ക്വാലാലംപൂര്‍: മലേഷ്യയിലെ ചൈനീസ് ന്യൂനപക്ഷത്തെയും ഹിന്ദു മതവിശ്വാസികളെയും കുറിച്ച് നടത്തിയ വംശീയ പരാമര്‍ശങ്ങളില്‍ മാപ്പു ചോദിച്ച് പ്രമുഖ ഇന്ത്യന്‍ മതപ്രഭാഷകന്‍ സാകിര്‍ നായിക്. പൊലിസ് മണിക്കൂറുകളോളം ചോദ്യം ചെയ്തതിന്റെ തൊട്ടു പിന്നാലെയാണ് തന്റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ഏതെങ്കിലും വ്യക്തിയെയോ സമൂഹത്തെയോ വേദനിപ്പിക്കുക എന്നത് ഒരിക്കലും തന്റെ ഉദ്ദേശ്യമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞത്. അത് ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. ഈ തെറ്റിദ്ധാരണക്ക് ഞാന്‍ ഹൃദയംഗമമായ ക്ഷമാപണം നടതത്തുന്നതായും അദ്ദേഹം പറഞ്ഞു. വിവാദ പ്രസ്താവനയെത്തുടര്‍ന്ന് മലേഷ്യയില്‍ പൊതുപ്രഭാഷണങ്ങളില്‍ സംസാരിക്കുന്നതിന് അദ്ദേഹത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. നായിക്കിനെതിരെയുള്ള വിലക്ക് തുടരുമെന്നാണ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
വിദ്വേഷ പ്രസംഗത്തിനും സാമ്പത്തിക ക്രമക്കേടുകള്‍ക്കും കുറ്റം ചുമത്തി കേസെടുത്തതിനെത്തുടര്‍ന്നാണ് സാകിര്‍ നായിക് ഇന്ത്യയില്‍ നിന്നും മലേഷ്യയില്‍ അഭയം തേടിയത്. മലേഷ്യയിലെ പരമ്പരാഗത ന്യൂനപക്ഷ വിഭാഗത്തെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തി എന്ന ആരോപണത്തെത്തുടര്‍ന്നായിരുന്നു പൊലിസിന്റെ ചോദ്യം ചെയ്യല്‍. സാക്കിറിനെതിരെ മലേഷ്യയില്‍ വ്യാപകമായ പ്രതിഷേധവും ഉയര്‍ന്നു വന്നിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ മലേഷ്യന്‍ പ്രസിഡന്റ് മഹാതീര്‍ മുഹമ്മദ് ഇടപെട്ടിരുന്നു.
ധാക്ക സ്‌ഫോടന കേസ് പ്രതികളുടെ മൊഴിയെ തുടര്‍ന്നാണ് നായിക്കിനെതിരെ ഇന്ത്യയിലെ തീവ്രവാദ വിരുദ്ധ ഏജന്‍സി (എന്‍.ഐ.എ) കേസെടുത്തത്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിച്ചത് സാകിര്‍ നായികിന്റെ പ്രഭാഷണങ്ങളാണെന്നായിരുന്നു പ്രതികളുടെ മൊഴി. തുടര്‍ന്ന് ഇന്ത്യ വിട്ട നായിക്കിനെതിരെ കള്ളപ്പണ ഇടപാട് അടക്കം ഒട്ടേറെ കേസുകള്‍ ഇന്ത്യ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ 2016ലാണ് സാക്കിര്‍ ഇന്ത്യ വിട്ടത്. മലേഷ്യയിലെത്തിയ സാക്കിറിന് അവിടുത്തെ സര്‍ക്കാര്‍ സ്ഥിരതാമസത്തിനായി അനുമതി നല്‍കുകയും ചെയ്തു. സാക്കിറിനെ എത്രയും വേഗം വിട്ടുനല്‍കണമെന്ന് ഇന്ത്യ പലവട്ടം ആവശ്യപ്പെട്ടങ്കിലും മലേഷ്യ ആവശ്യം നിരസിക്കുകയായിരുന്നു.