Current Date

Search
Close this search box.
Search
Close this search box.

എങ്ങനെയാണ് ബ്രാഹ്മണന്‍മാര്‍ സസ്യാഹാരികളായി മാറിയത്?

cow-wors.jpg

ഒരുകാലത്ത് ബ്രഹ്മണന്‍മാര്‍ വലിയ ബീഫ് തീറ്റക്കാരായിരുന്നു. ബ്രാഹ്മണന്‍മാര്‍ ക്ഷണിക്കപ്പെടാത്ത ഒരു ഗോബലിയും അന്ന് നടന്നിരുന്നില്ല. തങ്ങള്‍ നടത്തുന്ന ഗോബലിയിലേക്ക് അബ്രാഹ്മണന്‍മാര്‍ ബ്രാഹ്മണന്‍മാരെ ക്ഷണിക്കുമായിരുന്നു. അതുകൊണ്ട് തന്നെ ബ്രാഹ്മണന്‍മാര്‍ നന്നായി ബീഫ് കഴിച്ചിരുന്നു. മിണ്ടാപ്രാണികളെ കുരുതികൊടുക്കുന്നതല്ലാതെ മറ്റെന്താണ് ബ്രാഹ്മണന്‍മാരുടെ യജ്ഞങ്ങള്‍.

തലമുറകളോളം ബ്രാഹ്മണന്‍മാര്‍ ബീഫ് കഴിച്ചിരുന്നു. പിന്നെന്തുകൊണ്ടാണ് അവര്‍ ബീഫ് കഴിക്കുന്നത് ഉപേക്ഷിച്ച് പൂര്‍ണ്ണമായും സസ്യാഹാരികള്‍ മാത്രമായി മാറിയത്? ഒന്നായി തീര്‍ന്ന രണ്ട് വിപ്ലവങ്ങളാണിത്.

അവരുടെ ദൈവിക നിയമനിര്‍മാതാവായ മനുവിന്റെ പ്രബോധനപ്രവര്‍ത്തനങ്ങളുടെ ഫലമായൊന്നുമല്ല അങ്ങനെ സംഭവിച്ചത്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായാണ് വിപ്ലവം നടന്നത്. എന്താണ് ഇത്തരമൊരു നിലപാട് കൈകൊള്ളുന്നതിന് ബ്രാഹ്മണന്‍മാരെ പ്രേരിപ്പച്ചത്? തത്വശാസ്ത്രത്തിന് ഇതില്‍ ഉത്തരവാദിത്തമുണ്ടോ? അതോ അതൊരു നയതന്ത്രമായിരുന്നോ?

എന്നെ സംബന്ധിച്ചിടത്തോളം, ബ്രാഹ്മണര്‍ ബീഫ് തീറ്റ ഉപേക്ഷിച്ച് പശുവിനെ ആരാധിക്കാന്‍ തുടങ്ങിയത് ഒരു തന്ത്രമായിരുന്നു. പശു ആരാധനയിലേക്കുള്ള സൂചനകള്‍ ബുദ്ധിസവും ബ്രാഹ്മണിസവും തമ്മിലുണ്ടായ കലഹത്തില്‍ നിന്നും, ബുദ്ധിസത്തിന് മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ബ്രാഹ്മണിസം കൈകൊണ്ട് നടപടികളില്‍ നിന്നും കണ്ടെത്താന്‍ കഴിയും.

ഇന്ത്യന്‍ ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമാണ് ബുദ്ധമതവും ബ്രാഹ്മണമതവും തമ്മിലുള്ള കലഹം. ഈ വസ്തുത തിരിച്ചറിയാതെ, ഹിന്ദുയിസത്തിന്റെ ചില വിശേഷഗുണങ്ങള്‍ വിശദീകരിക്കുക സാധ്യമല്ല. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഇന്ത്യന്‍ ചരിത്രം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഈ കലഹത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞിട്ടില്ല. ഇവിടെ ബ്രാഹ്മണന്‍മാര്‍ ഉണ്ടായിരുന്നു എന്ന് അവര്‍ക്കറിയാം. പക്ഷെ ആധിപത്യത്തിന് വേണ്ടി ഈ രണ്ട് വിശ്വാസധാരകള്‍ ഏര്‍പ്പെട്ട പോരാട്ടത്തെ കുറിച്ച് അവര്‍ ബോധവാന്‍മാരല്ല. 400 വര്‍ഷക്കാലം നീണ്ടുനിന്ന അവരുടെ ആ പോരാട്ടം ഇന്ത്യയുടെ മത, സാമൂഹിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ മായാത്ത ചില പാടുകള്‍ അവശേഷിപ്പിച്ചിട്ടാണ് കടന്ന് പോയത്.

