Current Date

Search
Close this search box.
Search
Close this search box.

അയോധ്യ: സമീറുദ്ദീന്‍ ഷാ എങ്ങിനെയാണ് ഹിന്ദുത്വ കെണിയില്‍ വീണത് ?

അയോധ്യയിലെ തര്‍ക്കഭൂമി മുസ്‌ലിംകള്‍ നിര്‍ബന്ധമായും ഹിന്ദുക്കള്‍ക്ക് കൈമാറണമെന്നും സാമുദായിക സൗഹാര്‍ദം ഉറപ്പുവരുത്താനായി രാമക്ഷേത്രനിര്‍മാണത്തിന് പിന്തുണ നല്‍കണമെന്നുമാണ് അലീഗഢ് മുസ്‌ലിം സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും റിട്ടയേര്‍ഡ് ലഫ്റ്റനന്റ് ജനറലുമായ സമീറുദ്ദീന്‍ ഷാ കഴിഞ്ഞ ദിവസം പറഞ്ഞത്. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് വ്യാഴാഴ്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

‘ഇന്ത്യന്‍ മുസ്‌ലിംകള്‍ സമാധാനത്തിന്’ എന്ന തലക്കട്ടില്‍ ലഖ്നൗവില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വിവാദം ഒഴിവാക്കാന്‍ ഭൂരിപക്ഷ സമുദായത്തിന് അനുകൂലമായ വിധി പുറപ്പെടുവിക്കണമെന്നാണ് എനിക്ക് സുപ്രീം കോടതിയോട് ആവശ്യപ്പെടാനുളളത്. ഏറെ നാളായി ഹിന്ദുക്കള്‍ രാമജന്മഭൂമിയില്‍ ആരാധന നടത്തുന്നുണ്ട്. ഇനി അഥവാ കോടതി മുസ്ലിംകള്‍ക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുകയാണെങ്കില്‍,അവര്‍ക്ക് അവിടെ പള്ളി നിര്‍മിക്കാന്‍ കഴിയില്ല. ഷാ പറഞ്ഞു.

ഈ വാദങ്ങള്‍ക്ക് നിരവധി പ്രശ്നങ്ങളുണ്ട്. അതില്‍ ഒന്ന്, എങ്ങിനെയാണ് ഭൂരിപക്ഷ സമുദായത്തിന് വേണ്ടി വിധി പുറപ്പെടുവിക്കാന്‍ ഒരാള്‍ക്ക് സുപ്രീംകോടതിയോട് ആവശ്യപ്പെടാനാവുക. അത് എത്ര ശ്രേഷ്ഠമായ കാരണങ്ങളാലാണെങ്കിലും. കോടതിയുടെ ്അന്തിമ വിധി, പ്രത്യേകിച്ചും സുപ്രീം കോടതിയുടേത്, യാഥാര്‍ത്ഥ്യങ്ങളും സത്യവും നീതിയും അനുസരിച്ചായിരിക്കും. അല്ലാതെ ഏതെങ്കിലും സമുദായത്തിന്റെ വിശ്വാസവും രാജ്യത്തെ രാഷ്ട്രീയ താല്‍പര്യങ്ങളും നോക്കിയാവില്ല. അയോധ്യ കേസ് ബാബരി മസ്ജിദ് തകര്‍ത്ത പ്രശ്നം കൂടിയാണ്.

ഹിന്ദു-മുസ്‌ലിംസമുദായത്തിന്റെ മാത്രം പ്രശ്നമല്ല. ഇന്ത്യന്‍ ഭരണഘടനയുടെ മതേതരത്വം,നീതി തുടങ്ങി ചില അടിസ്ഥാന തത്വങ്ങള്‍ സംരക്ഷിക്കുന്നത് കൂടി ഉള്‍പ്പെടുന്ന ദേശീയ പ്രാധാന്യമുള്ള വിഷയം കൂടിയാണ്. അതിനാല്‍ തന്നെ യാഥാര്‍ത്ഥ്യം പരിഗണിക്കാതെ ഭൂരിപക്ഷത്തിന്റെ താല്‍പര്യത്തിനനുസരിച്ച് പുറപ്പെടുവിക്കുന്ന ഏത വിധികളും ഭരണഘടനക്ക് എതിരാവുക മാത്രമല്ല, ഒരു തെറ്റായ മാതൃകയാണ് മുന്നോട്ടു വെക്കുക. സമാധാനവും സാമുദായിക സൗഹാര്‍ദവുമല്ല പ്രാധാന്യം എന്ന സന്ദേശം കൂടി ഇത് മുന്നോട്ടു വെക്കുന്നു. എന്നാല്‍ നീതിയില്ലാതെ സുസ്ഥിര സമാധാനം ഉണ്ടാകില്ലെന്ന് നമുക്ക് മറക്കാതിരിക്കാം. നീതിയില്ലാത്ത സമാധാനം ദുര്‍ബലമായിരിക്കും.

പ്രൊഫസര്‍ അപൂര്‍വാനന്ദ് തന്റെ വീക്ഷണമായി പറയുന്നു- ബാബരി മസ്ജിദ്- രാമജന്മഭൂമി പ്രശ്നം ഒരിക്കലും മതപരമല്ല. വര്‍ഷങ്ങളായി രാമക്ഷേത്ര നിര്‍മാണം ബി.ജെ.പി തങ്ങളുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടുത്താറുണ്ട്. 1990ലെ എല്‍.കെ അദ്വാനിയുടെ രഥയാത്രയുടെ ലക്ഷ്യം ബാബരി പൊളിച്ചുമാറ്റാന്‍ മാത്രമായിരുന്നില്ല. അതിലൂടെ ബി.ജെ.പി രാജ്യത്തുടനീളം തങ്ങളുടെ കാല്‍പ്പാടുകള്‍ വ്യാപിപിക്കുകയായിരുന്നു. ബാബറിന്റെ പ്രതിരൂപം ഉപയോഗിച്ച് മുസ്‌ലിംകളെ അപകീര്‍ത്തിപ്പെടുത്തുകയും ഹിന്ദുക്കള്‍ക്കിടയില്‍ മുസ്‌ലിംകളെ വിദേശികളാക്കി ചിത്രീകരിക്കുകയും ചെയ്യുക എന്നൊരു അജന്‍ഡ കൂടിയുണ്ടായിരുന്നു.

ഇതുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങളാണ് അന്നും ഇന്നും ആര്‍.എസ്.എസ് ഉപയോഗിക്കുന്നത്. ഇന്ത്യന്‍ മുസ്‌ലിംകളെ ബാബറിന്റെ മക്കള്‍ എന്നാണ് ഹിന്ദുത്വത്തിന്റെ വക്താക്കള്‍ വിളിക്കുന്നത്. ഹിന്ദുത്വ ശക്തികള്‍ പലപ്പോഴും ഉപയോഗിക്കുന്ന ഇതേ വാദങ്ങളാണ് പ്രൊഫ. ഷായും അദ്ദേഹത്തിന്റെ വക്താക്കളും ഇപ്പോഴും ഉപയോഗിക്കുന്നത് എന്നത് ആശങ്കാജനകമാണ്. ഹിന്ദുക്കള്‍ വര്‍ഷങ്ങളായി അവിടെ ആരാധന നടത്തുന്നുണ്ടെന്നും അതിനാല്‍ തന്നെ ഈ ഭൂമി ഹിന്ദുക്കള്‍ക്ക് കൈമാറണമെന്നും ഷാ ന്യായീകരിക്കുന്നത് വളരെക്കാലമായി ഹിന്ദുത്വ നേതാക്കള്‍ ഉപയോഗിക്കുന്ന വാദമാണ്.

കഴിഞ്ഞ വര്‍ഷം അയോധ്യ കേസ് വാദം കേള്‍ക്കുന്നത് സുപ്രീംകോടതി മാറ്റി വെച്ചപ്പോള്‍ കോടതി ഹിന്ദുക്കളെ അപമാനിച്ചു എന്നായിരുന്നു ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ബയ്യാജി ജോഷി പറഞ്ഞത്. ഹിന്ദുക്കളുടെ വിശ്വാസത്തെ പരിഗണിക്കാനുംവികാരത്തെ മാനിക്കാനും കോടതിക്കായില്ല എന്നും അദ്ദേഹം പറഞ്ഞു. ഇതാണ് അവിടെ പള്ളി നിര്‍മിക്കാന്‍ മുസ്‌ലിംകള്‍ക്കാവില്ല എന്ന പ്രസ്താവനയിലേക്ക് ഷാ എത്തിയത്. ഈ പ്രസ്താവനയിലെ നിലനില്‍ക്കുന്ന യുക്തിയെക്കുിച്ച് അത്ഭുതപ്പെടുന്നുണ്ട്. കാരണം ഒരു ഭൂരിപക്ഷ വികാരം നല്‍കുന്ന ആശങ്ക മൂലം കോടതി വിധി നടപ്പാക്കില്ല എന്നും കേസിന്റെ ഗുണഫലങ്ങള്‍ പരിശോധിച്ച് വിധി പുറപ്പെടുവിക്കാന്‍ മുന്‍ഗന നല്‍കരുത് എന്നുമാണ് ഷാ മുന്നോട്ടു വെക്കുന്നത്. നീതിന്യായ വ്യവസ്ഥയുട ആവശ്യം ഞങ്ങള്‍ക്കില്ല എന്നാണ് അവര്‍ പറഞ്ഞുവെക്കുന്നത്. ഇങ്ങിനെ വന്നാല്‍ നീതി ഉറപ്പാക്കേണ്ട ജുഡീഷ്യറികളിലുള്ള സാധാരണക്കാരുടെ വിശ്വാസം നഷ്ടപ്പെടും.

അങ്ങിനെ ഭൂമി ഹിന്ദുക്കള്‍ക്ക് ലഭിക്കുന്നതും വിധി മുസ്‌ലിംകള്‍ക്കനുകൂലമായി വന്നതിനു ശേഷം ഹിന്ദുക്കള്‍ക്ക് വിട്ടു നല്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. ഇനി മുസ്‌ലിംകള്‍ ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കി എന്നു കരുതുക. ഭാവിയില്‍ ഡല്‍ഹി ജുമാമസ്ജിദിന്റെ കാര്യത്തിലും ഹിന്ദുത്വ പ്രചാരകര്‍ ഇത് ആവര്‍ത്തിക്കില്ല എന്ന് എന്താണ് ഉറപ്പ്. നേരത്തെ തന്നെ ബി.ജെ.പി എം.പി സാക്ഷി മഹാരാജ് ജുമാമസ്ജിദ് നിര്‍മിച്ചത് ക്ഷേത്രങ്ങള്‍ തകര്‍ത്താണെന്ന് ആരോപണവുമായി രംഗത്തെത്തിയിരുന്നു.

ഈ സാചര്യത്തില്‍ ഹിന്ദുത്വയുടെ മറ്റൊരു പ്രമാദമായ മുദ്രാവാക്യവും അവര്‍ തിരിച്ചുവിളിക്കാന്‍ സാധ്യതയുണ്ട്. ‘അയോധ്യ വെറും ട്രെയ്ലര്‍ മാത്രമാണെന്നും കാശി,മഥുര ഇപ്പോഴും അവശേഷിക്കുന്നു’. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടത്, അയോധ്യക്ക് സമാനമായ കേസുകള്‍ കാശിയിലും മധുരയിലും നടക്കുന്നുണ്ടെന്നതാണ്. ഇത് ഇവിടങ്ങളിലെ മാത്രം പ്രശ്നമല്ല, രാജ്യത്ത് ആയിരക്കണക്കിന് പള്ളികള്‍ ഇത്തരത്തില്‍ ക്ഷേത്രങ്ങള്‍ തകര്‍ത്താണ് നിര്‍മിച്ചതെന്നാണ് ഹിന്ദുത്വ ശക്തികള്‍ പ്രചരിപ്പിക്കുന്നത്. ഇതെല്ലാം കേസ് ആവുകയാണെങ്കില്‍ ജുഡീഷ്യറി വിശ്വാസം നോക്കിയല്ല തെളിവുകള്‍ നോക്കിയാണ് വിധി പുറപ്പെടുവിക്കേണ്ടത്.

കോടതിക്ക് പുറത്ത് ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിച്ചാല്‍ അത് പ്രശ്നം പരിഹരിക്കുന്നതിന് പകരം കൂടുതല്‍ വഷളാവുകയേ ഉള്ളൂ. ഇത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അന്ത്യത്തിന് കാരണമാകും. കോടതിയെ വെറുതെ സമ്മര്‍ദ്ദത്തിലാക്കുന്നതിന് പകരം തെളിവ് സഹിതവും വ്യക്തമായും നീതിയക്തമായും വിധി പുറപ്പെടുവിക്കാന്‍ കോടതിക്ക് സ്വാതന്ത്ര്യം നല്‍കുകയുമാണ് വേണ്ടത്. ഇതിനു വേണ്ടിയാണ് ജനറല്‍ ഷായും അദ്ദേഹത്തിന്റെ കൂട്ടാളികളും പണിയെടുക്കേണ്ടത്. അങ്ങിനെ ചെയ്താല്‍ അത് സമുദായത്തിനുപരി രാജ്യത്തോട് ചെയ്യുന്ന വലിയ ഒരു സേവനമാകും.

വിവ: പി.കെ സഹീര്‍ അഹ്മദ്
അവലംബം: thewire.in

Related Articles