Current Date

Search
Close this search box.
Search
Close this search box.

ഉവൈസിക്ക് ഒരു ഗുജറാത്തി മുസല്‍മാന്റെ തുറന്ന കത്ത്

uvaisi.jpg

ബഹുമാനപ്പെട്ട സര്‍,
നഖീബെ മില്ലത്ത്….
അസ്സലാമു അലൈക്കും

ഈ വര്‍ഷം ഒക്ടോബറില്‍ ഗുജറാത്തില്‍ നടക്കാനിരിക്കുന്ന പ്രാദേശിക തെരഞ്ഞെടുപ്പില്‍ താങ്കള്‍ നേതൃത്വം നല്‍കുന്ന ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എ.ഐ.എം.ഐ.എം)  പങ്കെടുക്കാന്‍ സാധ്യതയുണ്ടെന്ന് ഗുജറാത്തിലെ ചില പ്രമുഖ പത്രങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരുന്നു. പക്ഷെ മോദിയുടെ ജന്മനാട്ടില്‍ നടക്കുന്ന ഈ പ്രാദേശിക തെരഞ്ഞെടുപ്പില്‍ താങ്കളുടെ പാര്‍ട്ടി അങ്കത്തട്ടിലുണ്ടാവില്ലെന്ന കാര്യം ഏകദേശം ഉറപ്പായി കഴിഞ്ഞു.

 

ഒരു ഔദ്യോഗിക രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍, ഇന്ത്യയില്‍ എവിടെയും മത്സരിക്കാനുള്ള അവകാശം താങ്കളുടെ പാര്‍ട്ടിക്കുണ്ട്. എ.ഐ.എം.ഐ.എം-ന് മഹത്തായ രാഷ്ട്രീയാഭിലാഷങ്ങളുണ്ടെന്നും, തങ്ങളുടെ രാഷ്ട്രീയ തട്ടകം ഹൈദരാബാദില്‍ നിന്നും രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ആഗ്രഹമുണ്ടെന്നും എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. മഹാരാഷ്ട്രയില്‍ പാര്‍ട്ടിയുടെ പ്രകടനം നാം കണ്ടു. ഇപ്പോള്‍ നിങ്ങള്‍ ബീഹാറിലുണ്ട്, അടുത്ത വര്‍ഷങ്ങളില്‍ ചിലപ്പോള്‍ നിങ്ങള്‍ യു.പി-യിലേക്കും വെസ്റ്റ് ബംഗാളിലേക്കും പോകാന്‍ സാധ്യതയുണ്ട്. പക്ഷെ, ഇവിടെ ഒരു ഗുജറാത്തി എന്ന നിലയില്‍ എനിക്ക് താങ്കളോട് ചില കാര്യങ്ങള്‍ പറയാനുണ്ട്. പ്രത്യേകിച്ച് താങ്കളുടെ പാര്‍ട്ടിക്ക് ഗുജറാത്തില്‍ ചിറക് വിരുത്തി പറക്കണമെന്ന് അതിയായി ആഗ്രഹവുമുണ്ട്. ഒരു മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ താങ്കളോട് ഫോണില്‍ സംസാരിച്ചിരുന്നു. അന്നത്തെ സംസാരത്തില്‍, നിലവില്‍ ഗുജറാത്തിന് മേല്‍ താങ്കള്‍ക്ക് കണ്ണില്ലെന്ന് വ്യക്തമാക്കുകയും, പക്ഷെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനത്ത് എം.ഐ.എം-നെ വളര്‍ത്തി കൊണ്ടുവരാന്‍ യോഗ്യരായ ചിലരെ ആവശ്യമുണ്ടെന്ന് പറയുകയും ചെയ്തു. പക്ഷെ, പ്രാദേശിക മാധ്യമങ്ങള്‍ മറ്റൊരു വാര്‍ത്തയാണ് പ്രചരിപ്പിച്ചത്, അതായത് ഗുജറാത്തിലെ പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ എം.ഐ.എം മത്സരിക്കാന്‍ സാധ്യതയുണ്ട് എന്ന വാര്‍ത്ത. ഏതായാലും, ഈ സാഹചര്യത്തില്‍, ഒരു ഗുജറാത്തി മുസ്‌ലിം എന്ന നിലക്ക്, എനിക്ക് താങ്കളോട് ചില ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്. സര്‍, താങ്കള്‍ക്കറിയാവുന്ന പോലെ, ഹിന്ദുത്വ ശക്തികളുടെ പരീക്ഷണശാലയാണ് ഗുജറാത്ത്. ഇപ്പോള്‍ തന്നെ വലിയതോതില്‍ വര്‍ഗീയധ്രൂവീകരിക്കപ്പെട്ട സംസ്ഥാനത്ത് എ.ഐ.എം.ഐ.എം-ന്റെ സാന്നിധ്യം ഉണ്ടാവുന്നത് മുസ്‌ലിംകളും ദലിതുകളുമടക്കമുള്ള ന്യൂനപക്ഷങ്ങളുടെ അവസ്ഥയെ കൂടുതല്‍ വഷളാക്കുകയല്ലേ ചെയ്യുക? വിദ്യാഭ്യാസ, സാമ്പത്തിക, സാമൂഹിക മേഖലകളില്‍ പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന ഗുജറാത്തിലെ ന്യൂനപക്ഷങ്ങളെ ഉയര്‍ത്തി കൊണ്ടുവരാന്‍ താങ്കളുടെ പക്കല്‍ പ്രത്യേക പദ്ധതികള്‍ എന്തെങ്കിലുമുണ്ടോ?