പ്രസ്തുത പോരാട്ടത്തിന്റെ മുഴുചരിത്രവും ഇവിടെ വിശദീകരിക്കുക സാധ്യമല്ല. ചില പ്രധാന കാര്യങ്ങള്‍ മാത്രം സൂചിപ്പിക്കാം. ബുദ്ധമതമായിരുന്നു ഒരിക്കല്‍ ഇന്ത്യയിലെ ഭൂരിപക്ഷമതം. ഭൂരിപക്ഷ ജനതയുടെ മതമായി അത് ഒരുപാട് കാലം തുടര്‍ന്നു. അത് ബ്രാഹ്മണമതത്തെ നാല്പാട് നിന്നും ആക്രമിച്ചു. മുമ്പ് ഒരു മതവും ധൈര്യപ്പെടാത്ത കാര്യമായിരുന്നു അത്.

ബ്രാഹ്മണമതം ക്ഷയിക്കാന്‍ തുടങ്ങി. ക്ഷയിച്ചില്ലെങ്കിലും അത് പ്രതിരോധത്തിലായി. ബുദ്ധിസത്തിന്റെ വ്യാപനത്തിന്റെ ഫലമായി, രാജസദസ്സിലും, ജനങ്ങള്‍ക്കിടയിലും ഉണ്ടായിരുന്നു അധികാരവും, ശക്തിയും, കീര്‍ത്തിയും ബ്രാഹ്മണമതത്തിന് നഷ്ടപ്പെട്ടു.

ബുദ്ധമതത്തിന്റെ കൈയ്യില്‍ നിന്നേറ്റ പരാജയത്തില്‍ ബ്രാഹ്മണന്‍മാര്‍ അതീവദുഃഖിതരായിരുന്നു. നഷ്ടപ്പെട്ട അധികാരശക്തിയും, കീര്‍ത്തിയും തിരിച്ച് പിടിക്കാന്‍ സാധ്യമായ എല്ലാശ്രമങ്ങളും അവര്‍ നടത്തി നോക്കി. ജനമനസ്സുകളില്‍ ആഴത്തില്‍ സ്വാധീനം ചെലുത്താന്‍ ബുദ്ധമതത്തിന് കഴിഞ്ഞിരുന്നു. ബുദ്ധമതത്തിന്റെ രീതികളും ശൈലികളും സ്വീകരിക്കുകയും, ബുദ്ധമതം അതിന്റെ അങ്ങേയറ്റം തീവ്രതയില്‍ അനുഷ്ഠിക്കുകയും ചെയ്യുകയല്ലാതെ വേറൊരുവഴിയും ബുദ്ധമതത്തെ തോല്‍പ്പിക്കാന്‍ ബ്രാഹ്മണന്‍മാര്‍ക്ക് മുന്നില്‍ ഇല്ലായിരുന്നു.

ബുദ്ധന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ അനുയായികള്‍ ബുദ്ധപ്രതിമകള്‍ നിര്‍മിക്കുകയും, സ്തൂപങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. ബ്രാഹ്മണന്‍മാര്‍ ഇത് പിന്തുടര്‍ന്നു. അവര്‍ പിന്നീട് അമ്പലങ്ങള്‍ നിര്‍മിക്കാനും, ശിവന്‍, വിഷ്ണു, രാമന്‍, കൃഷ്ണന്‍ തുടങ്ങിയവരുടെ വിഗ്രഹങ്ങള്‍ അമ്പലങ്ങളില്‍ പ്രതിഷ്ഠിക്കാനും തുടങ്ങി. ബുദ്ധാരാധനയില്‍ നിന്നും ആളുകളുടെ ശ്രദ്ധതിരിച്ച് വിടുക എന്നതായിരുന്നു ഇതിന്റെയെല്ലാം മുഖ്യലക്ഷ്യം.

