായം ആവശ്യപ്പെടുമെന്ന് അബ്ബാസ് വിവരിച്ചു. ജന്മസര്‍ട്ടിഫിക്കറ്റുമായി തിരിച്ചുവരുന്ന പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഇവ എപ്രകാരം കൈകാര്യം ചെയ്യും എന്നതിനെ ആശ്രയിച്ചാണ് ഫലസ്തീനിന്റെ രാഷ്ട്രീയ ഭാവി രൂപപ്പെടുക എന്നതും ശ്രദ്ധേയമാണ്