2002-ലെ കലാപങ്ങള്‍ക്ക് ശേഷം, താങ്കളോ അല്ലെങ്കില്‍ താങ്കളുടെ സഹോദരന്‍ ജനാബ് അക്ബറുദ്ദീന്‍ ഉവൈസിയോ കലാപ ബാധിതരുടെ വേദന അടുത്തറിയാന്‍ ഗുജറാത്ത് സന്ദര്‍ശിച്ചിട്ടില്ല. എന്തു കൊണ്ട്? അതേസമയം താങ്കളും താങ്കളുടെ സഹോദരനും എല്ലാ പൊതുസമ്മേളനങ്ങളിലും ഗുജറാത്ത് കലാപത്തെ പറ്റി സംസാരിക്കാറുമുണ്ട്. 2002-ലെ വംശഹത്യയെ കുറിച്ചും, വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മുംബൈ സ്വദേശി ഇശ്‌റത്ത് ജഹാനെ കുറിച്ചും താങ്കള്‍ ഉറക്കെ സംസാരിച്ചു. 2002-ലെ ഗുജറാത്ത് കലാപത്തിന് ശേഷം, നിരവധി മുസ്‌ലിം യുവാക്കള്‍ക്കെതിരെ അന്യായമായി കേസുകള്‍ ഫയല്‍ ചെയ്ത് ജയിലിലടച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് താങ്കളും താങ്കളുടെ പാര്‍ട്ടിയും ഇതിനെതിരെ നിശബ്ദത പാലിച്ചത്? എന്തു കൊണ്ടാണ് ഈ ചെറുപ്പക്കാര്‍ക്ക് വേണ്ടി കേസുകള്‍ വാദിക്കാന്‍ ഒരിക്കല്‍ പോലും നിങ്ങള്‍ കോടതി കയറാഞ്ഞത്?

വി.എച്ച്.പി, ബജ്‌റംഗ് ദള്‍ തുടങ്ങിയ കാവി സംഘടനകള്‍ ന്യൂനപക്ഷങ്ങള്‍ക്ക് നിരന്തരം ഭീഷണി ഉയര്‍ത്തുന്ന സംസ്ഥാനമാണ് ഗുജറാത്ത്. ഇപ്പോള്‍ ആനന്ദിബെന്‍ പട്ടേലിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാറിന്റെ തണലില്‍ ഈ മതഭ്രാന്തന്‍മാര്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുകയാണ്. ഒരു കാര്യം വളരെ വ്യക്തമാണ്, അറിഞ്ഞോ അറിയാതെയോ ബി.ജെ.പി-യെ സഹായിക്കുകയാണ് എ.ഐ.എം.ഐ.എം ഇപ്പോള്‍ ചെയ്യുന്നത്. ഗുജറാത്തിലോ മറ്റു സംസ്ഥാനങ്ങളിലോ ഉള്ള നിങ്ങളുടെ സാന്നിധ്യം മതത്തിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിം വോട്ടുകള്‍ ഭിന്നിക്കാന്‍ മാത്രമേ സഹായിക്കൂ.