ഇങ്ങനെയാണ് ബ്രാഹ്മണമതത്തില്‍ മുമ്പ് ഇല്ലാതിരുന്ന അമ്പലങ്ങളും, വിഗ്രഹങ്ങളും ഹിന്ദുമതത്തിലേക്ക് കടന്ന് വന്നത്.

യജ്ഞങ്ങളും, മൃഗബലിയും, പ്രത്യേകിച്ച് ഗോഹത്യ, ഉള്‍ക്കൊള്ളുന്ന ഹിന്ദുമതത്തെ ബുദ്ധിസ്റ്റുകള്‍ തള്ളികളഞ്ഞു. ജനമനസ്സുകളില്‍ ഗോഹത്യക്കെതിരെയുള്ള നിലപാട് ശക്തമായിരുന്നു. കാരണം അവരൊരു കാര്‍ഷിക സമൂഹമായിരുന്നു. പശു അവരെ സംബന്ധിച്ച് വളരെ ഉപകാരമപ്രദമായ ഒരു മൃഗവും.

പശുവിനെ കൊല്ലുന്നവര്‍ എന്ന കാരണത്താല്‍ ബ്രാഹ്മണന്‍മാര്‍ വെറുപ്പിന് പാത്രമായിരുന്നു. ഇക്കാരണത്താല്‍, ഗോഹത്യയും, മൃഗബലി നടക്കുന്ന യജ്ഞങ്ങളും ഉപേക്ഷിക്കുകയല്ലാതെ ബുദ്ധമതത്തിനെതിരെ വിജയം വരിക്കാന്‍ ബ്രാഹ്മണന്‍മാര്‍ക്ക് മുന്നില്‍ വേറൊരു മാര്‍ഗവും ഇല്ലായിരുന്നു.

ബുദ്ധഭിക്ഷുക്കളില്‍ നിന്നും ആധിപത്യം തിരിച്ച് പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബ്രാഹ്മണന്‍മാര്‍ ബീഫ് തീറ്റ ഉപേക്ഷിച്ചത് എന്നതിനുള്ള തെളിവാണ് ബ്രാഹ്മണന്‍മാരുടെ വെജിറ്റേറിയനിസം സ്വീകരണം. എന്തിനാണ് ബ്രാഹ്മണന്‍മാര്‍ വെജിറ്റേറിയന്‍മാരായി മാറിയത്? വെജിറ്റേറിയന്‍മാരായി മാറാതെ ബുദ്ധമതം കാരണം നഷ്ടപ്പെട്ട അധികാരം തിരിച്ച് പിടിക്കാന്‍ ബ്രാഹ്മമണന്‍മാര്‍ക്ക് കഴിയില്ല എന്നതാണ് അതിനുള്ള ഉത്തരം.

ബുദ്ധമതവുമായി താരതമ്യം ചെയ്യുമ്പോള്‍ സാമൂഹിക സമ്മതിയുടെ കാര്യത്തില്‍ ബ്രാഹ്മണമതത്തിന് തിരിച്ചടിയായ ഒരു ഘടകത്തെ കുറിച്ച് നാമിവിടെ ഓര്‍ക്കേണ്ടതുണ്ട്. മൃഗബലിയായിരുന്നു അത്. ബ്രാഹ്മണമതത്തിന്റെ ആത്മാവായ മൃഗബലിയെ ബുദ്ധമതം നിശിതമായി എതിര്‍ത്തിരുന്നു.

ഒരു കാര്‍ഷികസമൂഹത്തില്‍ ബുദ്ധമതം ബഹുമാനിക്കപ്പെടുകയും, ഗോഹത്യയടക്കമുള്ള മൃഗബലിയിയില്‍ ആറാടിയിരുന്ന ബ്രാഹ്മണമതം എതിര്‍ക്കപ്പെടുകയും ചെയ്യുന്നത് സ്വാഭാവികം മാത്രം. നഷ്ടപ്പെട്ട പ്രതാപം തിരിച്ചു പിടിക്കാന്‍ ബ്രാഹ്മണന്‍മാര്‍ക്ക് എന്താണ് ചെയ്യാന്‍ കഴിയുക? ബുദ്ധഭിക്ഷുക്കളേക്കാള്‍ ഒരുപടി കൂടി കടന്ന് ബീഫ് തീറ്റ ഉപേക്ഷിക്കുക മാത്രമല്ല, സസ്യാഹാരം മാത്രം ഭക്ഷിക്കുക- അതാണ് അവര്‍ ചെയ്തത്. വെജിറ്റേറിയന്‍മാരായി മാറുന്നതിലൂടെ ബ്രാഹ്മണന്‍മാര്‍ ലക്ഷ്യം വെച്ചത് ഇതായിരുന്നെന്ന് ഒരുപാട് തരത്തിലൂടെ തെളിയിക്കാന്‍ സാധിക്കും.

