Current Date

Search
Close this search box.
Search
Close this search box.

‘അസാറ്റ്’ 2014ല്‍ തന്നെ പൂര്‍ണ്ണ സജ്ജമായിരുന്നോ ?

മന്‍മോഹന്‍ സിങ്ങ് സര്‍ക്കാരിന്റെ കാലത്ത് ഉപഗ്രഹവേധ മിസൈല്‍ പദ്ധതിക്ക് (അസാറ്റ്) മുന്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു എന്ന മുന്‍ ഡി ആര്‍ ഡി ഒ മേധാവി വി കെ സാരസ്വതിന്റെ വാദത്തെ പൂര്‍ണമായും തള്ളി അന്നത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍ രംഗത്തെത്തിയിരുന്നു. ‘ആദ്യമായാണ് ഞാന്‍ ഇക്കാര്യത്തെപ്പറ്റി കേള്‍ക്കുന്നതെന്നും അസാറ്റ് പരീക്ഷണത്തിന്റെ അനുമതിയുമായി ബന്ധപ്പെട്ട് സാരസ്വത് ഒരിക്കലും തന്നെ സമീപിച്ചിട്ടില്ലെന്നും’ ആണ് ശിവശങ്കര്‍ മേനോന്‍ പറഞ്ഞത്.

ഓര്‍ബിറ്റ് സാറ്റലൈറ്റുകളെ വെടിവെച്ചു വീഴ്ത്താന്‍ ഇന്ത്യ വിജയം കൈവരിച്ചെന്ന മോദിയുടെ പ്രഖ്യാപനത്തോടെ വിഷയം വീണ്ടും ചര്‍ച്ചയാവുകയായിരുന്നു. മോദിയുടെ പ്രഖ്യാപനത്തിനു പിന്നാലെ നേരത്തെ യു.പി.എ സര്‍ക്കാര്‍ ഈ പരീക്ഷണത്തിനുള്ള അനുമതി നിഷേധിച്ചിരുന്നു എന്ന് പറഞ്ഞ് വി.കെ സാരസ്വത് രംഗത്തെത്തുകയായിരുന്നു. 2013ല്‍ ഡി.ആര്‍.ഡി.ഒ തലവന്‍ ആയി വിരമിച്ച സാരസ്വത് നിലവില്‍ മോദി സര്‍ക്കാരിന്റെ കീഴില്‍ നീതി ആയോഗ് അംഗമാണ്.

ബുധനാഴ്ച എകണോമിക് ടൈംസിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ‘താന്‍ മുന്‍ സര്‍ക്കാരിന്റെ മുന്‍പില്‍ ഇക്കാര്യം അവതരിപ്പിച്ചിരുന്നു. എന്നാല്‍, പദ്ധതിയുമായി മുന്നോട്ട് പോകാന്‍ അവര്‍ അനുമതി നല്‍കിയിരുന്നില്ല. ഉപഗ്രഹവേധ മിസൈല്‍ സാങ്കേതികവിദ്യ അന്നേ നമ്മുടെ പക്കലുണ്ടായിരുന്നു. പരീക്ഷണത്തിനുള്ള അനുമതിയാണ് വേണ്ടിയിരുന്നത്. അതിനായി ബന്ധപ്പെട്ടവരെയെല്ലാം സമീപിച്ചു. യു.പി.എ സര്‍ക്കാരിന് ഈ വിഷയത്തില്‍ രാഷ്ട്രീയ ഇഛാശക്തി ഇല്ലായിരുന്നു. അനുമതി നിഷേധിച്ചതിന് വ്യക്തമായ കാരണങ്ങളും അവര്‍ നല്‍കിയിരുന്നില്ല. മൗനമവലംഭിക്കുകയായിരുന്നെന്നും’ അദ്ദേഹം പറഞ്ഞു.

വിരോധാഭാസമെന്തെന്നാല്‍ 2012ല്‍ ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യയുടെ അസാറ്റ് പദ്ധതി നടപ്പാക്കുന്നതിനോട് എന്തുകൊണ്ട് തനിക്ക് യോജിപ്പില്ല എന്ന തരത്തില്‍ സാരസ്വത് വിശദീകരണം നടത്തിയിരുന്നു. ‘ബഹിരാകാശത്തെ ആയുധവല്‍ക്കരിക്കുന്ന അസാറ്റ് പരീക്ഷണത്തിന് താന്‍ എതിരാണ്. പദ്ധതി നല്ലതാണെന്നും ഉപഗ്രഹവേധ മിസൈല്‍ ശേഷി രാജ്യം കൈവരിക്കണമെന്നും അദ്ദേഹം പറയുന്നുണ്ട്. എന്നാല്‍ പരീക്ഷണത്തിന് (ഫിസിക്കല്‍ ടെസ്റ്റ്) താന്‍ എതിരാണ്. ഉപഗ്രഹം തകര്‍ത്തുകൊണ്ടുള്ള പരീക്ഷണം അപകടകരമാണ്. ചിന്നിച്ചിതറുന്ന അവശിഷ്ടങ്ങള്‍ മറ്റ് ഉപഗ്രഹങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ വരുത്തും’ അന്നത്തെ അഭിമുഖത്തില്‍ സാരസ്വത് പറയുന്നു.

2010ല്‍ എന്‍.എസ്.എയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സ്‌പേസ് സെക്യൂരിറ്റി കോര്‍ഡിനേഷന്‍ ഗ്രൂപ്പ്(SSCG) എന്ന പേരിലുള്ള ടീം അസാറ്റ് പദ്ധതി നടപ്പാക്കാന്‍ ഡി.ആര്‍.ഡി.ഒയെ അധികാരപ്പെടുത്തിയിരുന്നു. സാരസ്വത് ഇപ്പോള്‍ പറഞ്ഞ പൂര്‍ണ്ണ സജ്ജമായ അസാറ്റ് 2014ല്‍ തന്നെ സജ്ജമായിരുന്നു എന്നു ചുരുക്കം.

ഈ പദ്ധതിക്കായി ഇന്ത്യ സജീവമായി പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത് 2010നും 2016നും ഇടയിലാണെന്നും ഇതിനായി യു.എസ്,.യൂറോപ്യന്‍ യൂണിയന്‍ എന്നിവരില്‍ നിന്നും പിന്തുണ ലഭിച്ചിരുന്നതായും സൗത്ത് ബ്ലോക്ക് ഒഫീഷ്യല്‍ ‘ദി വയറി’നോട് പറഞ്ഞു.

2007ല്‍ ചൈന അസാറ്റ് പദ്ധതിയുടെ പരീക്ഷണത്തിന് ഒരുങ്ങിയപ്പോള്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ നീക്കത്തെ എതിര്‍ത്തിരുന്നു. ബഹിരാകാശത്തെ സുരക്ഷക്കായി യു.എന്നിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കമ്മിറ്റിയിലും ഇന്ത്യ അംഗമായിരുന്നു. ജനീവയില്‍ നടന്ന ഉപരിതല ആയുധ നിരോധനവും പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്ത സമ്മേളനത്തിലും ഇന്ത്യയടക്കം പങ്കാളിയായിരുന്നു. 2007ല്‍ ചൈന അസാറ്റ് പദ്ധതിക്കൊരുങ്ങുന്നത് വരെ ഇന്ത്യക്ക് ഈ മേഖലയില്‍ വലിയ പരിചയമോ ലക്ഷ്യമോ ഉണ്ടായിരുന്നില്ല എന്നാണ് നയതന്ത്ര,സാങ്കേതിക വിദഗ്ദര്‍ പറയുന്നത്.

1967 വരെ ഇന്ത്യക്ക് ആണവായുധ പരീക്ഷണം നടത്താനായിരുന്നില്ല. ഇന്ത്യ ആണവ പരീക്ഷണം നടത്താതിരിക്കാനായി യു.എസ് നിരവധി തന്ത്രങ്ങള്‍ മെനയുകയും ചെയ്തിരുന്നു. ഇതാണ് 1998ല്‍ ഇന്ത്യയെ ആണവായുധ പരീക്ഷണം നടത്തുന്നതിലേക്ക് എത്തിച്ചത്.

2007ല്‍ ചൈന അസാറ്റ് പദ്ധതി നടപ്പാക്കി എന്നത് ഒരാഴ്ചക്കു ശേഷം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയ നേതൃത്വമോ പ്രസിഡന്റോ അല്ല പ്രഖ്യാപനം നടത്തിയിരുന്നത്. വിദേശകാര്യ വക്താവായിരുന്നു.

മോദി തന്റെ ആദ്യ ഘട്ട തെരഞ്ഞെടുപ്പ് ക്യാംപയിനിലൂടെ രാഷ്ട്രീയ നേട്ടത്തിനായി അസാറ്റ് പരീക്ഷണത്തെ ഉപയോഗപ്പെടുത്തുകയായിരുന്നു. മോദി തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തി എന്ന പ്രതിപക്ഷത്തിന്റെ ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കുന്നുണ്ട്. പെരുമാറ്റച്ചട്ട പ്രകാരം ഇത്തരം പദ്ധതികള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം സര്‍ക്കാര്‍ തലത്തിലെ ഉദ്യോഗസ്ഥര്‍ ആണ് നടത്തേണ്ടതെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.

അവലംബം: thewire.in
മൊഴിമാറ്റം: സഹീര്‍ വാഴക്കാട്

Related Articles