ഗുജറാത്തില്‍, കോണ്‍ഗ്രസ്സിന്റെ കാര്യം വളരെ കഷ്ടത്തിലാണ്. സമീപഭാവിയിലൊന്നും തന്നെ അവര്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല. ഗുജറാത്തില്‍ എം.ഐ.എമ്മിന് ചുരുക്കം ചില സീറ്റുകള്‍ കിട്ടിയേക്കാം, പക്ഷെ ഭരണത്തിലേറാന്‍ കഴിയില്ല. എ.ഐ.എം.ഐ.എ-മ്മിനാണെങ്കില്‍ കോണ്‍ഗ്രസ്സുമായി അടുത്തിടപഴകുന്നതില്‍ യാതൊരു പ്രയാസവുമില്ല. കേന്ദ്രത്തില്‍ യു.പി.എ സര്‍ക്കാറുണ്ടായിരുന്ന കാലത്ത് പുറത്തുനിന്നും അവര്‍ കോണ്‍ഗ്രസ്സിനെ പിന്തുണച്ചിരുന്നു. ബി.ജെ.പിയെ തടയണമെങ്കില്‍, എല്ലാ സംസ്ഥാനങ്ങളിലുമുള്ള മതേതര പാര്‍ട്ടികളുമായി രാഷ്ട്രീയമായ പരസ്പരധാരണയില്‍ എം.ഐ.എം നിര്‍ബന്ധമായും എത്തേണ്ടതുണ്ട്. എം.ഐ.എമ്മിന് എങ്ങനെ മുസ്‌ലിം വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ കഴിഞ്ഞുവെന്നും, അത് മഹാരാഷ്ട്രയില്‍ വളരെ എളുപ്പം ഭൂരിപക്ഷം നേടാന്‍ ബി.ജെ.പിയെ എങ്ങനെ സഹായിച്ചുവെന്നും എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഈ രാഷ്ട്രീയതന്ത്രവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് താങ്കളുടെ പാര്‍ട്ടിയുടെ തീരുമാനമെങ്കില്‍, ബീഹാറിലും, യു.പിയിലും വെസ്റ്റ് ബംഗാളിലും ഗുജറാത്തിലും അത് തന്നെയായിരിക്കും ആവര്‍ത്തിക്കുക. ഒരു ഗുജറാത്തി മുസ്‌ലിം എന്ന നിലയില്‍, വളച്ചുകെട്ടില്ലാതെ ഞാന്‍ വിനീതമായി പറയുന്നു, കോണ്‍ഗ്രസ്സ് എല്ലായ്‌പ്പോഴും ഞങ്ങളുടെ വോട്ടുകള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്, പക്ഷെ ന്യൂനപക്ഷങ്ങള്‍, ദലിതുകള്‍, ആദിവാസികള്‍, സമൂഹത്തിലെ മറ്റു പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ എന്നിവരെ ഉയര്‍ത്തിക്കൊണ്ടുവരാനായി അവര്‍ ഒന്നും തന്നെ ചെയ്തിട്ടില്ല. പക്ഷെ അതേസമയം ഞാന്‍ ഒരുകാര്യത്തിലേക്ക് കൂടി ശ്രദ്ധി ക്ഷണിക്കുകയാണ്. എന്തെന്നാല്‍, കൂടുതല്‍ ധ്രുവീകരണമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് കാവി പാര്‍ട്ടിയെ സഹായിക്കുക മാത്രമാണ് ചെയ്യുക.

ഗുജറാത്തിലെ മുസ്‌ലിംകള്‍ ഇതിനോടകം ഒരുപാട് ദുരിതങ്ങള്‍ അനുഭവിച്ചു കഴിഞ്ഞു. ഞങ്ങള്‍ക്ക് പുരോഗതി പ്രാപിക്കണം. അവസ്ഥകള്‍ ധനാത്മകമായി മെച്ചപ്പെടണം എന്നതാണ് ഇപ്പോഴത്തെ ഞങ്ങളുടെ ആവശ്യം. ഇനിയും ആര്‍.എസ്.എസ്സ് കോമാളികളുടെ ഭീഷണിക്ക് കീഴില്‍ ഒതുങ്ങി കൂടാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമില്ല. അത്തരം സംഘടനകളെ ദുര്‍ബലപ്പെടുത്തേണ്ട അനിവാര്യ സമയമാണിത്. അതുകൊണ്ടും നാം മതേതര പാര്‍ട്ടികളെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഒരുപക്ഷേ, മുസ്‌ലിം വോട്ടുകളെ ആധാരമാക്കി ഗുജറാത്തില്‍ ഒരു പാര്‍ലമെന്റ് സീറ്റില്‍ പോലും വിജയിക്കാന്‍ എം.ഐ.എമ്മിന് കഴിഞ്ഞെന്ന് വരില്ല. ദലിതുകളിലേക്കും മറ്റു മതേതര ഹിന്ദുക്കളിലേക്കും അത് അതിന്റെ സ്വാധീനവലയം വ്യാപിപ്പിക്കേണ്ടതുണ്ട്. ഒരു സര്‍വ്വേ പ്രകാരം, മൊത്തം 520 സീറ്റുകളില്‍, കൂടിയാല്‍ 8 സീറ്റുകള്‍ മാത്രമേ മുസ്‌ലിംകള്‍ മുസ്‌ലിംകള്‍ക്ക് വോട്ടു ചെയ്താല്‍ ലഭിക്കുകയുള്ളു.

