അലിഗഢ് കാമ്പസില്‍ ആര്‍ എസ് എസ് ക്യാമ്പ് തുടങ്ങാന്‍ അനുമതിക്ക് വേണ്ടിയാണ് ആര്‍.എസ്.എസ് ആക്റ്റിവിസ്റ്റ് ആമിര്‍ റഷീദ് അധികൃതരെ സമീപിച്ചത്. കാമ്പസില്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തനവും അനുവദിക്കില്ല എന്ന മറുപടിയും അധികൃതര്‍ നല്‍കി. അവിടെ നിന്നാണ് പുതിയ വിവാദം ആരംഭിച്ചതും. ജിന്നയുടെ ചിത്രം ഇന്ത്യയുടെ സ്വാതന്ത്ര്യം നേടുന്നതിന് മുമ്പ് തന്നെ അവിടെയുണ്ട് എന്നാണ് അറിവ്. സ്റ്റുഡന്റ് യൂണിയന്റെ ആജീവനാന്ത അംഗം എന്ന രീതിയിലും യൂണിവേഴ്‌സിറ്റി കോര്‍ട്ട് രൂപീകരണ സമിതി അംഗം എന്ന നിലക്കുമാണ് മറ്റുള്ളവരുടെ കൂടെ ജിന്നയുടെ ഫോട്ടോയും അവിടെ തൂക്കുന്നത്. ഗാന്ധിജി, മൗലാന അബുല്‍ കലാം ആസാദ്, ഡോ. എസ് രാധാകൃഷ്ണന്‍, രാജേന്ദ്ര പ്രസാദ്, രാജഗോപാലാചാരി, നെഹ്റു എന്നിവരുടെ ഫോട്ടോയും അവിടെയുണ്ട്.
സ്വാതന്ത്രം ലഭിച്ചു ഇത്രയും കാലമായിട്ടും ജിന്നയുടെ ഫോട്ടോ അവിടെയുണ്ട്. അദ്ദേഹം ഈ സ്ഥാപനത്തിന് നല്‍കിയ സംഭാവനകള്‍ ബഹുമാനിച്ചു കൊണ്ടാണ് ഈ ഫോട്ടോ നിലനിര്‍ത്തിയത്. മുസ്ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതി ഉദ്ദേശിച്ചാണ് സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ ഇങ്ങിനെ ഒരു സംരംഭം ആരംഭിച്ചത്. വിദേശ വിദ്യാഭ്യാസം ഇന്ത്യന്‍ സമൂഹത്തിനും സാധ്യമാക്കുക എന്നതായിരുന്നു ഇതിനു പിന്നിലെ ഉദ്ദേശം.
കഴിഞ്ഞ എഴുപതു വര്‍ഷം ഉയര്‍ന്നുവരാത്ത വിഷയം എങ്ങിനെ ഇപ്പോള്‍ വന്നു എന്നതിന് കൂടുതല്‍ തെളിവ് ചോദിക്കേണ്ട. യോഗിയാണ് യു.പി ഭരിക്കുന്നത്. ജിന്ന ഉന്നയിച്ച പാകിസ്ഥാന്‍ വാദം എല്ലാ ഇന്ത്യന്‍ മുസ്ലിംകളും അംഗീകരിച്ചിട്ടില്ല. ജിന്നയെ ഒരു നിലയ്ക്കും നേതാവായി വര്‍ത്തമാന ഇന്ത്യന്‍ മുസ്ലിംകള്‍ കാണുന്നില്ല. ലോകത്തിലെ പ്രഗത്ഭരായ വ്യക്തിത്വങ്ങളെ സര്‍വകലാശാലയുടെ സ്റ്റുഡന്റ് യൂണിയന്റെ ഭാഗമാക്കുക എന്നതിന്റെ ഭാഗമായിരുന്നു ജിന്നയുടെ പങ്കും. ആ ഫോട്ടോ വെക്കണോ എന്നത് സര്‍വകലാശാല മാത്രം തീരുമാനിക്കേണ്ട വിഷയമാണ്. അതിന്റെ സത്യാവസ്ഥ സര്‍വകലാശാല വ്യക്തമാക്കുകയും ചെയ്തു.
ന്യൂനപക്ഷ സ്ഥാപനങ്ങളില്‍ കുഴപ്പമുണ്ടാക്കുക എന്നത് സംഘപരിവാര്‍ ഏറ്റെടുത്ത മുഖ്യ അജണ്ടയാണ്. ജിന്നയുടെ ഫോട്ടോ സ്വാതന്ത്രത്തിനു മുമ്പേ ഉള്ളതാണ്. ഇപ്പോള്‍ അതൊരു വിവാദമാക്കേണ്ട കാര്യമില്ല. ജിന്നയെ പാകിസ്ഥാന്‍ സ്ഥാപകന്‍ എന്ന നിലക്കല്ല പകരം സ്ഥാപനത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് മറ്റുള്ളവരുടെ കൂടെ ഈ ഫോട്ടോയും സ്ഥാപിച്ചത് എന്നത് പകല്‍ പോലെ വെളിച്ചമാണ്. ഇന്ന് അലിഗഢ് അസ്വസ്ഥമായിരിക്കുന്നു. അതാണ് അവര്‍ ആഗ്രഹിക്കുന്നതും. എന്നെന്നേക്കുമായി ഈ സ്ഥാപനം പൂട്ടിക്കുക എന്നതാണ് ഇവരുടെ മുഖ്യ ആവശ്യവും. അതിലൂടെ വിദ്യാഭ്യാസം നേടുന്നവര്‍ കൂടുതലും ഒരു വിഭാഗക്കാരാണ് എന്നും അവര്‍ അകത്തു പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു.
വിദ്യാഭ്യാസം ഇന്ന് കൂടുതല്‍ കാവി വല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന കാലമാണ്. ചരിത്രവും ശാസ്ത്രവും ചേര്‍ത്ത് കൊണ്ട് സംഘ പരിവാര്‍ പുറപ്പെടുവിക്കുന്ന മഠയത്തരങ്ങള്‍ ഇന്നൊരു വാര്‍ത്തയല്ല. പാകിസ്ഥാനെ വാദത്തെ അനുകൂലിക്കുന്നു എന്ന വിശകലനവും പുതിയ വിവാദത്തിനു പിറകില്‍ അവര്‍ ഉന്നയിക്കും. ഇതൊരു നിയമ വിഷയമാണ്. വിദ്യാഭ്യാസ സ്ഥാപനത്തിന് ജിന്ന അതിന്റെ വളര്‍ച്ചയില്‍ സഹായിച്ച ഉന്നത വ്യക്തിത്വമാണ്. പാര്‍ട്ടി ശാഖ തുടങ്ങാന്‍ അനുവദിക്കാത്തതിനെ ജിന്നയിലേക്കു ഒതുക്കുന്നത് ഒരര്‍ത്ഥത്തില്‍ മറ്റൊരു ചരിത്ര വിഢിത്തം എന്നെ പറയാനെ കഴിയൂ.