മൃഗബലി തെറ്റാണെന്ന ബോധ്യത്തില്‍ നിന്നാണ് ബ്രാഹ്മണന്‍മാരുടെ ഈ നടപടിയെങ്കില്‍, ബലിയായി മൃഗങ്ങളെ കൊന്നുതള്ളുന്നത് ഉപേക്ഷിക്കുക മാത്രമേ അവര്‍ ചെയ്യേണ്ടതുള്ളൂ. അവര്‍ക്ക് വെജിറ്റേറിയന്‍മാരായി മാറേണ്ട യാതൊരു ആവശ്യവുമില്ല. ഇതില്‍ നിന്നു തന്നെ അവരുടെ ലക്ഷ്യങ്ങള്‍ മറ്റെന്തൊക്കെയോ ആണെന്ന് വ്യക്തമാണ്.

വെജിറ്റേറിയന്‍മാരായി മാറേണ്ട യാതൊരു ആവശ്യവും അവര്‍ക്കില്ല. കാരണം ബുദ്ധഭിക്ഷുക്കള്‍ വെജിറ്റേയന്‍മാരായിരുന്നില്ല. ഈ പ്രസ്താവന ഒരുപാടാളുകളെ അത്ഭുതപ്പെടുത്തിയേക്കാം. കാരണം അഹിംസയും ബുദ്ധിസവുമായുള്ള ബന്ധം ആഴമേറിയതാണ് എന്നാണല്ലോ പൊതുവേയുള്ള ധാരണ. ബുദ്ധഭിക്ഷുക്കള്‍ മാംസാഹാരം വര്‍ജ്ജിച്ചവരാണെന്നാണ് പൊതുവേ ജനങ്ങളുടെ വിശ്വാസം. ഇത് തെറ്റാണ്.

ശുദ്ധമാംസങ്ങള്‍ എന്ന കണക്കാക്കപ്പെടുന്ന മൂന്ന് തരം മാംസങ്ങള്‍ ബുദ്ധഭിക്ഷുക്കള്‍ക്ക് അനുവദനീയമായിരുന്നു എന്നാണ് വസ്തുത. പിന്നീടത് അഞ്ച് തരമായി വര്‍ദ്ധിച്ചു. ബുദ്ധഭിക്ഷുക്കള്‍ മാംസം ഭക്ഷിക്കുന്നവരായിരുന്നു എന്നിരിക്കെ ബ്രാഹ്മണന്‍മാര്‍ക്ക് അത് ഒഴിവാക്കേണ്ട യാതൊരു ആവശ്യവുമില്ല. പിന്നെന്തു കൊണ്ടാണ് ബ്രാഹ്മണന്‍മാര്‍ മാംസാഹാരം ഉപേക്ഷിച്ച് സസ്യാഹാരികളായി മാറിയത്?

തീവ്രവാദത്തെ തീവ്രവാദം കൊണ്ട് തന്നെ തോല്‍പ്പിക്കുക. ഇതാണ് ഇടതുപക്ഷ വാദികളെ കീഴടക്കാന്‍ വലതുപക്ഷവാദികള്‍ ഉപയോഗിക്കുന്ന തന്ത്രം. ബുദ്ധന്‍മാരേക്കാള്‍ ഒരുപടി കൂടി മുന്‍കടന്ന് സസ്യാഹാരികളായി മാറുക എന്നത് മാത്രമായിരുന്നു ബുദ്ധന്‍മാരെ തോല്‍പ്പിക്കാന്‍ ബ്രാഹ്മണന്‍മാര്‍ കണ്ട ഏകവഴി.

(ഡോ. ബി.ആര്‍ അംബേദ്കറിന്റെ The Untouchables: Who Were They and Why They Became Untouchables? (1948) എന്ന രചനയില്‍ നിന്നുള്ള ഒരു ചെറിയ ഭാഗം)

വിവ: ഇര്‍ഷാദ് കാളാചാല്‍

Related Articles