അവസാനിപ്പിക്കുന്നതിന് മുമ്പ് ഒരു കാര്യം കൂടി പറയാന്‍ ആഗ്രഹിക്കുന്നു. എളുപ്പം പൊട്ടിത്തെറിക്കാവുന്ന വിധത്തില്‍ വളരെ നേര്‍ത്തതാണ് രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം. ബി.ജെ.പിക്ക് അവരുടെ കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നതായി അനുഭവപ്പെട്ടു തുടങ്ങിയാല്‍ അത് മുസ്‌ലിംകള്‍ക്കെതിരെ എളുപ്പും തിരിയും, പ്രത്യേകിച്ച് ബീഹാറില്‍. 30 വര്‍ഷങ്ങള്‍ മുമ്പ് (1985) ഗുജറാത്തില്‍, മേല്‍ജാതിക്കാര്‍ ഉള്‍പ്പെടുന്ന സംവരണ വിരുദ്ധ പ്രസ്ഥാനം ദലിതുകള്‍ക്കെതിരെ ആക്രമണങ്ങള്‍ അഴിച്ചു വിട്ടിരുന്നു. പക്ഷെ, ദലിതുകള്‍ തങ്ങളുടെ കൈപ്പിടിയില്‍ നിന്നും വഴുതിപോകുമെന്ന് ആര്‍.എസ്.എസ്സ് തിരിച്ചറിഞ്ഞപ്പോഴാണ് അവര്‍ മുസ്‌ലിംകള്‍ക്കെതിരെ തിരിഞ്ഞത്. എം.ഐ.എമ്മിന്റെ കൂടെ അതേ സാഹചര്യങ്ങള്‍ ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ട്. നിതീഷ് കുമാറില്‍ നിന്നും മുസ്‌ലിം വോട്ടുകള്‍ അടര്‍ത്തിയെടുക്കുന്നത്, ബീഹാറില്‍ ബി.ജെ.പിക്ക് ഉപകാരപ്രദമായി മാറിയേക്കും. ഇതുതന്നെയാണ് കോണ്‍ഗ്രസ്സില്‍ നിന്നും ഗുജറാത്ത് മുസ്‌ലിംകളുടെ വോട്ടുകള്‍ ഭിന്നിപ്പിച്ചാലും സംഭവിക്കുക. ഈ രണ്ട് സംസ്ഥാനങ്ങളിലും വര്‍ഗീയ ഭിന്നിപ്പുകള്‍ സൃഷ്ടിക്കുക മാത്രമാണ് ഇനി ബി.ജെ.പിക്ക് ആകെ ചെയ്യാനുള്ളത്. അതുകൊണ്ടു തന്നെ ദയവുചെയ്ത്, അറിഞ്ഞോ അറിയാതെയോ ബി.ജെ.പിക്ക് സഹായകരമായ യാതൊന്നും പ്രവര്‍ത്തിക്കാതിരിക്കുക.

രാഷ്ട്രീയാസ്വസ്ഥതകളില്‍ നിന്നും, അസന്തുലിതത്വത്തില്‍ നിന്നും അല്ലാഹു നമ്മുടെ രാജ്യത്തെ കാത്തു രക്ഷിക്കുമാറാകട്ടെ. മതേതരത്വത്തെയും, ഭരണഘടനയേയും സംരക്ഷിക്കുന്നതില്‍ താങ്കളെ പോലുള്ളവര്‍ക്ക് മഹത്തായ പങ്കുവഹിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

സ്‌നേഹപൂര്‍വ്വം,
അബ്ദുല്‍ ഹാഫിസ് ലഖാനി

(അഹ്മദാബാദിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും, ‘ഗുജറാത്തി സിയാസത്ത്’ന്റെ പത്രാധിപരുമാണ് ലേഖകന്‍)

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles