കേരളത്തിന്റെ എന്നല്ല ഇന്ത്യയുടെ തന്നെ ചരിത്രത്തില്‍ ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന്റെ നേതാവും പൊതുപ്രവര്‍ത്തകനും സര്‍വ്വോപരി മതപണ്ഡിതനുമായ വ്യക്തി ഇത്രയേറെ പീഡനമനുഭവിച്ചിട്ടുണ്ടാവില്ല. രാജ്യത്തെ പിന്നാക്ക ന്യൂനപക്ഷങ്ങളായ ദലിതുകളും മുസ്‌ലിംകളുമുള്‍പ്പെടുന്ന ജനവിഭാഗത്തിന്റെ അവകാശ സംരക്ഷണത്തിനായി ശബ്ദമുയര്‍ത്തിയ അദ്ദേഹത്തിനു അതിന്റെ വിലയായി നല്‍കേണ്ടി വന്നത് തന്റെ ജീവിതം തന്നെയാണ്. 1992 ല്‍ ഹൈന്ദവ ഫാഷിസ്റ്റുകളുടെ വധശ്രമത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട അബ്ദുന്നാസര്‍ മഅ്ദനിക്കു പക്ഷെ തന്റെ വലതുകാല്‍ നഷ്ടമായി. 1998 ലെ കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ വിചാരണത്തടവുകാരനായി നീണ്ട ഒമ്പതു വര്‍ഷക്കാലം തടവനുഭവിക്കേണ്ടി വന്നു അദ്ദേഹത്തിന്. അവസാനം കുറ്റക്കാരനല്ലെന്ന് ബോധ്യപ്പെട്ട് കോടതി അദ്ദേഹത്തെ വെറുതെ വിട്ടു. പ്രായം ചെന്ന മാതാപിതാക്കളോടും പറക്കമുറ്റാത്ത മക്കളോടുമൊപ്പം ചെലവഴിക്കേണ്ട നീണ്ട ഒമ്പതു കൊല്ലം വിചാരണതടവുകാരനായി രാജ്യത്തിന്റെ വിവിധ ജയിലുകളില്‍. അവിടന്ന് കുറ്റവിമുക്തനായി മോചിപ്പിക്കപ്പെട്ട ശേഷവും അധര്‍മത്തിന്റെ ദുഷ്ട ശക്തികള്‍ അദ്ദേഹത്തെ വിടാതെ പിന്തുടര്‍ന്നു. 2008 ലെ ബാംഗ്ലൂര്‍ സ്‌ഫോടനങ്ങളുടെ പേരില്‍ അദ്ദേഹത്തിനെതിരെ കേസെടുത്ത് വിചാരണക്കായി കര്‍ണ്ണാടകയിലെ അഗ്രഹാര ജയിലിലേക്ക് കൊണ്ടുപോയത് അതാണ് വ്യക്തമാക്കുന്നത്. തീവ്രവാദഗ്രൂപ്പായ ലശ്കറെ ത്വയ്യിബയുടെ ദക്ഷിണേന്ത്യന്‍ കമാന്റര്‍ തടിയന്റവിടെ നസീറുമായി ബാംഗ്ലൂര്‍ സ്‌ഫോടനത്തിനു മുമ്പും പിമ്പും മഅ്ദനി ടെലഫോണ്‍ സംഭാഷണം നടത്തി എന്നതാണ് കേസ്. വീണ്ടും വിചാരണത്തടവുകാരനായി പരപ്പന അഗ്രഹാര ജയിലില്‍ മൂന്നു വര്‍ഷം തികയുമ്പോള്‍ ജാമ്യം പോലും ലഭിക്കാതെ, ശാരീരികമായി അനുഭവിക്കുന്ന അവശതകള്‍ക്ക് വേണ്ടരീതിയിലുള്ള ചികിത്സ ലഭിക്കാതെ നരകിക്കുകയാണ് അദ്ദേഹം. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മഅ്ദനിക്ക് ജാമ്യം ലഭ്യമാക്കുന്നതിനു വേണ്ടി പല കോണുകളില്‍ നിന്നും ശബ്ദമുയര്‍ന്നിരുന്നു. കര്‍ണ്ണാടകയില്‍ ഭരണമാറ്റം സംഭവിച്ചപ്പോള്‍ അതൊരു ശുഭപ്രതീക്ഷയായി കണ്ടവരുമുണ്ട്. എന്നാല്‍ കാര്യത്തോടടുക്കുമ്പോള്‍ എല്ലാം പഴയപടിയാകുന്ന അന്തരീക്ഷം രാജ്യത്തെ നീതിന്യായ വ്യവസ്ഥയെത്തന്നെ ചോദ്യം ചെയ്യുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച മഅ്ദനിയുടെ ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീം കോടതി അദ്ദേഹത്തിന് എത്രയും വേഗം ചികിത്സ ലഭ്യമാക്കണമെന്നും ഭാര്യ സൂഫിയയെ ചികിത്സാ സമയത്ത് കൂടെ നിര്‍ത്തണമെന്നും ആവശ്യപ്പെടുകയുണ്ടായി. ജാമ്യ ഹരജിയില്‍ കേരളത്തെ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് മഅ്ദനി നല്‍കിയ അപേക്ഷയില്‍ സംസ്ഥാനത്തിന് നോട്ടീസയക്കാനും ജസ്റ്റിസ്മാരായ എച്ച്. എല്‍. ഗോഗലെ, ജെ. ചലമേശ്വര്‍ എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിടുകയുണ്ടായി. തീര്‍ച്ചയായും കേരള സര്‍ക്കാര്‍ എടുക്കുന്ന നിലപാട് അദ്ദേഹത്തിന്റെ കേസില്‍ സുപ്രധാനമാണെന്നിരിക്കെ പ്രമുഖ മത-രാഷ്ട്രീയ നേതാക്കള്‍ വിഷയത്തില്‍ ഇസ്‌ലാം ഓണ്‍ലൈവുമായി സംസാരിക്കുന്നു.