മുല്ലമാരെയും അവരെ പിന്താങ്ങുന്ന സെക്യുലറിസ്റ്റ് മീഡിയാ പ്രവര്‍ത്തകരെയും വെടിവെച്ചു കൊല്ലണമെന്ന് ട്വീറ്റ് ചെയ്തതിന്റെ പേരില്‍ എക്കൗണ്ട് സസ്‌പെന്റ് ചെയ്യപ്പെട്ടയാളാണ് ചലചിത്ര താരം കംഗന റനൗട്ടിന്റെ സഹോദരി രംഗോളി ചാന്ദല്‍. സിനിമ സംവിധായക റീമ കാഗ്തിയും ജുവല്ലറി ഡിസൈനര്‍ ഫറാ ഖാനുമാണ് വര്‍ഗീയ വിദ്വേഷം വമിക്കുന്ന ട്വീറ്റ് ചെയ്തതിന്റെ പേരില്‍ അവര്‍ക്കെതിരെ പരാതി നല്‍കിയത്.
എന്നാല്‍ സഹോദരിയുടെ ട്വീറ്റിനെ ന്യായീകരിക്കുക മാത്രമല്ല, അവരുടെ അക്കൗണ്ട് മരവിപ്പിച്ച ട്വിറ്റര്‍ ഇന്ത്യയെ പൂട്ടിക്കണമെന്നാണ് കംഗന സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു കാര്യം അവര്‍ കൂട്ടിച്ചേര്‍ത്തിട്ടുമുണ്ട്. പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും ആര്‍.എസ്.എസ് ഉള്‍പ്പെടെയുളള സംഘടനകളെയും ഭീകരവാദികള്‍ എന്നാരോപിക്കാന്‍ ട്വിറ്റര്‍ അവസരം നല്‍കുന്നുവത്രെ. എന്നാല്‍ ഭീകരവാദികളെ അങ്ങനെ വിളിക്കാന്‍ അനുവദിക്കുന്നുമില്ല. കംഗനയുടെ പോക്ക് എങ്ങോട്ടാണെന്ന് പിടികിട്ടിയില്ലേ.
ഇനി രംഗോളിയുടെ ട്വീറ്റിന്റെ കാര്യം. അത്ര നിര്‍ദോഷകമായിരുന്നോ അത്? ഏപ്രില്‍ 15ന് ചെയ്ത ട്വീറ്റില്‍ അവര്‍ എഴുതി: ‘കൊറോണ ബാധിച്ച് ഒരു ‘ജമാഅത്തി’ (തബ്ലീഗ് പ്രവര്‍ത്തകനാണ് ഉദ്ദേശ്യം) മരിച്ചു. അയാളുടെ കുടുംബത്തെ പരിശോധിക്കാന്‍ ചെന്ന ഡോക്ടര്‍മാരും പോലീസുകാരും അടങ്ങുന്ന സംഘം ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു. മുല്ലമാരെയും സെക്യലര്‍ മീഡിയ പ്രവര്‍ത്തകരെയും നിരനിരയായി നിര്‍ത്തി വെടിവെച്ചു കൊല്ലുകയാണ് വേണ്ടത്’. തന്നെ നാസിയെന്ന് വിളിക്കുന്നതൊന്നും കാര്യമാക്കുന്നില്ലെന്നും അവര്‍ എഴുതിയിട്ടുണ്ട്.
Also read: സംവാദത്തിന്റെ തത്വശാസ്ത്രം -നാല്
ഒരു ലക്ഷത്തോളം ആളുകള്‍ പിന്തുടരുന്ന ട്വിറ്റര്‍ എക്കൗണ്ടാണ് രംഗോളിയുടേത്. അത്രയും ആളുകളിലേക്ക് അവര്‍ പ്രസരിപ്പിച്ചത് പച്ച നുണയും വര്‍ഗീയ വിഷവുമാണ്. ട്വീറ്റില്‍ പറഞ്ഞതുപോലെ ഒരു ഡോക്ടറും ഒരു പോലീസുകാരനും കൊല്ലപ്പെട്ട സംഭവമേ ഉണ്ടായിട്ടില്ല. സഹോദരിയെ ന്യായീകരിക്കാനുള്ള തിടുക്കത്തില്‍ ഇക്കാര്യങ്ങളിലൊന്നും ഒരു വിശദീകരണവും കംഗന നല്‍കുന്നുമില്ല.
അതേസമയം, ‘ഡോക്ടര്‍മാരെയും പോലിസുകാരെയും ആക്രമിക്കുന്നവരെ മാത്രം വെടിവെച്ചുകൊല്ലണ’മെന്നാണ് സഹോദരി ആവശ്യപ്പെട്ടതെന്നും എല്ലാ മുസ്‌ലിംകളും അങ്ങനെ ചെയ്യുന്നവരാണെന്ന് തനിക്കോ സഹോദരിക്കോ അഭിപ്രായമില്ലെ’ന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
സംഘ് പരിവാർ ഫാഷിസ്റ്റുകളുടെ ഭാഷയാണിത്. ആളുകളെ കൊല്ലാനും വെറുതെ വിടാനുമൊക്ക ഇവർക്കും സഹോദരിക്കും ആരാണ് അവകാശം നൽകിയത്? കംഗനയെപ്പോലുള്ളവർ പരിഷ്കൃത സമൂഹത്തിന് അപമാനമാണ്.
ഇത്ര നിരുത്തരവാദപരമായി വര്‍ഗീയ വിഷം വമിപ്പിക്കുന്ന മീഡിയാ സ്ഥാപനങ്ങളും സെലിബ്രിറ്റികളും മോദി ഭക്തരായതിനാല്‍ ഇവര്‍ക്കെതിരെ ഒരു കേസുപോലും ഉണ്ടാകില്ല. സോഷ്യല്‍ മീഡിയ ഇവറ്റകളെ പൊറുപ്പിക്കാന്‍ തയ്യാറല്ലെന്നതാണ് ഏക ആശ്വാസം.